Posted in SPIRITUAL

4 G ബ്രോക്കേഴ്സ്..

 

“അച്ചോ, പണ്ടത്തെപ്പോലെ കേറിയിറങ്ങി നടന്നുള്ള കച്ചവടമൊന്നും ഇപ്പോഴില്ല. ഇനി ജീവിച്ചുപോകണമെങ്കിൽ ഒന്നുകിൽ കമ്പ്യൂട്ടർ പഠിക്കണം, അല്ലെങ്കിൽ കൌൺസിലിംഗ് പഠിക്കണം!” വഴിയിൽ കണ്ടുമുട്ടിയ പഴയൊരു വസ്തുവില്പന ബ്രോക്കറോട് കച്ചവടമൊക്കെ എങ്ങനെയുണ്ടെന്ന് കുശലം ചോദിച്ചപ്പോൾ കിട്ടിയതാണ് കൌതുകം ജനിപ്പിക്കുന്ന ഈ മറുപടി. ഇടനിലക്കാരന്റെ പടവലങ്ങാ പോലുള്ള നാവിൽനിന്ന് വീണ വാക്കുകൾ എന്നിൽ അല്പം ആകാംഷയുണർത്തി. “കമ്പ്യൂട്ടർ പഠിക്കണമെന്ന് പറഞ്ഞത് മനസിലായി. പക്ഷെ കൌൺസിലിംഗും കച്ചവടവുമായി എന്താ ബന്ധം?”

“അച്ചോ, കഴിഞ്ഞവർഷം ഇവിടെ ഏറ്റവും കൂടുതൽ വസ്തുക്കച്ചവടം നടത്തിയത് രണ്ടു ബ്രദർമാരാ. ഒരു ധ്യാനവും കൌൺസിലിംഗും നടത്തിയാപ്പിന്നെ ചാകരയല്ലേ. ധ്യാനിക്കാൻ വരുന്നതു മുഴുവൻ വസ്തു വില്ക്കാനും വാങ്ങാനുമൊക്കെ എന്തെങ്കിലും ‘തടസ’മുള്ളവരും വീടില്ലാത്തവരുമൊക്കെയാ. ഓരോ ധ്യാനവും കൌൺസിലിംഗും കഴിഞ്ഞ് ആ ‘തടസ’മുള്ള വസ്തുവും വീടുമൊക്കെ വാങ്ങിയും വിറ്റും അവരങ്ങു കൊഴുത്തു.” ബ്രോക്കറിന്റെ നാക്കിന് ബ്രേക്ക് നഷ്ടപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ് ഞാൻ സംസാരം ഉപചാരം പറഞ്ഞവസാനിപ്പിച്ചു.

എന്നാൽ അയാളുടെ വാക്കുകളിൽനിന്ന് നമ്മുടെ മനസുകൾക്ക് പോറലുണ്ടാക്കുന്ന ചില ചീളുകൾ തെറിച്ചത് നാം തിരിച്ചറിയണം. ചില ധ്യാനഗുരുക്കന്മാരും കൌൺസിലിംഗുകാരും പുതിയ ചില കച്ചവട മേഖലകളിലേയ്ക്ക് പരിശുദ്ധാത്മാവിന്റെ കൈപിടിച്ച് കയറിപ്പോകുന്നുണ്ട് എന്ന സൂചന ഗൌരവമുള്ളതാണ്. ധ്യാനവും കൌൺസിലിംഗുമായി നടന്ന് ഇന്നു കോടികളുടെ കച്ചവടം നടത്താൻ ശേഷിയുള്ളവരായി ചിലരെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ ആ വളർച്ചയുടെ ചരിത്രവഴികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, പ്രത്യേകിച്ച് അല്മായർക്ക് ഭൌതിക സമ്പത്ത് സമ്പാദിക്കാൻ അവകാശമില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. എന്നാൽ അതിനുള്ള മാർഗമായി തങ്ങളുടെ ആത്മീയ ശുശ്രൂഷകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു ഗുരുതരമായ തിന്മ തന്നെയാണ്. ജീവിതപ്രതിസന്ധികളിൽ ആശ്വാസവും പരിഹാരവും തേടിവരുന്ന മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പരിശുദ്ധാത്മാവിനെ വെറും ബ്രോക്കറാക്കി മാറ്റി ലക്ഷങ്ങളുടെ കച്ചവടം നടത്തുന്നവരുടെ നടപടികളെ മുളയിലേ നുള്ളാൻ ഉത്തരവാദിത്വപ്പെട്ടവർക്കു സാധിക്കേണ്ടതാണ്. അല്ലെങ്കിൽ ആൾദൈവങ്ങളുടെയും ‘സത്യസഭ’കളുടെയും എണ്ണം ഇനിയും കൂടിക്കൊണ്ടിരിക്കും.

അതോടൊപ്പം വിശ്വാസികളും ജീവിതവഴികളിലെ പ്രതിസന്ധികളെ “തടസ”ങ്ങളായി കണ്ട് അവ പരിഹരിക്കാൻ കുറുക്കുവഴികൾ തേടുന്നവരാകാതെ ശരിയായ വിശ്വാസചൈതന്യത്തോടെ അവയെ നോക്കിക്കാണാനും സമീപിക്കാനം കഴിവുള്ളവരാകണം . ആത്മാവും ആത്മീയതയും കച്ചവടത്തിന്റെ ഇടവഴികളാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തി ജീവിച്ച് അബദ്ധത്തിൽ പെടാതിരിക്കാൻ നമുക്കു ശ്രമിക്കാം…

Posted in INSTANT RESPONSE, SOCIAL

എന്തൊരു കർഷകസ്നേഹം…

ME3MX20R3aLU4E7afK24AfYN

അങ്ങനെ അവസാനം കർഷകർ രക്ഷപെടാൻ പോകുന്നു. ആറു വർഷം കഴിയുമ്പോൾ ഭാരതത്തിലെ കർഷകരുടെ വരുമാനം ഇപ്പൊഴത്തേതിന്റെ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്!! കേട്ടിട്ടു കുളിരു കോരുന്നു. ഇനി ഒരു കർഷകനും മനംമടുത്തും കടംകേറിയും ആത്മഹത്യ ചെയ്യേണ്ട. ആറുവർഷം എങ്ങനെയെങ്കിലും പിടിച്ചുനിന്നാൽ മതി. അതു കഴിയുമ്പോൾ ഇന്നത്തേതിന്റെ ഇരട്ടി വരുമാനം കിട്ടുമല്ലോ. അതിനാവശ്യമായ പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണത്രെ.

എന്താ ചിലർക്കൊരു സംശയം? ആറു വർഷം കഴിയുമ്പോൾ ജീവിതച്ചിലവുകൾ എത്രയിരട്ടിയാകുമെന്നാണോ? വെറുതെ ദോഷൈകദൃക്കാകരുത്. കാർഷിക ഉല്പന്നങ്ങൾക്കൊഴിച്ച് മറ്റൊന്നിനും ഇനി വിലകൂടില്ല. പെട്രോൾ, ഡീസൽ വിലയും പണിക്കൂലിയും ആശുപത്രിച്ചിലവും വളം, കീടനാശിനി വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും ഒന്നും ഇനി കൂടില്ല. പിന്നെന്തിനാ പേടിക്കുന്നത്. ഒന്നുമല്ലെങ്കിലും പ്രധാനമന്ത്രിയല്ലെ പറഞ്ഞിരിക്കുന്നത് വരുമാനം ഇരട്ടിയാക്കുമെന്ന്…

