Posted in SPIRITUAL

മാപ്പ്…

ഞാനുൾപ്പെടുന്ന സമൂഹത്തിൽപെട്ട ഒരാൾ അതിനീചമായ ചില തിന്മകൾ ചെയ്തതിന്റെ ഞടുക്കത്തിലായിരിക്കുന്ന പൊതുസമൂഹത്തിനുമുമ്പിൽ കുറിക്കപ്പെടുന്ന ഈ വാക്കുകൾക്ക് പ്രതിരോധത്തിന്റെ മുനകളല്ല, മറിച്ച് ആ ദുരന്തത്തിന്റെ ഫലമനുഭവിക്കുന്നവരോടും ഈ പൊതുസമൂഹത്തോടു മുഴുവനുമുള്ള ക്ഷമായാചനയുടെ നാമ്പുകളാണുള്ളത്. അല്പമെങ്കിലും ധാർമ്മികതയുള്ള ഒരു വ്യക്തിയും ചെയ്യില്ലാത്ത കുറ്റകൃത്യമാണ് അയാളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത് പോലീസിന്റെയോ മാധ്യമങ്ങളുടെയോ കുറ്റാരോപണം മാത്രമല്ല, അയാൾ സമ്മതിച്ചിരിക്കുന്നതുമാണെന്ന് അറിയുന്നു. അതുകൊണ്ടുതന്നെ യാതൊരു ദാക്ഷണ്യവും അർഹിക്കാത്ത അവസ്ഥയിലാണ് അയാളിപ്പോൾ. ധാർമ്മികതയുടെയും നന്മയുടെയും വക്താവാകേണ്ട ഒരുവനിൽനിന്ന് ഇത്രയും നീചമായ ഒരു കുറ്റകൃത്യം ഉണ്ടായതിനാൽ നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അയാൾ അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല. സഭാനേതൃത്വവും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. ക്രിമിനൽ കുറ്റകൃത്യത്തിലേർപ്പെടുന്നവർ ആരാണെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കാതെ പൊതുസമൂഹത്തിനുമുമ്പിൽ സഭയുടെ യഥാർത്ഥ മുഖം കാണിച്ചുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ മറക്കരുത്. ഈ കൊടുംപാതകം ചെയ്തയാളുടെ ജീവിതാവസ്ഥയിലുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് കുനിഞ്ഞ ശിരസുമായാണ് എനിക്കു നില്ക്കാൻ സാധിക്കുന്നത്.

പക്ഷേ അപ്പോഴും മറ്റൊരു വശത്തേക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. റോബിൻ എന്ന വ്യക്തി ഒരു പുരോഹിതനായതുകൊണ്ടല്ല ഈ കുറ്റകൃത്യം ചെയ്തത്. മറിച്ച് മനസാക്ഷിയില്ലാത്തൊരാൾ പുരോഹിതനായതുകൊണ്ടോ, ജീവിതവഴിയിൽ തിന്മയുടെ സ്വാധീനത്താൽ പൌരോഹിത്യത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തി മനസാക്ഷി മരവിച്ചുപോയതുകൊണ്ടോ ആണ്. എന്നാൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിസ്താരങ്ങളിൽ പൌരോഹിത്യവും അതു പേറുന്ന പുരോഹിതരും മുഴുവൻ അധാർമ്മികത നിറഞ്ഞതാണെന്ന ചിന്ത പങ്കുവയ്ക്കപ്പെടുന്നു. ഒരു പുരോഹിതനെന്ന നിലയ്ക്ക് ഈ അന്യായമായ വിധിയുടെ ഭാരംപേറാൻ മനസില്ലാത്തതുകൊണ്ടും അതിനെതിരേ പ്രതികരിക്കേണ്ടതു കടമയാണെന്നു ചിന്തിക്കുന്നതുകൊണ്ടുമാണ് ഈ വാക്കുകൾ കുറിക്കുന്നത്. വേറെയേതെങ്കിലും ജീവിതാവസ്ഥയിലുള്ളവരുടെ ഭാഗത്തുനിന്നും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ സംഭവിച്ചാൽ അവരുൾപ്പെടുന്ന സമൂഹത്തെ മുഴുവൻ അധർമ്മികളായി ചിത്രീകരിക്കേണ്ടി വന്നാലെങ്ങനെയിരിക്കും. ഇപ്പോൾ കത്തോലിക്കാ പൌരോഹിത്യത്തിനെതിരെയും പുരോഹിതർക്കെതിരെയും പൊങ്കാലയിടുന്നവരുടെ അഡ്രസ് അപ്പോഴെങ്ങനെയായിരിക്കും? എന്തും എഴുതാനും വിളിച്ചുപറയാനും ഇപ്പോൾ സോഷ്യൽ മീഡിയായും മറ്റു വഴികളുമൊക്കെ ഉണ്ടെന്നു കരുതി യാതൊരു ന്യായവുമില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് പീഡനംപോലെതന്നെയുള്ള ഒരുതരം വൈകൃതമാണ്.
പിന്നെ, ഇങ്ങനെ പൌരോഹിത്യത്തെയും പുരോഹിതരേയും തുണിയുരിഞ്ഞ് പൊതുജനമദ്ധ്യത്തിൽ നിറുത്തുമ്പോൾ ചിലർക്ക് പാഷാണം ഷാജിയേപ്പോലെ “ഒരു മനസുഖം” കിട്ടുന്നുണ്ടെങ്കിൽ തുടർന്നുകൊള്ളുക നിങ്ങളുടെ കലാപരിപാടി…

അതുപോലെ റോബിന്റെ കൂടെ കൂട്ടുപ്രതികളായി പോലീസ് സൂചിപ്പിച്ചിരിക്കുന്ന മറ്റു ചില വ്യക്തികൾക്കുമുണ്ട് തെറിയഭിഷേകം. എന്നാൽ കൂട്ടുപ്രതികളായി ആരോപിക്കപ്പെട്ടിരിക്കുന്നവർ അത് ഏറ്റെടുത്തിട്ടില്ലെന്നു മാത്രമല്ല, തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കിയിട്ടുമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവർ കുറ്റം ചെയ്തെന്നു തെളിയിക്കപ്പെടുന്നതുവരെ അവരെ കുറ്റവാളികൾ എന്ന് വിളിക്കാൻ ആർക്കാണവകാശം? അങ്ങനെ വിളിക്കുന്നവർ ഏതു കൊമ്പത്തുള്ളവരാണെങ്കിലും അത് അധാർമ്മികം തന്നെയാണ്. കുറേപ്പേരുടെ കൈയടി കിട്ടാൻ ഇതുപോലെ എന്തും വിളിച്ചുകൂകുന്നവർ നടത്തുന്നതും പീഡനംതന്നെയല്ലേ…?

പൌരോഹിത്യത്തിൽ പങ്കുചേർത്തതിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടും പുരോഹിതനായി ആത്മാഭിമാനത്തോടെ തുടർന്നും ജീവിക്കാൻ കൃപ നല്കണെയെന്നു പ്രാർത്ഥിച്ചുകൊണ്ടും ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. “മനസുഖം” വേണ്ടവർക്ക് ഇതിന്റെ അടിയിൽ തുടരാം നിങ്ങളുടെ പൊങ്കാലയുത്സവങ്ങൾ…

Posted in SPIRITUAL

പ്രവാചകശബ്ധം

കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെയും പഠനങ്ങളെയും ഹൃദയത്തോടു ചേർത്തുപിടിക്കുക മാത്രമല്ല അത് ധൈര്യപൂർവം സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുകയെന്ന തന്റെ ഇടയനടുത്ത ദൌത്യത്തോട് എന്നും സത്യസന്ധത പുലർത്തുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് “തിരുപ്പിറവിയും ശിശുക്കളുടെ ജനനവും” എന്ന പേരിൽ ക്രിസ്തുമസിന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയിലെ വിശ്വാസികൾക്ക് നല്കിയ ഇടയസന്ദേശം ഈ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. എന്നാൽ ആ സർക്കുലറിന്റെ പല പേജുകളിൽനിന്ന് പല വാക്കുകൾ തെരഞ്ഞെടുത്ത് ഒരു വാചകമായി രൂപപ്പെടുത്തി ‘ക്രിസ്ത്യാനികൾ മത്സരബുദ്ധിയോടെ കുഞ്ഞുങ്ങളെ ജനിപ്പിക്കണമെന്ന്’ ഇടുക്കി ബിഷപ്പ് ആഹ്വാനം ചെയ്തു എന്ന് സോഷ്യൽമീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ അഭിവന്ദ്യ പിതാവിനെ അവഹേളിക്കുന്ന തരത്തിൽ ട്രോളുകൾ നിരത്തുകയും ചെയ്ത തികച്ചും അധാർമ്മികമായൊരു മാധ്യമവേല കഴിഞ്ഞദിവസങ്ങളിൽ കാണുവാനിടയായി.

പിതാവിനെ സമൂഹമദ്ധ്യത്തിൽ അവഹേളിതനാക്കാൻ ചിലർ അത്തരം വൃത്തികെട്ട വഴികൾ സ്വീകരിച്ചപ്പോൾ ചില വിശ്വാസികളും അതേറ്റുപാടുകയും സോഷ്യൽമീഡിയായിലൂടെ ആഘോഷിക്കുകയും ചെയ്തതായി കണ്ടു. സ്വന്തം അപ്പൻ മക്കൾക്ക് നന്മയുടെ പാത ഗുണദോഷിക്കുമ്പോൾ മാറിനിന്ന് കൊഞ്ഞനംകുത്തുന്ന മക്കൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇതൊരത്ഭുതമൊന്നുമല്ല. പക്ഷെ ആരെങ്കിലും സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തി ബോധപൂർവം ഒരു വ്യക്തിയെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ അതിനു കുടപിടുച്ചുകൊടുക്കുന്ന ചിലരുടെയെങ്കിലും ശൈലി അന്തസിനു നിരക്കാത്തതാണ്.

ഒരുപക്ഷെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഇടുക്കിമെത്രാൻ ചിലരുടെയെങ്കിലും ഒരു ടാർജെറ്റ് ആയിരിക്കാം. അതുകൊണ്ടുതന്നെയായിരിക്കും അവസരം കിട്ടുമ്പോളും അവസരമുണ്ടാക്കിയും പിതാവിനെതിരെ മാധ്യമവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ അതു തിരിച്ചറിഞ്ഞോ അറിയാതെയോ വിശ്വാസികളെന്നഭിമാനിക്കുന്നവരും അവരുടെ പക്ഷംചേരുന്നതാണ് നിർഭാഗ്യകരം.

പക്ഷെ കല്ലേറ് സ്വീകരിക്കുകയെന്നത് സത്യത്തിന്റെ പക്ഷത്തുനില്ക്കുന്നവന്റെ അവകാശമാണ് എന്ന ബോദ്ധ്യമാണ് അഭിവന്ദ്യ പിതാവിനെ നയിക്കുന്നത് എന്ന് കാലാകാലങ്ങളിൽ വിവിധ വിഷയങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന ഉറച്ച നിലപാടുകളും വാക്കുകളും തെളിയിക്കുന്നു. അതിനാൽ സഭയുടെ മനസാക്ഷിയുടെ ആ സ്വരത്തെ തളർത്തുവാൻ ഇപ്രകാരമുള്ള കുത്സിതശ്രമങ്ങൾക്കാവില്ലെന്ന് കാലം ബോദ്ധ്യപ്പെടുത്തും.

