കഴിഞ്ഞ കുറേ ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങളിലൂടെ തുടർച്ചയായി കത്തോലിക്കാസഭയുടെ പൌരോഹിത്യത്തെയും പുരോഹിതരെയും പ്രസ്ഥാനങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സഭയോടു ബന്ധപ്പെടുത്താൻ പറ്റുന്ന ഏതെങ്കിലും പ്രതിസന്ധികൾ പൊതുസമൂഹത്തിലുണ്ടാകുമ്പോഴെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഇപ്പോൾ സാധാരണമാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ നവമാധ്യമങ്ങളിൽ കത്തോലിക്കാ വൈദികർക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന മിഥ്യാധാരണയിലല്ല ഞാൻ. പല ആരോപണങ്ങളും സ്വയംവിമർശനത്തിനും തെറ്റുതിരുത്തലിനും ഉപയോഗിക്കണമെന്ന ബോദ്ധ്യത്തോടെതന്നെ ചില കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഒരു കത്തോലിക്കാ വൈദികനെന്ന നിലയ്ക്ക് എന്റെ കടമയാണെന്ന ചിന്തയാണ് ഈ കുറിപ്പുകൾക്കടിസ്ഥാനം. ഈ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ആവർത്തിച്ചു പോസ്റ്റുചെയ്യപ്പെടുന്ന ഒരു വിഷയമാണ് കേരളത്തിലെ നേഴ്സുമാരുടെ സമരവും അതിനോടുള്ള വ്യത്യസ്തമായ പ്രതികരണങ്ങളും. നേഴ്സുമാർക്ക് അർഹമായ ശമ്പളം ലഭിക്കണമെന്നുള്ളത് നിസ്തർക്കമായ കാര്യമാണ്. എന്നാൽ ആ വിഷയത്തോട് പ്രതികരിക്കാൻമാത്രം അതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം എനിക്കില്ലാത്തതുകൊണ്ടും ഇവിടെ പരാമർശിക്കാനുദ്ദേശിക്കുന്ന വിഷയം അതല്ലാത്തതുകൊണ്ടും അതിനേക്കുറിച്ച് വിശദമായി കുറിക്കാനുദ്ദേശിക്കുന്നില്ല. ഏതായാലും പട്ടണങ്ങളിലെ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെയും ഗ്രാമങ്ങളിലെ ചെറുകിട ആശുപത്രികളെയും ഒരേ തലത്തിൽകണ്ട് നയങ്ങൾ രൂപീകരിക്കുന്നത് ന്യായമാണെന്നു തോന്നുന്നില്ല എന്നു മാത്രം പറയട്ടെ. എന്നാൽ ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ വൈദികരെക്കുറിച്ചും സഭയുടെ പ്രസ്ഥാനങ്ങളെക്കുറിച്ചും നവമാധ്യമങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും ചർച്ചകളും ഒരു വീണ്ടുവിചാരത്തിനു വിധേയമാക്കണമെന്നു തോന്നുന്നു.