എന്തിനാ പ്രധാനമന്ത്രിജീ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞ് ഈ കർഷകമക്കളെ വീണ്ടും വിഢികളാക്കുന്നത്. ചങ്കൂറ്റവും ആത്മാർത്ഥതയുമുണ്ടെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്ക്. അതുകഴിഞ്ഞുമതി ആറു വർഷങ്ങൾക്കുശേഷമുള്ള അവസ്ഥയെക്കുറിച്ചുള്ള സംസാരം. റബറിനും ഏലത്തിനും മറ്റെല്ലാ കാർഷിക വിളകൾക്കും ന്യായവില ഉറപ്പാക്കാനുള്ള ആർജവത്വമുണ്ടോ അങ്ങേയ്ക്ക്? ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ക്ഷേമം ഉറപ്പുവരുത്താൻ ക്ഷാമബത്തയെന്നും, ഇക്രിമെന്റെന്നും, ശമ്പളവർദ്ധനയെന്നും പെൻഷെനെന്നുമൊക്കെയുള്ള വിവിധ ഓമനപ്പേരുകളിൽ വലിയ പദ്ധതികൾ നടപ്പിലാക്കുന്ന നിങ്ങൾക്ക് സംഘടിതശക്തിയില്ലാത്ത കർഷകർക്ക് അവരുടെ അദ്ധ്വാനത്തിന്റെ വിലയെങ്കിലും കൊടുക്കണമെന്നു തോന്നാത്തത് കർഷകരാണ് ഭാരതത്തിന്റെ അന്നദാതാക്കളെന്ന് അറിയാത്തതുകൊണ്ടല്ലല്ലോ…
…………..
കർഷകരുടേത് അമ്മമനസാണ്. സ്വന്തം വയറു നിറഞ്ഞില്ലെങ്കിലും മക്കളുടെ വയറുനിറയ്ക്കാൻ ശ്രദ്ധിക്കുന്ന അമ്മമനസ്. മദ്യപിച്ചുവന്ന് തൊഴിച്ചു ബോധംകെടുത്തുന്ന ഭർത്താവിനുവേണ്ടിയും പുലർച്ചെയെഴുന്നേറ്റ് പ്രാതൽ ഒരുക്കുന്ന മനസ്. അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ് നാവിന് എല്ലില്ലാത്തവരും തൊലിക്ക് കാണ്ടാമൃഗത്തിന്റെ ഗുണമുള്ളവരുമായ പരാഹ്നഭോജികളായ രാഷ്ട്രീയജീവികൾ ഇവിടെ കഴിഞ്ഞുപോകുന്നതെന്ന് മറക്കരുത്.
……
കേരളത്തിൽ ഹിന്ദി ‘അറിയാവുന്ന’ ഏതെങ്കിലും നേതാക്കന്മാർ ഇതൊന്നു പരിഭാഷപ്പെടുത്തി പ്രധാനമന്ത്രിജിയെ അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
…….
ഇതു വായിക്കുന്നവർ ദയവായി തൊഴിലാളി നേതാക്കന്‍മാരെ ഇതറിയിക്കരുത്. ആറുവർഷം കഴിയുമ്പോൾ കർഷകന്റെ വരുമാനം ഇരട്ടിയാകുമെന്നറിഞ്ഞാൽ നാളെത്തന്നെ അവർ തൊഴിലാളികളുടെ കൂലി ഇരട്ടിയാക്കും…

 

Posted in INSTANT RESPONSE

വാഗ്ദാനങ്ങൾ…

12742831_10205390863514380_2218266664542422053_n

 

ഇതിനുമുമ്പ് എല്ലാവരുംകൂടി വാഗ്ദാനംചെയ്ത വീടുകൾ മുഴുവ൯ പണിതിരുന്നെങ്കിൽ ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഭവനരഹിത൪ ഉണ്ടാകുമായിരുന്നില്ല…

Posted in SPIRITUAL

വീണ്ടും ചില വീടുകാര്യങ്ങൾ…

ചില കുടുംബപ്രശ്നങ്ങൾമൂലം അസ്വസ്ഥമായിരുന്ന ഒരു വീട്ടിലേക്ക് അവരുടെ ഒരു കുടുംബസുഹൃത്തുവഴി ഒരു മനുഷ്യൻ കടന്നുവന്നു. വീടിന്റെ സ്ഥാനവും രൂപവുമൊക്കെനോക്കി പ്രശ്നപരിഹാരം നിർദേശിക്കാൻ കഴിവുള്ള ആശാരിയാണദ്ദേഹം എന്നാണ് അയാളെക്കുറിച്ച് കുടുംബസുഹൃത്ത് പറഞ്ഞിരുന്നത്. വീടൊക്കെ ചുറ്റിനടന്ന് കണ്ടതിനുശേഷം ആശാരി ഇങ്ങനെയാണ് പറഞ്ഞത്. ഈ വീടിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തണം. ഇങ്ങനെ തുടർന്നാൽ കൂടുതൽ ദുരന്തങ്ങളും അകാലമരണംപോലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പറഞ്ഞുതീർന്നപ്പഴേ എവിടുന്നോ ഒരു പല്ലി ചിലയ്ക്കുന്ന ശബ്ദം. അത് അയാളുടെ മൊബൈൽഫോണിന്റെ റിംഗ് ടോണായിരുന്നു. പറഞ്ഞതൊക്കെ സത്യമായില്ലേ എന്ന ഭാവത്തിൽ അയാൾ ഫോണെടുത്തു. ഫോണിൽകേട്ട വാർത്ത ഇപ്രകാരമായിരുന്നു. ആശാരിയുടെ ഭാര്യയെ വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക…

മുകളിൽ കുറിച്ചത് ഒരു മിനിക്കഥ. പക്ഷെ അതിലെ കഥാപാത്രങ്ങൾ ഇപ്പോൾ കഥയിൽനിന്ന് നമ്മുടെ ഇടയിലേയ്ക്കിറങ്ങി വന്നിരിക്കുന്നു. ചില സിദ്ധന്മാരുടെയും ആശാരിമാരുടെയും വാക്കുകേട്ട് താമസിക്കുന്ന വീടിനു രൂപമാറ്റം വരുത്തുന്ന ഒരു രീതി ഇന്നു നാടുനീളെ കാണാം. കുടുംബത്തിലെ പ്രശ്നങ്ങളും രോഗങ്ങളും അപകടങ്ങളും തുടങ്ങി അരുതാത്തതെല്ലാം സംഭവിക്കുന്നത് വീടിന്റെ ഇരുപ്പ് ശരിയാകാത്തതുകൊണ്ടാണെന്നുള്ള ഒരു പുതിയ പ്രമാണം ചിലരുടെ വിശ്വാസത്തിൽ എഴുതിചേർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും വീണ്ടും ലക്ഷങ്ങൾ ബാദ്ധ്യത വരുത്തി വീടിന്റെ രൂപം മാറ്റാൻ അവർ തയ്യാറാകുന്നു.

ആരോഗ്യകരമായ ജീവിതത്തിന് ഭൂമിയുടെ കിടപ്പും കാറ്റിന്റെ ഗതിയും വെള്ളത്തിന്റെ ഒഴുക്കുമൊക്കെ മനസിലാക്കി ഉചിതമായ സ്ഥാനം നോക്കി ഭവനം പണിയണമെന്നത് ശാസ്ത്രം. എന്നാൽ വഴിയെ നടന്നുപോകുമ്പോൾ വണ്ടിയിടിക്കുന്നത് വീടിന്റെ ഇരുപ്പ് ശരിയല്ലാത്തതുകൊണ്ടാണെന്ന് പറയുന്നത് അന്ധവിശ്വാസം. നിർഭാഗ്യവശാൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സത്യവിശ്വാസികൾ ഇന്നു കൂടിക്കൊണ്ടിരിക്കുന്നു. ചില സിദ്ധന്മാരുടെയും ആശാരിമാരുടെയും അത്ഭുതകരമായ കഴിവുകളെക്കുറിച്ചുള്ള കഥകളുംമറ്റും ബന്ധുക്കളിലൂടെയും അയൽക്കാരിലൂടെയുമൊക്കെ പ്രചരിപ്പിച്ച് വീടുപൊളിക്കൽ ഒരു വൈറസായി സമൂഹത്തിൽ പടർത്താൻ ഇങ്ങനെയുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പണത്തിനും പ്രശസ്തിക്കുമായി ജീവിക്കുന്ന ഇത്തരം സിദ്ധന്മാരെ തൊഴുതു കൂടെ നടക്കുകയും രോഗങ്ങളും അപകടങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെചേർന്ന് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളിൽചെന്ന് പ്രശ്നപരിഹാരത്തിനായി വീടുപൊളിക്കാൻ പറയുകയും ചെയ്യുന്നവരെ സത്യവിശ്വാസികളുടെ ഗണത്തിൽ പെടുത്താൻ പാടില്ല. പ്രത്യേകിച്ചും ഭവനനിർമ്മാണം വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു സാമൂഹിക തിന്മകൂടിയാണ്. ഇടവകയിലും സമൂഹത്തിലും ഇതുപോലുള്ള വിഷവിത്തുകൾ മുളയ്ക്കുന്നുണ്ടോയെന്ന് നിതാന്തജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കാനും അവയ്ക്കെതിരെ സത്യവിശ്വാസത്തിന്റെ ശരിയായ നിലപാടെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കാനും അജപാലകർക്കു കടമയുണ്ട്. കാരണം സിദ്ധൻപരിവേഷമുള്ളയാൾ പറയുന്ന ഏതു മണ്ടത്തരവും മുട്ടുകുത്തിനിന്നു സ്വീകരിക്കാൻമാത്രം നമ്മുടെ സമുഹം വിശ്വാസത്തിൽ വളർന്നിരിക്കുന്നു!!!

