മെത്രാന്റെ രോഗാവസ്ഥയെപ്പോലും വിദ്വേഷം പരത്താനുപയോഗിക്കുന്ന സാമൂഹ്യദ്രോഹികളെ നിലയ്ക്കുനിർത്താൻ ആ നാട്ടിലെങ്ങും ആരുമില്ലേ…?!!!
Author: muthuplackal
പാഷാണത്തിൽ കൃമി
കുറച്ചുമുമ്പു സോഷ്യൽ മീഡിയായിൽ ഒരു പോസ്റ്റുകണ്ടു. തിന്നാനും കള്ളംപറയാനും പരദൂഷണം പരത്താനുംമാത്രം വാ പൊളിക്കുന്ന ഒരു പാഷാണത്തിൽകൃമിയുടെ പോസ്റ്റാണത്. ഇന്നത്തെ അയാളുടെ വിഷയം സീറോ മലബാർ സഭയിലെ രണ്ടു മെത്രാൻമാരാണ്. ഒന്നു കരിയിൽ മെത്രാനും അടുത്തത് മുരിക്കൻ മെത്രാനും.
കരിയിൽ മെത്രാന്റെ സഭാജീവിതത്തിലും വ്യക്തിജീവിതത്തിലും പൂശപ്പെട്ട കരിമുഴുവൻ കുഴച്ചെടുക്കുന്നതിനു നേതൃത്വംകൊടുത്തവരിൽ പ്രധാനിയാണ് ഇപ്പറഞ്ഞ പോസ്റ്റുകാരൻ. ഇയാളേപ്പോലെയുള്ള നെറികെട്ടവരുടെ താളത്തിനുതുള്ളി ധാർമ്മികമായ യാതൊരു നിലപാടുമില്ലാത്ത പെരുമാറ്റംവഴി സഭാകൂട്ടായ്മയ്ക്കു വിരുദ്ധമായി പ്രവർത്തിച്ച് ഇരന്നുവാങ്ങിയ വിധിയുമായി കരിയിൽ മെത്രാൻ അതിർത്തി കടന്നുപോകേണ്ടിവന്നെങ്കിലും ഇപ്പോഴും അദ്ദേഹത്തെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്നവരുള്ളതുകൊണ്ട് അതിലാശ്വസിച്ച് ജീവിക്കാം. ഒരർത്ഥത്തിൽ സീറോമലബാർ സഭയിലെ കരിയിൽ പിതാവ് ‘ചരിത്രപുരുഷൻ’ തന്നെയാണ്. സഭാചരിത്രത്തിൽ ഒരിക്കലും മായാത്ത പേരായത് നിലനില്ക്കും.
പോസ്റ്റുകാരൻ പരാമർശിക്കുന്ന രണ്ടാമത്തെ മെത്രാൻ മുരിക്കൻ പിതാവാണ്. സിനഡിന്റെ ദുഷിപ്പുകൾ സഹിക്കാനാവാതെ ഒളിച്ചോടി സന്ന്യാസത്തിൽ പ്രവേശിച്ച യൂദാസാണത്രേ മുരിക്കൻ പിതാവ്. ഈയൊരൊറ്റ വിലയിരുത്തൽമതി എന്തുകൊണ്ടാണ് സീറോമലബാർ സഭയിലെ പ്രതിസന്ധികൾ ഇത്ര രൂക്ഷമായതെന്നു തിരിച്ചറിയാൻ. ആടിനെ പട്ടിയാക്കുന്ന വിധത്തിൽ യാഥാർത്ഥ്യങ്ങളെ തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങളുടെ വസ്ത്രമണിയിച്ച് സമൂഹമദ്ധ്യത്തിൽ ശ്രദ്ധാർഹമായി അവതരിപ്പിക്കുന്നതിൽ വിരുതുള്ള കുറേ അധാർമ്മികരായ കുലംകുത്തികളുടെ പിടിയിൽപെട്ടുപോയി ഒരു പ്രാദേശികസഭാസമൂഹം.
സഭാജീവിതമെന്തെന്നോ സന്ന്യാസമെന്തെന്നോ യാതൊരു ഗ്രാഹ്യവുമില്ലാതെ ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുവാനുള്ള തൊലിക്കട്ടി സമ്മതിക്കേണ്ടതുതന്നെയാണ്. വിശ്വാസമോ ധാർമ്മികബോധമോ തന്നെ തൊട്ടുതീണ്ടിയിട്ടില്ലെന്നു ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നയാളായതുകൊണ്ട് അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.
മുരിക്കൻ പിതാവിനെയോ പിതാവിന്റെ കാഴ്ചപ്പാടുകളെയോ ജീവിതശൈലികളെയോ മനസിലാക്കാതെ ഇപ്രകാരമൊരു അഭിപ്രായപ്രകടനം നടത്തിയ, പേരിൽമാത്രം അല്പം നാണം സൂക്ഷിക്കുന്ന ഈ പോസ്റ്റുകാരൻ പൊതുസമൂഹത്തിനുമുമ്പിൽ എത്രമാത്രം അപഹാസ്യനാകുന്നുണ്ടെന്നു തിരിച്ചറിയാൻ പോലും അയാൾക്കു കഴിയുന്നില്ല. നാണം കെട്ടുപോയാൽ പിന്നെ നാണമില്ലല്ലോ. അതുകൊണ്ടാണല്ലോ അങ്ങനെയുള്ളവരെ നാണംകെട്ടവൻ എന്നു സമൂഹം വിളിക്കുന്നത്.
ഏതായാലും സീറോ മലബാർ സഭയിലെ എല്ലാമെത്രാന്മാരും വത്തിക്കാൻ കാര്യാലയങ്ങളും മുഴുവൻ കള്ളന്മാരാണെന്നും സഭയിൽ സത്യത്തിനുവേണ്ടി നിലനില്ക്കുന്നത് തങ്ങൾ മാത്രമാണെന്നും ഇപ്പോഴും പൊതുസമൂഹത്തിനുമുമ്പിൽ വിളിച്ചുപറയാൻ കാണിക്കുന്ന ആ ആത്മവിശ്വാസമുണ്ടല്ലോ, അതിനെ എന്തു പേരിട്ടുവിളിക്കണമെന്നുമാത്രം മനസിലാകുന്നില്ല…
രൂപതാധികാരിയോടു ധിക്കാരം പറയാനും കവലച്ചട്ടമ്പിയെപ്പോലെ പ്രതികരിക്കാനും ഏതു തെമ്മാടിയെയും തങ്ങളുടെ വക്താവെന്ന രീതിയിൽ അനുവദിച്ചുകൊണ്ടിരിക്കുന്ന അതിരൂപതയിലെ ദൈവജനത്തോടു സഹതാപം തോന്നുന്നു…
ജലീലിൽ തട്ടിവീണ ജോമോൻ…
കഴിഞ്ഞദിവസം കെ.റ്റി. ജലീലുമായി ബന്ധപ്പെട്ട ഒരു ചാനൽചർച്ചയിൽ ജോമോൻ പുത്തൻപുരയ്ക്കലെന്ന മാന്യൻ നടത്തിയ ജല്പനങ്ങളെ വിമർശിച്ചുകൊണ്ട് മറുനാടൻ മലയാളി തയ്യാറാക്കിയ വീഡിയോ കാണുവാനിടയായി. ഒരുകാലത്ത് തന്റെ ചാനലിലൂടെ ജോമോൻ പുത്തൻപുരയ്ക്ക് വലിയ മാർക്കറ്റുണ്ടാക്കിക്കൊടുത്ത ശ്രീ ഷാജൻ സ്കറിയായുടെ തിരിച്ചറിവുകൾ കേൾക്കുകയും വെറുതേ കൌതുകത്തിനു ആ വീഡിയോയുടെ കമന്റുകളിലേയ്ക്കൊന്നു ശ്രദ്ധിക്കുകയും ചെയ്തു.