വിശ്വാസികളായിട്ടുള്ളവരോട് ഒരപേക്ഷമാത്രം. ഇതുപോലുള്ള സത്യവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കണമെന്നു പറയുന്നില്ല. കാരണം അപ്രകാരമുള്ള പ്രതികരണമൊക്കെ ആരെങ്കിലും പറഞ്ഞിട്ട് ഉണ്ടാകേണ്ടതല്ല. അതു സഭയെയും സത്യത്തെയും സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. എന്നാൽ സത്യമായ ദൈവത്തെ ആരാധിക്കുന്നവരായ നമുക്ക് ഇതുപോലുള്ള സത്യങ്ങളുടെ പ്രഘോഷണങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാം. കത്തോലിക്കാസഭയുടെ ബോദ്ധ്യങ്ങൾ തന്റെ അജഗണത്തിനുള്ള സന്ദേശമായി നല്കിയ അഭി. പിതാവിന്റെ സർക്കുലർ അതിന്റെ പൂർണരൂപത്തിൽ ഇടുക്കി രൂപതയുടെ ബുള്ളറ്റിനിലും രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാണ്. താല്പര്യമുള്ളവർക്കുവേണ്ടി അതിന്റെ പൂർണരൂപം താഴെകൊടുക്കുന്നു.
————————
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
“ശിശുക്കള്‍ എന്‍റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്” (മത്താ. 19:14)
ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,
ആധുനിക ലോകം വച്ചു നീട്ടുന്ന പദ്ധതികള്‍ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നമ്മുടെ കുടുംബങ്ങള്‍ ഇന്നു ദുരിതങ്ങളുടെ മുന്‍പില്‍ നിസ്സഹായരാവുകയാണ്. ജീവന്‍റെ തിരുക്കൂടാരങ്ങളാകേണ്ടതിനുപകരം മരണ സംസ്കാരത്തിന്‍റെ ഇരിപ്പിടങ്ങളായി മാറിയ കുടുംബങ്ങളില്‍, ശിശുക്കള്‍ തിരസ്ക്കരിക്കപ്പെടുകയും വാര്‍ദ്ധക്യം ദുരിതപൂര്‍ണ്ണമാവുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ജീവനെ സംബന്ധിച്ച ദൈവിക പദ്ധതിയും സഭാപ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമുക്കേവര്‍ക്കും കടമയുണ്ട്. “ഈ ജനം സഖ്യമെന്ന് വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്. പരിഭ്രമിക്കുകയുമരുത്. (ഏശയ്യ 8:12).
കാരുണ്യവര്‍ഷാചരണത്തിലൂടെ ജീവകാരുണ്യ ശുശ്രൂഷകള്‍ വിലമതിക്കപ്പെടുകയും ശുശ്രൂഷകര്‍ ആദരിക്കപ്പെടുകയും ചെയ്തതു വളരെ നല്ലതുതന്നെ. എന്നാല്‍, നമ്മുടെ കുടുംബങ്ങളില്‍ സ്വീകരിക്കപ്പെടേണ്ട, ശുശ്രൂഷിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ജീവിതങ്ങള്‍ തിരസ്ക്കരിക്കപ്പെടുന്നതു കാണുമ്പോള്‍, അതിനെതിരെ പ്രതികരിക്കാനാവില്ല. നമ്മുടെ പൂര്‍വ്വികര്‍ കുടിയേറ്റത്തിന്‍റെ ദുരിതങ്ങളിലും, ദാരിദ്ര്യത്തിലും, ചികിത്സാ സൗകര്യങ്ങളോ, ആരോഗ്യപരിപാലന സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിലും, ഒരു ജീവനെപ്പോലും ഗുണമോ എണ്ണമോ നോക്കി തിരസ്ക്കരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല. ദൈവവിശ്വാസത്തിലും ദൈവാശ്രയ ബോധത്തിലും അടിയുറച്ചവരായതിനാല്‍ “കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദാരഫലം ഒരു സമ്മാനവും” (സങ്കീ 127:3) എന്ന ബോദ്ധ്യത്തോടെ കുഞ്ഞുങ്ങളെ സ്വീകരിച്ച് സംരക്ഷിച്ചു.
എന്നാലിന്ന് ഭൗതികനേട്ടങ്ങളും സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുകയും ദൈവാശ്രയത്വബോധവും, വിശ്വാസവും ക്ഷയിക്കുകയും ചെയ്തപ്പോള്‍ ദൈവദാനമായ ജീവന്‍, ഒരു ഭാരമായി കരുതി തിരസ്കരിക്കപ്പെടുന്നു! “നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവനു ദുരിതം” (ഏശയ്യ 15:20). ശിശുക്കളെ ദൈവത്തിന്‍റെ അനുഗ്രഹമായും ഭാവിയുടെ വാഗ്ദാനങ്ങളായും കരുതി സ്വീകരിക്കേണ്ടതിനു പകരം, തങ്ങളുടെ സ്വൈര്യജീവിതത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും മക്കള്‍ തടസ്സമായേക്കുമെന്ന് ഭയന്ന് ജീവനെ നശിപ്പിച്ച എത്രയോ മാതാപിതാക്കള്‍ ഇന്നു ദുരിതം പേറി ദുഃഖിതരായി കഴിയുന്നു! “കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും, എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം (ഏശയ്യ 30:1).
ജനപ്പെരുപ്പം നിയന്ത്രിക്കണമെന്നും, ജനസംഖ്യ വര്‍ദ്ധിച്ചാല്‍ അപകടമാണെന്നും പഠിപ്പിക്കാന്‍ പലരും ഉത്സാഹിക്കുന്നു. എന്നാല്‍, പ്രകൃതിയില്‍ കാട്ടുപന്നിയോ, തെരുവുനായ്ക്കളോ, വന്യമൃഗങ്ങളോ വര്‍ദ്ധിച്ചാല്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായി ജനസംഖ്യാ വര്‍ദ്ധനവ്‌ നിയന്ത്രിക്കണമെന്ന് വാദിക്കുന്നവര്‍ ഓര്‍ക്കണം തങ്ങളും ജനസംഖ്യയുടെ ഭാഗമാണെന്ന്. ജനസംഖ്യയുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടതിനുശേഷം ഇവിടെ മറ്റാരും ജനിക്കരുത്, വളരുത് എന്ന് പറയുന്നവര്‍ അഹങ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപങ്ങളാവുകയാണ്. പുതിയൊരു ജീവന്‍ സ്വകരിക്കപ്പെടുന്നത് തടയാന്‍ ഈ ലോകത്തില്‍ ഒരു മനുഷ്യനും അവകാശമില്ല.
“ഓരോ പുതിയ ജീവനും സ്നേഹത്തിന്‍റെ തികച്ചും സൗജന്യമായദാനം വിലമതിക്കാന്‍ നമ്മെ അനുവദിക്കുന്നു.” (സ്നേഹത്തിന്‍റെ ആനന്ദം No. 166). ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ സന്തോഷപൂര്‍വ്വം പങ്കാളികളാകേണ്ട ഭാര്യാഭര്‍ത്താക്കന്‍മാര്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ ദൈവികപദ്ധതിയെ തകിടം മറിക്കുന്നതു വഴി കുടുംബത്തില്‍ ഉത്ക്കണ്ഠയുടേയും അസ്വസ്ഥതകളുടെയും വിത്തു വിതയ്ക്കുകയാണ് ചെയ്യുക. “സ്നേഹിക്കുകയും ജീവനു ജന്മം നല്‍കുകയും ചെയ്യുന്ന ദമ്പതിമാര്‍ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിവുള്ള യഥാര്‍ത്ഥവും – സജീവവുമായ പ്രതിരൂപമാണ്” (സ്നേഹത്തിന്‍റെ ആനന്ദം No. 11).
തങ്ങളുടെ പ്രത്യുത്പാദന ശേഷിയുടെ അവസാന നിമിഷംവരെയും ദാമ്പത്യ പ്രവൃത്തിയില്‍ ജീവനോടു തുറവിയുള്ളവരായിരിക്കേണ്ട ദമ്പതികള്‍ എത്രയോ രക്ഷകര്‍ ജന്മമെടുക്കേണ്ട ഉദരം ഊഷരഭൂമിയാക്കി മാറ്റിയിരിക്കുന്നു! “താല്‍ക്കാലികമോ, ജീവന്‍റെ പകരല്‍ നിരോധിച്ചിട്ടുള്ളതോ ആയ ഒരു ഐക്യത്തിനും സമൂഹത്തിന്‍റെ ഭാവി ഉറപ്പുവരുത്താനാവുകയില്ല.” (സ്നേഹത്തിന്‍റെ ആനന്ദം No.52)..
“പിതാവായ ദൈവം തന്‍റെ സ്നേഹം കാണിക്കുന്ന മാര്‍ഗ്ഗമാണ് മാതാപിതാക്കന്മാരുടെ സ്നേഹം. അവിടുന്ന് ഓരോ ശിശുവിന്‍റെയും ജനനം പ്രതീക്ഷിക്കുന്നു. ആ ശിശുവിനെ ഉപാധികളില്ലാതെ സ്വീകരിക്കുന്നു. അതിനെ സ്വതന്ത്രമായി സ്വാഗതം ചെയ്യുന്നു.” (സ്നേഹത്തിന്‍റെ ആനന്ദം No. 170). ദൈവികമായ ഈ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍‍ ദൈവത്തിന്‍റെ സഹപ്രവര്‍ത്തകരും, ദൈവപരിപാലനയുടെ നീട്ടപ്പെട്ട കരങ്ങളുമാകേണ്ടവരാണെന്ന സത്യം ഓരോ തിരുപ്പിറവിയാചരണവും നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലിന് ഉത്തരം നല്‍കിയാല്‍ തന്‍റെ ജീവനും അഭിമാനവും നഷ്ടപ്പെടുത്തേണ്ടി വരുമെന്നറിഞ്ഞിട്ടും മറിയം ദൈവഹിതത്തിന് “ആമ്മേന്‍” പറഞ്ഞു.
തന്‍റേതല്ലാത്ത ഒരു ജീവനെ നശിപ്പിക്കാതിരിക്കാന്‍ – മറിയത്തെ രഹസ്യമായി ഉപേക്ഷിക്കുക വഴി അമ്മയും ഗര്‍ഭസ്ഥശിശുവും സുരക്ഷിതരായിരിക്കാന്‍ – ജീവനോടുള്ള കാരുണ്യം പ്രകടിപ്പിച്ച യൗസേപ്പും ദൈവഹിതത്തിനു കീഴ്വഴങ്ങിയ മറിയവുമാണ് ഈശോമിശിഹായെ സ്വീകരിച്ചതും പരിപാലിച്ചതും. ദൈവഹിതത്തോടനുസരണം നല്‍കുന്ന ഓരോ സ്ത്രീയും ജീവനോടു കാരുണ്യം പ്രകടിപ്പിക്കുന്ന ഓരോ പുരുഷനും തിരുക്കുടുംബത്തെപ്പോലെ രക്ഷകരെ പ്രദാനം ചെയ്യുന്നവരായി മാറുകയാണ്. “കുട്ടികളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നത് ദൈവത്തിന്‍റെ സര്‍ഗ്ഗാത്മക പ്രവൃത്തിയുടെ പ്രതിഫലനമാണ്” (No. 29 സ്നേഹത്തിന്‍റെ ആനന്ദം).
ഔദാര്യപൂര്‍വ്വകമായ പങ്കുവയ്ക്കലും ദൈവപരിപാലനയിലാശ്രയിച്ചുള്ള ജീവിതവും നയിക്കുന്ന ദമ്പതികള്‍ ഈ കാലഘട്ടത്തിന്‍റെ വെളിച്ചമായി മാറേണ്ടവരാണ്. ശിശുക്കളെ തങ്ങളുടെ അവകാശമായല്ല, മറിച്ച് ദൈവനുഗ്രഹത്തിന്‍റെ അടയാളമായും നാളെയുടെ പ്രതിസന്ധികള്‍ക്കുത്തരം നല്‍കേണ്ട രക്ഷകരായും സ്വീകരിച്ച്, ശുശ്രൂഷിച്ച് സംരക്ഷിച്ചാദാരിക്കുമ്പോഴാണ്‌ ഓരോ കുടുംബവും സഭയ്ക്കും സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നത്. “വലിയ കുടുംബങ്ങള്‍ സഭയ്ക്ക് ഒരു സന്തോഷമാണ്. സ്നേഹത്തിന്‍റെ ഫലപൂര്‍ണ്ണതയുടെ ഒരു പ്രകാശനമാണ്” (No. 167 സ്നേഹത്തിന്‍റെ ആനന്ദം).
ദൈവപദ്ധതിയനുസരിക്കുന്ന മാതൃകാദമ്പതികളും കുടുംബങ്ങളും ഓരോ പ്രദേശത്തും പ്രോത്സാഹിപ്പിക്കപ്പെടണം. ജീവനെ ഔദാര്യത്തോടെയും ആദരവോടെയും സ്വീകരിക്കുവാനും ശുശ്രൂഷിക്കുവാനും കുടുംബങ്ങള്‍ ധീരത കാണിച്ചാല്‍ അനാഥമന്ദിരങ്ങളും, വൃദ്ധസദനങ്ങളും, ശിശുഭവനങ്ങളും അപ്രസക്തമാകും; അപ്രത്യക്ഷമാകും. അതായിരിക്കണം ഒരു സമൂഹത്തില്‍ പുളിമാവാകാന്‍ നമുക്ക് കഴിഞ്ഞതിന്‍റെ അടയാളം.
“കുട്ടികള്‍ എന്ന മഹാദാനത്തോട് അടിസ്ഥാനപരമായി തുറവിയുള്ളവരായിരിക്കാന്‍ യുവദമ്പതിമാര്‍ പ്രോത്സാഹിപ്പിക്കപ്പെടണം” (No. 223 സ്നേഹത്തിന്‍റെ ആനന്ദം). ഈ പശ്ചാത്തലത്തില്‍, നമ്മുടെ രൂപതയിലെ ഓരോ ഇടവകയും, ഓരോ കുടുംബവും ജീവസംസ്കാരത്തിനായുള്ള ഈ പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ജീവന്‍ പങ്കുവയ്ക്കുന്നതില്‍ ദൈവികപദ്ധതിയോടു സഹകരിക്കുന്ന യുവദമ്പതികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ദൈവപരിപാലനയുടെ കരങ്ങള്‍ നീട്ടാം. ജീവകാരുണ്യ ശുശ്രൂഷയില്‍ എര്‍പ്പെട്ടിരിക്കുന്ന ജീവന്‍ ഫൗണ്ടേഷനും, വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റിയും സംയുക്തമായി വലിയ കുടുംബങ്ങള്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഓരോ വ്യക്തിയും, കുടുംബവും, ഇടവകയും മത്സരബുദ്ധിയോടെ മുന്നോട്ടു വരണം.
ശിശുക്കള്‍ സ്വീകരിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് രൂപം നല്‍കാന്‍ വിവാഹമെന്ന കൂദാശയിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചയക്കണം. വിവാഹം തടസ്സപ്പെടുത്തുന്നവരും, താമസിപ്പിക്കുന്നവരും നിഷേധിക്കുന്നവരുമെല്ലാം ജീവനെ തടയുന്നു; ശിശുക്കളെ തടയുന്നു; അതിനാല്‍ ജറമിയ പ്രവാചകന്‍റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: “വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങള്‍ടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്” (ജറമിയ 29:6).
ആഗതമാകുന്ന ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് ഏവരെയും പിതാവിന്‍റെയും + പുത്രന്‍റെയും + പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഞാന്‍ ആശീര്‍വദിക്കുന്നു.