ജീവിതത്തിലെ പ്രതികൂലാനുഭവങ്ങൾക്കു മിശിഹായുടെ കുരിശിൽ അർത്ഥം കണ്ടെത്താൻ കഴിയാതെ തൊഴിലിനെ വ്യഭിചരിക്കുന്ന ആശാരിമാരുടെയും സിദ്ധന്മാരുടെയും കുരുട്ടുബുദ്ധിയിൽ ആശ്രയിക്കുന്നവർ തങ്ങളുടെ വിശ്വാസത്തെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്. കുടുംബത്തിൽ സമാധാനമുണ്ടാകാൻ പൊളിച്ചു പണിയേണ്ടത് വീടല്ല, സ്വന്തം സ്വഭാവമാണെന്ന് പലരും മറക്കുന്നു. ലഹരിയുടെയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും ദുഷ്ടതയുടെയുമൊക്കെ കെട്ടുപാടുകൾ സ്വന്തം സ്വഭാവത്തിൽനിന്ന് പൊളിച്ചുമാറ്റാൻ നാം സന്നദ്ധരാകുന്നതുതന്നെയാണ് പ്രഥമമായ പരിഹാരക്രിയയെന്ന് തിരിച്ചറിയാനായാൽ അവിടെ സമാധാനം മൊട്ടിട്ടുതുടങ്ങും. അതോടൊപ്പം നമ്മുടേതല്ലാത്ത കാരണത്താൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ കർത്താവിന്റെ കുരിശോടുചേർത്തുവയ്ക്കാനും നാം സന്നദ്ധരാകണം. അതല്ലാതെ ഭവനം പണിയുമ്പോഴും അതിനുള്ളിൽ ജീവിക്കുമ്പോഴും കർത്താവിനെ ഉപേക്ഷിച്ച് മറ്റേതു തമ്പുരാക്കന്മാരുടെ പുറകേ പോയാലും എല്ലാം വ്യർത്ഥമായിത്തീരുമെന്ന് കാലം നമ്മെ ബോദ്ധ്യപ്പെടുത്തും. അതിനാൽ ദൈവത്തിനു നിരക്കാത്തതൊന്നും നമ്മുടെ ഭവനങ്ങളിലുണ്ടാകാതിരിക്കട്ടെ; അതു പ്രവൃത്തിയായാലും മനോഭാവമായാലും വിശ്വാസങ്ങളായാലും…

Posted in SPIRITUAL

ക്ഷുദ്രജീവികളെ സൂക്ഷിക്കുക!!!

 

കുറച്ചുനാളുകൾക്കുമുമ്പ് ഒരു വൈദികനും അദ്ദേഹത്തിന്റെ ഒരു സഹായിയുംകൂടി, ചില പ്രതിസന്ധികളിൽപെട്ടിരുന്ന ഒരു ഭവനത്തിൽ കടന്നുചെന്ന് പ്രാർത്ഥിച്ചിട്ടു പറഞ്ഞു: “ഈ വീടൊന്ന് പരിശോധിക്കണം. ആരോ ഇവിടെ കൂടോത്രം വെച്ചിട്ടുണ്ട്.” രണ്ടുപേരുംകൂടി കൂടോത്രം തപ്പി വീടുമുഴുവൻ അരിച്ചുപെറുക്കി. വൈദികൻ കയ്യിൽ കുരിശു പിടിച്ചും കൂടെ, ഒളിപ്പിച്ചുവച്ചിരിക്കുന്ന കൂടോത്രം പൊക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന സഹായി തന്റെ ആയുധമായ വലിയൊരു കൊന്ത കറക്കിയും മുറികൾ മുഴുവൻ കയറിയിറങ്ങി. അവസാനം കിടപ്പുമുറിയിലെ അലമാരയുടെ മുകളിൽനിന്ന് ‘സാധനം’ പൊക്കി. അതുകണ്ട് വീട്ടുകാരി അന്ധാളിച്ച് വായും പൊളിച്ചുനിന്നപ്പോൾ വൈദികൻ വളരെ ഗൌരവത്തോടെ, “പുറത്തുനിന്ന് ആരൊക്കെയാണ് ഈ മുറിയിൽ കയറുന്നത്” എന്നു ചോദിച്ചു. കിടപ്പുമുറിയായതുകൊണ്ട് ആരുംതന്നെ കയറാറില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. “ആരും കയറാറില്ലേ” എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ആ സ്ത്രീ മറുപടി പറഞ്ഞു: ” വല്ലപ്പോഴും ഭർത്താവിന്റെ സഹോദരി വരുമ്പോൾ കയറാറുണ്ട്”. “അപ്പോൾ അങ്ങനെയൊരാൾ കയറാറുണ്ട് അല്ലേ” എന്ന് അച്ചൻ അർത്ഥഗർഭമായി ചോദിച്ചു. ആ സ്ത്രീക്ക് കാര്യങ്ങളൊക്കെ മനസിലായി. അന്നവസാനിപ്പിച്ചു തന്റെ നാത്തൂനോടുള്ള ബന്ധം.

ക്ഷുദ്രപ്രയോഗങ്ങളുടെ പേരും പറഞ്ഞ് ബന്ധുക്കളെയും അയൽക്കാരെയുമൊക്കെ തമ്മിൽത്തല്ലിക്കുന്നവർ വീടുകൾ കയറിയിറങ്ങി മനുഷ്യരുടെ മനസമാധാനം നശിപ്പിക്കുന്നത് ഇന്നൊരു പതിവായിരിക്കുന്നു. അന്ധവിശ്വാസികളായ സത്യക്രിസ്ത്യാനികൾ കൂടുകയും മനുഷ്യർ ദൈവത്തെക്കാൾ പിശാചിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ഒരു തൊഴിലാണ് മുകളിൽ പറഞ്ഞത്.

മറ്റുള്ളവരുടെ നാശം ആഗ്രഹിച്ച് ക്ഷുദ്രപ്രയോഗങ്ങൾ നടത്തുന്നവരും നടത്തിക്കൊടുക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തോടു ചേർന്നു ജീവിക്കുന്നവർക്കു അവിടുന്ന് ഒരനർത്ഥവും വരുത്തില്ലെന്നുള്ള ബോദ്ധ്യമുണ്ടെങ്കിൽപിന്നെ ക്ഷുദ്രപ്രയോഗങ്ങൾക്കെന്തു ഫലം? എന്നാൽ അരുവിത്തുറ വല്യച്ചന്റെ നേർച്ചപ്പെട്ടിയിലും പിന്നെ പുണ്യാളച്ചന്റെ കുന്തം കയറിയപ്പോൾ വാപൊളിച്ചുപോയ ഭീകരജന്തുവിന്റെ അണ്ണാക്കിലും ഒരുപോലെ നേർച്ചയിടുന്ന നമ്മുടെ വിശ്വാസമാണ് ഇതുപോലുള്ള വ്യാജപ്രവാചകന്മാർ വളരാൻ കാരണം.

ഒരു ധ്യാനകേന്ദ്രത്തിൽപോയി അഞ്ചു ദിവസം ധ്യാനിച്ചിട്ട് തന്റെ അയൽവാസികളായ പന്ത്രണ്ടു കുടുംബങ്ങളോട് ഒടുങ്ങാത്ത പകയുമായി തിരിച്ചുവന്ന ഒരാളുടെ കഥ കഴിഞ്ഞ ദിവസം കേട്ടു. ധ്യാനത്തിനിടയിൽ കൌൺസിലിംഗിന്റെ സമയത്ത്, പന്ത്രണ്ട് അയൽക്കാർ അയാൾക്ക് ദോഷം വരാൻ എന്തൊക്കെയോ ക്ഷുദ്രപ്രയോഗങ്ങൾ ചെയ്തിട്ടുണ്ടെന്നു വെളിപ്പെട്ടുകിട്ടിയത്രേ! ധ്യാനങ്ങളിലൂടെ മനുഷ്യന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനു പകരം അവന്റെ അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്ത് സമൂഹത്തിൽ അസമാധാനം സൃഷ്ടിക്കുന്നവർ ചെയ്യുന്നത് യഥാർത്ഥത്തിൽ ദൈവവേലതന്നെയാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ടു നോക്കിക്കാണുകയും വിശ്വാസോചിതമായി അവയോടു പ്രതികരിക്കുകയും ചെയ്യാതെ വിശ്വാസം ജീവിതാനുഭവങ്ങളാൽ സ്വാധീനിക്കപ്പെടാൻ അനുവദിക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധി. അതുകൊണ്ടുതന്നെ വി. കുർബാനയും ഭക്താനുഷ്ഠാനങ്ങളുമൊക്കെ വെറും “ദോഷ”പരിഹാര കർമ്മങ്ങൾ മാത്രമായിത്തീരുന്നു. കൂദാശകളുടെയും ഭക്താനുഷ്ഠാനങ്ങളുടെയും യഥാർത്ഥ ചൈതന്യം തിരിച്ചറിയുക എന്നതുമാത്രമാണ് ഇതിനുള്ള പോംവഴി. ഒപ്പം കൂടോത്രകഥകളുമായി കൊന്തയും കുരിശുംപിടിച്ച് വീട്ടിൽ കയറി വരുന്നവരോട് ക്ഷുദ്രജീവികളോടെന്നപോലെ പ്രതികരിക്കാനും നാം തയ്യാറാകണം…

Posted in SPIRITUAL

ദൈവം ഒരു കൂട്ടുപ്രതിയോ???

