Posted in SPIRITUAL

കോവിഡിൽനിന്നും ദൈവാനുഭവത്തിലേക്കു വളരാം…

കോവിഡ് പകർച്ചവ്യാധി വ്യാപകമാകുന്നതിന്റെ വെളിച്ചത്തിൽ സർക്കാരിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളോട് പൂർണമായും സഹകരിച്ചുകൊണ്ട് വി.കുർബാനയുൾപ്പെടെയുള്ള കർമ്മങ്ങൾക്ക് ആളുകൾ കൂടുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് മിക്ക രൂപതകളും ഇതിനോടകംതന്നെ അറിയിപ്പുകൾ നല്കിക്കഴിഞ്ഞു. അതോടൊപ്പം ഭവനങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനകളിൽ ചിലവഴിക്കാനും അഭി. പിതാക്കന്മാർ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം പള്ളികളിൽ വി. കുർബാനയർപ്പണം മുടക്കംകൂടാതെ നടത്തണമെന്ന നിർദേശം വൈദികർക്കും നല്കിയിട്ടുണ്ട്.

സഭയുടെ ഔദ്യോഗിക ആരാധനക്രമത്തിന്റെ പ്രധാനഘടകമായ വി.കുർബാനയുടെ വലിയൊരു ചൈതന്യം ഗ്രഹിക്കാൻ ഈ അവസരം ഉപയോഗിക്കാം. വി.കുർബാന കൂട്ടായ്മയുടെ വലിയ ആഘോഷമാണ്. അത് പള്ളിയിൽ ശാരിരികമായി സന്നിഹിതമായിരിക്കുന്നവരുടെമാത്രം കൂട്ടായ്മയല്ല. മറിച്ച് ത്രിത്വൈകദൈവത്തിന്റെയും അവിടുത്തെ തിരുസന്നിധിയിൽ നിരന്തരം അവിടുത്തെ ആരാധിക്കുന്ന സ്വർഗീയഗണങ്ങളുടെയും സകലവിശുദ്ധരുടെയും സകലമരിച്ചവരുടെയും ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകല വിശ്വാസികളുടെയും കൂട്ടായ്മയുടെ ആഘോഷമാണത്. വി.കുർബാനയിലെ വിവിധ പ്രാർത്ഥനകളും ഗീതങ്ങളും നമുക്കതു വ്യക്തമാക്കിത്തരുന്നുണ്ട്.

വി. കുർബാനയ്ക്കുവേണ്ടി നമ്മൾ പള്ളിയകത്തേക്കു പ്രവേശിക്കുമ്പോൾ ഈ ലോകത്തിൽ നിന്നു വ്യത്യസ്തമായ മറ്റൊരു സ്ഥലത്തേക്കും സമയത്തേക്കുമാണ് നാം പ്രവേശിക്കുന്നത്. ചരിത്രത്തിൽ ഒരിക്കൽ ഈശോമിശിഹായിലൂടെ പൂർത്തിയായ രക്ഷാകരസംഭവങ്ങളെ നമുക്കുമുമ്പിൽ എന്നും യാഥാർത്ഥ്യമാക്കുന്ന അടയാളങ്ങളും പ്രതീകങ്ങളുമാണ് പള്ളിയും വി. കുർബാനയിലെ പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമെന്ന സത്യം ഈ ബോദ്ധ്യത്തിലേക്കു നമ്മെ വളർത്തുന്നു. ഭൂമിയുടെ പ്രതീകമായ ഹൈക്കലായും സ്വർഗത്തിന്റെ പ്രതീകമായ മദ്ബഹായും അവിടെ അവിടെ അർപ്പിക്കപ്പെടുന്ന വി.കുർബാനയിലെ വ്യത്യസ്ത കർമ്മങ്ങളും പ്രാർത്ഥനകളുമെല്ലാം സമയത്തിനും കാലത്തിനും ദേശത്തിനുമെല്ലാം അതീതമായ കൂട്ടായ്മാ അനുഭവത്തിലേക്കു നമ്മെ നയിക്കണം. ഇത്രയും ശ്രേഷ്ഠമായ കൂട്ടായ്മാ അനുഭവത്തിലേക്കാണു വി. കുർബാനയിലൂടെ നാം പ്രവേശിക്കുന്നത് എന്ന യാഥാർത്ഥ്യം മനസിലാക്കി അഭിമാനത്തോടും അവകാശബോധത്തോടുംകൂടി വേണം നാം വി. കുർബാനയ്ക്കണയാൻ. വി. കുർബാനയ്ക്കു പള്ളിയകത്തു പ്രവേശിക്കുമ്പോൾ ഒരു നിമിഷം കണ്ണുകൾ അടച്ച് മുകളിൽ സൂചിപ്പിച്ചതുപോലെ താൻ മറ്റൊരു സ്ഥലത്തും കാലത്തുമാണ് നില്ക്കുന്നതെന്നും വലിയൊരു കൂട്ടായ്മയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്നും ബോദ്ധ്യപ്പെടാൻ കഴിഞ്ഞാൽ ആ വി. കുർബാനയർപ്പണം വലിയ അനുഭവമായി മാറും.

അതേസമയം നമുക്കറിയാവുന്നതുപോലെ വി. കുർബാനയിൽ സംബന്ധിക്കാൻ തീവ്രമായി ആഗ്രഹിച്ചിട്ടും സാധിക്കാത്ത അനേകായിരങ്ങൾ ലോകത്തിലുണ്ട്. സഭയുടെ സാന്നിദ്ധ്യം ഇല്ലാത്ത നാടുകളിലായതുകൊണ്ടോ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടോ ശാരീരികമായ ബലഹീനതകൊണ്ടോ മറ്റെന്തെങ്കിലും സാഹചര്യംകൊണ്ടോ വി. കുർബാനയർപ്പണത്തിൽ പങ്കുചേരാൻ പറ്റാത്തവരോ ഒക്കെയായി അനേകായിരങ്ങൾ. എന്നാൽ മാമ്മോദീസാ സ്വീകരിച്ച് മിശിഹായുടെ ശരീരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഇങ്ങനെയുള്ളവരെല്ലാം ലോകത്തിൽ നടക്കുന്ന കുർബാനയർപ്പണമെന്ന അതിശ്രേഷ്ഠമായ കൂട്ടായ്മയിൽ പങ്കുചേരുന്നുണ്ട് എന്നതാണ് സത്യം. അതുപോലെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കുറച്ചുനാളുകൾ വി. കുർബാനയർപ്പണത്തിൽ ശാരിരികമായി പങ്കെടുക്കാൻ പറ്റാതെ വരുമ്പോഴും ഓരോ വി. കുർബാനയർപ്പണത്തിലും നാമെല്ലാവരും ആത്മീയമായി പങ്കുചേരുന്നുണ്ട് എന്ന സത്യം മനസിലാക്കി ആശ്വാസം കണ്ടെത്താൻ നമുക്കു കഴിയണം. അതോടൊപ്പം, മുകളിൽ സൂചിപ്പിച്ചതുപോലെ വർഷങ്ങളോളം വി. കുർബാനയർപ്പണങ്ങളിൽ ശാരിരികമായി പങ്കെടുക്കാൻ കഴിയാത്തവരുടെ മാനസികാവസ്ഥ മനസിലാക്കാനും അങ്ങനെയുള്ളവരെ ഇനിയുള്ള നമ്മുടെ വി. കുർബാനയർപ്പണങ്ങളിൽ ഓർക്കാനും പ്രാർത്ഥിക്കാനുമുള്ള ഒരവസരമായി നമുക്കിതിനെ കാണാം.

വി. കുർബാനപോലെതന്നെ പ്രധാനപ്പെട്ടതാണ് സഭയുടെ ആരാധനക്രമത്തിന്റെ മറ്റൊരു ഘടകമായ യാമപ്രാർത്ഥനകൾ. യഥാർത്ഥത്തിൽ ഞായറാഴ്ചകളിൽമാത്രം വി. കുർബാനയർപ്പണങ്ങൾ ഉണ്ടായിരുന്ന കാലങ്ങളിൽ മറ്റെല്ലാ ദിനങ്ങളിലും യാമപ്രാർത്ഥനകളായിരുന്നു സഭയുടെ ആത്മീയസ്രോതസ്. ഞായറാഴ്ചത്തെ വി.കുർബാനയ്ക്കുവേണ്ടി യാമപ്രാർത്ഥനചൊല്ലി ഒരുങ്ങിയിരുന്ന പാരമ്പര്യം സഭയ്ക്കുണ്ട്. ആ നല്ല ചൈതന്യത്തിലേക്ക് തിരിച്ചുപോകുവാനും ഈ അവസരം ഉപയോഗിക്കാം. വ്യക്തിപരമായും ഭവനങ്ങളിലും സഭയുടെ ഈ ഔദ്യോഗിക പ്രാർത്ഥനകൾ ചൊല്ലുമ്പോൾ സഭ മുഴുവൻ നമ്മോടൊത്തു പ്രാർത്ഥിക്കുകയാണെന്ന യാഥാർത്ഥ്യം നമുക്കനുഭവിക്കാം. സാങ്കേതികത വളർന്ന ഈ കാലത്തിൽ മാധ്യമങ്ങളിലൂടെ വി.കുർബാനയർപ്പണത്തിന്റെ ചിത്രങ്ങൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു എന്നതു ശരിയാണ്. ആത്മീയചിന്തയിലേക്കു നയിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പലപ്രാവശ്യം സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന സജീവമല്ലാത്ത ആ പ്രദർശനംവഴി നമ്മുടെ ബലിയർപ്പണം പൂർണമാകുന്നുണ്ടെന്ന് വിചാരിക്കരുത്. അതേസമയം യാമപ്രാർത്ഥനകൾ സജീവമായി നടത്തിക്കൊണ്ട് കൂടുതൽ ദൈവാനുഭവത്തിലേക്കു പ്രവേശിക്കാൻ നമുക്കു കഴിയുകയും ചെയ്യും. ഇതു പരിശീലിക്കാൻ ഈ അവസരത്തിൽ നമുക്കു ശ്രമിക്കാം. നമ്മുടെ സഭയിൽ ഏഴു നേരത്തെ യാമപ്രാർത്ഥനകളാണുള്ളത്. ആ പ്രാർത്ഥനകൾ നമ്മുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ ഉണ്ട്. അതിന്റെ ലിങ്ക് ഉപയോഗിച്ച് അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. https://smliturgy.app.link

പകർച്ചവ്യാധിയുടെ പിടിയിൽനിന്ന് ലോകത്തെ രക്ഷിക്കണമെയെന്ന് സഭയോട് ചേർന്ന് പ്രാർത്ഥിക്കാം. ഒപ്പം രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് ദൈവത്തിന്റെ ബലം നല്കണമെന്നും രോഗപ്രതിരോധമാർഗങ്ങൾ അന്വേഷിക്കുന്ന ശാസ്ത്രജ്ഞർക്കു ദൈവത്തിന്റെ വിജ്ഞാനം നല്കണമെന്നും.