Posted in SPIRITUAL

വെറുതേ കളിച്ചുവച്ചു ക്ലിക്കാക്കണോ?

 

“വെറുതേയൊന്നു കളിച്ചുവച്ചുനോക്കിയതാ, അതങ്ങു ക്ലിക്കായി”. അടുത്ത കാലത്ത് ഒരു ഇടവകാതിർത്തിയിലെ ഒരു കുരിശടിയിൽ ആരംഭിച്ച നൊവേനയിൽ പങ്കെടുക്കാൻ അയൽപ്രദേശങ്ങളിൽനിന്നുപോലും ധാരാളം ആളുകൾ വന്നുകൂടി അതൊരു വലിയ സംഭവമായിമാറിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ വികാരിയച്ചന്റെ വായിൽനിന്നു പുറപ്പെട്ടതാണ് മുകളിൽ സൂചിപ്പിച്ച വാക്കുകൾ. അച്ചൻ അല്പം തമാശ കലർത്തി പറഞ്ഞതാണെങ്കിലും ഈ നാളുകളിൽ മത്സരബുദ്ധിയോടെ വിവിധയിടങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശടികളുടെയും നൊവേനകളുടെയും യഥാർത്ഥചൈതന്യം വ്യക്തമാക്കാൻ ഇതിലും നല്ലൊരു എക്സ്പ്രെഷൻ ഉണ്ടെന്നു തോന്നുന്നില്ല.

വിശ്വാസവും വിശ്വാസജീവിതശൈലിയും ഒരു പ്രത്യേക ദശാസന്ധിയിൽ എത്തിയിരിക്കുന്ന കാലഘട്ടമാണിത്. സാമൂഹികജീവിത്തിന്റെ എല്ലാ മേഖലകളിലും അപരിത്യാജ്യമായി നിലകൊള്ളുന്ന കൈക്കൂലി നല്കലും ശുപാർശ ചെയ്യിക്കലും സാവധാനം വിശ്വാസജീവിതത്തെയും സ്വാധീനിക്കുന്നുവോയെന്നു സംശയിക്കത്തക്കവിധമായിരിക്കുന്നു ചില വിശ്വാസാനുഷ്ഠാനങ്ങൾ! ദൈവത്തോടുള്ള ബന്ധത്തെ നിർവചിക്കാൻ ഇന്നത്തെ സാമൂഹികജീവിതത്തിന്റെ അളവുകോലുകൾ ഉപയോഗിക്കുമ്പോൾ ദൈവതിരുമുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും അവിടുത്തെ പ്രസാദിപ്പിച്ച് കാര്യങ്ങൾ നേടിയെടുക്കാനും മനുഷ്യനിന്ന് അത്തരത്തിലുള്ള വഴികൾതന്നെ തിരഞ്ഞെടുക്കുന്നു. പലവിധ കാരണങ്ങൾ നിരത്തി അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികളെ നേർവഴിയിൽ നയിക്കാൻ കടപ്പെട്ട ഇടയന്മാരും മുമ്പിൽനിന്ന് അവരെ നയിക്കുന്നു! സർക്കാർ ഓഫീസുകളിലെ ഇടവഴികളിൽ ഉണ്ടെന്നു പറയപ്പെടുന്ന ഇടനിലക്കാരുടെ റോളുകളിൽ സഭയിലെ വിശുദ്ധരെ പ്രതിഷ്ഠിച്ച് അവർവഴി ദൈവംതമ്പുരാനിൽനിന്ന് അനുഗ്രഹങ്ങളും അനുഭവങ്ങളും നേടിയെടുക്കാൻ പരക്കംപായുന്നവരായി ഇന്ന് വിശ്വാസികൾ രൂപപ്പെട്ടുവരുന്നുണ്ടെങ്കിൽ സഭയുടെ വിശ്വാസജീവിതവഴിയിൽ വലിയ പ്രതിസന്ധി കാത്തിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം.

കേരളത്തിൽ ഏതാനും വർഷങ്ങൾമുമ്പുമാത്രം സ്ഥാപിക്കപ്പെട്ട ചില കേന്ദ്രങ്ങളിലേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകുന്നത് പ്രത്യേക കാര്യസാദ്ധ്യങ്ങൾക്കുവേണ്ടിയൊന്നുമല്ല, ആ വിശുദ്ധരോടുള്ള പ്രത്യേക സ്നേഹവും വണക്കവും പ്രകടിപ്പിക്കാനാണെന്നു പറഞ്ഞാൽ കേരളത്തിലെ തെരുവുനായപ്രശ്നം ഏതാനും പട്ടിവിരോധികൾ സൃഷ്ടിച്ചെടുത്ത ഊഹക്കഥകളാണെന്നു പറയുന്നതുപോലെയുള്ള മണ്ടത്തരം ആയിരിക്കും അതും. നമ്മെ മൂക്കോളം മുക്കിക്കളയുന്ന വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിഹാരമന്വഷിച്ച് പരക്കം പായാതിരിക്കാൻ നമുക്കാവില്ല. മനുഷ്യന്റെ ഈ നിസഹായാവസ്ഥയിൽ കൂടെനിന്ന് അവനെ രക്ഷയുടെ കച്ചിത്തുരുമ്പ് കാണിച്ചുകൊടുക്കാൻ പരിശ്രമിക്കുന്നതിനു പകരം അതിലൊരു കച്ചവടസാദ്ധ്യത കണ്ടുപിടിച്ച് അതിനുവേണ്ടി പലതും കളിച്ചുവയ്ക്കുന്ന ഇന്നത്തെ ആത്മീയ സംസ്ക്കാരം സത്യവിശ്വാസത്തിന് എത്രമാത്രം കോട്ടംവരുത്തുന്നുവെന്ന് നാം ചിന്തിക്കണം.

ഒന്നാമതായി ഇതുപോലുള്ള ശൈലികൾകൊണ്ട് ദൈവാനുഗ്രഹത്തിന്റെ ശരിയായ സ്രോതസിൽനിന്ന് വിശ്വാസികൾ അകറ്റപ്പെടുന്നു. നാം മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന വിശുദ്ധാത്മാക്കൾ ആ പദവിയിൽ എത്തിച്ചേരാൻ ഉപയോഗിച്ചതും ഇന്നും നമ്മുടെ അവകാശമായി സഭയിലുള്ളതുമായ വിശുദ്ധ കൂദാശകളെ ശരിയായി മനസിലാക്കുന്നതിലും അതിൽ പങ്കുചേരുന്നതിലും അതിന്റെ അത്ഭുതകരമായ ഫലങ്ങൾ അനുഭവിക്കുന്നതിലും വിശ്വാസികൾ പരാജയപ്പെടുകയാണ്. ആ വിശുദ്ധ കർമ്മങ്ങളൊക്കെ സഭയുടെ ഔദ്യോഗികമായ കാര്യങ്ങൾ, പക്ഷെ ജീവിത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ചില നൊവേനകളും പ്രത്യേക അനുഷ്ഠാനങ്ങളും വേണമെന്ന ശൈലിയിലാണ് ഇന്ന് വിശ്വാസികൾ പലരും ചിന്തിക്കുന്നത്. ആ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും നടപടികളുമാണ് ചില അജപാലകരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. അതിന്റെ ഫലമായി വി.കൂദാശകളെക്കാൾ ചില ഭക്താനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന തെറ്റായ ഒരു വിശ്വാസജീവിതശൈലി വളർന്നുവരുന്നുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ.