ജലീലിന്റെ വക്കാലത്തുമായിവന്ന് സ്വന്തം വ്യക്തിത്വം ഒരിക്കൽക്കൂടി വെളിപ്പെടുത്തിയ ജോമോൻ പുത്തൻപുരയ്ക്കലിനെ സത്യത്തിന്റെ കാവൽക്കാരനും നീതിദേവതയുടെ പുനരവതാരവുമൊക്കെയായി കരുതിയിരുന്നവരെല്ലാം ഈയൊരൊറ്റ ചാനൽചർച്ചകൊണ്ട് അയാളെ പടിയടച്ചു പിണ്ഡംവച്ചിരിക്കുകയാണ്. ഈ ചാനൽചർച്ചയിലെ ഏതാനും മിനിട്ടുകൾ നീളുന്ന അയാളുടെ സംസാരംകൊണ്ടുതന്നെ അയാൾ ശുദ്ധഫ്രോഡാണെന്ന് എല്ലാവർക്കും മനസിലായത്രേ!!!
ഇനിയാണെന്റെ സംശയം…
അഭയാക്കേസുമായി ബന്ധപ്പെട്ടു ഈ ജോമോൻ പതിറ്റാണ്ടുകളായി വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരിക്കൽപ്പോലും അയാളുടെ വാക്കുകളിൽ ആർക്കും സംശയംതോന്നുകയോ അതേക്കുറിച്ചു വീണ്ടുവിചാരം നടത്തുകയോ ചെയ്തിട്ടില്ലെന്നുമാത്രമല്ല, ആ കേസിന്റെ പശ്ചാത്തലത്തിലാണ് അയാൾ സത്യത്തിന്റെ കാവൽക്കാരനായി പലരുടെയും ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയതും. എന്തായിരിക്കാം അങ്ങനെയൊരു അന്ധമായ വിശ്വാസത്തിലേയ്ക്കു പൊതുസമൂഹം നയിക്കപ്പെടാൻ കാരണം…? ഉത്തരം ലളിതമാണ്; എതിർഭാഗത്തുള്ളത് അച്ചന്മാരും കന്യാസ്ത്രീയുമാണ് എന്നതുമാത്രമാണ് ജോമോന്റെ വാക്കുകളെ തൊള്ളതൊടാതെ വിഴുങ്ങാൻ പലരേയും പ്രേരിപ്പിച്ചത്.
ജലീലിനെ ന്യായീകരിക്കാൻ പാഴ്ശ്രമംനടത്തി തനിനിറം പുറത്തുകാണിച്ച ജോമോനോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെട്ടുവെന്ന് കമന്റെഴുതിയവരോട് സഹതാപംമാത്രമേയുള്ളു. കാരണം അഭയാക്കേസുമായി ബന്ധപ്പെട്ട അയാളുടെ വാക്കുകളെ അവിശ്വസിക്കാൻ നൂറായിരം കാരണങ്ങൾ ആ വാക്കുകളിൽത്തന്നെയുണ്ടായിരുന്നപ്പോഴും അതൊന്നും ശ്രദ്ധിക്കാൻപോലും കഴിയാത്തവിധത്തിൽ മുൻവിധിയുടെ അന്ധകാരത്തിലായിരുന്നു അവർ.
ഇതുപോലുള്ള സ്ഥാപിതതാല്പര്യക്കാരും മാധ്യമങ്ങളുമെല്ലാംചേർന്നു നിർമ്മിച്ചെടുക്കുന്ന പൊതുബോധത്തിന്റെ സ്വാധീനത്താൽ കോടതിവിധികളിൽപോലും അക്ഷരത്തെറ്റുകളുണ്ടാകുന്ന ഈ കാലത്തിൽ കങ്കാരുകോടതികളെ നിലയ്ക്കുനിറുത്തണമെന്ന് ന്യായാധിപന്മാർതന്നെ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നത് എന്തായാലും ആശാവഹമാണ്.
സമീപകാലത്ത് കത്തോലിക്കാസഭയ്ക്കെതിരെയുണ്ടായിട്ടുള്ള കേസുകളിലെല്ലാം ചില വർഗീയശക്തികളുടെ നിഗൂഢസാന്നിദ്ധ്യമുണ്ടെന്ന സംശയങ്ങൾക്ക് കൂടുതൽ ബലംനല്കുന്നതാണ് നീതിയുടെ കാവൽക്കാരനായ ജോമോന്റെ ഇപ്പോഴത്തെ ന്യായീകരണങ്ങൾ…
ഏതായാലും ഇതുവരെയും നീതിലഭിക്കാത്ത സി.അഭയയുടെ ആത്മാവിന്റെ നൊമ്പരങ്ങൾക്കും അനീതി അനുഭവിക്കുന്ന ‘പ്രതികളുടെ’ നിലവിളികൾക്കും മറുപടിയുണ്ടാകാതിരിക്കാൻ പറ്റില്ലല്ലോ…
സീറോമലബാർ സഭയിൽ പ്രശ്നപരിഹാരം…
സീറോ മലബാർ സഭയുടെ ജനുവരി സിനഡിനുശേഷവും കാര്യങ്ങൾ പഴയപടിതന്നെ തുടരുകയാണ്.
സിനഡിൽ കൂടിയ പിതാക്കന്മാർതന്നെ സഭയുടെ ചൈതന്യത്തിനു വിരുദ്ധമായി വിമതപ്രവർത്തനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സന്ദർശനങ്ങളും സന്ദേശങ്ങളും നല്കി തങ്ങൾ സഭാ കൂട്ടായ്മയോട് ഒരു തരത്തിലും യോജിച്ചുപോകില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.
റോമിൽനിന്നുള്ള നിർദേശങ്ങളോടുപോലും പുറംതിരിഞ്ഞുനില്ക്കുന്ന ശൈലിയിൽ പെരുമാറുന്ന ഈ മെത്രാന്മാർ ദൈവജനത്തെ വലിയ അപകടത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. സഭാകൂട്ടായ്മയ്ക്കു വിരുദ്ധമായി നില്ക്കുന്നവർ മെത്രാന്മാരോ വൈദികരോ വിശ്വാസികളോ ആരുമാകട്ടെ, അവർ സഭാകൂട്ടായ്മയിൽനിന്നു പുറത്തുപോകേണ്ടിവരുമെന്നുള്ളതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠം.
ചില സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു സഭാസമൂഹത്തെ മുഴുവൻ ആ അപകടത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ വിമതപ്രവൃത്തികളിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തം.
യഥാർത്ഥത്തിൽ സഭാകൂട്ടായ്മയുടെ വളരെ പ്രധാനപ്പെട്ട ഒരു പ്രകടനമാണ് വി.കുർബാനയിൽ മാർപ്പാപ്പയുടെയും സഭാ തലവന്റെയും രൂപതാദ്ധ്യക്ഷന്റെയും പേരെടുത്തുപറഞ്ഞ് പ്രാർത്ഥിക്കുന്നത്. എന്നാൽ നാളുകളായി സഭാതലവന്റെ പേര് വി.കുർബാനയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നവരെല്ലാം പ്രായോഗികമായി സഭാകൂട്ടായ്മയ്ക്കു പുറത്താണെന്നതാണ് സത്യം.
ഈ സാഹചര്യത്തിൽ ലളിതമല്ലെങ്കിലും അസാദ്ധ്യമല്ലാത്ത ഒരു പ്രതിവിധി നിർദേശിക്കുകയാണ്. ഏതായാലും എറണാകുളത്തുള്ള വിമത മെത്രാന്മാർക്കും വൈദികർക്കും കുറേ വിശ്വാസികൾക്കും സുറിയാനിസഭയുടെ പാരമ്പര്യങ്ങളെയും ആരാധനക്രമത്തെയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സഭാസിനഡിനോടു ചേർന്നുനിന്ന് കൂട്ടായ്മയുടെ ചൈതന്യം തങ്ങളുടെ വിശ്വാസികൾക്കു പകർന്നുകൊടുക്കാൻ അവരുടെ മെത്രാനും വൈദികരും തയ്യാറാകുന്നുമില്ല. ഇങ്ങനെ സീറോമലബാർ സഭയിൽ മുഴുവൻ അസ്വസ്ഥതയും പൊതുസമൂഹത്തിൽ ഉതപ്പുമുളവാക്കുന്ന തരത്തിൽ സഭയിൽ തുടർന്ന് കൂടുതൽ അപചയത്തിലേക്ക് സഭയെ നയിക്കുന്നതിലും നല്ലത് അവരുടെ ബോദ്ധ്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നല്കുന്നതല്ലേ…?
