ക്രൈസ്തവസമുദായം അഭിമുഖീകരിക്കുന്ന ചില ഭീഷണികളെക്കുറിച്ചു സുചന നല്കിക്കൊണ്ട് പാലാ രൂപതയുടെ മെത്രാൻ നടത്തിയ പള്ളിപ്രസംഗമാണല്ലോ കേരളത്തിൽ ഈ ദിവസങ്ങളിൽ നടന്ന ഏറ്റവും ഭീകരമായ സംഭവം. മാധ്യമങ്ങളും കപടസമുദായ സ്നേഹികളും മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞിരിക്കുന്ന ചില നേതാക്കന്മാരും ചില കലാസാഹിത്യപ്രവർത്തകരുമെല്ലാം അതിന്റെ പേരിൽ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുകയാണ്. അതേതായാലും നന്നായി. അരമനയിൽ പറഞ്ഞത് നിങ്ങൾ അങ്ങാടിപ്പാട്ടാക്കിത്തീർത്തതുകൊണ്ട് പ്രസ്തുതവിഷയം പൊതുസമൂഹത്തിനു നന്നായി മനസിലാക്കാനും ചർച്ചചെയ്യാനും സത്യങ്ങൾ തിരിച്ചറിയാനും അതുപകരിച്ചു.
മാധ്യമങ്ങളൊക്കെ ശ്രദ്ധിച്ചപ്പോൾ കണ്ടയൊരുകാര്യം എല്ലാവർക്കും മെത്രാൻ പറഞ്ഞതിനു തെളിവുകൾ വേണമെന്നതാണ്. എന്തൊരു വെളിവുകേടാണത്.. പാലായിലെ മെത്രാൻ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി അവിടെയാണ് ഇങ്ങനെയൊരാരോപണം ഉന്നയിച്ചിരുന്നതെങ്കിൽ തെളിവു ചോദിക്കുന്നതിൽ കുറച്ചെങ്കിലും സാംഗത്യമുണ്ടായിരുന്നു. എന്നാൽ തന്റെ സമുദായാംഗങ്ങൾ അഭിമുഖീകരിക്കുന്ന ചില അപകടങ്ങൾ തിരിച്ചറിഞ്ഞ് അതേക്കുറിച്ച് അവർ ജാഗ്രതയുള്ളവരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരോട് പള്ളിയകത്തുവച്ചാണ് പിതാവ് തന്റെ ആശങ്കയറിയിച്ചത്. വെറുതേ കിടന്നുറങ്ങിയപ്പോൾ കണ്ട സ്വപ്നത്തിന്റെ കഥയല്ല പിതാവ് പങ്കുവച്ചത്. മറിച്ച് തന്റെ സമുദായാംഗങ്ങൾ നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ചില പൊള്ളിക്കുന്ന അനുഭവങ്ങൾ മനസിൽ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് പിതാവ് അക്കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചത്. മക്കളെ നഷ്ടപ്പെട്ട് മുന്നിൽനില്ക്കുന്ന മാതാപിതാക്കളുടെ തകർന്ന ഹൃദയത്തേക്കാൾ വലിയ തെളിവുകൾ ഇക്കാര്യത്തിൽ പിതാവിനാവശ്യമില്ല. എങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാതെ എത്ര കൃത്യമായാണ് മുൻ ഡിജിപി ഉൾപ്പെടെയുള്ളവരെ ഉദ്ധരിച്ചുകൊണ്ടും അന്വേഷണസംഘങ്ങൾ പുറത്തുകൊണ്ടുവന്ന ജീവിക്കുന്ന തെളിവുകൾ തിരത്തിയും അദ്ദേഹം തന്റെ വിശ്വാസികൾക്കുമുമ്പിൽ പ്രശ്നമവതരിപ്പിച്ചത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ, ഇക്കാര്യത്തിൽ ആരോടാണ് തെളിവുചോദിക്കേണ്ടതെന്ന് വെളിവില്ലാത്ത നിങ്ങൾക്കു പറഞ്ഞുതരാം.
ജോലിയിൽനിന്നു വിരമിക്കുന്നതിന്റെ തലേനാൾ, കേരളത്തിൽ തീവ്രവാദസെല്ലുകൾ ഉണ്ടെന്നു പ്രഖ്യാപിച്ച പോലീസ് തലവൻ, ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് എല്ലാമറിയാം, പക്ഷെ തുറന്നുപറയാൻ പറ്റില്ല എന്നുപറഞ്ഞ് ജോലിയിൽനിന്നു വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥൻ, പിന്നെ സർവീസിലിരിക്കുമ്പോൾത്തന്നെ ചില വെളിപ്പെടുത്തലുകളൊക്കെ നടത്തിയ മറ്റു ചില ഉദ്യോഗസ്ഥർ… ഇവരോടൊക്കെ പറഞ്ഞതിനു തെളിവു ചോദിക്കണം. അവർ നിയമപാലകരായതുകൊണ്ടും അവരതു പറഞ്ഞത് പൊതുസമൂഹത്തോടായതുകൊണ്ടും അവരോടല്ലേ ന്യായമായും തെളിവു ചോദിക്കേണ്ടത്. എന്തേ അവരോടൊന്നും ചോദിക്കാനും അവരെ ചീത്തവിളിക്കാനും നിങ്ങളുടെ മാധ്യമമനസാക്ഷി നിങ്ങളെ അനുവദിക്കുന്നില്ലേ? അതോ മെത്രാനെയും പള്ളിയേയും ചീത്തവിളിക്കുമ്പോൾ കിട്ടുന്ന മനസുഖം കിട്ടില്ലാത്തതുകൊണ്ടാണോ? അതുമല്ലെങ്കിൽ അതിനു പുറകേപോയാൽ കഞ്ഞികുടിമുട്ടുമെന്നു മനസിലാക്കിയിട്ടാണോ നിങ്ങൾ ആ ഗൌരവമായ വെളിപ്പെടുത്തലുകളൊന്നും ചർച്ചയാക്കാത്തത്?