മറ്റൊരു പ്രധാന പ്രതിസന്ധി സത്യവിശ്വാസത്തിൽ ചില കലർപ്പുകൾ കടന്നു വരുന്നു എന്നതാണ്. സഭ ചിലരെ പ്രത്യേകമായി പേരുവിളിച്ച് അൾത്താരവണക്കത്തിനു മാറ്റി നിറുത്തുന്നത് എന്തിനുവേണ്ടിയാണെന്ന ബോദ്ധ്യമില്ലാതെ സഭയെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും തെറ്റായ കാഴ്ചപ്പാടുകൾ പുലർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഇന്നു ധാരാളമുണ്ട്. വിശുദ്ധരുടെ രൂപങ്ങളെ “പ്രതിഷ്ഠ”കളായി കാണുന്ന ഒരു ശൈലി അറിയാതെ വിശ്വാസത്തിൽ കടന്നു വന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സ്വന്തം ഇടവകപ്പള്ളിയിൽ ഇരിക്കുന്ന വിശുദ്ധന്റെ രൂപത്തെക്കാൾ ചില പ്രത്യേകസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന രൂപങ്ങളുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന ചിന്തയുള്ളതുകൊണ്ടല്ലേ മനുഷ്യർ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ചില പ്രത്യേക സെന്ററുകളിലേയ്ക്ക് വണ്ടിയുംപിടിച്ച് എല്ലാ ആഴ്ചയിലും പൊയ്ക്കൊണ്ടിരിക്കുന്നത്. രൂപങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലമനുസരിച്ച് അവയ്ക്ക് ‘ശക്തി’ കൂടുകയും കുറയുകയും ചെയ്യുമെന്നാണോ?! യഥാർത്ഥത്തിൽ വിശുദ്ധരുടെ രൂപങ്ങളോ അതു സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളോ ആണോ ദൈവാനുഗ്രഹത്തിന്റെ സ്രോതസ്?! വിഗ്രഹാരാധനയിലേയ്ക്കു വഴുതിവീഴാവുന്ന അവസ്ഥയിലാണ് പലരുടെയും വിശ്വാസമെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

വീണ്ടും, ഇടവകകേന്ദ്രീകൃതവും ആരാധനക്രമാധിഷ്ഠിതവുമായ ഒരാത്മീയജീവിതശൈലി പൈതൃകമായി ലഭിച്ച നമ്മുടെ വിശ്വാസികളെ ഇന്ന് ഇടവകപ്പള്ളിയിൽനിന്നും ആരാധനക്രമത്തിൽനിന്നും പുറത്തേയ്ക്കിറക്കിവിടുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. ഒരു ഇടവകയിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളെയും സമർപ്പിക്കേണ്ട വേദിയായി ഇടവകദൈവാലയത്തിന്റെ ബലിപീഠത്തെ അനുഭവിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിൽ അവർ ആശ്വാസവും അനുഗ്രഹവുംതേടി മറ്റുകേന്ദ്രങ്ങളിലേയ്ക്കു യാത്രയാകുന്നു.

ഈ കുറിപ്പുകൾകൊണ്ട് എന്നെ വിശുദ്ധരുടെ ശത്രുവും തീർത്ഥാടനവിരോധിയുമാക്കരുതേ. വിശുദ്ധരോടുള്ള വണക്കവും മദ്ധ്യസ്ഥപ്രാർത്ഥനയും വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള തീർത്ഥാടനങ്ങളും നമ്മുടെ സഭയുടെ നല്ല പാരമ്പര്യമാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. എന്നാൽ ഇവയ്ക്കൊക്കെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ചുമാത്രമാണ് ഞാൻ സൂചിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ അതിന്റെ പ്രാധാന്യംകൊണ്ട് സ്വയം രൂപപ്പെട്ടുവന്നതാണ്. അവിടെ ജീവിച്ചതോ മരിച്ചതോ ആയ വിശുദ്ധ ജന്മങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് വളർന്നുവന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ അതിന് വലിയ പരസ്യബോർഡുകളോ അത്ഭുതസാക്ഷ്യങ്ങളോ ഒന്നും ആവശ്യമായിരുന്നില്ല. വിശ്വാസജീവിതത്തിനു മാതൃകയായും അത് കുറവുകൂടാതെ ജീവിക്കാനുള്ള മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികൾ സ്വാഭാവികമായും അവിടേയ്ക്കു തീർത്ഥാടനങ്ങൾ നടത്തുന്നു. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ചില പ്രത്യേക ലക്ഷ്യങ്ങളോടെ പരസ്യങ്ങളുടെയും സാക്ഷ്യങ്ങളുടെയുമൊക്കെ അകമ്പടിയോടെ മത്സരബുദ്ധിയോടെ ‘കളിച്ചുവയ്ക്കുന്ന’ കേന്ദ്രങ്ങളാണ് ഇന്ന് ക്ലിക്കായിക്കൊണ്ടിരിക്കുന്നത്.

സഭയിലെ ഈ പുതിയ പ്രതിഭാസത്തിന് ന്യായീകരണമായി ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജനങ്ങൾക്ക് ഇടവകപള്ളിയിൽ ലഭിക്കാത്ത ചില പ്രത്യേക അനുഭവങ്ങളും അനുഗ്രഹങ്ങളും ഇതുപോലുള്ള സ്ഥലങ്ങളിൽനിന്നു ലഭിക്കുന്നുണ്ടെങ്കിൽപിന്നെ അതിനെ വിമർശിക്കേണ്ട ആവശ്യമുണ്ടോയെന്ന്. അതിനാൽ ഒരു വൈദികൻ എന്ന നിലയിൽ ഒരു മാപ്പപേക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ഈശോയുടെ സാന്നിദ്ധ്യത്തിന്റെ തുടർച്ചയായി അവിടുന്ന് തന്നെ നല്കിയിരിക്കുന്ന വിശുദ്ധ കൂദാശകൾ വിശ്വാസികൾക്ക് ദൈവാനുഭവം പകരുന്ന വിധത്തിൽ പരികർമ്മം ചെയ്യാൻ കഴിയാത്തതിന്…

ഇടവകദൈവാലയവും അതിന്റെ ബലിപീഠവും അവിടുത്തെ ബലിയർപ്പണവുമാണ് ഇടവകയെ കുടുംബമായി രൂപപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് പകർന്നു നല്കാൻ കഴിയാത്തതിന്…

ജീവിതത്തിന്റെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമെല്ലാം അർത്ഥവും ഉത്തരവും ലഭിക്കുന്ന വിധത്തിൽ വി.കുർബാനയർപ്പണം നടത്താൻ കഴിയാത്തതിന്…

Posted in SPIRITUAL

വിശ്വാസം അപകടത്തിൽ!!!

 

സ്വാതന്ത്യദിനപ്പുലരിയിൽ ശ്രദ്ധയിൽപ്പെട്ട ഒരു നോട്ടീസ് ആ ദിനത്തിന്റെ സർവ ചൈതന്യവും ചോർത്തിക്കളയുന്ന ഒന്നായിരുന്നു. ഒന്നാം പ്രമാണത്തിനെതിരായതിനാൽ ക്രിസ്ത്യാനികൾ ഓണാഘോഷം നടത്തുകയോ പൂക്കളമിടുകയോ ചെയ്യരുത് എന്നതായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം. അസാധുവെന്ന് സഭയിലെ പണ്ഡിതന്മാർ സ്ഥാപിച്ചിട്ടുള്ള ഒരു സൂനഹദോസിന്റെ തീരുമാനവും ക്രിസ്ത്യാനികളുടെ ഓണാഘോഷത്തിനെതിരായി അതിൽ ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നും ഓണാഘോഷത്തിനെതിരെ വിശ്വാസികളെ പ്രബോധിപ്പിക്കുകയും ചെയ്തെന്നു കേൾക്കുന്നു. പ്രബോധിപ്പിക്കുക മാത്രമല്ല, ഏതെങ്കിലും ഇടവകയിൽ ഓണാഘോഷം നടത്തണമെന്ന് വികാരിയച്ചൻ ആവശ്യപ്പെട്ടാൽ അത് അനുസരിക്കരുതെന്നുകൂടി നിർദേശിച്ചിട്ടുണ്ടത്രേ! വികാരിയച്ചന്മാരെ വെറും കൂദാശത്തൊഴിലാളികളായി കാണുകയും ധ്യാനഗുരുക്കന്മാരെ സർവകൃപകളുടെയും ഉറവിടമായി പരിഗണിക്കുകയും ചെയ്യുന്ന കുറേ വിശ്വാസികൾക്കെങ്കിലും ഈ നിർദേശം സ്വീകാര്യമായിട്ടുണ്ടാകും.

വിദേശിയരിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്യം നേടിയ നമ്മുടെ രാജ്യം അപ്പോൾത്തന്നെ മതത്തിന്റെ പേരിൽ രണ്ടായി മുറിച്ച് നാം സങ്കുചിതത്വത്തിന്റെ അടിമകളാണെന്ന് അന്നുതന്നെ തെളിയിച്ചതാണ്. കാലമിത്രയും കഴിഞ്ഞപ്പോൾ ആ സങ്കുചിത മനോഭാവത്തിൽനിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമനസിലേയ്ക്ക് വളർന്ന അവസ്ഥയ്ക്കു പകരം വർഗീയതയുടെയും വിഭാഗിയതയുടെയും വിഷവിത്തുകൾ എല്ലാ മതവിഭാഗങ്ങളിലും പൊട്ടിമുളയ്ക്കുന്ന ആപത്ക്കരമായ കാഴ്ചയാണ് നമുക്കു മുമ്പിലുള്ളത്.

സത്യദൈവത്തെമാത്രമെ ആരാധിക്കാവൂ എന്ന ക്രൈസ്തവവിശ്വാസികളുടെ ഒന്നാംപ്രമാണത്തിനു വിരുദ്ധമാണ് ഓണാഘോഷമെന്ന പ്രചാരണം എത്ര വലിയ ആശയക്കുഴപ്പമാണ് വിശ്വാസികളുടെയിടയിൽ ഉണ്ടാക്കുന്നത്! മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണാഘോഷം ലോകത്തിന്റെ ഏതു മൂലയ്ക്കും ജീവിക്കുന്ന കേരളീയർക്കും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. പഞ്ഞക്കർക്കിടകം കഴിഞ്ഞുവരുന്ന ചിങ്ങമാസത്തിൽ ഈ ആഘോഷം നടക്കുന്നതിന്റെ ചരിത്രപശ്ചാത്തലംതന്നെ ഇതു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു സാംസ്കാരിക ആഘോഷമാണെന്നു തെളിയിക്കുന്നുണ്ട്. അതേസമയം ഹൈന്ദവ സമൂഹത്തിന് ഓണാഘോഷത്തോടനുബന്ധിച്ച് മതപരമായ മറ്റു ചില ഘടകങ്ങൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്.

നമ്മുടെ നാടിന്റെ മതപരമായ വളർച്ച അപകടകരമായ ഒരു ഘട്ടത്തിലെത്തി നില്ക്കുകയാണ്. അന്യമതത്തെയും മതാനുയായികളെയും ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്ന തികച്ചും മതവിരുദ്ധമായ ഒരു മനോഭാവം ഈ കാലഘട്ടത്തിൽ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു. പണ്ട് അയൽപക്കത്തുള്ള ഹൈന്ദവകുടുംബങ്ങൾ വിഷുവിന് സ്വാദിഷ്ടമായ പലഹാരമുണ്ടാക്കി കൊണ്ടുവരുന്നത് മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ച് മക്കൾക്കു പങ്കുവച്ചപ്പോൾ ഞങ്ങളനുഭവിച്ചത് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും രുചി മാത്രമായിരുന്നു. ഒരു മുസ്ലീം സുഹൃത്ത് അവരുടെ പെരുനാൾ ദിവസം അവരുടെ പ്രത്യേകഭക്ഷണം നന്നായി പാകംചെയ്ത് പള്ളിമുറിയിൽ കൊണ്ടുവരികയും ഞങ്ങൾ ഒരുമിച്ചിരുന്ന് അതു ഭക്ഷിക്കുകയും ചെയ്തപ്പോഴും എനിക്കനുഭവപ്പെട്ടത് സാഹോദര്യത്തിന്റെയും നന്മയുടെയും സൌഹൃദത്തിന്റെയും സ്വാദ് മാത്രമായിരുന്നു. അതുപോലെ പെസഹാനാളിലുണ്ടാക്കുന്ന ഇണ്ടറിയപ്പം അന്യമതസ്ഥരായ അയൽക്കാർക്ക് പങ്കുവച്ചിരുന്ന ഒരു നല്ല പാരമ്പര്യം ഇപ്പോഴും മനസിലുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾ തുടരുവാനുള്ള ലാളിത്യം അവനവന്റെ മതവിശ്വാസത്തിൽ വല്ലാണ്ടങ്ങു “വളർന്ന” ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

ഇങ്ങനെയുള്ള പങ്കുവയ്ക്കൽ നടക്കുമ്പോഴും തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽ കലർപ്പുണ്ടാകാതിരിക്കാൻ അന്നുള്ളവർ ജാഗ്രത പുലർത്തിയിരുന്നു എന്നതും നാം ഓർക്കണം. ഇണ്ടറിയപ്പവും വട്ടേപ്പവും ഇതരമതസ്ഥരുമായി പങ്കുവച്ചപ്പോഴും കുരിശപ്പം മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള വിശ്വാസികൾക്കുമാത്രം കൊടുക്കുവാനുള്ള വിവേകം മാതാപിതാക്കന്മാർ കാണിച്ചിരുന്നു. കാർന്നോന്മാരുടെ ഈ വകതിരിവാണ് ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു മതവിശ്വാസികളുടെ സംസ്കാരത്തിൽനിന്ന് എന്തു സ്വീകരിക്കണം എന്തു സ്വീകരിക്കരുത് എന്നുള്ള തിരിച്ചറിവ് ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ സങ്കുചിതമനോഭാവത്തിന്റെ തീവ്രതയിലേയ്ക്കൂളിയിട്ട് അന്യമതങ്ങളെയും അതിന്റെ സംസ്ക്കാരങ്ങളെയും പൂർണമായും പുറംതള്ളുമ്പോൾ മറ്റൊരു കൂട്ടർ സാംസ്കാരികാനുരൂപണമെന്ന ഭാവാത്മകമായ കാഴ്ചപ്പാടിനെ വ്യഭിചരിച്ച് തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽപ്പോലും ഇതരമതവിശ്വാസങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർത്ത് എല്ലാം കുട്ടിച്ചോറാക്കുന്നു.