അതായത് മാർപ്പാപ്പ അർപ്പിക്കുന്നതുപോലെ ജനാഭിമുഖ കുർബാന അർപ്പിക്കാനും അനുഷ്ഠാനങ്ങളിൽ സുറിയാനി പാരമ്പര്യങ്ങൾക്കുപകരം ലത്തീൻ പാരമ്പര്യം തുടരാനും ആഗ്രഹിക്കുന്ന അവരെ വരാപ്പുഴ, കൊച്ചി തുടങ്ങിയ രൂപതകളിലേയ്ക്കു സ്വീകരിക്കാൻ ആ രൂപതകളും അവരെ അവിടേയ്ക്കു വിട്ടുകൊടുക്കാൻ സീറോമലബാർ സഭയും തയ്യാറായാൽ ഈയൊരു വലിയ പ്രശ്നം അവസാനിക്കില്ലേ…?
പൌരസ്ത്യകാനൻനിയമമനുസരിച്ച് മാർപ്പാപ്പയ്ക്ക് അങ്ങനെയൊരു റീത്തുമാറ്റത്തിനു അനുവാദം നല്കാൻ കഴിയുമെന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെവന്നാൽ എറണാകുളത്തെ വിമതരായിട്ടുള്ളവർക്ക് തങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് നിയമവിധേയമായിത്തന്നെ വി.കുർബാനയർപ്പിക്കാനും അവരുടെ വിശ്വാസം ജീവിക്കാനും കഴിയും. അതോടൊപ്പം സീറോമലബാർ സഭയ്ക്ക് കൂടുതൽ ഐക്യത്തോടെ തങ്ങളുടെ അജപാലനശുശ്രൂഷയും പ്രേഷിതപ്രവർത്തനങ്ങളും തുടരാനും സാധിക്കും.
ഇങ്ങനെയൊരു പരിഹാരത്തിനു ശ്രമിക്കുന്നില്ലെങ്കിൽ സീറോമലബാർ സഭാകൂട്ടായ്മയിൽ താമസംവിനാ അപരിഹാര്യമായ നഷ്ടം സംഭവിക്കുമെന്നത് നിശ്ചയമാണ്.
ബിഷപ് ഫ്രാങ്കോ കേസിൽ ജയിച്ചതാര്…?
കേസിന്റെ വിധി വരുന്നതിനു തൊട്ടുമുമ്പുവരെ ബിഷപ് ഫ്രാങ്കോ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നാണ് ഏവരും കരുതിയിരുന്നത്. കാരണം അഭയാക്കേസുപോലെ ആൾക്കൂട്ടവും മാധ്യമങ്ങളും നിക്ഷിപ്തതാല്പര്യക്കാരുമെല്ലാം ചേർന്ന് വിചാരണ പൂർത്തിയാക്കി വിധിപറയൽ മാത്രമായിരുന്നല്ലോ കോടതിക്കു വിട്ടുകൊടുത്തിരുന്നത്. എന്നാൽ ഈ ബാഹ്യശക്തികളുടെയൊന്നും സ്വാധീനമില്ലാത്ത വിധിയെഴുതാൻ കോടതിക്കു കഴിഞ്ഞതുകൊണ്ട് എല്ലാവരുടെയും പ്രതീക്ഷയ്ക്കു വിരുദ്ധമായി ബിഷപ് ഫ്രാങ്കോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു. അതിന്റെ ആശ്വാസവും നിരാശയും പ്രകടിപ്പിക്കപ്പെടുന്ന നിരവധി പ്രതികരണങ്ങൾ ഈ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
എന്നാൽ ഈ കേസിൽ ആരാണ് ജയിച്ചതെന്ന ഒരു വീണ്ടുവിചാരം ആവശ്യമാണെന്നു തോന്നുന്നു.
ബിഷപ്പിനെതിരായ കേസുകളെല്ലാം തള്ളിക്കൊണ്ട് കോടതി പറഞ്ഞത് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന ഒരു കുറ്റംപോലും തെളിയിക്കാൻ കഴിയുന്ന തെളിവുകൾ നല്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്നതാണ്. മാത്രമല്ല സ്വന്തം മൊഴിയിൽ ഉറച്ചുനിന്ന് പ്രതിക്കു ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന വിശ്വാസയോഗ്യമായ സാക്ഷി (Sterling witness) യാകാനുള്ള ‘പരിശീലനം’പോലും ഇരയ്ക്കു നല്കാൻ ശ്രദ്ധിക്കാതെ, പ്രതി ശിക്ഷിക്കപ്പെടണമെന്ന് യാതൊരു താല്പര്യവുമില്ലാത്തതുപോലെ തീർത്തും ബാലിശമായാണ് വാദിഭാഗം പ്രവർത്തിച്ചതെന്ന് വിധിപ്പകർപ്പ് വായിക്കുമ്പോൾ ആർക്കും മനസിലാകും. ഒരുപക്ഷെ ഇരയുടെ മൊഴികളിൽനിന്നും സാഹചര്യങ്ങളിൽനിന്നും സത്യം തിരിച്ചറിയാൻ അവർക്കും കഴിഞ്ഞിട്ടുണ്ടാവണം. എന്നിട്ടും വിധി വന്നപ്പോൾ അതിനേക്കുറിച്ചു അമ്പരപ്പു പ്രകടിപ്പിക്കുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയുമൊക്കെ കാണുമ്പോൾ, സ്വന്തം ഉത്തരവാദിത്വം ശരിയായി നിർവഹിക്കാത്തവർ എന്നു ആൾക്കൂട്ടം വിധിയെഴുതുമെന്നു ഭയന്നു വെറുതേയൊന്ന് അമ്പരന്നു കാണിച്ചതാണെന്നു വിചാരിച്ചാൽ മതി. ചുരുക്കത്തിൽ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടായിരുന്നോ എന്നു സംശയിക്കപ്പെടേണ്ടിയിരിക്കുന്നു…!
എന്നാൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റുചെയ്യപ്പെടണമെന്ന് നിർബന്ധമുള്ള കുറേയേറെ ആളുകൾ സമൂഹത്തിലുണ്ടായിരുന്നു എന്നത് വഞ്ചിസ്ക്വയർ സമരത്തിലൂടെ വെളിപ്പെട്ടതാണ്. എന്തായിരുന്നവിടെ പൂരം… കേരളസമൂഹത്തിന്റെ വിവിധമേഖലകളിലെ സമസ്ത മാലിന്യങ്ങളുമവിടെ അടിഞ്ഞുകൂടി. ഒരു ജഡ്ജിയുൾപ്പെടെ ഒരു പ്രത്യേകമതവിഭാഗത്തിൽപെട്ടവർ അവരുടെ സ്വന്തംകാര്യംപോലെ ഈ പീഡനവിഷയത്തിൽ പ്രതികരിച്ചു. അതുകൊണ്ടാണല്ലോ കാപ്പിക്കുരുവും ആട്ടിൻകാട്ടവും തിരിച്ചറിയാൻ പ്രായമാകാത്ത കൊച്ചുകുട്ടികളെപ്പോലും അവർക്കു മനസിലാകാത്ത പ്ലാക്കാർഡും കൈയിൽകൊടുത്ത് സമരപ്പന്തലിൽ കൊണ്ടുവന്നിരുത്തിയത്. കഥയറിയാത്ത കുഞ്ഞുങ്ങളെ സ്കൂൾബസിൽ കൊണ്ടുവന്ന് ആ മാലിന്യക്കൂമ്പാരത്തിലിറക്കിയിരുത്തിയപ്പോൾ ബാലാവകാശകമ്മീഷന്റെയെല്ലാം അണ്ണാക്കിൽ പിരിവെട്ടിയിരുന്നതുകൊണ്ട് അവർക്ക് അതിന്മേൽ നടപടിയൊന്നുമെടുക്കാൻ കഴിഞ്ഞില്ല.