കത്തോലിക്കാവൈദികർ വിശ്വാസികളെ ഒരു മയവുമില്ലാതെ പിഴിഞ്ഞ് ആ പണമുപയോഗിച്ച് ആഢംബരജീവിതം നയിക്കുന്നു എന്ന ആരോപണമാണ് ഏറ്റവും മുമ്പിൽ നില്ക്കുന്നത്. വി. കുർബാനയ്ക്കും മറ്റു കർമ്മങ്ങൾക്കുമൊക്കെ പാവപ്പെട്ടവന്റെ പണംപിടിച്ചുവാങ്ങി അച്ചന്മാർ തിന്നുകൊഴുക്കുന്നു എന്നതരത്തിലാണ് പ്രതികരണങ്ങൾ. വി.കുർബാനധർമ്മത്തെയും നേഴ്സുമാരുടെ ശമ്പളത്തെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിർഭാഗ്യകരമായ ചില കമന്റുകളും കാണാനിടയായി. വി. കുർബാനയോടും മറ്റു കർമ്മങ്ങളോടുമനുബന്ധിച്ച് പണമിടപാടുകൾ വേണമോ വേണ്ടയോ എന്നത് പിന്നീട് ചർച്ച ചെയ്യാവുന്ന ഒരു വിഷയമാണ്. എന്നാൽ ഇപ്പോൾ സഭയിൽ നിലവിലിരിക്കുന്ന ഈ സമ്പ്രദായത്തിന്റെ യഥാർത്ഥ കണക്കുകൾ എത്രപേർക്കറിയാം? സഭയുടെ നിയമമനുസരിച്ച് വി. കുർബാനനിയോഗത്തിന് നിശ്ചയിച്ചിരിക്കുന്ന തുകയെ കുർബാനധർമ്മമെന്നാണ് വിളിക്കുന്നത്. ഒരു വൈദികന് ഒരു ദിവസം എത്ര കുർബാന നിയോഗങ്ങൾ വിശ്വാസികളിൽനിന്നു ലഭിച്ചാലും ഒരു ദിവസം ഒരു കുർബാനധർമ്മം മാത്രമേ സ്വീകരിക്കാൻ അനുവാദമുള്ളു. അതായത് പത്തുപേർ ഒരേദിവസം വി. കുർബാനനിയോഗം വികാരിയച്ചനെ ഏല്പ്പിച്ചാലും അതിൽ ഒരു കുർബാനനിയോഗത്തിലാണ് അന്ന് അച്ചൻ വി.കുർബാന അർപ്പിക്കുന്നത്. ബാക്കിയുള്ളത് മറ്റു ദിവസങ്ങളിലേയ്ക്കു മാറ്റിവയ്ക്കും. കൂടാതെ ഒരച്ചൻ ഒരു ദിവസം ഒന്നിൽ കൂടുതൽ വി.കുർബാനയർപ്പിക്കുമ്പോഴും ഒരു കുർബാനധർമ്മം മാത്രമേ സ്വീകരിക്കാൻ അച്ചന് അനുവാദമുള്ളു. രണ്ടാമത്തെയും മൂന്നാമത്തെയും വി.കുർബാന അച്ചൻ അർപ്പിക്കുന്നത് രൂപതാമെത്രാന്റെ നിയോഗത്തിലാണ്. അതുപോലെ ഒരു വൈദികന് ഒരേസമയം നൂറ് കുർബാന നിയോഗത്തിൽകൂടുതൽ സ്വന്തം കണക്കിൽ സൂക്ഷിക്കാൻ അനുവാദമില്ല. അതിൽ കൂടുതൽ നിയോഗങ്ങൾ ഇടവകയിൽനിന്നു കിട്ടുന്നവർ അതു രൂപതയിൽ ഏല്പിക്കുകയും അവിടുന്ന് അത് വി. കുർബാന നിയോഗങ്ങൾ എല്ലാ ദിവസവും ലഭിക്കാത്ത ചെറിയ ഇടവകകളിലെ വൈദികരെ ഏല്പിക്കുകയും ചെയ്യും. ചുരുക്കത്തിൽ വി. കുർബാനയുടെ കണക്കിൽ ഒരു വൈദികന് ഒരുമാസം ലഭിക്കുന്ന തുക മുപ്പത് വി. കുർബാന നിയോഗങ്ങളുടേതാണ്. ഇങ്ങനെ വി. കർമ്മാനുഷ്ഠാനങ്ങൾക്കു നിശ്ചിത തുക ഏർപ്പെടുത്തിയിരിക്കുന്നതിനുപിന്നിൽ ദൈവശാസ്ത്രപരമായ ഒരു കാരണവുമില്ല. മറിച്ച് വി. കർമ്മങ്ങളോടനുബന്ധിച്ചുള്ള സാമ്പത്തിക കാര്യങ്ങളിൽ ക്രമരഹിതമായ ഒരവസ്ഥയും ഉണ്ടാകാതിരിക്കാനുള്ള ഒരു ക്രമീകരണമാണിത്. അതേസമയം നമ്മുടെ നിയോഗത്തിൽ ഒരു കുർബാനയർപ്പിക്കപ്പെടുമ്പോൾ നമ്മുടേതായ ഒരു സമർപ്പണം എന്നതരത്തിൽ കുർബാനധർമ്മത്തെ മനസിലാക്കുന്നതിലും തെറ്റില്ല.