Posted in SPIRITUAL

പാവം ദൈവം…

നിങ്ങൾ അച്ചന്മാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്തു ചെയ്യും എന്നു ചോദിച്ചുകൊണ്ടാണ് ചേട്ടൻ മുറിയിലേക്കു കയറിവന്നത്. രാവിലെതന്നെ ലക്ഷണപ്പിശകാണല്ലോ എന്നു വിചാരിച്ച് എന്തു പറ്റി ചേട്ടായെന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഫോണെടുത്ത് വാട്ട്സ്ആപ്പിലെ ഒരു സന്ദേശം കാണിച്ചു. പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കൾ കണ്ടിരിക്കേണ്ടത് എന്ന വിശേഷണത്തോടെ ഒരു വീഡിയോ. കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിലെ സാക്ഷ്യം പറയുന്ന സ്ഥലമാണ് രംഗം. പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ എങ്ങനെയാണ് അതിനുവേണ്ടി തയ്യാറാകേണ്ടത് എന്ന വിധത്തിലോമറ്റോ ഉള്ള സന്ദേശമാകുമെന്നു കരുതി അതു കാണുവാൻ ആരംഭിച്ചു. പക്ഷെ അതു കണ്ടു കഴിഞ്ഞപ്പോൾ ചേട്ടന്റെ ആദ്യത്തെ ചോദ്യം വളരെ ന്യായമാണെന്നു തോന്നി. പഠിക്കാൻ അല്പം പോലും താല്പര്യമില്ലെന്നു ആവർത്തിച്ചു പറയുന്ന രണ്ടു പെൺകുട്ടികളാണ് സാക്ഷ്യംപറയുന്നത്. ചുരുക്കത്തിൽ ഒന്നും പഠിക്കാതെ പരീക്ഷയുടെ സമയമായപ്പോൾ ആരോ ഈ കുട്ടികളെ ധ്യാനകേന്ദ്രത്തിലേക്കു നിർബന്ധിച്ചു വിട്ടതാണ്. അവരാകട്ടെ കഷ്ടിച്ചു ജയിച്ചുകിട്ടിയാൽ മതിയെന്നു പ്രാർത്ഥിക്കുകയും ചെയ്തു. റിസൾട്ടു വന്നപ്പോൾ മഹാത്ഭുതം! രണ്ടുപേർക്കും 88 ശതമാനം മാർക്ക്. ധ്യാനഗുരുവിനുപോലും വിശ്വസിക്കാൻ പറ്റുന്നില്ല. പരീക്ഷാദിവസങ്ങളിൽപോലും രാവിലെ എഴുന്നേറ്റ് ടിവിയിൽ ധ്യാനകേന്ദ്രത്തിന്റെ ശുശ്രൂഷ കൂടിയിട്ടാണ് തങ്ങൾ പരീക്ഷയ്ക്കു പോയതെന്നും അവർ സാക്ഷ്യം പറയുന്നു.

ക്രൈസ്തവ ആത്മീയതയിൽ വന്നു ചേർന്നിരിക്കുന്ന അപചയത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ സാക്ഷ്യം. വിദ്യാർഥികളായ കുട്ടികളുടെ എറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നന്നായി പഠിക്കുകയെന്നതാണ്. തീർച്ചയായിട്ടും പഠനത്തോടൊപ്പം ദൈവവിചാരംകൂടി ചേർന്നാലെ പഠനം പരമസത്യത്തിലേക്കു നയിക്കൂ. പക്ഷെ പ്രധാന ഉത്തരവാദിത്വം മറന്ന് അടിച്ചുപൊളിച്ചു നടന്നിട്ട് പരീക്ഷയാകുമ്പോൾ പോയി തിരുമുമ്പിൽ കുമ്പിട്ടുനിന്നാൽ ഉന്നതവിജയം ദാനമായി നല്കാൻ ദൈവമെന്താ നമ്മുടെ കൈക്കൂലിയും ശുപാർശയും വാങ്ങി അനുഗ്രഹങ്ങൾ നല്കുന്ന വെറും സർക്കാർ ഉദ്യോഗസ്ഥനോ!? ഇതുപോലുള്ള സാക്ഷ്യങ്ങൾ ധ്യാനഗുരുവിന്റെ സവിശേഷമായ അവതരണത്തോടെ സമൂഹത്തിൽ പങ്കുവയ്ക്കപ്പെടുമ്പോൾ അതു നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ ഉത്തരവാദിത്വനിർവഹണത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുതന്നെയും നല്കുന്ന സന്ദേശം എന്തായിരിക്കും?

ഇതൊരു സാമ്പിളാണ്. സമകാലിക ക്രൈസ്തവവിശ്വാസത്തിന്റെ സാമ്പിൾ. ജിവിത്തിന്റെ എല്ലാ മേഖലയിലും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ അടിയുറച്ചുകഴിഞ്ഞു. ജീവിതത്തിൽ ഏറ്റെടുക്കേണ്ടതും നിർവഹിക്കേണ്ടതുമായ ഉത്തരവാദിത്വങ്ങൾ മറന്നിട്ട് നേർച്ചകാഴ്ച്ചകൾ സമർപ്പിച്ച് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വിശ്വാസികളുടെ ഇടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ, ജീവിതത്തിൽ എല്ലാ വക്രതയും സൂക്ഷിക്കുകയും കൂടെയുള്ളവരെയും മറ്റുള്ളവരെയും പരമാവധി ദ്രോഹിക്കുകയും ചെയ്തിട്ട് ദൈവത്തിന്റെ മുമ്പിൽ കൈകൾ കൂപ്പുകയും ‘ഭക്തരായി’ ജീവിക്കുകയും ചെയ്യുന്നവരും കൂടിവരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള “ശുശ്രൂഷ”കളാണ് ഇതുപോലുള്ള അപചയങ്ങൾ വിശ്വാസികളുടെ ജീവിതത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്.

ധ്യാനകേന്ദ്രങ്ങൾ അവയുടെ സ്വാഭാവികലക്ഷ്യം മറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇടവകയിലെ വിശുദ്ധ കൂദാശയർപ്പണങ്ങളിൽ പങ്കെടുത്ത് ദൈവപരിപാലന അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ പരിശീലിപ്പിക്കുന്നതിനു പകരം തങ്ങളുടെ കേന്ദ്രത്തിന്റെ അടിമകളാക്കി അവരെ രൂപാന്തരപ്പെടുത്തുന്ന കർമ്മപദ്ധതികളാണ് പല ധ്യാനകേന്ദ്രങ്ങളും തുടരുന്നത്. ക്രൈസ്തവ ആത്മീയതയ്ക്കു വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളുടെ നിറങ്ങൾ നല്കുന്നതിനു പകരം എല്ലാ ധ്യാനകേന്ദ്രങ്ങളിലും സഭയുടെ ആത്മീയതയായിരുന്നു പങ്കുവയ്ക്കപ്പെടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അതിനു ശ്രമിക്കുന്ന കേന്ദ്രങ്ങൾ വിരളമാണ്. കൂടാതെ അബന്ധങ്ങളും അന്ധവിശ്വാസങ്ങളും ഭയപ്പാടുകളുമെല്ലാം വിശ്വാസികളിൽ നിറയ്ക്കുന്ന ശുശ്രൂഷകൾ അവിടെയൊക്കെ ധാരാളമാണു താനും. അവയുടെയൊക്കെ തിക്തഫലങ്ങൾ അനുഭവിക്കുന്ന സാധാരണവിശ്വാസികൾക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് സഭാധികാരികൾക്ക് തങ്ങളുടെ അധികാരത്തിൻകീഴിലുള്ള കേന്ദ്രങ്ങളിലെ ഇതുപോലുള്ള കുറവുകളെ തിരുത്താൻ കഴിയുന്നില്ല എന്ന്. ഇത്തരം കേന്ദ്രങ്ങളുടെമേലുള്ള അധികാരം ഇപ്പോഴും അധികാരികളുടെ കൈകളിൽത്തന്നെ ഉണ്ടോയെന്നത് എന്റെയും സംശയമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ‘ട്രാൻസ്’ എന്ന മലയാള സിനിമ കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനം പലരും സോഷ്യൽമീഡിയായിൽ പ്രകടിപ്പിക്കുന്നതു കണ്ടു. യഥാർത്ഥത്തിൽ മറ്റേതോ സമൂഹങ്ങളുടെ ശൈലികളുമായി ബന്ധപ്പെടുത്തിയാണ് ആ ചിത്രത്തിന്റെ അവതരണമെന്ന സത്യം മനസിലാക്കാതെ ആകാശത്തുകൂടിപ്പോയ പ്രശ്നത്തെ തോട്ടികെട്ടി പിടിച്ചാണ് ആ വിമർശനങ്ങളൊക്കെ നടത്തിയതെന്നു പറയുമ്പോഴും നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. കത്തോലിക്കാസഭയുടെ ആത്മീയതയും അതു പ്രകടിപ്പിക്കുന്ന ശൈലികളും വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും അജഗജാന്തരമുള്ള മറ്റുചില സമൂഹങ്ങളുടെ ശൈലികളുംതമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തവിധം സാമ്യങ്ങളുണ്ടെങ്കിൽ നാം ഒരു ആത്മശോധന നടത്തിയേ മതിയാകു.