അടുത്തകാലത്ത് കൂടിവരുന്ന തീവ്രസ്വഭാവമുള്ള ചില അബദ്ധപ്രബോധനങ്ങൾ സത്യവിശ്വാസത്തെ ക്ഷയിപ്പിക്കുന്നതോടൊപ്പം നാട്ടിൽ ഇപ്പോഴും നിലനില്ക്കുന്ന സാമുദായിക സൌഹാർദ്ദംകൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്കെത്തുകയാണ്. വിശ്വാസം ജീവിച്ചനുഭവിച്ച നമ്മുടെ കാർന്നോന്മാർക്കുണ്ടായിരുന്ന ബോദ്ധ്യവും വിവേകവും വിശ്വാസം വിഷയമായി പഠിച്ചു പാസായ ചില ധ്യാനഗുരക്കന്മാർക്കെങ്കിലും ഇല്ലാതെ പോകുന്നത് സഭാധികാരികൾ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഏതായാലും ക്രിസ്ത്യാനികൾ ഓണമാഘോഷിക്കരുതെന്നു നിർദേശിച്ച ക്രൈസ്തവ പുരോഹിതനും ഹൈന്ദവരല്ലാത്തവർ രാജ്യം വിട്ടുപോകണമെന്നു പറഞ്ഞ ഹിന്ദുസന്ന്യാസിയും ദൈവത്തിന്റെ പേരിൽ ഇതരമതസ്ഥരോട് ചിന്താതീതമായ ക്രൂരത കാണിക്കുന്ന ഐഎസ് ഭീകരനും ഒരേ ഇനത്തിൽപ്പെടുന്നവരാണ്. അവരുടെ നിലപാടുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അവർ സ്വയം മാറി നില്ക്കുകയാണ്. അവരെ അവിടെത്തന്നെ നിറുത്താൻ പൊതുസമൂഹം നിദാന്തജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജാതിമതഭേദമെന്യെ എല്ലാവരും സ്വീകരിച്ചിരുന്ന ഓണത്തപ്പനും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ വെറും കോമാളികളല്ലെന്നു നാം ഓർമ്മിക്കണം; നമ്മുടെ മക്കളും തിരിച്ചറിയണം. അല്ലെങ്കിൽ മുകളിൽപറഞ്ഞ മതഭ്രാന്തന്മാരുടെ കൂടെച്ചേരുന്ന അനുയായികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും…

Posted in SPIRITUAL

4 G ബ്രോക്കേഴ്സ്..

 

“അച്ചോ, പണ്ടത്തെപ്പോലെ കേറിയിറങ്ങി നടന്നുള്ള കച്ചവടമൊന്നും ഇപ്പോഴില്ല. ഇനി ജീവിച്ചുപോകണമെങ്കിൽ ഒന്നുകിൽ കമ്പ്യൂട്ടർ പഠിക്കണം, അല്ലെങ്കിൽ കൌൺസിലിംഗ് പഠിക്കണം!” വഴിയിൽ കണ്ടുമുട്ടിയ പഴയൊരു വസ്തുവില്പന ബ്രോക്കറോട് കച്ചവടമൊക്കെ എങ്ങനെയുണ്ടെന്ന് കുശലം ചോദിച്ചപ്പോൾ കിട്ടിയതാണ് കൌതുകം ജനിപ്പിക്കുന്ന ഈ മറുപടി. ഇടനിലക്കാരന്റെ പടവലങ്ങാ പോലുള്ള നാവിൽനിന്ന് വീണ വാക്കുകൾ എന്നിൽ അല്പം ആകാംഷയുണർത്തി. “കമ്പ്യൂട്ടർ പഠിക്കണമെന്ന് പറഞ്ഞത് മനസിലായി. പക്ഷെ കൌൺസിലിംഗും കച്ചവടവുമായി എന്താ ബന്ധം?”

“അച്ചോ, കഴിഞ്ഞവർഷം ഇവിടെ ഏറ്റവും കൂടുതൽ വസ്തുക്കച്ചവടം നടത്തിയത് രണ്ടു ബ്രദർമാരാ. ഒരു ധ്യാനവും കൌൺസിലിംഗും നടത്തിയാപ്പിന്നെ ചാകരയല്ലേ. ധ്യാനിക്കാൻ വരുന്നതു മുഴുവൻ വസ്തു വില്ക്കാനും വാങ്ങാനുമൊക്കെ എന്തെങ്കിലും ‘തടസ’മുള്ളവരും വീടില്ലാത്തവരുമൊക്കെയാ. ഓരോ ധ്യാനവും കൌൺസിലിംഗും കഴിഞ്ഞ് ആ ‘തടസ’മുള്ള വസ്തുവും വീടുമൊക്കെ വാങ്ങിയും വിറ്റും അവരങ്ങു കൊഴുത്തു.” ബ്രോക്കറിന്റെ നാക്കിന് ബ്രേക്ക് നഷ്ടപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ് ഞാൻ സംസാരം ഉപചാരം പറഞ്ഞവസാനിപ്പിച്ചു.

എന്നാൽ അയാളുടെ വാക്കുകളിൽനിന്ന് നമ്മുടെ മനസുകൾക്ക് പോറലുണ്ടാക്കുന്ന ചില ചീളുകൾ തെറിച്ചത് നാം തിരിച്ചറിയണം. ചില ധ്യാനഗുരുക്കന്മാരും കൌൺസിലിംഗുകാരും പുതിയ ചില കച്ചവട മേഖലകളിലേയ്ക്ക് പരിശുദ്ധാത്മാവിന്റെ കൈപിടിച്ച് കയറിപ്പോകുന്നുണ്ട് എന്ന സൂചന ഗൌരവമുള്ളതാണ്. ധ്യാനവും കൌൺസിലിംഗുമായി നടന്ന് ഇന്നു കോടികളുടെ കച്ചവടം നടത്താൻ ശേഷിയുള്ളവരായി ചിലരെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ ആ വളർച്ചയുടെ ചരിത്രവഴികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, പ്രത്യേകിച്ച് അല്മായർക്ക് ഭൌതിക സമ്പത്ത് സമ്പാദിക്കാൻ അവകാശമില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. എന്നാൽ അതിനുള്ള മാർഗമായി തങ്ങളുടെ ആത്മീയ ശുശ്രൂഷകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു ഗുരുതരമായ തിന്മ തന്നെയാണ്. ജീവിതപ്രതിസന്ധികളിൽ ആശ്വാസവും പരിഹാരവും തേടിവരുന്ന മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പരിശുദ്ധാത്മാവിനെ വെറും ബ്രോക്കറാക്കി മാറ്റി ലക്ഷങ്ങളുടെ കച്ചവടം നടത്തുന്നവരുടെ നടപടികളെ മുളയിലേ നുള്ളാൻ ഉത്തരവാദിത്വപ്പെട്ടവർക്കു സാധിക്കേണ്ടതാണ്. അല്ലെങ്കിൽ ആൾദൈവങ്ങളുടെയും ‘സത്യസഭ’കളുടെയും എണ്ണം ഇനിയും കൂടിക്കൊണ്ടിരിക്കും.

അതോടൊപ്പം വിശ്വാസികളും ജീവിതവഴികളിലെ പ്രതിസന്ധികളെ “തടസ”ങ്ങളായി കണ്ട് അവ പരിഹരിക്കാൻ കുറുക്കുവഴികൾ തേടുന്നവരാകാതെ ശരിയായ വിശ്വാസചൈതന്യത്തോടെ അവയെ നോക്കിക്കാണാനും സമീപിക്കാനം കഴിവുള്ളവരാകണം . ആത്മാവും ആത്മീയതയും കച്ചവടത്തിന്റെ ഇടവഴികളാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തി ജീവിച്ച് അബദ്ധത്തിൽ പെടാതിരിക്കാൻ നമുക്കു ശ്രമിക്കാം…

Posted in SPIRITUAL

വീണ്ടും ചില വീടുകാര്യങ്ങൾ…

ചില കുടുംബപ്രശ്നങ്ങൾമൂലം അസ്വസ്ഥമായിരുന്ന ഒരു വീട്ടിലേക്ക് അവരുടെ ഒരു കുടുംബസുഹൃത്തുവഴി ഒരു മനുഷ്യൻ കടന്നുവന്നു. വീടിന്റെ സ്ഥാനവും രൂപവുമൊക്കെനോക്കി പ്രശ്നപരിഹാരം നിർദേശിക്കാൻ കഴിവുള്ള ആശാരിയാണദ്ദേഹം എന്നാണ് അയാളെക്കുറിച്ച് കുടുംബസുഹൃത്ത് പറഞ്ഞിരുന്നത്. വീടൊക്കെ ചുറ്റിനടന്ന് കണ്ടതിനുശേഷം ആശാരി ഇങ്ങനെയാണ് പറഞ്ഞത്. ഈ വീടിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തണം. ഇങ്ങനെ തുടർന്നാൽ കൂടുതൽ ദുരന്തങ്ങളും അകാലമരണംപോലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പറഞ്ഞുതീർന്നപ്പഴേ എവിടുന്നോ ഒരു പല്ലി ചിലയ്ക്കുന്ന ശബ്ദം. അത് അയാളുടെ മൊബൈൽഫോണിന്റെ റിംഗ് ടോണായിരുന്നു. പറഞ്ഞതൊക്കെ സത്യമായില്ലേ എന്ന ഭാവത്തിൽ അയാൾ ഫോണെടുത്തു. ഫോണിൽകേട്ട വാർത്ത ഇപ്രകാരമായിരുന്നു. ആശാരിയുടെ ഭാര്യയെ വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക…

മുകളിൽ കുറിച്ചത് ഒരു മിനിക്കഥ. പക്ഷെ അതിലെ കഥാപാത്രങ്ങൾ ഇപ്പോൾ കഥയിൽനിന്ന് നമ്മുടെ ഇടയിലേയ്ക്കിറങ്ങി വന്നിരിക്കുന്നു. ചില സിദ്ധന്മാരുടെയും ആശാരിമാരുടെയും വാക്കുകേട്ട് താമസിക്കുന്ന വീടിനു രൂപമാറ്റം വരുത്തുന്ന ഒരു രീതി ഇന്നു നാടുനീളെ കാണാം. കുടുംബത്തിലെ പ്രശ്നങ്ങളും രോഗങ്ങളും അപകടങ്ങളും തുടങ്ങി അരുതാത്തതെല്ലാം സംഭവിക്കുന്നത് വീടിന്റെ ഇരുപ്പ് ശരിയാകാത്തതുകൊണ്ടാണെന്നുള്ള ഒരു പുതിയ പ്രമാണം ചിലരുടെ വിശ്വാസത്തിൽ എഴുതിചേർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും വീണ്ടും ലക്ഷങ്ങൾ ബാദ്ധ്യത വരുത്തി വീടിന്റെ രൂപം മാറ്റാൻ അവർ തയ്യാറാകുന്നു.