രണ്ടു കള്ളന്മാർ രാത്രിയിൽ ഒരു ക്ഷേത്രത്തിന്റെ നേർച്ചപ്പെട്ടി പൊളിക്കുകയാണ്. കുറേ നേരത്തെ പരിശ്രമത്തിനുശേഷം ബലവത്തായ ആ നേർച്ചപ്പെട്ടി അവർ തുറന്നു. അതിലെ മുഴുവൻ പണവും അവരുടെ സഞ്ചിയിലാക്കി. മോഷണം വിജയകരമായി പൂർത്തിയായപ്പോൾ ആശാൻകളളൻ സഞ്ചിയിൽനിന്ന് കുറച്ചു പണം തിരിച്ചെടുത്ത് ശിഷ്യൻകള്ളന്റെ കൈയിലേല്പിച്ചിട്ട് ക്ഷേത്രത്തിന്റെ അങ്ങേവശത്തുള്ള നേർച്ചപ്പെട്ടിയിൽ കാണിക്കയിടാൻ പറഞ്ഞു. ശിഷ്യൻ ആ പണംകൊണ്ടുപോയി ക്ഷേത്രനടയിൽ പ്രാർത്ഥിച്ച് അവിടെയുള്ള ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിച്ചു… ഇത് കഴിഞ്ഞ ദിവസം കണ്ട സിനിമയിലെ ഒരു രംഗം. പക്ഷേ ഇന്നത് നിത്യവും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

ജീവിതത്തിലെ കൊള്ളരുതായ്മകൾക്കു പരിഹാരമായി ദൈവാലയങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെ നേർച്ചയിടുകയും പാവപ്പെട്ടവർക്കു നന്മചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു ശൈലി നമ്മുടെ നാട്ടിലുണ്ട്. ഏതു മതത്തിലാണെങ്കിലും പരിഹാരകൃത്യങ്ങളുടെ ലക്ഷ്യം, അതു ചെയ്യുന്ന വ്യക്തിയുടെ ജീവിത വിശുദ്ധീകരണമാണ്. ജീവിതനവീകരണം അതിനാൽത്തന്നെ അതിന്റെ ആത്യന്തിക ലക്ഷ്യവുമാണ്. ആ നിലയ്ക്കു അവ പൂർണമായും അർത്ഥവത്തുമാണ്.

എന്നാൽ ആ പരിഹാരകൃത്യങ്ങളുടെ അർത്ഥവും ലക്ഷ്യവുമൊക്കെ ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കള്ളക്കടത്തും കള്ളപ്പണവും കട്ട മുതലും സംരക്ഷിക്കാൻ ശേഷിയുള്ള അമാനുഷികമായ ഒരു പാർട്ടണറായി ദൈവത്തെ നോക്കിക്കാണുന്നവർ ഇന്നു കൂടിവരുന്നു. അതുകൊണ്ടുതന്നെ കട്ട മുതലിന്റെ ഒരു ഭാഗം നേർച്ചയായി ദൈവത്തിനു കൊടുത്ത് മനസാക്ഷി ‘ശുദ്ധമാക്കി’ അടുത്ത തട്ടിപ്പിന്റെ തിരക്കഥയൊരുക്കുന്നവരായി അവർ മാറുന്നു. നിയമത്തെയും നിയമപാലകരെയും പണംകൊണ്ട് വരുതിയിലാക്കാമെന്നു പഠിച്ചവർ ആ തന്ത്രംതന്നെ ദൈവത്തോടും പ്രയോഗിക്കുന്നു!! ദൈവത്തെ കൂട്ടുപ്രതിയാക്കിക്കൊണ്ടുള്ള ഈ ജീവിതശൈലി യഥാർത്ഥ വിശ്വാസജീവിതത്തിൽനിന്ന് എത്രയകലെയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ലാഭവിഹിതം പങ്കുപറ്റുന്ന ഒരു കൂട്ടാളിയായി ദൈവത്തെ കൂടെക്കൂട്ടുന്നവർ അറിയുന്നില്ലല്ലോ നേർച്ചപ്പെട്ടിയിൽ ഇടാൻ യോഗ്യതയില്ലാത്ത യൂദാസിന്റെ വെള്ളിനാണയങ്ങളാണ് തങ്ങളുടെ സമ്പാദ്യമെന്ന്…

അതുപോലെതന്നെ, മറ്റുള്ളവർക്കെതിരേയുള്ള നമ്മുടെ തിന്മപ്രവൃത്തികളുടെ ഉത്തരിപ്പുകടം നോവേന ചൊല്ലിയും കുർബാന ചൊല്ലിച്ചും തീർക്കാമെന്നു കരുതുന്നത് ശരിയല്ല. വി. കുർബാന പാപമോചകമാണെന്നതിന് ഈശോയുടെ വാക്കുകൾ തന്നെയാണ് സാക്ഷ്യം. എന്നാൽ അയൽക്കാരന്റെ മുതലിൽ കൈവച്ചിട്ട് പള്ളിയിൽവന്നു കൈകൂപ്പിനിന്നാൽ അതിനു പരിഹാരമാകുമെന്ന് ആ വാക്കുകൾക്കർത്ഥമില്ല. വേലക്കാർക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി എന്റെ പക്കൽ നിലവിളിക്കുന്നു (യാക്കോ 5, 4) എന്ന വചനം നമ്മുടെ എല്ലാ അനധികൃതസമ്പാദ്യങ്ങൾക്കും ബാധകമാണെന്ന് നാമറിയണം. ചെയ്ത തെറ്റുകൾ തിരുത്തുക എന്നതുതന്നെയാണ് ഏറ്റവും ഉചിതമായ പരിഹാരം. ദൈവത്തെകൂട്ടുപിടിക്കേണ്ടത് അതു ചെയ്യാനുള്ള ശക്തി നമുക്കു ലഭിക്കേണ്ടതിനാണ്. അനധികൃതമായി സമ്പാദിച്ചത് ഉടമസ്ഥരെ തിരിച്ചേല്പ്പിക്കുകയോ അർഹരായവർക്കു നല്‍കുകയോ ചെയ്ത് ജീവിതശൈലി തിരുത്താൻ നമ്മൾ അനുഷ്ഠിക്കുന്ന പരിഹാരകൃത്യങ്ങൾ നമ്മെ സഹായിക്കുന്നില്ലെങ്കിൽ അവയുടെ യഥാർത്ഥചൈതന്യത്തിലേയ്ക്ക് നാം ഇപ്പോഴും പ്രവേശിച്ചിട്ടില്ല എന്നാണർത്ഥം.

Posted in SOCIAL

മുല്ലപ്പെരിയാർ…

കേരളവും തമിഴ് നാടും അയൽക്കാരാണെങ്കിലും ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മനുഷ്യരുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലുമെല്ലാം ഒരുപാട് വ്യത്യാസങ്ങളുണ്ട്. തമിഴ് നാട്ടിൽ ജാതിയും മതവും വർഗവും രാഷ്ട്രീയവുമെല്ലാം ചേർന്ന് മനുഷ്യരുടെ ഇടയിൽ തീവ്രമായ ചേരിതിരിവുകൾ സൃഷ്ടിക്കുമ്പോഴും നാടിനെ ബാധിക്കുന്ന ഒരു പൊതുപ്രശ്നം വന്നാൽ അവരെല്ലാം അവരെല്ലാം ഒറ്റ അപ്പനു പിറന്ന മക്കളാകും. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ കുറേപ്പേർ അതിന്റെ പ്രത്യാഘാതമനുഭവിക്കുന്നവരും കുറേപ്പേർ നിസംഗതയോടെ നോക്കിനില്ക്കുന്നവരും കുറേപ്പേർ അതിൽ സന്തോഷിക്കുന്നവരും ഇനിയും കുറേപ്പേർ അതിൽനിന്ന് മുതലെടുക്കുന്നവരുമായി അവിടെയുണ്ടാകും. ആശാൻകളരിയിൽ പഠിച്ചിരുന്നകാലത്ത് തന്നെ കോക്രി കാട്ടിയവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് മരിക്കുന്നതുവരെ അവനെ ദ്രോഹിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഉപയോഗിക്കുന്ന നമുക്ക് ഒരിക്കലും ഒരു “പൊതുശത്രു” ഉണ്ടാകില്ല. കാരണം ഏതെങ്കിലുംതരത്തിലുള്ള യോജിപ്പുണ്ടെങ്കിലെല്ലേ ഒരു പൊതുകാര്യത്തിനുവേണ്ടി ഒന്നിച്ചു നില്ക്കാൻ കഴിയൂ.