ഏതായാലും, ദൈവം നല്കിയിരിക്കുന്ന കൃപകളെയും സാഹചര്യങ്ങളെയും ദൈവത്തിന്റെ ഹിതമനുസരിച്ച് സഭയുടെ ശരിയായ വിശ്വാസത്തിന്റെ വളർച്ചയ്ക്ക് ഉപയോഗിക്കാതെ സ്വന്തം പേരിനും തന്റെ ധ്യാനകേന്ദ്രത്തിന്റെ പരസ്യത്തിനും വേണ്ടി ഉപയോഗിക്കുന്നവർ കടുത്ത തിന്മയാണ് വിശ്വാസത്തോടും സഭയോടും ചെയ്യുന്നത്. മാത്രമല്ല, തെറ്റായ ബോദ്ധ്യങ്ങളിലേക്കും ആത്മീയ ജീവിതശൈലികളിലേക്കും വിശ്വാസികളെ തള്ളിവിടുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിക്കാത്ത ഉത്തരവാദിത്വപ്പെട്ടവരും ദൈവം തങ്ങളെ ഏല്പിച്ചിരിക്കുന്ന തങ്ങളുടെ കടമകൾ ശരിയായ വിധത്തിൽ നിർവഹിക്കാത്തവരാണ്.

Posted in SOCIAL

മുസ്ലീം സമുദായം തുറന്നു പറയണം…

ലൌ ജിഹാദിനെതിരെ സീറോമലബാർസഭയുടെ സിനഡ് നടത്തിയ പ്രതികരണത്തിനെതിരെ വളരെ ശക്തമായ പ്രതിഷേധങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ അച്ചൻ ഒരു പള്ളിയകത്ത് ക്രൈസ്തവവിശ്വാസികളോടായി നടത്തിയ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ച ചില ചരിത്രപരമായ പരാമർശങ്ങൾക്കെതിരെയും ചില മുസ്ലീം സഹോദരരുടെ ഭീഷണി കോളുകൾ ഉൾപ്പെടെയുള്ളത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നതും കണ്ടു. എല്ലാ മുസ്ലീം മതവിശ്വാസികളും തീവ്രനിലപാടുകാരല്ലെന്ന് എല്ലാവർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ തീവ്രവാദികൾക്കെതിരെ നടത്തപ്പെടുന്ന പ്രതികരണങ്ങളെക്കുറിച്ച് അതൊരു സമുദായത്തിനെതിരായ പ്രവൃത്തിയാണെന്നവിധത്തിൽ പ്രചരിപ്പിക്കുന്നതും അതേ തുടർന്ന് ഭീഷണികോളുകളും സമുദായസൌഹാർദ്ദം നശിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളും ഉണ്ടാകുന്നതും അനുചിതമാണ്.

അതേസമയം മുസ്ലീം സമുദായം കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൌ ജിഹാദ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ പ്രതികരണം പരസ്യമായി പ്രഖ്യാപിച്ചേ മതിയാകു. ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നതുപോലെ അതെല്ലാം വെറും മാധ്യമസൃഷ്ടിയാണെന്ന് വിലകൊടുത്തുവാങ്ങിയ നിയമപാലകരുടെയും ന്യായാധിപന്മാരുടെയും സാക്ഷ്യപ്പെടുത്തലോടെ ഇനിയും പറഞ്ഞുകൊണ്ടിരുന്നാൽ അതു വകവെച്ചുതരാൻ ഇനി ആളുണ്ടാവില്ല. കാരണം മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നെഞ്ചിൽ കയറിനിന്നാണ് ആ പ്രസ്താവനകൾ നടത്തുന്നതെന്ന് ക്രൈസ്തവസമുദായവും നിഷ്പക്ഷരായ പൊതുസമൂഹവും തിരിച്ചറിഞ്ഞുകഴിഞ്ഞു.

എരുമേലി സ്കൂളിൽ പന്നിയിറച്ചി വിവാദമുണ്ടാക്കി ഒരുകൂട്ടം മുസ്ലീം മതവിശ്വാസികൾ വന്ന് കുട്ടികളുടെ മുമ്പിൽ വച്ച് നടത്തിയ അതിക്രമം വ്യാജമായ ആരോപണത്തിന്റെ പേരിലാണെന്ന് അറിഞ്ഞിട്ടും അതിനെതിരെ കമാന്നൊരക്ഷരം മുസ്ലീം സമുദായത്തിൽ നിന്നുണ്ടായില്ല. അതായത് സ്വന്തം സമുദായത്തിൽപ്പെട്ടവർ എന്തു നെറികേട് കാണിച്ചാലും അതിനെ തള്ളിപ്പറയാൻ തങ്ങൾ തയ്യാറല്ല എന്നർത്ഥം. അന്ന് ഇതേ പേജിൽ ഞാൻ അതിനോടു പ്രതികരിച്ചിരുന്നു. ചുരുക്കത്തിൽ തീവ്രവാദികളുടെ എല്ലാ കൊള്ളരുതായ്മകളെയും മൌനമായി പിന്തുണയ്ക്കുന്ന ശൈലി മുസ്ലീം സമുദായം ഇപ്പോഴും തുടരുന്നു എന്ന തിരിച്ചറിവാണ് ഇപ്പോൾ പൊതുസമൂഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സാമുദായിക സൌഹാർദ്ദം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും സംഘമായി ആക്രമിക്കുകയും ചെയ്യുന്ന സ്ഥിരം ശൈലി തുടരുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെയാണ് തീവ്രവാദികളുടെ നിലപാട് ആ സമുദായത്തിന്റെതന്നെ നിലപാടാണെന്ന് ചിന്തിക്കേണ്ടി വരുന്നത്. പൊതുസമൂഹത്തിന്റെ ആ ധാരണ മാറണമെങ്കിൽ ഇനി മാർക്കറ്റിൽ ചെലവാകാത്ത ഭീഷണിപ്പെടുത്തലുകളൊക്കെ മാറ്റിവച്ച് തീവ്രവാദികളെയും അവരുടെ ദുഷ്ടതകളെയും മുസ്ലീം സമുദായം തള്ളിപ്പറഞ്ഞേ മതിയാകു. കാരണം സീറോമലബാർ സഭയുടെ പിതാക്കന്മാരുടെ വാക്കുകൾ ഒരു സമുദായത്തിന്റെ വാക്കുകളാണ്. തങ്ങളുടെ മക്കളുടെ ജീവരക്തത്തിൽ കുതിർന്ന വാക്കുകളാണവ. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് ഇനി നിങ്ങൾ ഒറ്റയ്ക്കല്ല എന്നു വെളിപ്പെടുത്തുന്ന വാക്കുകളാണത്. മതസൌഹാർദ്ദമെന്ന നന്മ അനീതിയും ദുഷ്ടതയും സഹിച്ചു സൃഷ്ടിച്ചെടുക്കേണ്ടതല്ല എന്നു തിരിച്ചറിഞ്ഞവരുടെ വാക്കുകളാണത്.

Posted in SPIRITUAL

നാം കണ്ണുകൾ തുറക്കണം

 

“അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്.” സമീപകാലത്ത് സഭയ്ക്കെതിരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട് രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും ഒന്നും പേടിക്കണ്ടായെന്നുമൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്‍റെ മുഖമടച്ചു കിട്ടി മറുപടിയാണിത്. അവിടംകൊണ്ടും അയാൾ അവസാനിപ്പിച്ചില്ല. “അച്ചോ ഇറാക്കിലും സിറിയായിലുമൊക്കെ ക്രൈസ്തവർക്ക് ഉന്മൂലനാം വന്നപ്പോഴും നിങ്ങൾ അച്ചന്മാർ ഇങ്ങനെയൊക്കെത്തന്നെയല്ലേ പറഞ്ഞുകൊണ്ടിരുന്നത്… അവിടെയുള്ള സഭയുടെ അവസ്ഥയിപ്പോൾ എന്താ… വിശ്വാസത്തിന്‍റെ പേരിൽ ഒരു രോമംപോലും നഷ്ടപ്പെടാത്തവർക്ക് തങ്ങളുടെ സേഫ് സോണിലിരുന്നുകൊണ്ട് ഇങ്ങനെയൊക്കെ പ്രസംഗിക്കാം…” വയറു നിറച്ചു കിട്ടിയപ്പോൾ അല്പം സമാധാനമായെങ്കിലും കേട്ട കാര്യങ്ങൾ ഇപ്പോഴും ദഹിക്കാതെ ഉള്ളിൽ കിടക്കുകയാണ്. രക്തസാക്ഷികളുടെ ചുടുനിണം വീണ് തഴച്ചുവളർന്ന സഭയാണ് നമ്മുടേതെന്നത് നമ്മൾ കേട്ടു തഴമ്പിച്ച ഒരു മുദ്രാവാക്യമാണ്. ആദിമസഭയുടെ ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. പക്ഷെ ആ വലിയ മുദ്രാവാക്യത്തെ ശരിയായി മനസിലാക്കാൻ നമ്മൾ ഇപ്പോൾ പരാജയപ്പെടുന്നുണ്ടോ എന്ന സംശയം ഉള്ളിൽ അവശേഷിക്കുന്നു.

ചരിത്രത്തിന്റെ ഓരോ നാഴികയിലും സഭ പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ സഭയ്ക്കെതിരേയുള്ള ആക്രമണങ്ങളെ സഭ ഭയക്കുന്നുമില്ല. എന്നാൽ നൂതനമായ ആയുധങ്ങളുമായി യുദ്ധത്തിനിറങ്ങിയിരിക്കുന്ന ശത്രുവിനെ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും നമ്മൾ പരാജയപ്പെടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൊതുവേ സമാധാനപ്രിയരായ മനുഷ്യർ ജീവിക്കുന്ന നാട്ടിൽ സായുധയുദ്ധത്തെക്കാൾ ഫലപ്രദമാകുന്നത് മറ്റുപല ആധുനികയുദ്ധമുറകളുമാണെന്ന് ശത്രു തിരിച്ചറിഞ്ഞിരിക്കുന്നു. അതുമനസിലാക്കി ഉചിതമായി പ്രതികരിക്കുവാൻ നാം സജ്ജരായേ മതിയാകു.