ആരോഗ്യകരമായ ജീവിതത്തിന് ഭൂമിയുടെ കിടപ്പും കാറ്റിന്റെ ഗതിയും വെള്ളത്തിന്റെ ഒഴുക്കുമൊക്കെ മനസിലാക്കി ഉചിതമായ സ്ഥാനം നോക്കി ഭവനം പണിയണമെന്നത് ശാസ്ത്രം. എന്നാൽ വഴിയെ നടന്നുപോകുമ്പോൾ വണ്ടിയിടിക്കുന്നത് വീടിന്റെ ഇരുപ്പ് ശരിയല്ലാത്തതുകൊണ്ടാണെന്ന് പറയുന്നത് അന്ധവിശ്വാസം. നിർഭാഗ്യവശാൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സത്യവിശ്വാസികൾ ഇന്നു കൂടിക്കൊണ്ടിരിക്കുന്നു. ചില സിദ്ധന്മാരുടെയും ആശാരിമാരുടെയും അത്ഭുതകരമായ കഴിവുകളെക്കുറിച്ചുള്ള കഥകളുംമറ്റും ബന്ധുക്കളിലൂടെയും അയൽക്കാരിലൂടെയുമൊക്കെ പ്രചരിപ്പിച്ച് വീടുപൊളിക്കൽ ഒരു വൈറസായി സമൂഹത്തിൽ പടർത്താൻ ഇങ്ങനെയുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പണത്തിനും പ്രശസ്തിക്കുമായി ജീവിക്കുന്ന ഇത്തരം സിദ്ധന്മാരെ തൊഴുതു കൂടെ നടക്കുകയും രോഗങ്ങളും അപകടങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെചേർന്ന് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളിൽചെന്ന് പ്രശ്നപരിഹാരത്തിനായി വീടുപൊളിക്കാൻ പറയുകയും ചെയ്യുന്നവരെ സത്യവിശ്വാസികളുടെ ഗണത്തിൽ പെടുത്താൻ പാടില്ല. പ്രത്യേകിച്ചും ഭവനനിർമ്മാണം വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു സാമൂഹിക തിന്മകൂടിയാണ്. ഇടവകയിലും സമൂഹത്തിലും ഇതുപോലുള്ള വിഷവിത്തുകൾ മുളയ്ക്കുന്നുണ്ടോയെന്ന് നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കാനും അവയ്ക്കെതിരെ സത്യവിശ്വാസത്തിന്റെ ശരിയായ നിലപാടെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കാനും അജപാലകർക്കു കടമയുണ്ട്. കാരണം സിദ്ധൻപരിവേഷമുള്ളയാൾ പറയുന്ന ഏതു മണ്ടത്തരവും മുട്ടുകുത്തിനിന്നു സ്വീകരിക്കാൻമാത്രം നമ്മുടെ സമുഹം വിശ്വാസത്തിൽ വളർന്നിരിക്കുന്നു!!!

ജീവിതത്തിലെ പ്രതികൂലാനുഭവങ്ങൾക്കു മിശിഹായുടെ കുരിശിൽ അർത്ഥം കണ്ടെത്താൻ കഴിയാതെ തൊഴിലിനെ വ്യഭിചരിക്കുന്ന ആശാരിമാരുടെയും സിദ്ധന്മാരുടെയും കുരുട്ടുബുദ്ധിയിൽ ആശ്രയിക്കുന്നവർ തങ്ങളുടെ വിശ്വാസത്തെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്. കുടുംബത്തിൽ സമാധാനമുണ്ടാകാൻ പൊളിച്ചു പണിയേണ്ടത് വീടല്ല, സ്വന്തം സ്വഭാവമാണെന്ന് പലരും മറക്കുന്നു. ലഹരിയുടെയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും ദുഷ്ടതയുടെയുമൊക്കെ കെട്ടുപാടുകൾ സ്വന്തം സ്വഭാവത്തിൽനിന്ന് പൊളിച്ചുമാറ്റാൻ നാം സന്നദ്ധരാകുന്നതുതന്നെയാണ് പ്രഥമമായ പരിഹാരക്രിയയെന്ന് തിരിച്ചറിയാനായാൽ അവിടെ സമാധാനം മൊട്ടിട്ടുതുടങ്ങും. അതോടൊപ്പം നമ്മുടേതല്ലാത്ത കാരണത്താൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ കർത്താവിന്റെ കുരിശോടുചേർത്തുവയ്ക്കാനും നാം സന്നദ്ധരാകണം. അതല്ലാതെ ഭവനം പണിയുമ്പോഴും അതിനുള്ളിൽ ജീവിക്കുമ്പോഴും കർത്താവിനെ ഉപേക്ഷിച്ച് മറ്റേതു തമ്പുരാക്കന്മാരുടെ പുറകേ പോയാലും എല്ലാം വ്യർത്ഥമായിത്തീരുമെന്ന് കാലം നമ്മെ ബോദ്ധ്യപ്പെടുത്തും. അതിനാൽ ദൈവത്തിനു നിരക്കാത്തതൊന്നും നമ്മുടെ ഭവനങ്ങളിലുണ്ടാകാതിരിക്കട്ടെ; അതു പ്രവൃത്തിയായാലും മനോഭാവമായാലും വിശ്വാസങ്ങളായാലും…

Posted in SPIRITUAL

ക്ഷുദ്രജീവികളെ സൂക്ഷിക്കുക!!!

 

കുറച്ചുനാളുകൾക്കുമുമ്പ് ഒരു വൈദികനും അദ്ദേഹത്തിന്റെ ഒരു സഹായിയുംകൂടി, ചില പ്രതിസന്ധികളിൽപെട്ടിരുന്ന ഒരു ഭവനത്തിൽ കടന്നുചെന്ന് പ്രാർത്ഥിച്ചിട്ടു പറഞ്ഞു: “ഈ വീടൊന്ന് പരിശോധിക്കണം. ആരോ ഇവിടെ കൂടോത്രം വെച്ചിട്ടുണ്ട്.” രണ്ടുപേരുംകൂടി കൂടോത്രം തപ്പി വീടുമുഴുവൻ അരിച്ചുപെറുക്കി. വൈദികൻ കയ്യിൽ കുരിശു പിടിച്ചും കൂടെ, ഒളിപ്പിച്ചുവച്ചിരിക്കുന്ന കൂടോത്രം പൊക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന സഹായി തന്റെ ആയുധമായ വലിയൊരു കൊന്ത കറക്കിയും മുറികൾ മുഴുവൻ കയറിയിറങ്ങി. അവസാനം കിടപ്പുമുറിയിലെ അലമാരയുടെ മുകളിൽനിന്ന് ‘സാധനം’ പൊക്കി. അതുകണ്ട് വീട്ടുകാരി അന്ധാളിച്ച് വായും പൊളിച്ചുനിന്നപ്പോൾ വൈദികൻ വളരെ ഗൌരവത്തോടെ, “പുറത്തുനിന്ന് ആരൊക്കെയാണ് ഈ മുറിയിൽ കയറുന്നത്” എന്നു ചോദിച്ചു. കിടപ്പുമുറിയായതുകൊണ്ട് ആരുംതന്നെ കയറാറില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. “ആരും കയറാറില്ലേ” എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ആ സ്ത്രീ മറുപടി പറഞ്ഞു: ” വല്ലപ്പോഴും ഭർത്താവിന്റെ സഹോദരി വരുമ്പോൾ കയറാറുണ്ട്”. “അപ്പോൾ അങ്ങനെയൊരാൾ കയറാറുണ്ട് അല്ലേ” എന്ന് അച്ചൻ അർത്ഥഗർഭമായി ചോദിച്ചു. ആ സ്ത്രീക്ക് കാര്യങ്ങളൊക്കെ മനസിലായി. അന്നവസാനിപ്പിച്ചു തന്റെ നാത്തൂനോടുള്ള ബന്ധം.

ക്ഷുദ്രപ്രയോഗങ്ങളുടെ പേരും പറഞ്ഞ് ബന്ധുക്കളെയും അയൽക്കാരെയുമൊക്കെ തമ്മിൽത്തല്ലിക്കുന്നവർ വീടുകൾ കയറിയിറങ്ങി മനുഷ്യരുടെ മനസമാധാനം നശിപ്പിക്കുന്നത് ഇന്നൊരു പതിവായിരിക്കുന്നു. അന്ധവിശ്വാസികളായ സത്യക്രിസ്ത്യാനികൾ കൂടുകയും മനുഷ്യർ ദൈവത്തെക്കാൾ പിശാചിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ഒരു തൊഴിലാണ് മുകളിൽ പറഞ്ഞത്.

മറ്റുള്ളവരുടെ നാശം ആഗ്രഹിച്ച് ക്ഷുദ്രപ്രയോഗങ്ങൾ നടത്തുന്നവരും നടത്തിക്കൊടുക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തോടു ചേർന്നു ജീവിക്കുന്നവർക്കു അവിടുന്ന് ഒരനർത്ഥവും വരുത്തില്ലെന്നുള്ള ബോദ്ധ്യമുണ്ടെങ്കിൽപിന്നെ ക്ഷുദ്രപ്രയോഗങ്ങൾക്കെന്തു ഫലം? എന്നാൽ അരുവിത്തുറ വല്യച്ചന്റെ നേർച്ചപ്പെട്ടിയിലും പിന്നെ പുണ്യാളച്ചന്റെ കുന്തം കയറിയപ്പോൾ വാപൊളിച്ചുപോയ ഭീകരജന്തുവിന്റെ അണ്ണാക്കിലും ഒരുപോലെ നേർച്ചയിടുന്ന നമ്മുടെ വിശ്വാസമാണ് ഇതുപോലുള്ള വ്യാജപ്രവാചകന്മാർ വളരാൻ കാരണം.

ഒരു ധ്യാനകേന്ദ്രത്തിൽപോയി അഞ്ചു ദിവസം ധ്യാനിച്ചിട്ട് തന്റെ അയൽവാസികളായ പന്ത്രണ്ടു കുടുംബങ്ങളോട് ഒടുങ്ങാത്ത പകയുമായി തിരിച്ചുവന്ന ഒരാളുടെ കഥ കഴിഞ്ഞ ദിവസം കേട്ടു. ധ്യാനത്തിനിടയിൽ കൌൺസിലിംഗിന്റെ സമയത്ത്, പന്ത്രണ്ട് അയൽക്കാർ അയാൾക്ക് ദോഷം വരാൻ എന്തൊക്കെയോ ക്ഷുദ്രപ്രയോഗങ്ങൾ ചെയ്തിട്ടുണ്ടെന്നു വെളിപ്പെട്ടുകിട്ടിയത്രേ! ധ്യാനങ്ങളിലൂടെ മനുഷ്യന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനു പകരം അവന്റെ അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്ത് സമൂഹത്തിൽ അസമാധാനം സൃഷ്ടിക്കുന്നവർ ചെയ്യുന്നത് യഥാർത്ഥത്തിൽ ദൈവവേലതന്നെയാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ടു നോക്കിക്കാണുകയും വിശ്വാസോചിതമായി അവയോടു പ്രതികരിക്കുകയും ചെയ്യാതെ വിശ്വാസം ജീവിതാനുഭവങ്ങളാൽ സ്വാധീനിക്കപ്പെടാൻ അനുവദിക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധി. അതുകൊണ്ടുതന്നെ വി. കുർബാനയും ഭക്താനുഷ്ഠാനങ്ങളുമൊക്കെ വെറും “ദോഷ”പരിഹാര കർമ്മങ്ങൾ മാത്രമായിത്തീരുന്നു. കൂദാശകളുടെയും ഭക്താനുഷ്ഠാനങ്ങളുടെയും യഥാർത്ഥ ചൈതന്യം തിരിച്ചറിയുക എന്നതുമാത്രമാണ് ഇതിനുള്ള പോംവഴി. ഒപ്പം കൂടോത്രകഥകളുമായി കൊന്തയും കുരിശുംപിടിച്ച് വീട്ടിൽ കയറി വരുന്നവരോട് ക്ഷുദ്രജീവികളോടെന്നപോലെ പ്രതികരിക്കാനും നാം തയ്യാറാകണം…

Posted in SPIRITUAL

ദൈവം ഒരു കൂട്ടുപ്രതിയോ???