പറഞ്ഞുവരുന്നത് മുല്ലപ്പെരിയാറിനെക്കുറിച്ചുതന്നെയാണ്. നാളെത്രെയായി മുല്ലപ്പെരിയാർ അണക്കെട്ട് നമ്മുടെ നാടിന്റെ ഒരു വലിയ പ്രതിസന്ധിയായിത്തീർന്നിട്ട്? നമ്മുടെ നേതാക്കന്മാർക്ക് ഈ പ്രശ്നം ഉചിതമായി പരിഹരിക്കാൻ കഴിയില്ലെന്ന് അവർതന്നെ തെളിയിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാർ സമരം രാഷ്ട്രീയക്കാർ ഏറ്റെടുത്ത സമയത്ത് എന്തെല്ലാം കോലാഹലമായിരുന്നു സമരമുഖത്ത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും അവരുടെ പ്രതിബദ്ധത തെളിയിക്കാൻ കിണഞ്ഞുശ്രമിച്ച് സമരപ്പന്തലുകളും പരിസരങ്ങളും കൊടികളും ഫ്ലക്സ് ബോർഡുകളുംകൊണ്ട് വൃത്തികേടാക്കിയത് മിച്ചം. മന്ത്രിസ്ഥാനം പോയാലും വേണ്ടില്ല, ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ അടങ്ങൂ എന്നു പറഞ്ഞ മന്ത്രി ഇപ്പോഴും കസേരയിൽത്തന്നെയുണ്ട്.

കോടതിമുറിക്കുള്ളിൽ ലഭിച്ച തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം അന്യായമാണെന്നു പറയാൻ നമുക്കാവില്ല. എന്നാൽ തമിഴ് നാട്ടിലെ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി പ്രത്യേകലക്ഷ്യത്തോടെ വളരെ തന്ത്രപരമായി തുടക്കംമുതൽ കരുക്കൾ നീക്കിയതിന്റെ ഫലം അവർക്കു ലഭിച്ചു എന്നേ കരുതാനാകൂ. അല്ലെങ്കിൽ ഇത്രയും അന്യായമായൊരു പാട്ടക്കരാറും അതേത്തുടർന്നു അണക്കെട്ടിന്‍റെയും പരിസരപ്രദേശങ്ങളുടെയും ഉടമസ്ഥാവകാശവും തമിഴ് നാടിന് അനുകൂലമായിത്തീരുന്നതെങ്ങനെ!!?

കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെള്ളം 142 അടിയിലേയ്ക്കടുത്തുകൊണ്ടിരിക്കുന്നു. ഇതിനോടകം 2700 ഏക്കർ വനം വെള്ളത്തിനടിയിലായി. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും അതെത്ര നാശകരമായിത്തീർന്നുവെന്ന് എന്തേ ആരും ചിന്തിക്കാത്തത്? കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പാവപ്പെട്ട കർഷകർ സമരം ചെയ്തപ്പോൾ പരിസ്ഥിതി സംരക്ഷകരായി അവതരിച്ചവരും കർഷകരെ ചൂഷകരെന്ന് ആക്ഷേപിച്ചവരും ഈ നാശം കാണുന്നില്ലെന്നു തോന്നുന്നു. ആടിനു കൊടുക്കാൻ ഒരു പ്ലാവിൻകൊമ്പു വെട്ടുന്നതുപോലും ആവാസവ്യവസ്ഥയ്ക്കു കോട്ടംവരുത്തുമെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രതികരിച്ചുകൊണ്ടിരുന്ന പരിസ്ഥിതി പ്രവർത്തകരെ ഇപ്പോൾ കാണാനില്ല. തമിഴ് നാടിനോട് പ്രതികരിച്ചാൽ ശരീരത്തിനു കേടുപാടുവരുമെന്ന ഭയംകൊണ്ടാണോ അവരൊന്നും ഇപ്പോൾ രംഗത്തു വരാത്തത്?

142-ൽ എത്തിയിട്ടും അണക്കെട്ടു പൊട്ടുകയോ നാശനഷ്ടം ഉണ്ടാവുകയോ ചെയ്തില്ലല്ലോ എന്നതാണ് ചില മലയാളികളുടെയെങ്കിലും മനസിലിരുപ്പ്. തമിഴ് നാട് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അണക്കെട്ട് ദുർബലമാണെന്നുള്ള വാദം അംഗീകരിക്കണമെങ്കിൽ അതു പൊട്ടിക്കാണിക്കണമെന്ന് വാശി പിടിക്കുന്നവരോട് എന്തു പറയാൻ… കാലപ്പഴക്കവും പ്രഗത്ഭങ്ങളായ വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടും ബലപരിശോധനാ റിപ്പോർട്ടും മുൻ ദുരന്താനുഭവങ്ങളുമൊക്കെ മനസിൽ ഭീതി വളർത്തുന്ന യാഥാർത്ഥ്യങ്ങളായി കൺമുമ്പിൽ നില്ക്കുമ്പോൾ ഇതുപോലുള്ള പാണ്ടി ന്യായങ്ങൾ പറയാനും പ്രചരിപ്പിക്കാനും കേരളത്തിലും ആളുണ്ടെന്നുള്ളതാണ് നമ്മുടെ ഗതികേട്.

ഓരോ ദിവസവും കേരളത്തിലെ സാമാന്യജനങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് പൂർണ്ണമായി കൈക്കലാക്കിയിരിക്കുന്ന തമിഴ് നാട് അവിടേക്ക് കേരളത്തിൽനിന്നുള്ള ഒരുദ്യോഗസ്ഥനെപ്പോലും അടുപ്പിക്കുന്നില്ല എന്നതാണ് എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. ഡാമിലെ വെള്ളത്തിന്റെ അളവ് അടിയന്തിരമായി കുറയ്ക്കാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നുള്ള കേരളാ മുഖ്യമന്ത്രിയുടെ കത്തിന് കേരളത്തെ മുഴുവൻ പരിഹസിക്കുന്ന ഒരു മറുപടിയാണ് തമിഴ് നാട് മുഖ്യമന്ത്രി നല്‍കിയത്. തമിഴരുടെ ധാർഷ്ഠ്യവും ഈ വിഷയത്തിലുള്ള ഒത്തൊരുമയും കരുനീക്കങ്ങളും മറികടന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ കേരളത്തിനു സാധിക്കുമെന്നത് ഒരു അതിമോഹമായതിനാൽ മറ്റെന്തെങ്കിലും ബദൽവഴികളന്വേഷിക്കുകയാണ് നല്ലതെന്നു തോന്നുന്നു.

അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് അപകടമില്ലാത്ത അവസ്ഥയിൽ നിലനിർത്താനും തമിഴ് നാടിന് അത്യാവശ്യമുള്ള ജലം കൊടുക്കാനും സാധിക്കുന്ന വിധത്തിൽ വനത്തിലൂടെ ഒരു കനാലുണ്ടാക്കി അണക്കെട്ടിലെ കൂടുതലുള്ള വെള്ളം കേരളത്തിലേക്കു തിരിച്ചുവിടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അന്വേഷിച്ചുകൂടേ? ഭൂമിശാസ്ത്രപരമായി സാദ്ധ്യതയുണ്ടെങ്കിൽ പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിൽ കൂടുതൽ പണച്ചെലവ് അതിനുണ്ടാകാൻ സാദ്ധ്യതയില്ല. പിന്നെയുണ്ടാകാവുന്ന ഒരു പ്രശ്നം അതു കേരളത്തിന്റെ പദ്ധതിയാകുമ്പോൾ തലപൊക്കാൻ സാദ്ധ്യതയുള്ള പരിസ്ഥിതിപ്രേമികളുടെ പോരാട്ടമാണ്. ഏതായാലും 142 അടിയും ഭാവിലക്ഷ്യമായ 152 അടിയും വെള്ളം അണക്കെട്ടിൽ ഉയരുമ്പോഴോ അണക്കെട്ടു തകർന്നാലോ ഉണ്ടാകുന്നത്ര നാശം ഇങ്ങിനെയൊരു കനാൽ നിർമ്മിച്ചാൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
തമിഴന്റെ അഹങ്കാരവും മലയാളിയുടെ നിസംഗതയും നേതൃത്വത്തിന്റെ ഒളിച്ചുകളിയും കേരളത്തിന്റെ ഗതികേടും കണ്ട് വെറുതേയിരുന്നു ചിന്തിച്ചുപോയതാണ് കേട്ടോ…