പിന്നെയുള്ളത് മാമ്മോദീസായും വിവാഹവുമൊക്കെ പരികർമ്മം ചെയ്യുമ്പോൾ ചില വിശ്വാസികൾ അച്ചനു നല്കുന്ന ‘കൈമടക്കാ’ണ്. കൈമടക്കെന്ന വാക്ക് അനുചിതമാണെങ്കിലും ഞാൻ അതിവിടെ ബോധപൂർവം ഉപയോഗിച്ചതാണ്. പണം കൊടുക്കുന്ന വിശ്വാസികൾതന്നെയാണ് അതിന് അങ്ങനെയൊരു നിറം നല്കുന്നത്. കർമ്മങ്ങളൊക്കെ കഴിയുമ്പോൾ ആരും കാണാതെന്നമട്ടിൽ എന്നാൽ എല്ലാവരെയും കാണിച്ചുകൊണ്ട് ഒരു കവർ ചുരുട്ടിക്കൂട്ടി അച്ചന്റെ കൈയിൽ പിടിപ്പിക്കുന്ന ശൈലിയാണ് പലർക്കുമുള്ളത്. നമ്മുടെ ഭവനത്തിലെ ഒരു കർമ്മത്തിനു നമ്മൾ പ്രത്യേകം ക്ഷണിച്ചുവരുത്തിയ വൈദികന് വണ്ടിക്കൂലി കൊടുത്തുവിടുകയെന്നത് സാമാന്യമര്യാദ മാത്രമല്ലേ. അത് കൈക്കൂലി കൊടുക്കുന്നതുപോലെ ഒളിച്ചും പാത്തും ചെയ്യേണ്ട ഒരു കാര്യമല്ലല്ലോ. ചിലർ ഇങ്ങനെ പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന വൈദികർക്കുമാത്രമല്ല, ഇടവകയിലെ വികാരിയച്ചനും ഇങ്ങനെയുള്ള അവസരത്തിൽ പണം നല്കാറുണ്ട്. അതു നല്കുന്നവന്റെ ഔദാര്യമാണ്, അച്ചന്റെ അവകാശമല്ല. അതുകൊണ്ട് അവിടെയും അച്ചൻ ഞെരിച്ചു പിരിക്കുന്നു എന്നെങ്ങനെയാണ് പറയുന്നത്. അച്ചനു വ്യക്തിപരമായി പണം നല്കാത്തതിന്റെ പേരിൽ വി. കുർബാനയോ മറ്റേതെങ്കിലും കർമ്മങ്ങളോ അച്ചൻ നടത്തിക്കൊടുക്കാതിരിക്കുകയോ വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ അത് ഗുരുതരമായ വീഴ്ചയാണ്. അത് സാധാരണ സംഭവിക്കാത്ത കാര്യവുമാണ്.
വി. കർമ്മാനുഷ്ഠാനങ്ങൾക്കു സഭ മേൽപറഞ്ഞരീതിയിൽ നിശ്ചയിച്ചിരിക്കുന്ന തുകയല്ലാതെ പള്ളിയിലെ മറ്റൊരു പിരിവിന്റെയും ഒരംശംപോലും വൈദികനുള്ളതല്ലെന്നും അത് ആ ഇടവകയുടെയോ മറ്റേതെങ്കിലും പൊതുകാര്യത്തിനോ വേണ്ടിയുള്ളതാണെന്നുമുള്ള സത്യം മനപൂർവം മറന്നുകൊണ്ടാണോ ഈ നിലതെറ്റിയ വിമർശനം എന്നു ചിന്തിക്കണം. (അച്ചന്മാർക്കു ഇടവകയിൽനിന്നു നല്കുന്ന അലവൻസിന്റെ കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്). മിക്കവാറും അച്ചൻമാർ സാമ്പത്തിക കാര്യത്തിൽ വിശ്വാസികളുടെ വിമർശനത്തിനും ശാപവാക്കുകൾക്കുമൊക്കെ ഇരയായിത്തീരുന്നത് ഇടവകയുടെ പൊതുനന്മയ്ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുമ്പോഴാണെന്നതും സത്യമാണ്. അതൊന്നും പലപ്പോഴും അവർ വിളിച്ചറിയിച്ചു നടക്കാറില്ലെന്നു മാത്രം.