രണ്ടു കള്ളന്മാർ രാത്രിയിൽ ഒരു ക്ഷേത്രത്തിന്റെ നേർച്ചപ്പെട്ടി പൊളിക്കുകയാണ്. കുറേ നേരത്തെ പരിശ്രമത്തിനുശേഷം ബലവത്തായ ആ നേർച്ചപ്പെട്ടി അവർ തുറന്നു. അതിലെ മുഴുവൻ പണവും അവരുടെ സഞ്ചിയിലാക്കി. മോഷണം വിജയകരമായി പൂർത്തിയായപ്പോൾ ആശാൻകളളൻ സഞ്ചിയിൽനിന്ന് കുറച്ചു പണം തിരിച്ചെടുത്ത് ശിഷ്യൻകള്ളന്റെ കൈയിലേല്പിച്ചിട്ട് ക്ഷേത്രത്തിന്റെ അങ്ങേവശത്തുള്ള നേർച്ചപ്പെട്ടിയിൽ കാണിക്കയിടാൻ പറഞ്ഞു. ശിഷ്യൻ ആ പണംകൊണ്ടുപോയി ക്ഷേത്രനടയിൽ പ്രാർത്ഥിച്ച് അവിടെയുള്ള ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിച്ചു… ഇത് കഴിഞ്ഞ ദിവസം കണ്ട സിനിമയിലെ ഒരു രംഗം. പക്ഷേ ഇന്നത് നിത്യവും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

ജീവിതത്തിലെ കൊള്ളരുതായ്മകൾക്കു പരിഹാരമായി ദൈവാലയങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെ നേർച്ചയിടുകയും പാവപ്പെട്ടവർക്കു നന്മചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു ശൈലി നമ്മുടെ നാട്ടിലുണ്ട്. ഏതു മതത്തിലാണെങ്കിലും പരിഹാരകൃത്യങ്ങളുടെ ലക്ഷ്യം, അതു ചെയ്യുന്ന വ്യക്തിയുടെ ജീവിത വിശുദ്ധീകരണമാണ്. ജീവിതനവീകരണം അതിനാൽത്തന്നെ അതിന്റെ ആത്യന്തിക ലക്ഷ്യവുമാണ്. ആ നിലയ്ക്കു അവ പൂർണമായും അർത്ഥവത്തുമാണ്.

എന്നാൽ ആ പരിഹാരകൃത്യങ്ങളുടെ അർത്ഥവും ലക്ഷ്യവുമൊക്കെ ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കള്ളക്കടത്തും കള്ളപ്പണവും കട്ട മുതലും സംരക്ഷിക്കാൻ ശേഷിയുള്ള അമാനുഷികമായ ഒരു പാർട്ടണറായി ദൈവത്തെ നോക്കിക്കാണുന്നവർ ഇന്നു കൂടിവരുന്നു. അതുകൊണ്ടുതന്നെ കട്ട മുതലിന്റെ ഒരു ഭാഗം നേർച്ചയായി ദൈവത്തിനു കൊടുത്ത് മനസാക്ഷി ‘ശുദ്ധമാക്കി’ അടുത്ത തട്ടിപ്പിന്റെ തിരക്കഥയൊരുക്കുന്നവരായി അവർ മാറുന്നു. നിയമത്തെയും നിയമപാലകരെയും പണംകൊണ്ട് വരുതിയിലാക്കാമെന്നു പഠിച്ചവർ ആ തന്ത്രംതന്നെ ദൈവത്തോടും പ്രയോഗിക്കുന്നു!! ദൈവത്തെ കൂട്ടുപ്രതിയാക്കിക്കൊണ്ടുള്ള ഈ ജീവിതശൈലി യഥാർത്ഥ വിശ്വാസജീവിതത്തിൽനിന്ന് എത്രയകലെയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ലാഭവിഹിതം പങ്കുപറ്റുന്ന ഒരു കൂട്ടാളിയായി ദൈവത്തെ കൂടെക്കൂട്ടുന്നവർ അറിയുന്നില്ലല്ലോ നേർച്ചപ്പെട്ടിയിൽ ഇടാൻ യോഗ്യതയില്ലാത്ത യൂദാസിന്റെ വെള്ളിനാണയങ്ങളാണ് തങ്ങളുടെ സമ്പാദ്യമെന്ന്…

അതുപോലെതന്നെ, മറ്റുള്ളവർക്കെതിരേയുള്ള നമ്മുടെ തിന്മപ്രവൃത്തികളുടെ ഉത്തരിപ്പുകടം നോവേന ചൊല്ലിയും കുർബാന ചൊല്ലിച്ചും തീർക്കാമെന്നു കരുതുന്നത് ശരിയല്ല. വി. കുർബാന പാപമോചകമാണെന്നതിന് ഈശോയുടെ വാക്കുകൾ തന്നെയാണ് സാക്ഷ്യം. എന്നാൽ അയൽക്കാരന്റെ മുതലിൽ കൈവച്ചിട്ട് പള്ളിയിൽവന്നു കൈകൂപ്പിനിന്നാൽ അതിനു പരിഹാരമാകുമെന്ന് ആ വാക്കുകൾക്കർത്ഥമില്ല. വേലക്കാർക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി എന്റെ പക്കൽ നിലവിളിക്കുന്നു (യാക്കോ 5, 4) എന്ന വചനം നമ്മുടെ എല്ലാ അനധികൃതസമ്പാദ്യങ്ങൾക്കും ബാധകമാണെന്ന് നാമറിയണം. ചെയ്ത തെറ്റുകൾ തിരുത്തുക എന്നതുതന്നെയാണ് ഏറ്റവും ഉചിതമായ പരിഹാരം. ദൈവത്തെകൂട്ടുപിടിക്കേണ്ടത് അതു ചെയ്യാനുള്ള ശക്തി നമുക്കു ലഭിക്കേണ്ടതിനാണ്. അനധികൃതമായി സമ്പാദിച്ചത് ഉടമസ്ഥരെ തിരിച്ചേല്പ്പിക്കുകയോ അർഹരായവർക്കു നല്‍കുകയോ ചെയ്ത് ജീവിതശൈലി തിരുത്താൻ നമ്മൾ അനുഷ്ഠിക്കുന്ന പരിഹാരകൃത്യങ്ങൾ നമ്മെ സഹായിക്കുന്നില്ലെങ്കിൽ അവയുടെ യഥാർത്ഥചൈതന്യത്തിലേയ്ക്ക് നാം ഇപ്പോഴും പ്രവേശിച്ചിട്ടില്ല എന്നാണർത്ഥം.

Posted in SPIRITUAL

മിശ്രവിവാഹമെന്ന വിവാദം

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൌൺസിൽ വേദിയിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവ് നടത്തിയ ചില നിരീക്ഷണങ്ങളും വിശ്വാസികൾക്കു നല്കിയ മുന്നറിയിപ്പുകളും ആ സദസിന്റെ ഭിത്തികൾക്കു പുറത്തേയ്ക്കു വർഗീയതയുടെയും മതവൈരത്തിന്റെയും നിറംകൊടുത്ത് തുറന്നുവിട്ട മാധ്യമങ്ങൾക്കും ചില തല്പരകക്ഷികൾക്കും അഭി. പൌവ്വത്തിൽ പിതാവ് ദീപിക ദിനപത്രത്തിലൂടെ ഇന്നു നല്കിയ പ്രതികരണമാണ് ഏറ്റവും നല്ല മറുപടി.
എന്നാൽ എന്റെ ഈ കുറിപ്പുകൾ മറ്റൊരു വശത്തുനിന്നുള്ള വീക്ഷണത്തിൽനിന്ന് ഉരുത്തിരിയുന്ന പ്രതികരണമാണ്. ഈ അനാവശ്യവിവാദം മാധ്യമങ്ങളിൽ വന്നപ്പോൾമുതൽ സോഷ്യൽ മീഡീയായിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന പ്രതികരണങ്ങൾ വ്യാപകമായി കാണുകയുണ്ടായി. ചിലർ വൈരാഗ്യബുദ്ധിയോടെതന്നെ പ്രതികരിച്ചതിന്റെ രാഷ്ട്രീയകാരണങ്ങൾ ഇടുക്കിയിലെ കഴിഞ്ഞകാല സാമൂഹിക, കാർഷികപ്രശ്നങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവർക്കൊക്കെ മനസിലാകും. മറ്റു ചിലർ എന്തിലും ഏതിലും വർഗീയതയുടെയും വിഭാഗീയതയുടെയും വിഷംചേർത്ത് ചീത്തവിളിക്കാൻവേണ്ടി മാത്രം സോഷ്യൽമീഡിയായിൽ അക്കൌണ്ട് തുറന്നിരിക്കുന്നവരാണ്. അവരുടെ പ്രതികരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുന്നു. എന്നാൽ ക്രൈസ്തവനാമധാരികളായ ചിലർ അഭി. പിതാവിനെ ചീത്ത വിളിക്കാൻ അവതരിപ്പിച്ച ചില ന്യായങ്ങൾ കണ്ടപ്പോഴാണ് ഈ വാക്കുകൾ കുറിക്കണമെന്നു തോന്നിയത്.
അഭി. പിതാവ് മിശ്രവിവാഹത്തിനെതിരെ സംസാരിച്ചത് നമ്മുടെ നാട്ടിലെ മതസൌഹാർദ്ദത്തിനു കോട്ടം വരുത്തുമെന്ന് ചിലർ പ്രസ്താവിച്ചു കണ്ടു. മിശ്രവിവാഹത്തെക്കുറിച്ച് തന്റെ അഭിപ്രായമല്ല, സഭയുടെ കാഴ്ചപ്പാടാണ് അഭി. പിതാവ് ഓർമ്മിപ്പിച്ചതെന്ന സത്യം അവിടെ നില്ക്കട്ടെ. അതിനപ്പുറത്ത് മതസൌഹാർദ്ദത്തിനു മിശ്രവിവാഹമാണ് ഉത്തമമായ വഴിയെന്നു ചിന്തിക്കുന്നത് എത്ര ബാലിശവും വിവേകരഹിതവുമാണെന്ന് നാം തിരിച്ചറിയണം. ഒരു കുടുംബത്തിൽത്തന്നെ വ്യത്യസ്ത മതവിശ്വാസികൾ ഒരുമിച്ചു ജീവിക്കുന്നതിനെയാണോ മതസൌഹാർദ്ദമെന്നു നാം വിളിക്കുന്നത്! കുഞ്ഞുങ്ങൾ മതവ്യത്യാസം തിരിച്ചറിയാതെ വളരുന്നതാണത്രേ പക്വതയുടെ ലക്ഷണം! ഒരുപക്ഷെ ദൈവവിശ്വാസത്തെക്കാൾ സമ്പത്തിന്റെ ബലത്തിൽ ആശ്രയിക്കുന്ന ഇന്നത്തെ തലമുറയ്ക്കു ചേരുന്ന ഒരു ചിന്താഗതിയാകാമിത്. എന്നാൽ പണത്തിന്റെ ശക്തിയും ദുർബലമാകുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ടാകുമ്പോഴേ സത്യം തിരിച്ചറിയാൻ പലർക്കും കഴിയൂ. പക്ഷെ അപ്പോഴേയ്ക്കും സമയം അതിക്രമിച്ചിരിക്കും. അതല്ലേ ആവശ്യത്തിൽ കൂടുതൽ സമ്പത്തുള്ളവരും മറ്റു ചില കാരണങ്ങളുടെ പേരിൽ ജീവിതമവസാനിപ്പിക്കുമ്പോൾ നമ്മോട് നിശബ്ദമായി പറയുന്നത്.
നമ്മുടെ കാർന്നോന്മാരെപ്പോലെതന്നെ മതവ്യത്യാസം തിരിച്ചറിഞ്ഞുതന്നെ നാം ജീവിക്കണം. നമ്മുടെ മക്കളെ അങ്ങനെ വളർത്തുകയും വേണം. അതു പക്ഷെ അന്യമതസ്തരുടെമേൽ കുതിരകയറാനുള്ള സങ്കുചിതമനസിലേക്കു ചുരുങ്ങാനല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദയവിശാലതയിലേക്കു വളരാനാണ്. ഈ തിരിച്ചറിവാണ് ആത്മാഭിമാനമുള്ള ക്രിസ്ത്യാനിയായും ഹിന്ദുവായും മുസ്ലീമായും ജീവിക്കാൻ വിവിധ മതാനുയായികളെ സഹായിക്കുന്നത്. അങ്ങനെ സ്വന്തം മതത്തെയും വിശ്വാസത്തെയുംകുറിച്ച് ബോദ്ധ്യവും അഭിമാനവുമുള്ളവർ ഇതരമതങ്ങളിൽനിന്ന് ആരെയെങ്കിലുമൊക്കെ തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രങ്ങളുമായി ഇറങ്ങിപ്പുറപ്പെടുകയുമില്ല. യഥാർത്ഥത്തിൽ അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വാക്കുകൾ കുടുംബത്തിന്റെ മഹത്വം മനസിലാക്കുന്ന, മക്കളുടെ പക്വതയാർന്ന ജീവിതം ആഗ്രഹിക്കുന്ന ഏതു മതവിശ്വാസിയെ സംബന്ധിച്ചും പ്രസക്തമാണ്. സഭയുടെ കാഴ്ചപ്പാട് എന്നതിലുപരി സാമൂഹികമായി പ്രസക്തമായ ഒരു യാഥാർത്ഥ്യമാണ് മിശ്രവിവാഹത്തെക്കുറിച്ചുള്ള അഭി. പിതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് നാം തിരിച്ചറിയണം.