Posted in SOCIAL

ചുംബനസമരത്തിന്റെ പിന്നാമ്പുറങ്ങൾ

 

കൊച്ചിയിലെ ചുംബനസമരം കഴിഞ്ഞിട്ട് കുറച്ചു നാളുകളായി. എന്നാൽ അതുയർത്തിവിട്ട തരംഗങ്ങൾ സമൂഹത്തിൽ ഇപ്പോഴും സജീവമാണ്. അതുപോലുള്ളതും അതിനു സമാനവുമായ സമരമുറകൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അന്ന് കൊച്ചിയിൽ സമരത്തിൽ പങ്കെടുത്തത് മുപ്പതോ അമ്പതോ പേരാണ്. അതിനെതിരേ പ്രതിഷേധവുമായി രംഗപ്രവേശനം ചെയ്തവർ അതിനേക്കാൾ രണ്ടുമൂന്നിരട്ടി വരും. സമരക്കാരും പ്രതിഷേധക്കാരും സമൂഹം ചിന്താവിഷയമാക്കേണ്ട ചില വാദഗതികൾ നിരത്തിയാണ് അവരുടെ പ്രവൃത്തികളെ ന്യായീകരിച്ചത്. അതിനിടയിൽ ചില തീവ്രനിലപാടുകാർ കലക്കവെള്ളത്തിൽ മീൻതപ്പി വന്നതായും വാർത്ത കണ്ടു. ഏതായാലും സമരക്കാരോ പ്രതിഷേധക്കാരോ മുതലെടുപ്പുകാരോ ഒന്നുമല്ല ഇവിടുത്തെ പ്രതിപാദ്യവിഷയം. മാധ്യമങ്ങളിലൊന്നും അധികം ചർച്ച ചെയ്യപ്പെടാതെപോയ മറ്റൊരു വിഭാഗം ആ സമരത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. അത് നാമുൾപ്പെടുന്ന പൊതുസമൂഹമാണ്. സമയവും സാഹചര്യവുമുള്ളവർ അന്ന് കൊച്ചിക്കു പോയി. മുപ്പതോ അമ്പതോ പേരുടെ ചുംബനസമരം കാണാൻ അന്നവിടെ കൂടിയത് പതിനായിരം പേർ!!! പോകാനുള്ള സാഹചര്യം ഒക്കാത്തവർ ടെലിവിഷൻ ഓണാക്കി വേൾഡ് കപ്പ് കാണുന്ന ആകാംക്ഷയോടെ അതിന്റെ മുമ്പിലിരുന്നു!! യഥാർത്ഥത്തിൽ ചികിത്സ വേണ്ടത് ആർക്കാണ്?

ഒളിഞ്ഞുനോട്ടം ഇന്നത്തെ സമൂഹത്തിന്റെ ഒരു മാനസീകരോഗമായി മാറിക്കൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയായിൽ അപ് ലോഡ് ചെയ്യപ്പെടുന്ന ജീവിതത്തിലെ സ്വകാര്യനിമിഷങ്ങളും ഒളിക്യാമറാ ദൃശ്യങ്ങളും അവയ്ക്കു ലഭിക്കുന്ന ലൈക്കുകളും ഷെയറുകളുമൊക്കെ വിരൽ ചൂണ്ടുന്നത് ഈയൊരു യാഥാർത്ഥ്യത്തിലേക്കാണ്. സോഷ്യൽ മീഡിയായിലെ അംഗങ്ങൾ സമൂഹത്തിന്റെ നേർപതിപ്പാണെന്നു പൂർണമായും പറയാൻ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവശൈലികൾ തീർച്ചയായും അവിടെ കണ്ടെത്താൻ കഴിയും. അതുകൊണ്ടാണല്ലോ ഒളിഞ്ഞുനോക്കി കണ്ടിരുന്ന ചില കാഴ്ചകൾ നേരേ നോക്കി കാണാമെന്നു കേട്ടപ്പോൾ എല്ലാ പണികളും മാറ്റിവച്ച് പതിനായിരംപേർ കൊച്ചിക്കു വണ്ടി കയറിയത്.

കാണാൻ പാടില്ലാത്തതും കാണേണ്ട ആവശ്യമില്ലാത്തതുമായ കാര്യങ്ങൾ കാണാനുള്ള ജിജ്ഞാസ മനുഷ്യസഹജമാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ മനുഷ്യസഹജമായ എല്ലാ ആഗ്രഹങ്ങളെയും സഫലമാക്കാൻ ശ്രമിക്കുന്നത് സംസ്കാരശൂന്യതയാണെന്നു നാം തിരിച്ചറിയണം. ചിലത് വേണ്ടെന്നു വയ്ക്കാനുള്ള വകതിരിവ് പെരുമാറ്റത്തിൽ ഉണ്ടായേ മതിയാകു. അങ്ങനെ ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണെന്നുള്ളതാണ് ന്യൂ ജനറേഷൻ സിദ്ധാന്തം. അങ്ങനെയെല്ലാ വികാരങ്ങളും അടിച്ചമർത്തി വയ്ക്കുന്നതുകൊണ്ടാണത്രേ നമ്മുടെ നാട്ടിൽ ഭീകരമായ പീഡനകഥകൾ കൂടിക്കൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ വികാരങ്ങളും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാൻ അവസരമുള്ള ന്യൂയോർക്ക് പട്ടണത്തിൽ കുറച്ചുനാളുകൾക്കുമുമ്പ് ഒരു സ്ത്രീ ഏതാനും മിനിട്ടുകൾ ഒറ്റയ്ക്കു നടന്നപ്പോൾ നോട്ടത്തിലൂടെയും വാക്കിലൂടെയും പെരുമാറ്റത്തിലൂടെയും അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ ആ സ്ത്രീയുടെ സുഹൃത്ത് ഷൂട്ടുചെയ്ത് നമ്മെ കാണിച്ചതാണ്. അപ്പോൾ, മനസിൽതോന്നുന്ന വികാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കിട്ടിയാൽ മനുഷ്യന് പക്വതയുണ്ടാകുമെന്നുള്ളത് വെറും തോന്നൽ മാത്രം.

മാനസീകാരോഗ്യവും പക്വതയുമുള്ള സമൂഹം ഉണ്ടാകണമെങ്കിൽ ഓരോ വ്യക്തിയും പക്വതയുള്ളവനായിത്തീരണം. അതിനു പണ്ടു കുടുംബങ്ങളിലുണ്ടായിരുന്ന കാർന്നോന്മാരുടെ ചില നിയന്ത്രണങ്ങളും വിദ്യാലയങ്ങളിലുണ്ടായിരുന്ന ശിക്ഷണങ്ങളുമൊക്കെ സഹായകമായിരുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്നതൊക്കെ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാകുമ്പോൾ രോഗാതുരമാകുന്നത് വളർന്നുവരുന്ന തലമുറയാണ്. ശിക്ഷണങ്ങളെ ശിക്ഷകളായി ധരിച്ച് കുടുംബങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും അതു നീക്കിക്കളയുമ്പോൾ വളരുന്ന തലമുറ വികൃതമാക്കപ്പെടുമെന്നതിന് സംശയമില്ല. ചുംബനസമരം നടത്തിയവർ അതിന്റെ അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിക്കും; കാണാൻ ഒരുലക്ഷം പേർ കൂടുകയും ചെയ്യും.