പിന്നെ മെത്രാന്റെ വാക്കുകളെ വളച്ചൊടിച്ച് അദ്ദേഹം മുസ്ലീം സമുദായത്തിനെതിരേയാണ് സംസാരിച്ചതെന്ന് വ്യാഖ്യാനിക്കുന്ന ചില മുസ്ലീം നേതാക്കളെയും ചാനലുകളിൽ കണ്ടു. അതങ്ങനെയല്ലെന്നു അവർക്കുതന്നെയറിയാമെങ്കിലും അതങ്ങനെയാക്കിയില്ലെങ്കിൽ ചില സത്യങ്ങൾ തുറന്നു സമ്മതിക്കുന്നതിനു തുല്യമാകുമതെന്നു കരുതിയാണാവോ ഇപ്രകാരം വ്യാഖ്യാനിക്കുന്നത്?അങ്ങനെയുള്ള മുസ്ലീം നേതാക്കന്മാരോട് ഒരു സംശയംമാത്രം ചോദിക്കട്ടെ. കേരളത്തിൽ മയക്കുമരുന്നുകേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളിൽ വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കിയെല്ലാവരും മുസ്ലീമുകളാണെന്നത് ഒരു യാഥാർത്ഥ്യമാണ്. മുസ്ലീം നിയമപ്രകാരം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നിഷിധമാണല്ലോ. അപ്പോൾ ഈ പ്രതികളാരും അതുപയോഗിക്കില്ലെന്ന് കരുതാം. അപ്പോപിന്നെ ആർക്കുവേണ്ടിയാണ് ഈ കച്ചവടം?
ലഹരിജിഹാദെന്നത് അന്താരാഷ്ട്രതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യാഥാർത്ഥ്യമാണെന്നത് രേഖകൾസഹിതം സോഷ്യൽമീഡിയായിൽ പ്രത്യക്ഷപ്പെടാനും പൊതുസമൂഹത്തിനതു ബോദ്ധ്യപ്പെടാനും പള്ളിപ്രസംഗത്തെ വിവാദമാക്കിയതുവഴി ഇടവന്നിട്ടുണ്ട്. ചർച്ചയും വിദ്വേഷപ്രസംഗവുമൊക്കെ കഴിഞ്ഞ് വെറുതേയിരിക്കുമ്പോൾ ചിന്തിക്കുക, നമ്മുടെ നാട്ടിൽ മതസൌഹാർദം നിലനില്ക്കാനും സമാധാനം പുലരാനും നമ്മൾ എന്തൊക്കെ ചെയ്യരുതെന്നും എന്തൊക്കെ ചെയ്യണമെന്നും…
അതുപോലെ മെത്രാന്റെ പള്ളിപ്രസംഗത്തിനെതിരെ ധാർമികരോഷത്താൽ ജ്വലിക്കുന്ന ചില രാഷ്ട്രീയനേതാക്കന്മാരെയും കണ്ടു. ജാതി നോക്കിയും മതം നോക്കിയും സ്ഥാനാർത്ഥികളെ നിറുത്തുകയും വർഗീയതപറഞ്ഞ് വോട്ടു തേടുകയും ചെയ്യുന്ന നേതാക്കന്മാരൊക്കെ വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ വർഗീയതയ്ക്കെതിരെ മെത്രാനെ ഉപദേശിക്കുന്നതു കാണാൻ നല്ല ശേലുണ്ട്. നിലപാടുകൾക്ക് നിറം നോക്കാറുണ്ടെന്നു നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് പ്രതികരണവിഷയങ്ങളിലും ചോയ്സ് ഉണ്ടെന്നുള്ളത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.
മെത്രാന്മാർ പള്ളിയിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നു ഒരിക്കൽ ഉപദേശിച്ച നേതാവിനോടുതന്നെ പറയട്ടെ, പള്ളിപ്രസംഗത്തിൽ എന്തൊക്കെ പറയണമെന്ന് തീരുമാനിക്കാനും ഒരു നേതാവിന്റെയും ഉപദേശം ആവശ്യമില്ല. പാലാ മെത്രാന്റെ വാക്കുകളെ പക്ഷപാതരഹിതമായി മനസിലാക്കാനും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനും കഴിയാതെ അതിന് വർഗീയവിദ്വേഷത്തിന്റെ നിറം നല്കി സമൂഹത്തിൽ അവതരിപ്പിക്കുന്ന നിങ്ങൾ എത്ര ഉത്തരവാദിത്വരഹിതമായാണ് നിങ്ങളുടെ ദൌത്യം നിർവഹിക്കുന്നത്! ഒരു കാര്യംമാത്രം എല്ലാ നേതാക്കന്മാരോടും ആവർത്തിക്കട്ടെ, സമുദായ സൌഹാർദം നിലനിർത്തുന്നത് ഏതെങ്കിലുമൊരു സമുദായം അന്യായമനുഭവിച്ചുകൊണ്ടാവണമെന്ന് ഇനിയും വാശി പിടിക്കരുത്.
ഇനിയെങ്കിലും മുസ്ലീം സമുദായം യാഥാർത്ഥ്യം തിരിച്ചറിയുകയും സംഘടിതമായി തെറ്റായമാർഗം സ്വീകരിക്കുന്നവരെ തള്ളിപ്പറയുകയും പൊതുസമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കുകയും ചെയ്ത് സമൂഹത്തിൽ സമാധാനം നിലനിറുത്താൻ മുൻകൈയെടുക്കണമെന്നാണ് എന്റെ അപേക്ഷ.