കൂടാതെ സഭയിലും സമൂഹത്തിലും നീതി നടപ്പാക്കാനെന്നപേരിൽ ആരുടെയൊക്കെയോ പിൻബലത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന, സ്വഭാവത്തിൽ നീതിയുടെയോ സത്യത്തിന്റെയോ അംശംപോലുമില്ലാത്ത കുറേ മുന്നേറ്റസംഘടനക്കാരും ദൈവവിശ്വാസമില്ലെന്ന് പ്രവൃത്തിയിലൂടെ അനുദിനം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുറേ ക്രൈസ്തവളോവധാരികളും യുക്തിവാദികളും ഒപ്പം, ഇങ്ങനെയുള്ള സമരപ്പന്തലിൽ ചെന്നില്ലെങ്കിൽ തങ്ങളുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുമെന്നു ഭയപ്പെടുന്ന കുറേ സ്ത്രീസംരക്ഷകരുമെല്ലാംചേർന്ന് അരങ്ങുകൊഴുപ്പിച്ച് ബിഷപ്പിന്റെ അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. അതോടെ ഇരയ്ക്കു നീതി ലഭിച്ചതിന്റെ ആത്മസംതൃപ്തിയോടെ എല്ലാവരും പിരിഞ്ഞു.
യഥാർത്ഥത്തിൽ ഇത്രയുംമാത്രമേ നിക്ഷിപ്തതാല്പര്യക്കാർ ഉദ്ദേശിച്ചിരുന്നുള്ളു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അറസ്റ്റുചെയ്തതിന്റെ സ്വാഭാവികഫലമായി വിസ്താരങ്ങളും വിധിയുമൊക്കെ ഉണ്ടായെങ്കിലും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തകേസിൽ മെത്രാനെ അറസ്റ്റുചെയ്യുക, അതുവഴി സഭയും സന്ന്യാസവും പൌരോഹിത്യവുമെല്ലാം വെറും ‘പെഴ’കളാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യം അവർ സാധിച്ചെടുത്തു എന്നതാണ് സത്യം. കാരണം കോടതിവിധി എന്തുതന്നെയായാലും ബിഷപ്പ് കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നവർ ഏറെയാണ്. സഭയുടെ കോടികളുടെയും സ്വാധീനങ്ങളുടെയുമൊക്കെ ശക്തിയെക്കുറിച്ചു നേരത്തെതന്നെ തല്പരകക്ഷികൾ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ.
എന്നാൽ ഈ കേസിന്റെ വിധിന്യായം പുറത്തുവന്നു കഴിഞ്ഞപ്പോൾ ആരോപണത്തിൽ കൌതുകകരമായ ഒരു മാറ്റമുണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത് ഇരുവരും പരസ്പരസമ്മതത്തോടെ വ്യഭിചാരത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ്. അവിടെയും ലക്ഷ്യം സഭയും പൌരോഹിത്യവും സന്ന്യാസവുംതന്നെയാണെന്നു കാണാതിരിക്കരുത്. എന്നാൽ പതിമൂന്നുപ്രാവശ്യം തന്നെ ബലാത്സംഗം ചെയ്തെന്നുള്ള ആരോപണംപോലെതന്നെ, തന്റെ ഫോണിലേയ്ക്കു ബിഷപ്പയച്ചുവെന്നു ഇരയാരോപിച്ച ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചില മഞ്ഞചാനലുകൾ ഈ വാർത്ത പ്രചരിപ്പിക്കുന്നത്. എന്നാൽ അതിനു തെളിവായ ഫോൺ എവിടെയെന്ന ചോദ്യത്തിനു, അത് ആക്രിക്കാരൻ കൊണ്ടുപോയി എന്നുള്ള മറുപടി കിട്ടിയതും കോടതി വിധിന്യായത്തിലുള്ളത് ഈ മഞ്ഞകൾക്ക് കാണാൻ സാധിക്കുന്നില്ല.
കാര്യങ്ങൾ ഇത്രയുമൊക്കെ വ്യക്തമായിട്ടും ഇരയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും ബിഷപ്പിനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നവർ ഏറെയാണ്. അതായത് ഇരയുടെ കന്യകാത്വം ഇല്ലാതാക്കാൻ ഈ ലോകത്തിൽ ശേഷിയുള്ള ഒരേയൊരാൾ ബിഷപ് ഫ്രാങ്കോ മാത്രമാണെന്നു വിശ്വസിക്കുന്നവർ…! ഈ നാളുകൾകൊണ്ട് തല്പരകക്ഷികൾ പൊതുസമൂഹത്തിന്റെ ബോധതലങ്ങളെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇത്തരം ആളുകൾ. ഏതായാലും ഇരയുടെ കന്യകാത്വം നഷ്ടപ്പെട്ട വഴികളെക്കുറിച്ചറിയാൻ വിധിന്യായത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന 16ഉം 17ഉം സാക്ഷികൾ മാത്രം മതിയെന്നു തോന്നുന്നു.
ചുരുക്കത്തിൽ ഇപ്രകാരം സഭയെയും പൌരോഹിത്യത്തെയും സന്ന്യാസത്തെയും പൊതുസമൂഹത്തിനുമുമ്പിൽ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കുന്നതിലും സഭാംഗങ്ങൾക്കിടയിൽത്തന്നെ തങ്ങളുടെ ആത്മീയസംവിധാനങ്ങളെക്കുറിച്ചു അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുന്നതിലും നിക്ഷിപ്ത താല്പര്യക്കാർ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു എന്നതാണ് അന്തിമഫലം. മാത്രമല്ല ഇപ്പോൾ കോടതിവിധിയിൽ അവർ നേരിട്ട പരാജയം ഈ കേസിനെ അഭയാക്കേസുപോലെ ദീർഘകാലം സഭയിലും സമൂഹത്തിലും ഇപ്രകാരമുള്ള നിഷിധചിന്തകൾ വിതറി നിലനിർത്താൻ അവസരമാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞുവെന്നാണ് ചില പ്രതികരണങ്ങളിൽനിന്നൊക്കെ മനസിലാക്കേണ്ടത്.
അതിനാൽ സിബിസിഐയും കെസിബിസിയുമൊക്കെചേർന്ന് ഈ കേസിനുപുറകിൽ നടന്ന ഗൂഢാലോചനകളെക്കുറിച്ചും വഞ്ചിസ്ക്വയർ സമരത്തെക്കുറിച്ചും അവയുടെ ധനാഗമമാർഗങ്ങളെക്കുറിച്ചുമൊക്കെയുള്ള ഒരു ജുഡീഷ്യൽ അന്വേഷണം സർക്കാരിനോട് ആവശ്യപ്പെടുകയും അതെത്രയുംപെട്ടെന്ന് നടപ്പിലാക്കാൻവേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുകയും വേണം. ഒരുപക്ഷെ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ബന്ധങ്ങളിലേയ്ക്ക് വളരുന്ന കണ്ണികൾ അവിടെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് വർത്തമാനകാലചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സഭയുടെ സ്ഥിരംമെല്ലപ്പോക്കുനയം തുടർന്നാൽ അതിനു വിലയായി നല്കാൻ ഇനി അധികമൊന്നും സഭയിൽ മിച്ചമില്ലെന്നു ഓർക്കുന്നതും നല്ലതാണ്.
ആരാണ് ഇര…?
പ്രതി ഇരയെ ഒരു പ്രാവശ്യം ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിയെങ്കിൽ ഇരയ്ക്കൊപ്പം നിന്നേനെ.