Posted in SOCIAL

ശിക്ഷണവും ശിക്ഷയും പിന്നെ പീഡനവും…

 

സ്കൂളിൽ കുസൃതി കാട്ടിയാൽ അദ്ധ്യാപകൻ കൈയോടെ പിടിക്കും, ചുരൽകഷായം കൈവെള്ളയിലോ തുടയിലോ രണ്ടൌൺസ് കിട്ടുകയും ചെയ്യും. സ്വാഭാവികമായും മുതിർന്ന ക്ലാസിലോ താഴ്ന്ന ക്ലാസിലോ പഠിക്കുന്ന സഹോദരനോ സഹോദരിയോ വിവരം അറിയുകയും അത് എത്രയും പെട്ടെന്ന് വീട്ടിലറിയിക്കുകയും ചെയ്യും. വീട്ടിലറിഞ്ഞാൽപിന്നെ സ്കൂളിൽനിന്നു കിട്ടിയ കഷയത്തിനു മറുമരുന്നായി അപ്പന്‍റെയോ അമ്മയുടേയോ വീതം ഒരു നാലൌൺസ് വേറെ. വീട്ടിൽ തന്നെ ഒറ്റിക്കൊടുത്ത കൂടപ്പിറപ്പിനെ ചില ഇഷ്ടപ്പെട്ട മൃഗങ്ങളുടെ പേരുവിളിച്ച് പ്രതിഷേധവും പിണക്കവും പ്രകടിപ്പിക്കും. പക്ഷെ ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മുറ്റത്തരികിലെ ചാമ്പച്ചുവട്ടിലോ പേരച്ചുവട്ടിലോ എത്തിക്കഴിയുമ്പോൾ പിണക്കമൊക്കെ പമ്പ കടന്നിരിക്കും…

ഒരു ചെറുകഥയുടെ തുടക്കമൊന്നുമല്ല, ഇപ്പോഴത്തെ ഭൂരിപക്ഷം ചെറുപ്പക്കാരായ മാതാപിതാക്കളും അവരുടെ കുട്ടിക്കാലത്ത് നിത്യവും അഭിമുഖീകരിച്ചിരുന്ന അനുഭവമാണിത്. ഒരുപക്ഷേ ഇന്ന് സന്തോഷത്തോടും സ്നേഹത്തോടുംകൂടി ഓർമ്മിക്കുന്ന അനുഭവങ്ങൾ. ഇതിവിടെക്കുറിച്ചത് ചില നൊസ്റ്റാൾജിക് വികാരങ്ങൾ അവരിൽ ഉണർത്താനല്ല, മറിച്ച് വളരെ ഗൌരവമായ ഒരു വിഷയത്തിലേക്ക് നമ്മുടെ ചിന്തയെ ഒന്നു വഴിതിരിച്ചു വിടാനാണ്.

വീട്ടിലും വിദ്യാലയത്തിലും വേണ്ടസമയത്തുകിട്ടുന്ന ശിക്ഷണമാണ് മനുഷ്യന്റെ സ്വഭാവത്തിലെ പരുക്കൻ ഭാവങ്ങളെ ഇല്ലാതാക്കി അവനെ സംസ്കാരസമ്പന്നനാക്കുന്നത്. എന്നാൽ ഇന്ന് ശിക്ഷണത്തെ ശിക്ഷയായും ഒരു പടികൂടി കടന്ന് പീഡനമായും വ്യാഖ്യാനിക്കുമ്പോൾ കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിൽ അതു വലിയ പ്രതിസന്ധികൾ തീർക്കുകയാണ്.
കുട്ടികളെ ശിക്ഷിക്കുന്നതു നിയമംമൂലം നിരോധിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ. വിദേശനാടുകളിലേതുപോലെ കുട്ടികൾ പരാതിപ്പെട്ടാൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ അഴിയെണ്ണുന്ന അവസ്ഥയാണിന്നുള്ളത്. കുട്ടികളുടെ മനഃശാസ്ത്രമനുസരിച്ച് അവരുടെ മനസിനെ ഒരുതരത്തിലും വേദനിപ്പിക്കാൻ പാടില്ലത്രേ. ഈ പുതിയ മനഃശാസ്ത്രം ഉണ്ടാക്കിയവർ ചെറുപ്പത്തിൽ മാതാപിതാക്കളിൽനിന്നോ അദ്ധ്യാപകരിൽനിന്നോ ഒരു ശിക്ഷണവും ലഭിക്കാത്തവരാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ശിക്ഷണങ്ങൾ നല്കുന്ന ചെറിയ വേദനകൾ സ്നേഹത്തിൽ ചാലിച്ച് കൊടുക്കുമ്പോഴാണ് തിരുത്തലുകൾ തിരിച്ചറിവുകളായി കുട്ടികളുടെ ഉള്ളിൽ ഉറയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങൾ തിരുത്തുവാൻ ഒരു കുഞ്ഞുവടി സൂക്ഷിക്കാത്ത വീടും വിദ്യാലയവും വളർത്തിവിടുന്നത് എപ്പോഴും പക്വതയുള്ള വ്യക്തിത്വങ്ങളെയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അതേസമയം, എന്തിനും ഏതിനും എപ്പോഴും ശിക്ഷിച്ച് ആടുതോമാമാരെ സൃഷ്ടിക്കണമെന്ന് ഈ പറഞ്ഞതിനർത്ഥമില്ല. ശിക്ഷകൾ കുഞ്ഞുങ്ങളുടെ എല്ലാ സർഗാത്മകതയും തല്ലിക്കെടുത്തുന്ന ഭീകരമായ പീഡനങ്ങളാകുമ്പോൾ ഹിറ്റലറേപ്പോലുള്ള ക്രൂരജന്മങ്ങൾ ഉണ്ടാകുമെന്നും നാം തിരിച്ചറിയാതെ പോകരുത്. തല്ലും തലോടലും ഒരുപോലെ കൊടുക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും അറിഞ്ഞിരിക്കണം.

ശിക്ഷണം എന്നത് അനുസരണക്കേടു കാണിക്കുമ്പോൾ നല്കുന്ന ശിക്ഷമാത്രമാണെന്നു നാം ധരിക്കരുത്. കുഞ്ഞുങ്ങളിലെ നന്മകൾകണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ പ്രായത്തിനൊത്തവിധം ചെറിയ ജോലികൾ നല്കി അദ്ധ്വാനശീലത്തിന്റെ നല്ല പാഠങ്ങൾ പകർന്നു കൊടുക്കുന്നതും കൊച്ചുമനസിലെ പക്വതയില്ലാത്ത ചില ആഗ്രഹങ്ങൾ സ്നേഹപൂർവം നിഷേധിക്കുന്നതുമൊക്കെ ശിക്ഷണത്തിന്റെ ഭാഗംതന്നെ. എന്നാൽ ഇതുപോലെയുള്ള ശിക്ഷണത്തിന്റെ കയ്പ് അനുഭവിക്കാതെ വളരുന്ന തലമുറ ജീവിതത്തിലെ കയ് പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ പലപ്പോഴും അടിപതറുന്നതിന്റെ ദുരന്തകഥകൾ മിക്കപ്പോഴും മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ചെറിയ തിക്താനുഭവങ്ങളെപ്പോലും പക്വതയോടെ സമീപിക്കാനുള്ള മനക്കരുത്ത് പലപ്പോഴും അവർക്കുണ്ടാവില്ല. കൂട്ടുകാരുടെ പരിഹാസങ്ങളോ അധികാരികളുടെ ശാസനകളോ ജോലിയുടെ സമ്മർദങ്ങളോ താങ്ങാൻ കഴിവില്ലാതെ ജീവിതത്തിനു സുല്ലിടുന്ന ദാരുണസംഭവങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞുങ്ങളെ വിദ്യാലയത്തിലയയ്ക്കുന്നത് അറിവുനേടുന്നതിനുവേണ്ടി മാത്രമല്ലല്ലോ. അറിവുനേടിയതുകൊണ്ടുമാത്രം ആരും ഉത്തമവ്യക്തികളായി മാറില്ലെന്ന് സമീപകാലത്തു പിടിയിലായ ചില ഉന്നതബിരുദധാരികളായ കുറ്റവാളികൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അക്ഷരങ്ങളോടൊപ്പം സ്വഭാവരൂപീകരണത്തിന്റെ നല്ല പാഠങ്ങളും കുഞ്ഞുങ്ങൾക്കു ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാൽ വിദ്യാലയത്തിൽ ഏതെങ്കിലും കാരണത്തിന് അദ്ധ്യാപകൻ മക്കളെ ശാസിച്ചെന്നോ ശിക്ഷിച്ചെന്നോ കേട്ടാൽ കാരണമന്വേഷിക്കാനുള്ള ക്ഷമപോലുമില്ലാതെ പീഡനത്തിനു കേസുംകൊടുത്ത് സ്കൂളും തല്ലിപ്പൊളിച്ച്, കഴിയുമെങ്കിൽ അദ്ധ്യാപകനിട്ടും രണ്ടുകൊടുത്ത് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന മാതാപിതാക്കൾ അവരുടെ ആ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങളിലേയ്ക്കു പകരുന്ന ബോദ്ധ്യങ്ങളാണ് അവരെ നാടിനും വീടിനും പേടിസ്വപ്നങ്ങളായി രൂപപ്പെടുത്തുന്നത്. ഇങ്ങനെ ഉറുമ്പരിക്കാതെയും പേനരിക്കാതെയും വളർത്തിയ മക്കൾ അവരുടെ കൈയിലിരിപ്പുകൊണ്ട് നാട്ടുകാരുടെ കൈക്കരുത്ത് അറിയുമ്പോഴെങ്കിലും നാം ചിന്തിക്കുക, വേണ്ടസമയത്ത് ഒരു ഈർക്കിൽകൊണ്ട് അവനെ തിരുത്തിയിരുന്നെങ്കിൽ ഇന്ന് നാട്ടുകാരുടെ പത്തൽ അവന്റെ പുറത്തു വീഴില്ലായിരുന്നെന്ന്.