ഇന്ന് സഭയെയും വിശ്വാസത്തെയും ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും വലിയ ആയുധം മാധ്യമങ്ങളാണ്. മനുഷ്യന്റെ ചിന്താശേഷിയേയും പ്രതികരണങ്ങളെയും വളരെ ആഴത്തിൽ സ്വാധീനിക്കാൻ മാധ്യമങ്ങൾക്കു കഴിയും എന്നത് നിസ്തർക്കമാണ്. അതുകൊണ്ടാണല്ലോ സമീപകാലങ്ങളിലുണ്ടായ പല കേസുകളെക്കുറിച്ചും മാധ്യമങ്ങൾ ആവർത്തിച്ചുപറഞ്ഞു പതംവരുത്തിയ കഥകളുടെ പശ്ചാത്തലത്തിൽ പലരും സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നത്. അങ്ങനെ അഭയാക്കേസിലെ പ്രതികളായ വൈദികർ തങ്ങളുടെ കൂട്ടുപ്രതിയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കോട്ടയം പട്ടണത്തിലൂടെ വെളുപ്പാൻകാലത്ത് സ്കൂട്ടർ ഓടിച്ച് ചെന്ന് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് അടുക്കളയിൽ പ്രവേശിച്ച് കാര്യം സാധിച്ചുവെന്നു പല വിശ്വാസികൾപ്പോലും ഇന്നും വിശ്വസിക്കുന്നു. കൂടാതെ പ്രതികളെ രക്ഷിക്കാൻ തങ്ങൾ മുണ്ടുമുറുക്കിയുടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയ അഞ്ഞൂറുകോടി സഭ ഉപയോഗിച്ചുവെന്നും. അതുപോലെ ബിഷപ്പ് ഫ്രാങ്കോ ഒരു സന്ന്യാസസമൂഹത്തിന്റെ മേലധികാരിയായിരുന്ന ഒരു സന്ന്യാസിനിയെ അവരുടെ താമസസ്ഥലത്തു ചെന്ന് പതിമൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നും ജനം വിശ്വിക്കുന്നു. പലതരം കൊടുങ്കാറ്റിലും തകരാതെ നില്ക്കുന്ന സഭയുടെ കെട്ടുറപ്പിൽ കലിപ്പുള്ളവരാണ് ഇതുപോലുള്ള ആരോപണങ്ങൾ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും കന്യാസ്ത്രീമാർക്കും എതിരെയുണ്ടാകുമ്പോൾ അതിനു പൊടിപ്പും തൊങ്ങലുംവെച്ച് കഥകളുണ്ടാക്കി സമൂഹത്തിൽ വിതറുന്നത്. സഭയുടെ നേതൃത്വത്തിലുള്ളവരുടെ ധാർമ്മികതയെ കളങ്കപ്പെടുത്തുകയും വിശ്വാസാനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയാണ് വിശ്വാസികളെ സഭയിൽനിന്ന് അകറ്റാനുള്ള എളുപ്പവഴിയെന്ന് ശത്രുക്കൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ മുഖ്യധാരാമാധ്യമങ്ങളുൾപ്പെടെയുള്ളവർ അല്പസത്യങ്ങളെയും അസത്യങ്ങളെയും മസാലചേർത്ത് സമൂഹത്തിൽ വിളമ്പാൻ മത്സരിക്കുകയാണ്. ഒപ്പം,  സഭയിൽ അവിടെയും ഇവിടെയുമൊക്കെ ഇടയ്ക്കുണ്ടാകന്ന തെറ്റുകളെയും കുറ്റകൃത്യങ്ങളെയും സാമാന്യവത്ക്കരിച്ച് ഒരു സമുദായത്തെത്തന്നെ ചെളിക്കുഴിയിൽ നിറുത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു.  അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസിലെ പ്രതി മതാദ്ധ്യാപികയായിരുന്നു എന്നും വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളിലെ നിത്യസന്ദർശകയായിരുന്നു എന്നും ഒരു സാത്താൻ സേവകൻ പടച്ചുവിട്ട സാഹിത്യം യാതൊരു അന്വേഷണവും നടത്താതെ മനോരമ അടക്കമുള്ള ചില മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

അതുപോലെ ക്രൈസ്തവസമുദായത്തെ ദുർബലപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാർഗം കുടുംബങ്ങളെ ശിഥിലീകരിക്കുകയെന്നതാണെന്നു തിരിച്ചറിയുവർ ലൌ ജിഹാദ് പോലെയുള്ള ഹീനകൃത്യങ്ങളുമായി ക്രൈസ്തവകുടുംബങ്ങളെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനേകം പെൺകുട്ടികൾ ഇതുപോലുള്ള ചതിവിൽപെട്ട് ജീവിതം തകരുമ്പോഴും ലൌ ജിഹാദ് ചില തല്പരകക്ഷികളുടെ ഭാവനാസൃഷ്ടിമാത്രമാണെന്നു പരസ്യപ്പെടുത്തുന്ന മാധ്യമങ്ങളാണിന്നുള്ളത്. ദീപികയും ചില ഓൺലൈൻ മാധ്യമങ്ങളും ചില വ്യക്തികളും  മാത്രമാണ് ഇതിന്റെ ഭീകരത വെളിച്ചത്തു കൊണ്ടുവന്നത്. പ്രണയം നടിച്ചും പീഢിപ്പിച്ചും മതം വളർത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാത്താന്റെ സന്തതികളെ തിരിച്ചറിയാൻ നമ്മുടെ പെൺകുട്ടികൾ പരാജയപ്പെടുന്നത് വിശ്വാസബോദ്ധ്യങ്ങളുടെയും ബോധവത്ക്കരണത്തിന്റെയും കുറവുകൊണ്ടുതന്നെയാണ്.

ഈ സാഹചര്യത്തിലാണ് രക്തസാക്ഷികളുടെ ചുടുനിണത്തിന്റെ ചരിത്രമൊക്കെപറഞ്ഞ് ഊറ്റംകൊള്ളുന്നതിലെ അസാംഗത്യം എന്‍റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചത്. ക്രൈസ്തവചൈതന്യം കുടികൊള്ളുന്നത് പ്രതിന്ധികളുടെ മുമ്പിൽ നിർവികാരതയോടെ നിന്ന് തല്ലുവാങ്ങി രക്തസാക്ഷിയാകുന്നതിലല്ല, മറിച്ച് ധാർമ്മികബോധത്തോടെ അനീതിയെ ചെറുക്കുന്നതിലും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളെ ക്ഷമയോടെ സ്വീകരിക്കുന്നതിലുമാണെന്നു നാം തിരിച്ചറിയണം. നിസംഗത പാപമാണെന്നും അതിനെ പുല്കി ജിവിക്കുന്നത് തിന്മയാണെന്നും നാം പഠിച്ചേ പറ്റു. അതോടൊപ്പം കൂദാശകളോടു ചേർന്നു ജീവിച്ച് ജീവിതം യുദ്ധസന്നദ്ധമാക്കുകയും വേണം.

Posted in INSTANT RESPONSE

കത്തോലിക്കാ സംഘടനകളോട്…

കത്തോലിക്കാസഭയിൽ ഉള്ളത്ര സംഘടനകൾ വേറൊരു സമുദായത്തിനുമുണ്ടെന്നു തോന്നുന്നില്ല. വ്യത്യസ്ത വയോവിഭാഗങ്ങൾക്കുവേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന സംഘടനകൾ എല്ലാ വർഷവും വ്യത്യസ്തമായ കർമ്മപരിപാടികളൊക്കെ ആസൂത്രണംചെയ്ത്  വാർഷികറിപ്പോർട്ടും കണക്കുമൊക്കെ അവതരിപ്പിച്ചങ്ങനെ കഴിയുകയാണ്. എല്ലാ സംഘടനകളുടെയും ആത്യന്തികലക്ഷ്യം സഭയുടെ വിശ്വാസം ജീവിക്കാനും സംരക്ഷിക്കാനുംവേണ്ടി വിവിധങ്ങളായ കർമ്മപദ്ധതികൾ വിശ്വാസികൾക്കുവേണ്ടി വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവർഷവും ഒരുവർഷത്തെ കർമ്മപദ്ധതികൾ പ്ലാൻ ചെയ്ത് അതു ക്രമമായി നടത്തി മുമ്പോട്ടു പോവുകയാണ്. ആ പദ്ധതികളുടെ വിജയകരമായ നടത്തിപ്പാണ് സംഘടനയുടെ പ്രവർത്തനവിജയമായി കരുതപ്പെടുന്നത്.

എന്നാൽ എഴുതിയുണ്ടാക്കിയ കർമ്മപദ്ധതികളിൽനിന്ന് മാറി സഭയെയും സമൂഹത്തെയും ബാധിക്കുന്ന അടിയന്തരസ്വഭാവമുള്ള കാര്യങ്ങളോടുള്ള പ്രതികരണം സംഘടനകളുടെ മുഖ്യഅജണ്ടയായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാനിതു കുറിക്കാൻ കാരണം ഇന്നലെ ഫെയ്സ്ബുക്കിൽ കണ്ട ഒരു പോസ്റ്റാണ്. മാനന്തവാടിയിലെ ലൂസിപ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ സെബാസ്റ്റ്യൻ വർക്കി എന്നൊരു പേ പിടിച്ച മനുഷ്യൻ കത്തോലിക്കാസഭയിലെ കന്യാസ്ത്രീമഠങ്ങളെല്ലാം ലൈസൻസ്ഡ് വേശ്യാലയങ്ങളാണെന്നുതുടങ്ങി കുറേ അസഭ്യങ്ങളും അശ്ലീലങ്ങളും അവിടെ കുറിച്ചിരിക്കുകയാണ്. സഭയയ്ക്കും സന്ന്യാസത്തിനും മാത്രമല്ല, സ്ത്രീകളുടെ അന്തസിനുമെതിരെയുളള ഈ പോസ്റ്റിൽ കമന്റെഴുതിയിരിക്കുന്ന പലരും കൈയടിക്കുകയും കൂടുതൽ വഷളായ വാക്കുകൾ അവരുടെ കമന്റുകളിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷെ ഇതുപോലുള്ള നെറികെട്ടവരോട് തിരിച്ചു സംസാരിക്കാനുള്ള ഭാഷ സാധാരണ വിശ്വാസികളുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. എന്നാൽ അത്യന്തം ഗുരുതരമായ ഒരു ക്രിമിനൽ കുറ്റമായി ഇതിനെ മനസിലാക്കി നിയമപരമായ നടപടികൾ സ്വീകരിക്കാൻ വിശ്വാസികൾക്കു കടമയുണ്ട്. അവിടെയാണ് മുകളിൽ സൂചിപ്പിച്ചതുപോലെ കത്തോലിക്കാസഭയിലെ സംഘടനകൾ അച്ചടിച്ചുവച്ചിരിക്കുന്ന പ്രവർത്തനമാർഗ്ഗരേഖയിൽനിന്നു പുറത്തുവന്ന് പ്രവർത്തിക്കണം എന്നു പറയുന്നത്. ഇതുപോലെ സഭയ്ക്കും സന്ന്യാസത്തിനും എതിരായി ധാരാളം പ്രവർത്തനങ്ങൾ സംഘടിതമായി നടക്കുന്ന ഈ സമയത്ത് നിസംഗതയാവസിച്ച കാഴ്ച്ചക്കാരായി കരയ്ക്കിരിക്കാതെ ക്രൈസ്തവോചിതമായ പ്രതികരണങ്ങളിലൂടെ സഭാസംഘടനകൾ മുന്നിട്ടിറങ്ങിയേ മതിയാകു. കാരണം സഭാവിരോധികളായ മാധ്യമങ്ങളും മറ്റുചില സമുദായ സംഘടനകളും സംസ്കാരം എന്നതിന്റെ നിർവചനംപോലും അറിയില്ലാത്ത സാംസ്ക്കാരികസംഘടനകളും വഴിതെറ്റി നടക്കുന്ന സ്ത്രീകളെമാത്രം സംരക്ഷിക്കുന്ന ചില സ്ത്രീസംഘടകളും സഭയിലെതന്നെ ചില തലതിരിഞ്ഞവരെ കൂട്ടുപിടിച്ച് വളരെ സംഘാതമായിട്ടാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ലൂസിയുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർക്ക് ആ മഠത്തിലുള്ള ബാക്കി കന്യാസ്ത്രീമാരുടെ അവകാശത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ കന്യാസ്ത്രീകളെയും വേശ്യകളെന്നു വിളിച്ച് അപമാനിക്കുമ്പോഴും ഒരു സ്ര്തീസംഘടനയ്ക്കും അതൊരു വിഷയമല്ല. ചുരുക്കത്തിൽ സഭയെയും സന്ന്യാസത്തെയും സമൂഹത്തിൽ അവമതിപ്പുള്ളതാക്കിത്തീർക്കുകയെന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. അതുതിരിച്ചറിഞ്ഞ് ഉചിതമായ പ്രതികരണങ്ങൾ നടത്താൻ ഇനിയും ക്രൈസ്തവസംഘടനകൾ മടിച്ചുനില്ക്കുന്നത് ആത്മഹത്യാപരമാണ്. ലോകത്തിൽ ക്രൈസ്തവർക്കുമാത്രമുള്ള ഒരു പുണ്യമാണ്, ആരൊക്കെ എന്തൊക്കെ ശോഭകേട് സഭയോടു കാണിച്ചാലും ആ കൂട്ടത്തിൽ ചേർന്നുനിന്നു കൈയടിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത്. അതുതന്നെയാണ് ഇതുപോലുള്ള പിതൃശൂന്യരുടെ ബലവും.