Posted in SPIRITUAL

മരണം ആഘോഷിക്കുന്നവർ…

 

“ഞങ്ങളുടെ അമ്മച്ചീടെ മരിച്ചടക്ക് ഇത്രയും വലിയൊരു വിജയമാക്കിത്തീർക്കുന്നതിന് സഹകരിച്ച എല്ലാവർക്കും നന്ദി.” അമ്മയുടെ മൃതസംസ്ക്കാരം കഴിഞ്ഞ്, അല്പം രാഷ്ട്രീയപ്രവർത്തനവും സാമൂഹിക പ്രവർത്തനവുമൊക്കെയുള്ള മകൻ സിമിത്തേരിയിൽവച്ച് മൈക്കിലൂടെ നടത്തിയ നന്ദിപ്രകാശനത്തിന്റെ ആദ്യവാചകമാണ് മുകളിൽ കുറിച്ചത്. ഒരു മെത്രാനും ഇഷ്ടംപോലെ അച്ചന്മാരും കന്യാസ്ത്രീകളും രാഷ്ട്രീയനേതാക്കളും സഹപ്രവർത്തകരും പിന്നെ നാട്ടുകാരുമൊക്കെ പങ്കെടുത്ത് വിജയിപ്പിച്ച അമ്മയുടെ മരിച്ചടക്കിന്റെ ആവേശത്തിൽ മകൻ പറഞ്ഞ ഈ വാക്കുകൾ ഇന്നത്തെ മരണാനന്തര കർമ്മങ്ങളുടെ അവസ്ഥയേക്കുറിച്ചു ചിന്തിക്കുവാൻ നല്ലൊരു ആമുഖമാണെന്നു തോന്നുന്നു. “ഒരു പണീം ഇല്ലാതിരുന്നപ്പോഴാണ് പേരപ്പായി മരിച്ചത്. പിന്നെ പന്തലായി, മൈക്കായി, കട്ടൻകാപ്പിയായി, അടക്കായി…. അങ്ങനെ രണ്ടുദിവസം ജോളിയായിട്ടങ്ങ് അടിച്ചുപൊളിച്ചു…” പണ്ടാരോ പറഞ്ഞുകേട്ട ഈ തമാശ ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു.

വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ട് നോക്കിയാൽ മരണം ആഘോഷിക്കേണ്ട ഒരു അനുഭവം തന്നെയാണ്. കാരണം ഈ ഭൂമിയിലെ ജീവിതത്തിനർത്ഥം നല്കുന്ന യഥാർത്ഥജീവനിലേയ്ക്കുള്ള ആഘോഷപൂർവമായ പ്രവേശനമാണത്. എന്നാൽ മരണത്തോടനുബന്ധിച്ച് ഇന്നു നടക്കുന്ന വ്യത്യസ്തമായ ‘ആഘോഷപരിപാടികൾ’ ഈ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് നമുക്കറിയാം. എല്ലാം ആഘോഷമാക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം മരണവും പലവിധ പരിപാടികൾ സംഘടിപ്പിച്ച് സംഭവം ഒരാഘോഷമാക്കാനുള്ള അവസരം മാത്രം.

മരിച്ചടക്കിന്റെ ഔദ്യോഗിക കർമ്മങ്ങൾ കാർമ്മികനും മറ്റുമുള്ളതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ലാതെ നടന്നുകൊള്ളും. ചിലർ ദുഃഖമടക്കാനുള്ള പാനീയത്തിൽമുങ്ങി കുറച്ചു ബഹളമൊക്കെയുണ്ടാക്കി കർമ്മങ്ങുടെ കാര്യസ്ഥപ്പണി ഏറ്റെടുക്കാൻ ശ്രമിക്കുമെന്നേയുള്ളു. അവരെയും, പിന്നെ നഗരത്തിലെ ഓട്ടോറിക്ഷകളെപ്പോലെ കാലിന്റെ ഇടയിൽക്കൂടിപ്പോലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ചില ഫോട്ടോഗ്രാഫർമാരെയും അല്പമൊന്നു നിയന്ത്രിച്ചാൽ അത് ശാന്തമായി തീർന്നുകൊള്ളും. എന്നാൽ അതിനുമുമ്പുള്ള ചില കാര്യങ്ങൾ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കേണ്ടതുണ്ട്.

ആദ്യംതന്നെ, മരിച്ച വ്യക്തിയുടെ ഫോട്ടോകൾ പോസ്റ്ററും ഫ്ലക്സുമൊക്കെയായി കാണുന്ന കലുങ്കിലും പോസ്റ്റിലും പിന്നെ വണ്ടികളിലുമെല്ലാം ഒട്ടിച്ച് സംഭവം ആഘോഷമാക്കുന്ന ഒരു ശൈലി ഇന്നു വ്യാപകമായിരിക്കുകയാണ്. ഇതൊരനാവശ്യച്ചെലവാണെന്നു മാത്രമല്ല തികച്ചും അനുചിതമായ ഒരേർപ്പാടുമാണെന്നു പറയാതെ വയ്യ. നാടുനീളെ നിരത്തിയിരിക്കുന്ന അപ്പന്റെ ഫോട്ടോകളിൽ ചിലത് പശു തിന്നുന്നതും ചിലത് നാട്ടുകാർ ചവിട്ടിത്തേക്കുന്നതുമൊക്കെ മക്കളും പ്രിയപ്പെട്ടവരും കാണേണ്ടി വരും. ആദരാഞ്ജലികളർപ്പിക്കാൻ ഇതിലും മനോഹരമായ എത്രയോ മാർഗങ്ങൾ വേറെയുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് മരിച്ചവീട്ടിലെ മൈക്കിന്റെ ഉപയോഗം. വീടിനകത്തും മുറ്റത്തുമുള്ളവർക്ക് പ്രാർത്ഥനകൾ കേൾക്കുന്നതിന് ആവശ്യമെങ്കിൽ മൈക്കുപയോഗിക്കുന്നത് ന്യായമാണ്. എന്നാൽ രാത്രിയിലുടനീളം ഒരു കരക്കാരെ മുഴുവൻ ശല്യപ്പെടുത്തുന്ന സ്വരത്തിൽ മൈക്ക് ഉപയോഗിക്കുന്നതുകൊണ്ട് നമുക്കൊരാഘോഷമാകുമെന്നല്ലാതെ മരിച്ചയാളുടെ ആത്മാവിന് എന്തെങ്കിലും ഗുണമുണ്ടാകുമോ? നമ്മുടെ വീട്ടിലെ മരണം നാട്ടുകാർക്ക് ഒരു പാരയായി മാറുന്നത് ഏതായാലും ഉചിതമല്ല.

മരിച്ച വ്യക്തിയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനും ആ കുടുംബത്തിന്റെ സങ്കടത്തിലും പ്രതിസന്ധിയിലും നാം കൂടെയുണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്താനും മരണവീട്ടിൽ ഒരുമിച്ചുകൂടി അവരോടൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു നല്ല ശൈലി നമ്മുടെ നാടിന്റെ സംസ്ക്കാരത്തിലുണ്ടായിരുന്നു. എന്നാൽ അതിന്നു രൂപാന്തരം പ്രാപിച്ച് വൃത്തികെട്ടൊരു സംസ്ക്കാരമായി മാറിയിട്ടുണ്ട്. മരണം നടന്ന വീടിന്റെ മുറ്റത്തെവിടെയെങ്കിലും കൂട്ടംകൂടിയിരുന്ന് അവിടെ കിട്ടുന്ന കട്ടൻകാപ്പിയും കുടിച്ച് വാട്ട്സ് ആപ്പിൽ കിട്ടിയ കോമഡിപീസുകൾ കണ്ടാസ്വദിക്കുകയും പരിസരബോധമില്ലാതെ പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ന്യൂജെൻ സ്റ്റൈൽ. മരിച്ചയാളുടെ പ്രിയപ്പെട്ടവരുടെ ഹൃദയവികാരങ്ങൾ അല്പംപോലും ഉൾക്കൊള്ളാതെ അവരുടെ മുമ്പിൽത്തന്നെ ഇത്തരം കോപ്രായങ്ങൾ കാട്ടുന്ന നമുക്ക് ഇതുമൊരാഘോഷം മാത്രം.

മരണം നടക്കുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരനുഭവമാണ്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയും നിരാശയും അതോടൊപ്പം വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ട് ആ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ശാന്തമാകാനുള്ള തീവ്രമായ പരിശ്രമവുമെല്ലാം ചേർന്ന് കലുഷിതമായ ഒരനുഭവം. അതുകൊണ്ടുതന്നെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അയൽക്കാരുടെയുമൊക്കെ ആത്മാർത്ഥതനിറഞ്ഞ സാന്നിദ്ധ്യവും പ്രാർത്ഥനകളും ആ കുടുംബത്തിന് വലിയ കൈത്താങ്ങായി മാറും. അതു തിരിച്ചറിഞ്ഞ് നമ്മുടെ പ്രതികരണങ്ങളിൽ നാമറിയാതെ കടന്നുകൂടിയിരിക്കുന്ന കുറവുകൾ തിരുത്താനും വിശ്വാസത്തിന്റെ വലിയ ആഘോഷമായി മരണമെന്ന അനുഭവത്തെ ഉൾക്കൊള്ളാൻ ആ കുടുംബത്തെ സഹായിക്കുന്നതിന് ഉചിതമായ നടപടികളിലൂടെ കൂടെ നില്ക്കാനും നമുക്കു കഴിയട്ടെ.