പിന്നെ മറ്റൊരാരോപണം പാവപ്പെട്ടവന്റെ കാശുകൊണ്ട് പണിത കൊട്ടാരത്തിൽ അച്ചൻ കിടന്നുറങ്ങുന്നു എന്നതാണ്. ഇപ്പോഴത്തെ പല പള്ളിമുറികളുടെയും നിലവാരത്തിൽ താമസിക്കാൻമാത്രം സാമ്പത്തികമായ അടിത്തറയുള്ളതല്ല പല വൈദികരുടെയും കുടുംബപശ്ചാത്തലമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഇടവകയുടെ പള്ളിമുറി ന്യായമായ സൌകര്യത്തിൽ നിർമ്മിച്ച് ഇടവകയിൽ തങ്ങളുടെ ആത്മീയവും ഭൌതികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ വരുന്ന വൈദികർക്ക് താമസിക്കാൻ നല്കുകയെന്നത് സഭയെയും വൈദികരെയും സ്നേഹിക്കുന്ന വിശ്വാസികളുടെ നല്ല പാരമ്പര്യമാണ്. ആ മനോഭാവത്തിൽനിന്നു മാറി ‘ഞങ്ങളുടെ വിയർപ്പിന്റെ വിലകൊണ്ടു പണിത കെട്ടിടത്തിൽ കയറികിടക്കുന്ന നാണമില്ലാത്തവൻ’ എന്ന തരത്തിലുള്ള അന്തസുകെട്ട വർത്തമാനം പറയുന്നിടത്ത് എത്ര സുന്ദരമായ മുറിയുണ്ടെങ്കിലും കിടന്നാൽ ആത്മാഭിമാനമുള്ളവർക്ക് ഉറക്കം വരില്ല.
വൈദികർ സ്വന്തമായി വാഹനമുപയോഗിക്കുന്നതും ചില തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. ഒന്നാമതായി ഇടവകവൈദികർ സന്ന്യാസികളെപ്പോലെ ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവരല്ല. അതിനാൽത്തന്നെ അവർക്കു സ്വന്തമായി വാഹനമുണ്ടാകുന്നത് വലിയ തെറ്റൊന്നുമല്ല. അതോടൊപ്പം വിശ്വാസികളുടെ പണമുപയോഗിച്ചാണ് വൈദികർ വാഹനം വാങ്ങുന്നതെന്ന നാണംകെട്ട ആരോപണമുന്നയിച്ച് സ്വയം അപഹാസ്യരാകാൻ നാം നിന്നുകൊടുക്കണമോ? തങ്ങളുടെ കുടുംബത്തിൽനിന്നു ലഭിക്കുന്ന പണംകൊണ്ടോ ലോണെടുത്തോ ഒക്കെ വൈദികർ വാഹനം വാങ്ങിയാൽ അതിന്റെ ചുറ്റും വിമർശനത്തിന്റെ കല്ലും തടിയുമായി നില്ക്കുന്നതിൽ അല്പം അപാകതയില്ലേ?
ഇങ്ങനെയുള്ള ചില വിശദീകരണങ്ങളൊക്കെ നല്കുമ്പോഴും പൌരോഹിത്യജീവിതങ്ങളുടെ ഗുണനിലവാരം ഈ കാലഘട്ടത്തിൽ കുറയുന്നുണ്ട് എന്ന സത്യവും അംഗീകരിക്കാതിരിക്കുന്നത് ശരിയല്ല. പക്ഷെ അവിടെയും നാം മറക്കാൻ പാടില്ലാത്ത ഒരു സത്യമുണ്ട്. നന്നായി ഒന്നു വിലയിരുത്തിയാൽ അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറയുന്നതിന്റെ ഒരു കാരണം ഇന്നത്തെ പൊതുസമൂഹത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന അപചയങ്ങളാണെന്നു കാണാം. ധാർമ്മികമൂല്യങ്ങളും സത്യസന്ധതയും വിശുദ്ധിയുമൊക്കെ ചരിത്രസ്മാരകങ്ങളായി മാത്രം പരിഗണിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ സ്വാധീനം ഈ സമൂഹത്തിന്റെതന്നെ ഭാഗമായ വൈദികരിലും ഉണ്ടാകാൻ സാധ്യതയേറെയാണ്. പക്ഷെ ഇങ്ങനെയുള്ള ന്യായീകരണങ്ങൾ കണ്ടെത്തി ജീവിതത്തിന്റെ കുറവുകളെ വെള്ളപൂശാൻ ഞങ്ങൾക്ക് അവകാശമില്ലെന്ന് ഏറ്റുപറയാനും എനിക്കു മടിയില്ല.
വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഒന്നാമതായി, പൌരോഹിത്യം നാളത്തെ സഭയ്ക്കും ആവശ്യമുണ്ട്. നമ്മുടെ വരുംതലമുറയ്ക്ക് ആവശ്യമുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമുണ്ട്. പൌരോഹിത്യം പേറുന്ന പുരോഹിതൻ ഒരുപക്ഷേ ബലഹീനനാകാം..കുറവുകൾ ധാരാളമുള്ളവനാകാം. എന്നാൽ പൌരോഹിത്യം ഒരിക്കലും വില കുറഞ്ഞതാകുന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾക്ക് കൂദാശകൾ സ്വീകരിച്ച് ദൈവാനുഭവത്തിൽ വളരാൻ പൌരോഹിത്യം ആവശ്യമുണ്ട്. അതിനാൽ നമ്മുടെ കുഞ്ഞുങ്ങളുടെയുംമറ്റും മുമ്പിൽ പുരോഹിതരുടെ കുറവുകൾ ചുണ്ടിക്കാണിച്ച് അവരെ അവഹേളിച്ച് പൌരോഹിത്യത്തെ വെറുക്കുന്നവരായി ആ കുഞ്ഞുങ്ങളെ വളർത്തരുത്. അത് ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.
രണ്ടാമതായി സഭയ്ക്കും സഭയുടെ പ്രസ്ഥാനങ്ങൾക്കുമെതിരേ ബോധപൂർവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുടെ നിഗൂഢനീക്കങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്. നേഴ്സുമാരുടെ സമരത്തോടുള്ള പ്രതികരണത്തിൽപോലും അതു വ്യക്തമാണ്. കേരളത്തിലെ വലിയ ആശുപത്രികളെല്ലാം കത്തോലിക്കാസഭയുടെമാത്രം നേതൃത്വത്തിലല്ലെന്നു നമുക്കറിയാം. എന്നാൽ നവമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ അനീതി കാണിക്കുന്നതുമുഴുവൻ കത്തോലിക്കാസഭയാണെന്ന ധ്വനിയാണുള്ളത്. കഴിഞ്ഞ ദിവസം കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) യുടെ കേരളഘടകം നല്കിയ ഒരു പത്രപ്രസ്താവന മറ്റെല്ലാ പത്രങ്ങളുമെന്നപോലെ ദീപികയും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനെതുടർന്ന്, ദീപിക അതിനുമുമ്പും ശേഷവുമൊക്കെ നല്കിയ വാർത്തകളെക്കുറിച്ചൊന്നും ചിന്തിക്കാതെ ദീപിക നേഴ്സുമാർക്കെതിരെയാണെന്നും ദീപിക ബഹിഷ്ക്കരിക്കണമെന്നുമുള്ള ചില പ്രതികരണങ്ങൾ കാണുകയുണ്ടായി. സുബോധമുള്ള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ അതു തള്ളിക്കളഞ്ഞെങ്കിലും ഇതുപോലുള്ള ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്നതു മറന്നുകൂടാ. അതുകൊണ്ട് മനപൂർവം സഭയ്ക്കെതിരെ നില്ക്കുന്നവരുടെ കരങ്ങളിലേക്ക് മുകളിൽ സൂചിപ്പിച്ചതുപോലെ സഭയെക്കുറിച്ചും പൌരോഹിത്യത്തെക്കുറിച്ചും പുരോഹിതരെക്കുറിച്ചുമൊക്കെയുള്ള തെറ്റായ അറിവുകൾ ആയുധങ്ങളായി നല്കാതിരിക്കാൻ സഭയെ സ്നേഹിക്കുന്നവർക്കു കടമയുണ്ട്.
ആദ്യത്തെ വാചകം ഒരിക്കൽക്കൂടി ആവർത്തിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. നന്മയാഗ്രഹിച്ച് നടത്തുന്ന വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യാൻ ഞാനുൾപ്പെടുന്ന വൈദിക സമൂഹം സന്നദ്ധമാകണം. അതോടൊപ്പം മനപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സഭയെയും പൌരോഹിത്യത്തെയും പുരോഹിതരെയും അവഹേളിക്കുന്നവരോട് അവർ അകത്തുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും ഉചിതമായി പ്രതികരിക്കാനും..