ഇനിയെങ്കിലും കത്തോലിക്കാസഭയിലെ സംഘടനാംഗങ്ങൾ പശമുക്കിയ വസ്ത്രവും ബാഡ്ജും മെത്രാന്മാരുടെ കൂടെനില്ക്കുന്ന പ്രൊഫൈൽ പടവും മാററിവച്ച് സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാകണം. മുട്ടുകുത്തി ഉപവസിച്ചു പ്രാർത്ഥിക്കുന്നതുമാത്രമല്ല ക്രൈസ്തവപ്രതികരണം എന്നു സ്വയം ബോദ്ധ്യപ്പെടുകയും ഇതുപോലുള്ള കീടങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാൻ ഇനിയെങ്കിലും നിങ്ങൾക്കു കഴിയട്ടെ.

Posted in SOCIAL

പ്രളയവും മാർക്കറ്റ് ചെയ്യപ്പെടുന്നു

 

രണ്ടായിരത്തിപതിനെട്ടിലെ പ്രളയാനുഭവത്തിന്റെ വാർഷികം അനുസ്മരിക്കാൻ വീണ്ടും ഒരു പ്രളയത്തിലൂടെത്തന്നെ പ്രകൃതി നാടിനെ കൊണ്ടുപോവുകയാണ്. കുറേയേറെ ജീവനും ജീവിതവും കവർന്നെടുത്ത് പ്രകൃതി ക്ഷോഭിച്ചു നില്ക്കുമ്പോൾ ഒരിക്കൽക്കൂടി കേരളജനത ഒരേ മനസോടെ കൈകോർക്കുകയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന്. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ പ്രചോദനാത്മകമായ നല്ല മാതൃകകൾ നിരവധിയാണ് ഇപ്രാവശ്യവും നമുക്കുമുമ്പിൽ ഉള്ളത്. മലയാളികളുടെ നിശ്ചയദാർഢ്യത്തെയും കൂട്ടായ്മയെയും ഒരിക്കൽക്കൂടി വെളിപ്പെടുത്താൻ ഈ പ്രളയകാലം ഇടയാക്കി.

എന്നാൽ ഒരു വിചാരണയുടെ ദൃഷ്ടികൾകൊണ്ടു നോക്കിയാൽ കണ്ണുടക്കുന്ന ചില കാഴ്ചകൾ ഈ പ്രളയം നമുക്കുമുമ്പിൽ വയ്ക്കുന്നുണ്ട്. കഴിഞ്ഞവർഷത്തേതിൽനിന്നു വ്യത്യസ്തമായി  പ്രളയം മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരു രീതി ഇപ്പോൾ കണ്ടുവരുന്നു. ദുരിതാശ്വാസപ്രവർത്തനത്തിന് പല സംഘടനകളും രാഷ്ട്രീയപാർട്ടികളും മതസംഘടനകളുമൊക്കെ രാപകൽ അദ്ധ്വാനിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ ചിലരെങ്കിലും അതിനെ പ്രസ്ഥാനം വളർത്താനുള്ള അവസരമാക്കി മാറ്റുന്നുണ്ടോ എന്നു സംശയിക്കണം. അതുകൊണ്ടാണല്ലോ സ്വന്തം സംഘടനയുടെ പ്രവർത്തനങ്ങൾ ഫോട്ടോയും വീഡിയോയുമൊക്കെയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ അതിൽ കാണപ്പെടുന്ന മറ്റു സംഘങ്ങളുടെ വസ്ത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്ന സംഘടനയുടെ പേരുവരെ മായിച്ചുകളഞ്ഞ് അത് പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞവർഷം സോഷ്യൽമീഡിയാ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിനായിരുന്നെങ്കിൽ ഈ വർഷം അതിന്റെ ഫോക്കസ് സ്വന്തം പ്രസ്ഥാനത്തെ മാർക്കറ്റ് ചെയ്യുന്നതിലേക്ക് മാറി. തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ പൊതുസമൂഹത്തെ അറിയിക്കുന്നത് തെറ്റൊന്നുമല്ല. എന്നാൽ തങ്ങളുടെ കൂടെ അതേ ദൌത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ ചവിട്ടിത്താഴ്ത്തി അവരുടെ തലയിൽ കയറിനിന്ന് വലിയവരാകാൻ ശ്രമിക്കുന്നത് അനുചിതമാണ്.

കഴിഞ്ഞദിവസം ക്രൈസ്തവസഭകളിലെ വിവിധ മേലദ്ധ്യക്ഷന്മാരും വൈദികരുമുൾപ്പെടെയുള്ളവരുടെ ഒരു ഫോട്ടോ, ദുരന്ത മുഖത്ത് സെൽഫിയെടുക്കാൻ പോയവരെന്നതരത്തിൽ സോഷ്യൽമീഡിയായിൽ അവതരിപ്പിച്ചുകണ്ടു. കുരങ്ങന്റെ കൈയിലെ പൂമാലയുടെ അവസ്ഥയിലായിരിക്കുന്ന സോഷ്യൽ മീഡിയായിൽ അതു വരുന്നതിൽ അത്ഭുതമൊന്നുമില്ല. എന്നാൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട ഒരു മുഖ്യധാരാ മാധ്യമവും അത് ഏറ്റുപിടിക്കുന്നത് കണ്ടു. ദുരന്തസ്ഥലം സന്ദർശിച്ച പ്രമുഖവ്യക്തികളുടെ എത്രയോ സെൽഫികളും ഫോട്ടോകളുമാണ് മാധ്യമങ്ങളിൽ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ അതിൽനിന്നു വ്യത്യസ്തമായി ക്രൈസ്തവമേലദ്ധ്യക്ഷന്മാരുടെയും വൈദികരുടെയും ഫോട്ടോമാത്രമാണ് തെറ്റായ വിധത്തിൽ അവതരിപ്പിക്കപ്പെട്ടത്. പ്രളയത്തിൽ അടിഞ്ഞുകൂടിയ വൃത്തികേടുകളേക്കാൾ ശോചനീയമായ അവസ്ഥയിൽ സ്വന്തം മനസുസൂക്ഷിക്കുന്നവർക്കുമാത്രമേ ഇങ്ങനെയൊരു പ്രചരണം ആ ഫോട്ടോയ്ക്കു കൊടുക്കാൻ കഴിയു. മെത്രാന്മാരും അച്ചന്മാരും ദുരന്തഭൂമിയിലേക്കു ചെന്നത് പിക്നിക്കിന്റെ മൂഡിലാണെന്നു വരുത്തിത്തീർക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചിലരെങ്കിലും ഉണ്ടെന്നുള്ളത് സത്യമാണ്. അതോടൊപ്പം ആ ഫോട്ടോ ഇപ്രകാരം വളരെ മോശമായ വിധത്തിൽ സോഷ്യൽമീഡിയായിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരിൽ പലരും അവരുടെ ‘മാതൃഭാഷ’യിൽ ചോദിച്ച ചോദ്യം സഭ്യമായ ഭാഷയിലേക്കു തർജ്ജമ ചെയ്താൽ, സഭ ഈ ദുരന്തമനുഭവിക്കുന്നവർക്കുവേണ്ടി എന്തു ചെയ്തു എന്നാണ്. പതിവുപോലെ മെത്രാന്മാരുടെ ആഢംബരക്കാറുകളും കൊട്ടാരങ്ങളും മൃഷ്ടാന്നഭോജ്യവുമൊക്കെ മേമ്പൊടിയായി ചേർത്തിട്ടുമുണ്ട്. വർഗീയതയുടെയും വിഭാഗിയതയുടെയും വെറുപ്പിന്റെയുമൊക്കെ കരിമ്പടങ്ങൾകൊണ്ട് കണ്ണുകെട്ടിയവർ ഉന്നയിക്കുന്ന ഈ ചോദ്യങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെങ്കിലും അത് ഗൌനിക്കാതിരിക്കാൻ കഴിയില്ല. കാരണം കള്ളങ്ങൾ ആവർത്തിച്ചുപറഞ്ഞ് അതിനെ സത്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സമകാലികസമൂഹത്തിൽ സത്യങ്ങൾ പലപ്പോഴും തമസ്ക്കരിക്കപ്പെടുകയാണ്. മറ്റു പല പ്രസ്ഥാനങ്ങളും ചെയ്യുന്നതുപോലെ സഭ നല്കുന്ന സഹായപ്പൊതികളിലും ഭക്ഷണപദാർത്ഥങ്ങളിലും പേരെഴുതിയ ലേബലൊട്ടിച്ചല്ല കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഫോട്ടോയും പടവുമൊന്നും പലപ്പോഴും കാണുകയുമില്ല. മാത്രമല്ല ഇതുപോലുള്ള ചോദ്യങ്ങളും വിമർശനങ്ങളുമൊന്നും ശ്രദ്ധിക്കാൻ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു സമയവുമില്ല.