പ്രതിയുമായി പരസ്പരസമ്മതത്തോടെ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഇര പറഞ്ഞാലും പ്രതിക്കെതിരേ നിന്നേനെ.
എന്നാൽ സുബോധമുള്ള, ഒരു സന്ന്യാസസമൂഹത്തിന്റെ മുഴുവൻ സൂപ്പീരിയറാകാൻമാത്രം ശേഷിയുള്ള ഒരു സ്ത്രീയെ കുറേ വർഷങ്ങൾക്കൊണ്ട്, അതും സമൂഹമായി ജീവിക്കുന്ന സ്ത്രീയുടെ താമസസ്ഥലത്തുചെന്ന് 13 പ്രാവശ്യം പ്രതി ബലാത്സംഗം ചെയ്തെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ മനസില്ലെന്നു ഞാൻ പണ്ട് ഇവിടെത്തന്നെ കുറിച്ചിരുന്നു.
സാധാരണഗതിയിൽ പീഡനകേസുകളിൽ ഇരയുടെ വാക്കുകൾ തെളിവായെടുക്കുന്ന കോടതിയും ഇവിടെ സത്യം കണ്ടെത്തിയിരിക്കുകയാണ്. കോടതി വിധിയെത്തുടർന്ന് നീതി മരിച്ചുവെന്നൊക്കെ പറഞ്ഞുള്ള പ്രതികരണങ്ങൾ ചാനലുകളിൽ കാണുന്നുണ്ട്. എന്നാൽ നീതി നടപ്പാക്കുകയെന്നാൽ ചില നിക്ഷിപ്തതാല്പര്യക്കാരുടെ പകിടകളിക്ക് ചൂട്ടു പിടിച്ചുകൊടുക്കുകയെന്നതല്ല എന്ന് മാധ്യമജഡ്മിമാർക്കൊക്കെ മനസിലാക്കാൻ ഇതുപോലുള്ള വിധികൾ കാരണമാകട്ടെ.
സഭ കോടികൾ മുടക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു വിധി വന്നിരിക്കുന്നത് എന്ന പതിവു ആരോപണമുയർത്താൻ ആരെങ്കിലും തയ്യാറായിരിക്കുന്നുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾകൂടി ആരോപണത്തിൽ ഉൾപ്പെടുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുമല്ലോ.
ഇനി വേണ്ടത് ഇങ്ങനെയൊരു കേസുണ്ടാകാനും പ്രതിയെ അറസ്റ്റ് ചെയ്യാനുമുള്ള സാഹചര്യമൊരുക്കിയവരെക്കുറിച്ചുള്ള അന്വേഷണമാണ്. സമരപ്പന്തലിൽ പ്രത്യക്ഷപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇപ്പോഴും ലഭ്യമാണല്ലോ. പ്രത്യേകതരം സ്കൂൾകുട്ടികൾപോലും സമരപ്പന്തലിൽ വന്നിരുന്ന് ഇരയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചത് ആരും മറന്നിട്ടില്ലല്ലോ.
സമകാലിക സാഹചര്യത്തിൽ സഭയുടെ അടിത്തറ തോണ്ടുവാൻ കിണഞ്ഞു ശ്രമിക്കുന്ന ചില ശക്തികൾക്കൊപ്പം സഭയിലാണെന്നവകാശപ്പെടുന്ന ചില മുന്നേറ്റക്കാരും കൂട്ടുചേർന്നിട്ടുണ്ടെന്നത് നാം കാണാതിരുന്നു കൂടാ. ഒരു ലത്തീൻ രൂപതയുടെ മെത്രാനായ പ്രതിയുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലാത്ത സീറോമലബാർ സഭയെയും ഈ കേസിലേയ്ക്കു വലിച്ചിഴച്ച സാഹചര്യമൊക്കെ വീണ്ടും പരിശോധിക്കപ്പെടേണ്ടതാണ്.
പ്രതിക്കനുകൂലമായി വിധിവന്ന സാഹചര്യത്തിൽ ആശ്വസിച്ചിരിക്കാതെ ഇതിന്റെ പിന്നിലെ ഗൂഡാലോചനകൾ പുറത്തുകൊണ്ടുവരാനാണ് സഭയുടെ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്…
വാർദ്ധക്യകാല ശുശ്രൂഷകൾ
ഏകീകരിച്ച വി.കുർബാനയർപ്പണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ കുറച്ചു നാളുകളായി വിശ്വാസികൾക്കും പൊതുസമൂഹത്തിനും വലിയ ഉതപ്പു നല്കിക്കൊണ്ട് തുടരുന്ന തർക്കങ്ങളിൽ ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഞാൻ പരസ്യമായ പ്രതികരണം നടത്തിയിട്ടുള്ളത്. പ്രതികരിക്കാൻ കാരണമില്ലാതിരുന്നിട്ടല്ല, എരിതീയിൽ എണ്ണയൊഴിച്ച് അതാളിക്കത്തിക്കാൻ കാത്തിരിക്കുന്നവർക്ക് അതവസരമാകേണ്ടെന്നു കരുതിയാണ് പലപ്പോഴും നിശബ്ദത പാലിച്ചത്.
എന്നാൽ “അതീവ രഹസ്യസ്വഭാവമുള്ള” (Strictly Confidential) ഒരു നീണ്ട കത്ത് ഇന്നലെ മാധ്യമങ്ങളിൽക്കൂടി പുറത്തുവന്നതു ശ്രദ്ധയിൽപെട്ടു. സീറോ മലബാർ സഭയിലെ ആറു വിരമിച്ച മെത്രാന്മാരുടെ പേരിൽ മേജർആർച്ചുബിഷപ്പിനെയും മറ്റു സിനഡംഗങ്ങളെയും അഭിസംബോധനചെയ്തുകൊണ്ട് സഭയിലെ സമകാലിക പ്രശ്നത്തിന്റെ വിശകലനം എന്നു ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ഒരു കത്താണത്.
സിനഡുതുടങ്ങുന്നതിന്റെ തലേദിവസം വിരമിച്ച മെത്രാന്മാരുടേതായി ഇങ്ങനെയൊരു കത്തു പുറത്തുവന്നതിലുള്ള കൌശലമൊക്കെ അവിടെ നില്ക്കട്ടെ. ഈ കത്ത് അതിൽ പേരുപറഞ്ഞിരിക്കുന്ന മെത്രാന്മാർ മനസറിഞ്ഞ് തയ്യാറാക്കിയിട്ടുള്ളതാണെങ്കിൽ ചില കാര്യങ്ങൾ അവരുടെ മനസാക്ഷിക്കുമുമ്പിൽ വയ്ക്കുകയാണ്.
ഒന്നാമതായി അവർ പറഞ്ഞിരിക്കുന്നത് ഏകീകരിച്ച വി. കുർബാനയർപ്പണരീതി നടപ്പിലാക്കാൻ എടുത്ത തീരുമാനം സഭയിൽ അനൈക്യത്തിനും പൊതുസമൂഹത്തിനു ഉതപ്പിനും കാരണമായിത്തീർന്നത് കൃത്യമായ കൂടിയാലോചനയും സുതാര്യമായ നടപടിക്രമങ്ങളും ഇല്ലാതെപോയതുകൊണ്ടാണെന്നാണ്. എന്നാൽ 1999 ഡിസംബർ മാസത്തിൽ പുറത്തിറക്കിയ സിനഡൽ ന്യൂസിന്റെ 21-ാം നമ്പർ തീരുമാനമായി ചേർത്തിരിക്കുന്ന ഈ വിഷയം സംബന്ധിച്ച് അന്നത്തെ സിനഡുപിതാക്കന്മാർ സംയുക്തമായി എഴുതി പ്രസിദ്ധീകരിച്ച ഇടയലേഖത്തിൽ ഈയൊരു തീരുമാനമെടുക്കാൻ പിതാക്കന്മാർ നടത്തിയിട്ടുള്ള കൂടിയാലോചനകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും സുദീർഘമായി വിവരിച്ചിട്ടുണ്ട്. ആ സംയുക്ത ഇടയലേഖനത്തിന്റെ താഴെ ഇപ്പോൾ ഈ കത്തെഴുതിയിരിക്കുന്ന ആറു മഹാന്മാരുടെയും പേരുകളുമുണ്ട്. പ്രായാധിക്യത്താൽ പഴയകാര്യങ്ങളൊക്കെ മറന്നതാണോ, അതോ ആരെങ്കിലും നിങ്ങളുടെ പേരിൽ ഇങ്ങനെയൊരു കള്ളക്കത്ത് തയ്യാറാക്കിയതാണോ എന്ന സംശയം ഇവിടെ ന്യായമായും ഉണ്ടാകുന്നു.