നിയമങ്ങളെ വളച്ചൊടിച്ച് ശിക്ഷണങ്ങളെ പീഡനത്തിന്റെ നിർവചനത്തിലൊതുക്കി കുഞ്ഞുങ്ങൾക്കതു നിഷേധിച്ച് അവരെ പക്വതയും പാകതയുമില്ലാത്തവരായി വളർത്തിക്കൊണ്ടുവരാതെ, ഉത്തമവ്യക്തിത്വങ്ങളായി അവർ രൂപാന്തരപ്പെടാൻ നല്ല മാതൃകയും തിരുത്തലുകൾ നല്കുന്ന സ്നേഹവും ചെറിയ അദ്ധ്വാനങ്ങളിൽ പങ്കുചേർക്കാനുള്ള മനസും പിന്നെ ഒരു കൊച്ചുവടിയും വീട്ടിലും വിദ്യാലയത്തിലും നമുക്കു സൂക്ഷിക്കാം.

“ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു” (ലൂക്കാ 2, 52).

Posted in SOCIAL

കല്യാണം കഴിക്കാൻ മാത്രമുള്ളതല്ല!!

 

ഒരിക്കൽ പള്ളിയിലൊരു വിവാഹച്ചടങ്ങ് കഴിഞ്ഞ് പള്ളിമുറിയിൽ കിട്ടിയ സദ്യയുമുണ്ട് പുറത്തിറങ്ങിയപ്പോൾ, തൊട്ടടുത്തുള്ള പാരീഷ്ഹാളിന്റെ ഭിത്തിയിൽ ചാരിനില്ക്കുന്ന ഒരു വല്യപ്പനെ കണ്ട് കുശലം ചോദിച്ചു. സദ്യയുണ്ടില്ലേ എന്ന ചോദ്യത്തിനു ‘ആരോഗ്യമില്ലച്ചാ’ എന്നായിരുന്നു മറുപടി. ആരോഗ്യമുണ്ടാകാനല്ലേ ഭക്ഷണം കഴിക്കുന്നതെന്നു ചോദിച്ചപ്പോൾ, കഴിക്കാനല്ല, ഭക്ഷണഹാളിൽ കയറിപ്പറ്റാനുള്ള ആരോഗ്യമില്ല എന്നാണ് പറഞ്ഞതെന്നായി വല്യപ്പൻ. പള്ളിയിൽ കല്യാണക്കുർബാനയും കഴിഞ്ഞ് നെറ്റിയിൽ കുരിശുംവരച്ച് ഇറങ്ങിവന്ന വല്യപ്പൻ കണ്ടത് തുറക്കാത്ത പാരീഷ്ഹാളിന്റെ വാതില്ക്കൽ ഇടിച്ചുകയറാൻ തിക്കിത്തിരക്കി നില്ക്കുന്ന ആൺപെൺ വ്യത്യാസമില്ലാത്ത ജനക്കൂട്ടത്തെയാണ്. ഈ വല്യപ്പനും കാര്യത്തിന്റെ ഗൌരവം മനസിലാക്കി ആ കൂടെകൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും വാതിൽ തുറന്നപ്പോൾ പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും ആരോഗ്യമുള്ള ചെറുപ്പക്കാരോട് പിടിച്ചുനില്ക്കാൻ കഴിയാതെ പിൻവാങ്ങേണ്ടിവന്നു. ഒരു ആത്മഗതം കൊണ്ടാണ് വല്യപ്പൻ തന്റെ വിവരണം അവസാനിപ്പിച്ചത്. “അച്ചന്മാർക്കുള്ളത് പള്ളിമുറിയിൽ എത്തിക്കുന്നതുകൊണ്ട് ഇങ്ങനെ ഇടികൂടണ്ടല്ലോ”. അല്ലെങ്കിൽ അച്ചനും ളോഹയും മടക്കിക്കുത്തി ഈ കൂട്ടത്തിൽ ഇടികൂടിയേനേ എന്നൊരു ധ്വനി ആ ആത്മഗത്തിൽ ഉണ്ടോ എന്നു സംശയിച്ച് ഞാൻ അവിടെനിന്ന് പിൻവാങ്ങി.

തികച്ചും നാണംകെട്ട ഒരു സംസ്ക്കാരം നമ്മുടെയിടയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. കല്യാണവും അതുപോലുള്ള ആഘോഷങ്ങളും നടക്കുന്നിടത്ത് സകല അന്തസും വിട്ടു പെരുമാറുന്ന ഒരു സംസ്ക്കാരം. ഭക്ഷണശാലയുടെ വാതിൽക്കൽ സെക്യൂരിറ്റി ഗാർഡുകളെവച്ചു നിയന്ത്രിച്ചും ആ ഹാളിന്റെ വാതിൽ ബലമായി അടച്ചും തീറ്റക്കാരെ നിയന്ത്രിക്കേണ്ടിവരുന്ന ഒരു സംസ്ക്കാരം!

ഒരു ഭവനത്തിൽ എന്തെങ്കിലും മംഗളകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കാരെയുമൊക്കെ ക്ഷണിച്ച് ആ സന്തോഷത്തിൽ പങ്കുചേർക്കുന്നത് ഏതു നാട്ടിലെയും നല്ല സംസ്ക്കാരമാണ്. നമ്മുടെ നാട്ടിലും നന്മയുള്ള ഈയൊരു ശൈലി നിലനിന്നിരുന്നു. എന്നാൽ ഇന്ന് അതിന്റെ രൂപഭാവങ്ങൾക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു കല്യാണത്തിനു നമ്മെ ക്ഷണിക്കുന്നത് ആ മംഗളകർമ്മത്തിൽ പങ്കെടുക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരെ അനുഗ്രഹിക്കാനുമാണ്. അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് അവസാനം എന്തെങ്കിലുമൊക്കെ ഭക്ഷണപാനീയങ്ങൾ നല്കുന്നത്. എന്നാൽ ക്ഷണിക്കുന്നത് ഭക്ഷണത്തിനു മാത്രമാണെന്ന ധാരണയാണ് ഇന്നു പലർക്കുമുള്ളത്. അതുകൊണ്ടുതന്നെ സ്ഥലത്തു ഹാജരാകുന്നത് ഭക്ഷണസമയമാകുമ്പോൾ മാത്രമാണ്. ആ ദമ്പതികൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും ആ നല്ല നിമിഷങ്ങളിൽ അവരോടുകൂടി ആയിരിക്കുവാനും ശ്രമിക്കാതെ അവരു വച്ചുവിളമ്പുന്ന ഭക്ഷണം ആവശ്യത്തിൽ കൂടുതൽ അകത്താക്കാൻ ഇടിച്ചുകയറി സീറ്റ് ഉറപ്പിക്കുന്നതിൽ നമുക്കു യാതൊരു അന്തസുകുറവും തോന്നാറില്ല!

അതിഥികളെ ഏറെ മാനിക്കുന്ന ഒരു സംസ്ക്കാരമായിരുന്നു നമുക്കുണ്ടായിരുന്നത്. വിവാഹകർമ്മത്തിനു നമ്മുടെ നാട്ടിലേയ്ക്കു കടന്നുവരുന്ന കൂട്ടരെ ‘വിരുന്നുകാർ’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് അങ്ങനെ വിളിക്കുക മാത്രമല്ല അങ്ങനെതന്നെ അവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചു സദ്യയുണ്ണാൻ സ്ഥലസൌകര്യം കുറവുള്ളിടത്ത് വിരുന്നുകാർ ഭക്ഷിച്ചുകഴിയുംവരെ നാട്ടുകാർ കാത്തുനിന്നിരുന്നു. ഇന്നു പക്ഷെ വിരുന്നുകാർക്കും നാട്ടുകാർക്കും ഇക്കാര്യത്തിൽ ഒരേ മനസാണ്: ഇടിച്ചുകയറി പരമാവധി അകത്താക്കി എത്രയും വേഗം സ്ഥലം കാലിയാക്കുക.

ജീവിതസാഹചര്യങ്ങളൊ ജോലിത്തിരക്കൊ ഒന്നും ഈയൊരു അന്തസുകെട്ട പെരുമാറ്റത്തിനു മതിയായ ന്യായീകരണമാകില്ല എന്നു നാം അറിയണം. വരും തലമുറയ്ക്ക് നമ്മുടെ നാടിന്റെ നല്ല സംസ്ക്കാരത്തിന്റെ നന്മകൾ കൈമാറിക്കൊടുത്തില്ലെങ്കിൽ മാന്യതയുടെയും മാനുഷികതയുടെയും മുഖഭാവങ്ങൾ നഷ്ടപ്പെട്ടവരായി അവർ അധഃപതിക്കും എന്നും നാമറിയണം…