അതോടൊപ്പം മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എത്രയോ മതനേതാക്കന്മാരുടെയും സാമൂഹിക നേതാക്കന്മാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സെൽഫികളും ഫോട്ടോകളുമാണ് പ്രളയപശ്ചാത്തലത്തിൽ പുറത്തുവന്നിട്ടുള്ളത്. എന്നിട്ടുമെന്തേ ക്രൈസ്തവമതമേലദ്ധ്യക്ഷന്മാരുടെ ഫോട്ടോ മാത്രം വിമർശനത്തിനു വിധേയമാകുന്നു എന്നതിന് രണ്ടുത്തരങ്ങളാണുള്ളത്. ഒന്നാമതായി അങ്ങനെയൊരു ഫോട്ടോവച്ച് ട്രോൾ ഉണ്ടാക്കിയാൽ അതു ക്രൈസ്തവർതന്നെ പ്രചരിപ്പിച്ചുകൊള്ളും എന്ന് അതുണ്ടാക്കിയവർക്ക് അറിയാം. രണ്ടാമതായി വേറെ ഏതെങ്കിലും മതമേലദ്ധ്യക്ഷമാരെ അപമാനിക്കുന്ന വിധത്തിൽ ട്രോളുണ്ടാക്കിയാൽ ചിലപ്പോൾ കൈയും തലയും കണ്ടെന്നു വരില്ല. അത്രയേയുള്ളു കാര്യങ്ങൾ.

ഏതായാലും സ്വന്തം പ്രസ്ഥാനത്തെ വളർത്താനും മറ്റു പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാനുമുള്ള മത്സരഭൂമിയായി പ്രളയബാധിതപ്രദേശങ്ങളെ ചിലരെങ്കിലും മാറ്റുന്നുണ്ട് എന്നുള്ളത് നാം കാണാതിരിന്നുകൂടാ. പ്രളയം കശക്കിയെറിഞ്ഞ നാടുകളിൽ ഇത്തരക്കാരുടെ തിന്മനിറഞ്ഞ പ്രവൃത്തികൾക്കിടയിലും നന്മനിറഞ്ഞ മനുഷ്യർ ഇപ്പോഴും ഊണും ഉറക്കവുമൊഴിഞ്ഞ് നിസ്വാർത്ഥമായ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നത് മാത്രം പ്രതീക്ഷയുടെ പൊൻവെട്ടമായി തെളിഞ്ഞുനില്ക്കുന്നു.

Posted in SPIRITUAL

പത്രമാണിന്ന് ദൈവം

“കടയിൽ പോയി പത്തു കോഴിമുട്ട വാങ്ങി. തിരിച്ചു വീട്ടിൽ വന്ന് മുട്ട പൊതിഞ്ഞിരുന്ന പേപ്പർ തുറന്നപ്പോൾ അതാ പത്തു കോഴിക്കുഞ്ഞുങ്ങൾ.. അപ്പഴാണ് മുട്ട പൊതിഞ്ഞിരുന്ന പേപ്പർ ശ്രദ്ധിച്ചത്. അത് …. പത്രമായിരുന്നു.” കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ നിറഞ്ഞാടുന്ന, വളരെ വൈറലായ ചില ട്രോളുകളിൽ സഭ്യമായ ഒന്നിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിത്. കത്തോലിക്കാസഭ അകത്തുനിന്നും പുറത്തുനിന്നും വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ളതും വ്യവസ്ഥാനുസൃതവുമായ സഭയെ തകർക്കുവാൻ പല പ്രസ്ഥാനങ്ങളും സംഘടനകളും കാലങ്ങളായി കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ വിജയിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ലെന്നത് ഇപ്പോഴും അവരെ അലോസരപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗിച്ച് സഭയുടെ പ്രകാശത്തെ മറയ്ക്കുവാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സംഭവിച്ചതുപോലെയുള്ള ഭീകരാക്രമണങ്ങളും ബുദ്ധിജീവികളെന്നു നടിക്കുന്നവരിൽനിന്നുണ്ടാകുന്ന ബൌദ്ധികാക്രമണങ്ങളും സഭയുടെ ചരിത്രവഴികളിൽ ധാരാളം കാണുവാൻ കഴിയും. എന്നാൽ അടുത്ത കാലത്തായി സഭയ്ക്കെതിരെ പുതിയൊരു ആക്രമണതന്ത്രം രൂപപ്പെട്ടിരിക്കുകയാണ്. സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്നങ്ങളെയും സാമാന്യവത്ക്കരിച്ച് സഭ സ്വഭാവത്താലെ തിന്മ നിറഞ്ഞസമൂഹമാണെന്നു സോഷ്യൽ മീഡിയായും മറ്റും ഉപയോഗിച്ച് ആവർത്തിച്ചു പറഞ്ഞ് മനുഷ്യമനസിൽ നിഷേധാത്മകമായ ഒരു മനോഭാവം സൃഷ്ടിക്കുകയെന്ന ഹീനതന്ത്രം ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ സഭയ്ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഉപയോഗിക്കുന്നതാകട്ടെ പല പള്ളികളിലും വിമതസ്വരമുയർത്തിക്കൊണ്ടിരിക്കുന്ന ചില വ്യക്തികളെയും. ഇങ്ങനെ ഓരോദിവസവും സഭയ്ക്കെതിരെ ഇരതേടിക്കൊണ്ടിരിക്കുന്നവർക്ക് സഭയ്ക്കുള്ളിൽനിന്നുതന്നെ ഇപ്പോൾ നിരവധി അവസരങ്ങൾ കിട്ടുന്നുവെന്നത് നിർഭാഗ്യകരമായ ഒരു യാഥാർത്ഥ്യമാണ്. സഭയിലെ ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും വീഴ്ചകൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് ഒരു കുറവുമില്ല. എന്നാൽ അതിനേക്കാൾ ഗുരുതരമായ മറ്റൊരു പ്രതിസന്ധി വിശ്വാസപരമായ കാര്യങ്ങളിൽ സംഭവിക്കുന്ന അപചയങ്ങളാണ്. അങ്ങനെയുള്ള പ്രശ്നങ്ങളെ സഭയെ പരിഹാസപാത്രമാക്കാനുള്ള ഉപാധിയാക്കി ചിലർ മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് മുകളിൽ കൊടുത്തിരിക്കുന്ന ട്രോളിലെ വാക്കുകൾ. അടിക്കാൻ നല്ല പുളിവടിതന്നെ വെട്ടിക്കൊടുത്തിട്ട് എന്നെ തല്ലുന്നേയെന്നു നിലവിളിക്കുന്ന അവസ്ഥയാണിന്നു പലപ്പോഴും സഭയിലുണ്ടാകുന്നത്. ആലപ്പുഴയിൽനിന്ന് വിതരണം ചെയ്യുന്ന ഒരു പത്രമാണ് ഇപ്പോഴത്തെ പുതിയ വടി.
ആ പത്രത്തിൽ അച്ചടിച്ചുവരുന്ന സാഷ്യമൊഴികളനുസരിച്ച് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ആ പ്രാർത്ഥനാകേന്ദ്രത്തിലെ ഉടമ്പടിയും അതിന്റെ ഭാഗമായ പത്രവും. വിശ്വാസികളുടെ ആത്മീയതയുടെ പാപ്പരത്തം അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന പത്രമെന്നു മാത്രമാണ് അതിനു കൊടുക്കാവുന്ന വിശേഷണം. കായ്ക്കാത്ത കൊടംപുളിമരം കായ്ക്കാൻവേണ്ടി ആ മരത്തിൽ ഈ പത്രം കെട്ടിവെച്ചിരിക്കുന്ന ഒരു ഫോട്ടോയും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയായിൽ കണ്ടു. അവിടെയെത്തി നില്ക്കുന്നു പത്രത്തിന്റെ അത്ഭുതശേഷി. ആത്മീയതയുടെ അടിതെറ്റിയാൽ സംഭവിക്കാവുന്ന അപചയത്തിന്റെ നേർച്ചിത്രമായി ഈ പത്രം ഇന്നു സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. ഓരോ പ്രാർത്ഥനാകേന്ദ്രങ്ങളും വെറൈറ്റിക്കുവേണ്ടിയും ആളുകളെ അവിടേയ്ക്കാകർഷിക്കാൻവേണ്ടിയും ഇതുപോലുള്ള വ്യത്യസ്തവും വികലവുമായ തന്ത്രങ്ങൾ സ്വീകരിക്കുമ്പോൾ സഭ സമൂഹമദ്ധ്യത്തിൽ അപഹാസ്യമാക്കപ്പെടുന്നു എന്നു മാത്രമല്ല, ശരിയായ വിശ്വാസജീവിതത്തിന്റെ വഴികൾ ദുർഘടമാക്കപ്പെടുകയും ചെയ്യുകയാണ്. പലപ്പോഴും ഇങ്ങനെയുള്ള കേന്ദ്രങ്ങളെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കുമ്പോൾ സാധാരണ വിശ്വാസികൾ പറയുന്ന ഒരു ന്യായം അവിടെ നടക്കുന്ന അത്ഭുതങ്ങൾ അവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു എന്നതാണ്. എന്നാൽ അത്ഭുതങ്ങൾ എന്നു വിളിക്കപ്പെടുന്ന അനുഭവങ്ങളെ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കി പ്രതിഷ്ഠിക്കുന്നതിലെ അപകടം ആരും തിരിച്ചറിയുന്നില്ല. കാരണം ഈ പറയുന്ന അത്ഭുതങ്ങൾ കത്തോലിക്കാസഭയുടെ മാത്രം കുത്തകയല്ല. ഏതെല്ലാം മതവിഭാഗങ്ങളിൽ എന്തെല്ലാം അത്ഭുതങ്ങൾ നടക്കുന്നുവെന്ന വാർത്തകളാണ് നാം എന്നും കേട്ടുകൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം ഇടവകപ്പള്ളിയിലെ വി.കുർബാനയിലും മറ്റു കൂദാശകളിലും നടക്കുന്ന അത്ഭുതത്തെ തിരിച്ചറിയാതിരിക്കുകയും മുകളിൽപറഞ്ഞ പത്രത്തിലൂടെ അത്ഭുതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നവർ തങ്ങളുടെ വിശ്വാസത്തെ നന്നായൊന്ന് വിലയിരുത്തേണ്ടതായിട്ടുണ്ട്. പാസ്പോർട്ട് പത്രത്തിൽ പൊതിഞ്ഞുവെച്ച് വിദേശത്ത് ജോലി നേടിയവരും പത്രം തലയിൽ കെട്ടിവെച്ച് ബ്രെയിൻ ട്യൂമർ കരിച്ചു കളഞ്ഞവരും പത്രം വയറ്റിൽ കെട്ടിവെച്ച് ഗർഭം ധരിച്ച വന്ധ്യകളും പത്രം ചവച്ചുതിന്ന് വയറിളക്കം നിറുത്തിയവരും പത്രം കെട്ടിവെച്ച് ഒടിഞ്ഞ അസ്ഥികൾ പുനസ്ഥാപിച്ചവരുമൊക്കെ പത്രത്തിന്റെ സാക്ഷ്യത്താളുകളിൽ നിറയുമ്പോൾ പ്രത്യേകിച്ച് അനുഭവമൊന്നും കിട്ടാത്ത വി.കുർബാനയ്ക്കും കൂദാശകൾക്കുമൊക്കെ എന്തുവില… ഈ പത്രം വിതരണം ചെയ്യുന്ന കേന്ദ്രത്തിലും കാണുമല്ലോ വി. കുർബാനയർപ്പണവും സഭയുടെ മറ്റു ഔദ്യോഗിക കർമ്മങ്ങളും. പക്ഷെ, അവിടെ ഓടിക്കൂടുന്നവരിൽ ആരും അതിനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നത് കേൾക്കുന്നതുമില്ല. ചുരുക്കത്തിൽ അവിടുത്തെ ഉത്തരവാദിത്വപ്പെട്ടവരും പ്രാധാന്യം കൊടുക്കുന്നത് ഈ പത്രാഭിഷേകത്തിനും കച്ചവടത്തിനുമാണെന്നു ചിന്തിക്കേണ്ടി വരുന്നു.
ശരിയായ വിശ്വാസപരിശീലനവും അനുഭവദായകമായ കൂദാശയർപ്പണങ്ങളും സഭയിൽ ഉണ്ടാകാത്തിടത്തോളംകാലം ഇങ്ങനെയുള്ള പ്രസ്ഥാനങ്ങൾ ഒന്നിനുപുറകേ ഒന്നായി ഉയർന്നു വന്നുകൊണ്ടിരിക്കും. തികച്ചും ഒരു സ്വകാര്യഭക്താനുഷ്ഠാനമായ ജപമാല പ്രാർത്ഥന ചൊല്ലുമ്പോഴുള്ള നിഷ്ഠപോലും സഭയുടെ ഔദ്യോഗികമായ ആരാധനക്രമം പരികർമ്മം ചെയ്യുമ്പോൾ പുലർത്താതെ വിശ്വാസികൾക്കുമുമ്പിൽ അതിനെ വിലകുറച്ചുകാണിക്കുന്ന അഭിഷിക്തരും സഭയിൽ സത്യവിശ്വാസത്തിനു നിരക്കാത്ത പ്രസ്ഥാനങ്ങൾ ഇതുപോലെ വളർന്നുവരുമ്പോൾ അതിനെ നിയന്ത്രിക്കാൻ ശ്രദ്ധിക്കാത്ത സഭാനേതൃത്വങ്ങളും എവിടെയെങ്കിലും അത്ഭുതങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ ഇടവകപ്പള്ളിയെയും കൂദാശകളെയുംവിട്ട് വണ്ടീംപിടിച്ച് അവിടേക്കു പായുകയും അങ്ങനെയുള്ള കേന്ദ്രങ്ങളുടെ ഏജന്റുകളായി മാറുകയും ചെയ്യുന്ന വിശ്വാസികളും ഒരുമിച്ചിരുന്ന് ഞാൻ പിഴയാളി ചൊല്ലേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിൽ ഇതുപോലുള്ള കോമാളിക്കളികൾ കൂടുകയും അതെല്ലാം സഭയുടെ പ്രകാശത്തെ കെടുത്തുവാൻ ശ്രമിക്കുന്നവർക്ക് ആയുധമായിത്തീരുകയും ചെയ്യും.