ഏകീകരിച്ച വി.കുർബാനയർപ്പണ രീതിയെക്കുറിച്ച് 1999-ലെ സിനഡെടുത്ത തീരുമാനം പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്നു പറയാൻ നിങ്ങൾക്ക് അല്പംപോലും ഉളുപ്പു തോന്നുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. കാരണം ഒരുമിച്ചു തീരുമാനമെടുത്ത് ഇടയലേഖനമെഴുതി വിശ്വാസികളെ ബോധിപ്പിച്ചിട്ട് അതു പരാജയപ്പെടുത്താൻ മുൻകൈയെടുത്തവർ നിങ്ങൾതന്നെയാണല്ലോ. നിങ്ങൾ രൂപതകളുടെ ശുശ്രൂഷാദൌത്യത്തിൽ സജീവമായിരുന്ന കാലത്ത്, സഭയുടെ ഐക്യത്തിനുവേണ്ടിയെന്നു പറഞ്ഞ് നിങ്ങളുംകൂടി ചേർന്നെടുത്ത ഈ തീരുമാനത്തിലേയ്ക്ക് നിങ്ങളുടെ കൂടെയുണ്ടായിരുന്ന വൈദികരെയും വിശ്വാസികളെയും നയിക്കാൻ നിങ്ങൾ ഒരു ചെറുവിരലെങ്കിലും അനക്കിയിട്ടുണ്ടോ? പ്രബോധനദൌത്യം നിർവഹിക്കുമ്പോൾ, നിങ്ങൾതന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, സഭയുടെ ഏറ്റവും ശ്രേഷ്ഠമായ ആരാധനക്രമത്തെക്കുറിച്ച് തങ്ങളുടെ ആത്മീയ ശുശ്രൂഷയ്ക്കേല്പ്പിക്കപ്പെട്ടിരിക്കുന്നവരെ ബോധവത്ക്കരിക്കുകയും സഭയോടുചേർന്നു നില്ക്കാൻ അനുശാസിക്കുകയും ചെയ്യേണ്ടവരല്ലേ നിങ്ങൾ? എന്റെ രൂപതയിലെ മെത്രാൻ അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് സ്വന്തം ബോദ്ധ്യങ്ങളോടു യോജിക്കാതിരുന്നിട്ടും സഭയുടെ തീരുമാനത്തോടു ചേർന്നുനിന്ന് കഴിഞ്ഞ 21 വർഷങ്ങളായി ഞങ്ങൾ ഇവിടെ സിനഡു തീരുമാനിച്ച രീതിയിൽ വി.കുർബായർപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം ഉത്തരവാദിത്വ നിർവഹണത്തിൽ സ്വാർത്ഥതാല്പര്യങ്ങൾമൂലം വീഴ്ച വരുത്തുകയും സജീവശുശ്രൂഷയിൽനിന്ന് വിരമിച്ച ശേഷവും ഇതുപോലുള്ള കുത്തിത്തിരിപ്പുംകൊണ്ടു വരികയും ചെയ്യുന്നത് നിർഭാഗ്യകരമാണ്.
വിരമിച്ചവരായതുകൊണ്ട് സിനഡിന് നടപടിയൊന്നുമെടുക്കാൻ പറ്റില്ലെന്ന ഉറപ്പിലാണ് നിങ്ങൾ ഇതു ചെയ്യുന്നതെന്നും അല്ലെങ്കിൽ ആരോ നിങ്ങളെക്കൊണ്ട് ഇതു ചെയ്യിക്കുന്നതെന്നുമൊക്കെ ചിലരെങ്കിലും സംശയിക്കുന്നതിൽ കാര്യമുണ്ടെന്നും തോന്നുകയാണ്.
ഏതായാലും ഒന്നൊഴികെ സഭയിലെ എല്ലാ രൂപതകളും വലിയ വിട്ടുവീഴ്ചാ മനോഭാവത്തോടെയും വലിയ സഹകരണത്തോടെയും സന്മനസോടെയും ത്യാഗത്തോടെയും സഭയുടെ ഐക്യത്തിനുവേണ്ടി ഒരേ തീരുമാനത്തിലേയ്ക്കു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മെത്രാന്മാരിലെ തലമൂത്തവരിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിപ്പോയി ഈ കത്തെഴുതൽ. സുകൃതജപംചൊല്ലി സഭയ്ക്കുവേണ്ടി പ്രാർത്ഥിച്ചുകഴിയേണ്ട പ്രായത്തിൽ സഭാകൂട്ടായ്മയുടെ കടയ്ക്കൽ കോടാലിവയ്ക്കുന്ന ശുശ്രൂഷ അഭിവന്ദ്യ മെത്രാന്മാർ ദയവായി അവസാനിപ്പിക്കണം.
സാമാന്യമര്യാദയെങ്കിലും ആയിക്കൂടേ…?
എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ ബഹുമാനപ്പെട്ട ദൈവജനത്തോടുള്ള ഒരു വൈദികന്റെ വാക്കുകളാണിവ. ഞാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദികനാണ്. കാഞ്ഞിരപ്പള്ളിക്കാരന് എറണാകുളത്തും ഇരിങ്ങാലക്കുടയിലുമൊക്കെ എന്തുകാര്യമെന്നു ചിലപ്പോൾ നിങ്ങൾക്കു സംശയം തോന്നിയേക്കാം; പ്രത്യേകിച്ചും കാഞ്ഞിരപ്പള്ളിക്കാരും ചങ്ങനാശേരിക്കാരും പാലാക്കാരുമൊക്കെയാണ് നിങ്ങളുടെ ശത്രുക്കളെന്ന് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ. അതിനാൽ അതിന്റെ കാരണംപറഞ്ഞുതന്നെ ആരംഭിക്കാം. സഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും വിശ്വാസികളുമെല്ലാം ഉൾപ്പെടുന്ന ദൈവജനത്തെ പല അതിരൂപതകളായും രൂപതകളായും ഇടവകകളായുമെല്ലാം തിരിച്ചിരിക്കുന്നത് വിശ്വാസജീവിതത്തിന്റെ പ്രായോഗികതയ്ക്കുവേണ്ടിയാണ്. എന്നാൽ കൂട്ടായ്മയുടെ ആഘോഷമായ പരി.കുർബാനയും മറ്റു കൂദാശകളുമാണ് ഇങ്ങനെ പലതായി വേർതിരിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ അൾത്താരയ്ക്കുമുമ്പിൽ ഒരു ഹൃദയവും ഒരാത്മാവുമുള്ള സമൂഹമാക്കിത്തീർക്കുന്നത്. അതായത് ഇടവകകൾക്കും രൂപതകൾക്കുമെല്ലാം ഉപരിയായി നാമെല്ലാവരും ഒരേ ഹൃദയത്തോടെ ദൈവത്തെ ആരാധിക്കേണ്ട ദൈവജനമാണ്. അതിനാൽ രൂപതയുടെ അതിർവരമ്പുകളിൽ ഒതുങ്ങി നില്ക്കുന്നതല്ല സഭാകൂട്ടായ്മ. മറ്റെല്ലാ സഭകളെയുംപോലെ അജപാലനസൌകര്യത്തിനായിമാത്രം രൂപതകളും ഇടവകകളുമെന്ന വിധത്തിൽ പല ഘടകങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയിലെ ഒരംഗമെന്ന നിലയിലാണ് എറണാകുളം, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്ന സഹവിശ്വാസികളോട് നമ്മെ തമ്മിൽ ഒന്നിപ്പിക്കുന്ന ദൈവരാധനയുടെ പശ്ചാത്തലത്തിൽ ഞാൻ സംസാരിക്കുന്നത്.