Posted in SPIRITUAL

സിദ്ധന്‍മാരേ നിങ്ങൾ വീണവരെ ചവിട്ടരുത്…

ഒരു അപ്രതീക്ഷിത അനുഭവത്തിന്‍റെ സങ്കടക്കടലിൽനിന്ന് കരകയറാൻ കഴിയാതെ നീറുന്ന ഒരു കുടുംബത്തിലേക്ക് കയറിച്ചെന്ന് അവർക്കുണ്ടായ ആ വലിയ നഷ്ടത്തിന്റെ കാരണങ്ങൾ നിരത്തി അവരെ കൂടുതൽ ദുരന്തത്തിലേക്കു തള്ളിവിടുന്ന കുറേ പ്രവാചകന്‍മാരെക്കുറിച്ച് അടുത്തകാലത്ത് കേൾക്കാനിടയായി. ഏതെങ്കിലുംവിധത്തിലുള്ള പ്രതിസന്ധിയിൽപെടുന്ന വിശ്വാസികൾക്ക് സഭമുഴുവൻ കൂടെയുണ്ടെന്ന ആത്മവിശ്വാസം പകർന്നു നല്കുന്നവരായിരുന്നു ഒരു കാലത്ത് സഭയിലെ വചനപ്രഘോഷകരും ധ്യാനഗുക്കന്മാരുമെല്ലാം. തീവ്രമായ പ്രാർത്ഥനാനുഭവവും അഗാധമായ പഠനവും തെളിച്ചമുള്ള ജീവിതവിശുദ്ധിയുമൊക്കെയായിരുന്നു അവരെ സമൂഹം ആദരിക്കുന്ന ഗുരുക്കന്മാരാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകളെ വിശ്വാസികൾക്ക് ഒരു സംശയവും കൂടാതെ ദൈവത്തിന്റെ സന്ദേശമായി കാണുവാനും അതിൽ ആശ്വാസം പ്രാപിക്കുവാനും കഴിഞ്ഞിരുന്നു. അങ്ങനെയുള്ളവരുടെ സാന്നിദ്ധ്യമായിരുന്നു ഏതു സഹനത്തീയിലും സമചിത്തതയോടെ ജീവിതാനുഭവങ്ങളെ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു ധൈര്യം പകർന്നിരുന്നത്.

എന്നാൽ ഇന്ന് വകതിരിവില്ലാത്ത കുറേ ന്യൂജെനറേഷൻ ഗുരുക്കന്മാരും സിദ്ധന്മാരും മുളച്ചുവന്നിട്ടുണ്ട്. സഭയോടുചേർന്നു പ്രാർത്ഥിക്കാനും പഠിക്കാനും ശ്രമിക്കാതെ, പരസ്പരം മത്സരബുദ്ധിയോടെ വായിൽ വരുന്നതെല്ലാം വെളിപാടുകളായി അവതരിപ്പിച്ച് വിശ്വാസികളുടെയിടയിൽ വെളിച്ചപ്പാടുകളായി മാറാൻ ശ്രമിക്കുന്നവർ. ഇന്നു പല കുടുംബങ്ങളിലുമുള്ള പല പ്രതിസന്ധികളും രൂക്ഷമാക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്. എന്തെങ്കിലും അസാധാരണമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിൽ കയറിച്ചെന്ന് ആ കുടുംബങ്ങൾ ആ പ്രത്യേക അവസ്ഥയിലായിത്തീരാനുള്ള കാരണം കണ്ടുപിടിക്കലാണ് അവരുടെ ആദ്യപണി. ഒരേ കാര്യത്തിന് ഓരോരുത്തരുടെയും സ്പെഷ്യലൈസേഷൻ അനുസരിച്ച് ഓരോ കാരണങ്ങളായിരിക്കും കണ്ടുപിടിക്കുന്നതെന്നുമാത്രം. പൈശാചികബന്ധനം, മരണത്തിന്റെ ആത്മാവ്, പൂർവികരുടെ പാപത്തിന്റെ ശാപം, മാതാപിതാക്കന്മാരുടെ വഴിവിട്ട ജീവിതം, വീടിന്റെ ആകൃതിയും സ്ഥാനവും ദർശനവും എന്ന് തുടങ്ങി കൈവിഷം, കൂടോത്രം, അന്യമതസംസർഗം അങ്ങനെയങ്ങനെ നീളുകയാണ് കാരണങ്ങളുടെ ലിസ്റ്റ്… എതെങ്കിലും ദുരന്താനുഭവത്തിന്റെ വേദനയിൽ വീണുകിടക്കുന്നവരെ ഇങ്ങനെയെന്തെങ്കിലും വിശ്വാസവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ച് ചവിട്ടിയരയ്ക്കുന്നവർ എത്രവലിയ ദ്രോഹമാണ് അവരോടു ചെയ്യുന്നതെന്നു ചിന്തിക്കുന്നില്ല. അവിടുത്തെ ‘ശുശ്രൂഷ’ കഴിഞ്ഞ് തങ്ങളുടെ ദിവ്യദൃഷ്ടിയിൽ അഭിമാനിച്ച് അടുത്ത ഇരയെത്തേടി വണ്ടി കയറുമ്പോൾ ഒരു കുടുംബത്തെക്കൂടി വിശ്വാസത്തിൽനിന്നും സഭയിൽനിന്നും അകറ്റുകയാണ് തങ്ങൾ എന്ന് അവർ അറിയുന്നില്ല. അല്ലെങ്കിൽത്തന്നെ ഇവർക്കൊക്കെ എന്തു സഭ, എന്തു വിശ്വാസം.. അതൊക്കെ അവർക്കു പ്രധാനപ്പെട്ടതായിരുന്നെങ്കിൽ ഒരിക്കലും അവർ സഭയുടെ ചിന്തയിൽനിന്ന് മാറി സ്വന്തം സാമ്രാജ്യവികസനത്തിനുവേണ്ടി പ്രവർത്തിക്കുമായിരുന്നില്ലല്ലോ. വഴിയെ നടന്നുപോയപ്പോൾ വണ്ടിയിടിച്ചതിന്റെ പേരിൽ വീടിന്റെ ഒരു ഭാഗം പൊളിച്ചുപണിയേണ്ടിവന്നവരും കിടപ്പുമുറിയിൽ നിന്ന് കൂടോത്രം കണ്ടെടുത്തതിന്റെ പേരിൽ കൂടെപ്പിറപ്പുകളെ ശത്രുപക്ഷത്തേക്കു മാറ്റി നിറുത്തിയവരും പൈശാചിക ബാധ പേടിച്ച് അന്യമതത്തിൽപ്പെട്ടവർക്ക് ഷേക്ക്ഹാൻഡ് കൊടുക്കാത്തവരുമൊക്കെയുണ്ട് ഇതെഴുതുമ്പോൾ എന്റെ മനസിൽ. കൂടാതെ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ പേരിൽ അപമാനകരമായ പഴികൾ കേൾക്കേണ്ടിവന്ന ചില മാതാപിതാക്കളും…