നവീകരിക്കപ്പെട്ട പരി. കുർബാനയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി സീറോമലബാർ സഭയുടെ അകവും പുറവും അലങ്കോലമായിരിക്കുകയാണല്ലോ. വിശ്വാസികൾ സങ്കടത്തോടെ നെഞ്ചത്തും അവിശ്വാസികൾ പുശ്ചത്തോടെ മൂക്കത്തും കൈവയ്ക്കുന്ന സാഹചര്യമുണ്ടാക്കി പരി.കുർബാന ഏകീകരണമെന്ന സിനഡുതീരുമാനത്തെചൊല്ലിയുള്ള അങ്കം തുടർന്നുകൊണ്ടിരിക്കുന്നു. ഇത്രയുംകാലം ഇതുമായി ബന്ധപ്പെട്ട് ഒരക്ഷരംപോലും പൊതുസമൂഹത്തിനുമുമ്പിൽ മിണ്ടാതിരുന്നത് സഭയുടെ ആരാധനക്രമവിഷയം ഈ രീതിയിൽ കൈകാര്യംചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാകുമെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ്.
ഇപ്പോൾ സമകാലിക പശ്ചാത്തലത്തിൽ പരി.കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട എന്നീ രൂപതകളിലെയും ഫരീദാബാദ് രൂപതയിലെയും വിശ്വാസികളുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളെ ഒന്നു വിലയിരുത്തുകയാണ്. എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട എന്നീ രൂപതകളിലെ വിശ്വാസികൾ പരി.കുർബാന ഏകീകരണത്തിനെതിരെ തെരുവിൽപോലും പ്രതിഷേധപ്രകടനങ്ങൾ നടത്തി. അതേസമയം ഫരീദാബാദ് രൂപതയിലെ വിശ്വാസികൾ സിനഡുതീരുമാനം നടപ്പിലാക്കിക്കിട്ടാൻവേണ്ടി സമരമുഖത്താണ്. എന്തുകൊണ്ടാണ് ഒരേ സഭയിലെ വിശ്വാസികൾ ഇങ്ങനെ വ്യത്യസ്തമായി പ്രതികരിക്കുന്നത് എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ… അവിടെയാണ് സഭാത്മകമായ വിശ്വാസപരിശീലനം ലഭിച്ച വിശ്വാസികളും അതു ലഭിക്കാത്ത വിശ്വാസികളും തമ്മിലുള്ള വ്യത്യാസം. ഫരീദാബാദിലെ വിശ്വാസികൾ കേരളത്തിലെ വ്യത്യസ്ത രൂപതകളിൽനിന്നുള്ളവരാണ്. എങ്കിലും കഴിഞ്ഞ നവംബർ 28 വരെ അവർ ആ രുപതയിൽ അർപ്പിക്കപ്പെട്ടുകൊണ്ടിരുന്ന പൂർണ ജനാഭിമുഖകുർബാനയിൽ ഒരു പരാതിയുംകൂടാതെ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ സഭയുടെ സിനഡ് പരി.കുർബാനയുടെ ഏകീകരണത്തെക്കുറിച്ച് തീരുമാനം എടുത്തതിനുശേഷം, സിനഡു നിശ്ചയിച്ച രീതിയിലുള്ള പരി.കുർബാനയർപ്പണം തങ്ങളുടെ അവകാശമാണെന്ന ബോധ്യത്തിൽ മെത്രാന്റെയും ചില വൈദികരുടെയും വ്യക്തിതാല്പര്യങ്ങളെ ചോദ്യംചെയ്യാൻമാത്രം ധാർമ്മിക കരുത്തുള്ളവരായി അവർ മാറി.
എന്നാൽ എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ വിശ്വാസികളായ നിങ്ങൾക്കെന്താണ് സംഭവിച്ചതെന്നു നിങ്ങൾ അറിയണം. കുറേ സത്യങ്ങൾ നിങ്ങളുടെ ഇടയന്മാർ നിങ്ങളിൽനിന്നു മറച്ചുവയ്ക്കുകയും കുറേയേറെ കള്ളങ്ങൾ നിങ്ങളുടെ മനസുകളിൽ അടിച്ചേല്പിക്കുകയും ചെയ്തു. മറച്ചുവയ്ക്കപ്പെട്ട ഏറ്റവുംപ്രധാനപ്പെട്ട സത്യം പരി.കുർബാനയുടെ ഏകീകരണമെന്നത് സിനഡ് ഒരു സുപ്രഭാതത്തിൽ ആരോടും ആലോചിക്കാതെ പെട്ടെന്നെടുത്ത തീരുമാനം അല്ലെന്നുള്ളതാണ്. 1999-ലാണ് ഇങ്ങനെയൊരു തീരുമാനം സിനഡ് സ്വീകരിക്കുന്നത്. 2000 ജൂലൈ 3-ാം തിയതി പ്രാബല്യത്തിൽ വന്ന ഈ തീരുമാനം സ്വന്തം ബോധ്യങ്ങളോടും പഠനങ്ങളോടും യോജിക്കുന്നതല്ലായിരുന്നെങ്കിലും സഭയുടെ ഐക്യത്തിനുവേണ്ടി അന്നു മുതൽ കഴിഞ്ഞ 22 വർഷങ്ങളായി ഞാനുൾപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുൾപ്പെടെ അതു തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അന്ന് ആ തീരുമാനത്തെ അവഗണിച്ച് വീണ്ടും പൂർണ ജനാഭിമുഖകുർബാന തുടരാൻ ചില രൂപതകൾ ശാഠ്യം പിടിച്ചപ്പോൾ സഭ അതിനനുവാദം നല്കിയത് എത്രയുംപെട്ടെന്ന് വിശ്വാസികളെ പഠിപ്പിച്ച് ഏകീകൃതബലിയർപ്പണരീതി എല്ലായിടത്തും തുടങ്ങണമെന്ന നിർദേശത്തോടെയാണ്. എന്നാൽ കഴിഞ്ഞ 22 വർഷങ്ങളിൽ അതേക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നിങ്ങളുടെ അജപാലകരിൽനിന്ന് ഒരു വാക്കെങ്കിലും കേട്ടവർ നിങ്ങളുടെ ഇടയിൽ ഉണ്ടോ? ശരിയായത് നിങ്ങളെ പഠിപ്പിച്ചില്ല എന്നു മാത്രമല്ല ഒത്തിരിയേറെ കള്ളങ്ങൾ നിങ്ങളോടു പറയുകയും ചെയ്തു നിങ്ങളുടെ അജപാലകർ. സിനഡിന്റെ തീരുമാനമനുസരിച്ചുള്ള പരി.കുർബാനയർപ്പണത്തിനു സമ്മതിച്ചാൽ ജപമാലയും കുരിശിന്റെ വഴിയും ആരാധനയുംപോലുള്ള ഭക്താനുഷ്ഠാനങ്ങളും നിരോധിക്കുമെന്ന് അൾത്താരയിൽനിന്നുപോലും പറയാൻ മടിയില്ലാത്ത ചില അജപാലകരെ സോഷ്യൽമീഡിയായിൽ കാണാനിടയായി. ചുരുക്കത്തിൽ നിങ്ങളുടെ അജപാലകർ നിങ്ങൾക്കുവേണ്ട വിശ്വാസപഠനങ്ങൾ നല്കിയില്ലെന്നു മാത്രമല്ല, കള്ളങ്ങൾ പറഞ്ഞ് നിങ്ങളെ തെറ്റായ അറിവിലേയ്ക്കു നയിക്കുകയും ചെയ്തു. തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിനു ശരിയായ മാർഗം കാണിക്കാതെ തെറ്റിലേയ്ക്കു നയിക്കുന്ന അവർ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിന്റെ ഗൌരവം അവർ മനസിലാക്കുന്നില്ലെങ്കിലും നിങ്ങൾ മനസിലാക്കണം.
സീറോമലബാർ സഭയുടെ ചരിത്രഗതിയിൽ സംഭവിച്ച ചില അധിനിവേശങ്ങൾമൂലം ആശയപരമായി വ്യത്യസ്ഥ ധ്രുവങ്ങളിൽ നില്ക്കുന്നവർ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. എന്നാൽ ഐക്യത്തിന്റെ കൂദാശയായ പരി.കുർബാനയർപ്പണത്തിൽ ഏകീകൃതരീതിവേണമെന്നു സഭയൊന്നടങ്കം ആഗ്രഹിക്കുമ്പോൾ വ്യക്തിതാല്പര്യങ്ങളും സ്വാർത്ഥചിന്തകളും മാറ്റിവച്ച് അതിനോടു സഹകരിക്കുകയെന്നത് ക്രൈസ്തവധർമ്മമാണ്. ജനാഭിമുഖ കുർബാനയാണ് ശരിയെന്നു സ്ഥാപിക്കാൻ നിങ്ങളുടെ അജപാലകർ അവതരിപ്പിക്കുന്ന ന്യായങ്ങൾ പലതും ദൈവശാസ്ത്രപരമായും ആരാധനക്രമപരമായും നിലനില്പില്ലാത്തതാണെന്ന് അവർക്കുതന്നെ അറിയാം. മദ്ബഹാഭിമുഖത്തിന്റെയും ജനാഭിമുഖത്തിന്റെയും ദൈവശാസ്ത്രമൊക്കെ മാറ്റിവയ്ക്കാം. സാമാന്യമര്യാദയുടെ പേരിലെങ്കിലും സഭയുടെ തീരുമാനത്തോടു ചേർന്നു നില്ക്കാൻ നിങ്ങളുടെ അജപാലകർക്കു കഴിയണമായിരുന്നു. കാരണം അൾത്താരാഭിമുഖ കുർബാനയ്ക്ക് ദൈവശാസ്ത്രപരവും വി.ഗ്രന്ഥാധിഷ്ഠിതവും പാരമ്പര്യാധിഷ്ഠിതവും സഭാ വിജ്ഞാനിയത്തിലധിഷ്ഠിതവുമായ നിരവധി അടിസ്ഥാനങ്ങൾ ഉള്ളപ്പോഴും അവയെക്കുറിച്ചുള്ള വ്യക്തിപരമായ ബോദ്ധ്യങ്ങളെല്ലാം മാറ്റിവച്ച് വി.കുർബാന കൂട്ടായ്മയുടെ ആഘോഷമാണെന്ന അനുഭവത്തിൽ സഭയോടു ചേർന്നുനിന്ന് കഴിഞ്ഞ 22 വർഷങ്ങളായി സിനഡു നിർദേശിച്ച രീതിയിൽ പരി. കുർബാനയർപ്പിക്കുന്ന രൂപതകളുണ്ട്. അവരുടെ വികാരത്തെ മാനിക്കാനുള്ള സാമാന്യമര്യാദയെങ്കിലും ആകാമായിരുന്നു. പരി.കുർബാന, നിങ്ങളെ അവർ പഠിപ്പിച്ചതുപോലെ ആരുടെയും അവകാശമല്ല, അതു ദൈവത്തിന്റെ ദാനമാണ്. അതുകൊണ്ടുതന്നെ നാമെല്ലാവരും പ്രത്യേകിച്ച് പട്ടംകിട്ടിയ വൈദികർ അതിന്റെ വിശ്വസ്തരായ ശുശ്രൂഷകരാകേണ്ടവരാണ്.
സീറോമലബാർ സഭയിലെ 35 രൂപതകളിൽ 32 രൂപതകളും സിനഡുതീരുമാനത്തിനൊപ്പം നിന്ന് സഭയുടെ ഐക്യവും കൂട്ടായ്മയും പ്രകടിപ്പിച്ചപ്പോൾ അതിനോടു മറുതലിച്ചു നില്ക്കാൻ പരിശീലിപ്പിക്കപ്പെട്ട നിങ്ങളുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകും. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ അജപാലകർക്കു ദൈവത്തിന്റെ കരുണ ലഭിക്കാൻ പ്രാർത്ഥിക്കുകയെന്നതാണ്. കാരണം തങ്ങളുടെ അജപാലനദൌത്യങ്ങളിൽ അവർ തുടരുന്ന ശൈലി നാശോന്മുഖമാണ്. ദൈവം കരുണ കാണിക്കട്ടെ…
(മാർപ്പാപ്പയുടെ വാക്കുകളെപ്പോലും തങ്ങളുടെ താല്പര്യമനുസരിച്ച് വ്യാഖ്യാനിക്കുന്നവർ എന്റെ ഈ വാക്കുകളെ എങ്ങനെയായിരിക്കും സ്വീകരിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളു. എങ്കിലും മനസാക്ഷിയുടെ സ്വരം നിർബന്ധിക്കുന്നതുകൊണ്ടുമാത്രമാണ് കടന്നൽകൂട്ടിൽ കല്ലെറിയാൻ മുതിർന്നത്. എന്നെ ദൈവം രക്ഷിക്കട്ടെ.)
കാനം രാജേന്ദ്രനോട്…
കാനത്തെ രാജേന്ദ്രൻ സാറേ, പാലാ ബിഷപ്പ് മാത്രമല്ല, ഞങ്ങൾ വിശ്വാസികൾ മുഴുവൻ ആത്മശോധന നടത്തുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ..
വിശ്വാസികൾക്കു മെത്രാൻ നല്കിയ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും തങ്ങൾ ജാഗ്രത പാലിക്കണമെന്നും ഞങ്ങൾക്കു ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് കഴിഞ്ഞ നാളുകളിൽ ഞങ്ങൾക്കു ലഭിച്ച കണക്കുകൾ.
പാലാ ബിഷപ്പിന്റെ പ്രസംഗത്തിനു മുമ്പ് ഇവിടെ ഒരു പ്രശ്നവുമില്ലായിരുന്നെന്ന് പറയാൻമാത്രം ഉളുപ്പില്ലായ്മ താങ്കൾക്കുണ്ടായല്ലൊ.
പക്ഷെ ചില വിഭാഗങ്ങളുടെ അടിമകളായ നിങ്ങൾ രാഷ്ട്രീയ നേതാക്കന്മാരും മുഖ്യധാരാ മാധ്യമങ്ങളും എത്രമാത്രം മറച്ചുപിടിച്ചിട്ടും ഇവിടെ പ്രശ്നമുണ്ട് എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയത്, പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതുപോലെ, കള്ളപ്പേരിൽ മതവെറി പ്രചരിപ്പിക്കുന്ന അക്രമികളല്ല, മറിച്ച് തെളിവുകളും കണക്കുകളും നിരത്തി യാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ച സോഷ്യൽ മീഡിയായാണ്.
പൊതുസമൂഹത്തിന്റെ ഈ വലിയ ആശങ്കയകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു പകരം അതു ചൂണ്ടിക്കാണിച്ചയാളെ കുറ്റപ്പെടുത്തുന്ന താങ്കളുടെ നിലപാട് എത്ര ലജ്ജാകരം!
ഓടി നടന്ന് കടിക്കുന്ന പേ പിടിച്ച പട്ടിയെ കണ്ടുപിടിച്ച് തല്ലിക്കൊല്ലുന്നതിനു പകരം പുറത്ത് പേപ്പട്ടിയുണ്ട് , സൂക്ഷിക്കണം എന്നു പറഞ്ഞയാളെ രാജ്യദ്രോഹിയാക്കുന്ന നിങ്ങളുടെ നിലപാട് തിരിച്ചറിയുന്നവരാണ് പൊതുസമൂഹം.