അപ്രതീക്ഷിതമരണങ്ങളോ രോഗങ്ങളൊ അപകടങ്ങളോപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളും കുടുംബങ്ങളും പലപ്പോഴും ജീവിതത്തിന്‍റെ പിടിവിട്ട അവസ്ഥയിലായിരിക്കും കഴിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം സഭമുഴുവൻ തങ്ങളുടെ കൂടെയുണ്ടെന്ന അനുഭവമാണ് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്. അതു പകർന്നുകൊടുക്കാൻ കഴിയുന്നത് ഇടവകസമൂഹത്തിനും വൈദികർക്കും സന്ന്യസ്തർക്കുമൊക്കെയാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ സഭയുടെ മനസ് എന്താണെന്നു തിരിച്ചറിഞ്ഞ് അത് തീവ്രാനുഭവത്തിലൂടെ കടന്നുപോകുന്നവർക്ക് അനുഭവിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയെന്നതാണ് യഥാർത്ഥത്തിൽ എല്ലാ ശുശ്രൂഷകരുടെയും കടമ. അതിനു വിരുദ്ധമായി അങ്ങനെയുള്ളവരെ കൂടുതൽ തീവ്രമായ ദുഖത്തിലേയ്ക്കും അപമാനത്തിലേക്കുമൊക്കെ തള്ളിവിടുന്നവിധത്തിൽ സഹനങ്ങളുടെ കാരണങ്ങൾ കണ്ടുപിടിച്ചുപറയുന്നവർ, അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ പൈശാചികബാധയുള്ളവരാണ്. കാരണം സഭയുടെ യഥാർത്ഥമുഖവും ചൈതന്യവും ഈശോയിൽനിന്നാണ് നാം കണ്ടെത്തുന്നത്. ഈശോയുടെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന ചൈതന്യത്തെ വേദനിക്കുന്നവരിൽനിന്ന് മറച്ചുപിടിച്ച് കൂടുതൽ നിരാശയും ദുഖവും പകരുന്ന വിധത്തിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തുന്നത് പൈശാചികമായ പ്രവൃത്തിതന്നെയാണ്. ഏതെങ്കിലും സാഹചര്യത്താൽ സങ്കടപ്പെടുന്നവരോടുള്ള സഭയുടെ മനോഭാവമെന്താണെന്ന് ബോദ്ധ്യപ്പെടാൻ ഫ്രാൻസീസ് മാർപ്പാപ്പയുടെ സിനഡനന്തര അപ്പസ്തോലിക ആഹ്വാനമായ “സ്നേഹത്തിന്റെ ആനന്ദം” എന്ന രേഖയുടെ 253 മുതൽ 257 വരെയുള്ള ഖണ്ഡികകളിലുടെ കടന്നുപോയാൽ മതി. പ്രത്യേകിച്ചും അപ്രതീക്ഷിത വേർപാടുകളുടെ ദുഖം പേറുന്ന കുടുംബങ്ങളെക്കുറിച്ചാണ് മാർപ്പാപ്പ അവിടെ സൂചിപ്പിക്കുന്നത്. ആ ഖണ്ഡികകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. സഭയുടെ ഈ പ്രബോധനം വായിച്ചിട്ട്, ഇനിയാരെങ്കിലും ഇതിനു വിരുദ്ധമായ ദർശനങ്ങളുമായി വീട്ടിൽ കയറിവന്നാൽ അവരോട് ‘കടക്കൂ പുറത്ത്’ എന്നു പറയാനുള്ള ആർജ്ജവം വിശ്വാസികൾ നേടണം. ശപിച്ചു ഭസ്മമാക്കിക്കളയുമെന്ന പേടിയൊന്നും വേണ്ട. കാരണം അവർ പ്രസംഗിക്കുന്നത് കർത്താവിന്റെ സുവിശേഷമല്ല, സഭയുടെ പ്രബോധനങ്ങളുമല്ല, സ്വന്തം മനസിലെ വികലചിന്തകൾമാത്രം. ജീവിതത്തിലെ പ്രതികൂലാനുഭവങ്ങൾക്കു കാരണമറിയാൻ ഇതുപോലുള്ള വ്യാജപ്രവാചകന്മാരെ അന്വേഷിച്ചുപോകാതിരിക്കുക, വീട്ടിലേയ്ക്കിടിച്ചുകയറി വരുന്നവരെ സ്വീകരിച്ച് ഒരു ചായയും കൊടുത്ത് തിരിച്ചുപറഞ്ഞുവിടുക. എന്നിട്ട് സഭയുടെ പ്രാർത്ഥനകളിൽ ആശ്രയിച്ച് കാത്തിരിക്കുക. ജീവിതാനുഭവവും വിശുദ്ധിയും പക്വതയുമുള്ളവരിൽനിന്ന് ആത്മീയഉപദേശം തേടുക. ദൈവം ഉത്തരം നല്കും. പരിശുദ്ധ അമ്മയ്ക്കും ശിഷ്യന്മാർക്കും മൂന്നുദിവസം കാത്തിരിക്കേണ്ടിവന്നു ഉത്തരം കിട്ടാൻ. നമുക്ക് കാത്തിരിക്കാനുള്ള പ്രചോദനവും ആശ്വാസവും അതുതന്നെയാണ്…

ഇക്കൂട്ടത്തിൽ ചേർത്തുചിന്തിക്കേണ്ട മറ്റൊരു യാഥാർത്ഥ്യംകൂടിയുണ്ട്. നമ്മുടെ പഴയ തലമുറയിലെ വിശ്വാസികളുടെ ജീവിതം, വലിയ പ്രതിസന്ധികളിലും ദുരന്തങ്ങളിലും തകർന്നുപോകാതെ ദൈവത്തിൽ ശരണപ്പെട്ടു എങ്ങനെ മുമ്പോട്ടു നീങ്ങണം എന്നു നമ്മെ പഠിപ്പിക്കുന്ന ചരിത്രപ്പുസ്തകങ്ങളാണ്. ദൈവാശ്രയബോധത്തോടെയുള്ള അതിജീവനത്തിന്റെ പാഠങ്ങൾ സമൂഹത്തിനു ലഭിക്കാൻ അവരിലേക്കു നോക്കിയാൽ മതി. എന്തുകൊണ്ട് പുതിയ തലമുറയ്ക്കതു കഴിയാതെപോകുന്നു എന്ന് നാം ഗൌരവമായി ചിന്തിക്കണം. ഉത്തരം വളരെ ലളിതമാണ്. പഴയ തലമുറയ്ക്ക് ആശ്രയിക്കാൻ ഇടവകപ്പള്ളികളും അവിടുത്തെ ബലിയർപ്പണങ്ങളും കൂദാശകളും മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ അനുഭവങ്ങളുടെയും അർത്ഥം കണ്ടെത്താൻ അവർ നോക്കിയത് അവരുടെ അൾത്താരയിലേക്കാണ്. എന്നാൽ ഇന്നാകട്ടെ ധ്യാനകേന്ദ്രങ്ങളും കേന്ദ്രങ്ങളില്ലാത്ത ഫ്രീലാൻഡ്സ് ഗുരുക്കന്മാരും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങുകളായി മാറുകയാണ് ജീവിതങ്ങൾ. ഓരോ കേന്ദ്രവും പഠിപ്പിച്ചുവിടുന്ന ഓരോ ആചാരങ്ങൾ. കൈയിൽ നൂലുകെട്ടിയും കൊന്തചുറ്റിയും നടക്കുന്നവരും ചുറ്റുപാടും മുഴുവനും ബന്ധനങ്ങൾ മാത്രം കാണുന്നവരും എണ്ണ ഒഴിക്കുന്നവരും മാലയിടുന്നവരും ധ്യാനകേന്ദ്രം അച്ചടിക്കുന്ന പേപ്പർ തിന്നും ദേഹത്തു വച്ചുകെട്ടിയും രോഗശാന്തി നേടാൻ ശ്രമിക്കുന്നവരും അങ്ങനെ വ്യത്യസ്തവും വിചിത്രവുമായ ആത്മീയശൈലികൾ കൊടികുത്തിവാഴുന്നു. എല്ലാം ദൈവത്തിന്റെ പേരിലാണെങ്കിലും ദൈവത്തിലേക്കു നോക്കാൻമാത്രം മറന്നുപോകുന്ന അവസ്ഥയാണിന്ന്. വിഗ്രഹാരാധനയുടെ അതിർവരമ്പുകളിലാണോ പലരും ഇന്നു ജീവിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളുടെ ആത്മീയതയുടെ അടിസ്ഥാനം ഇടവകപള്ളിയിൽനിന്ന് ധ്യാനകേന്ദ്രങ്ങളിലേക്കു മാറിയപ്പോൾ മുതൽ ആരംഭിച്ചതാണ് ഈ വഴിതെറ്റിയ ആത്മീയയാത്ര. ഓരോ വിശ്വാസിയുടെയും ജീവിതത്തെ അവകാശബോധത്തോടെ സമർപ്പിക്കാൻ സാധിക്കുന്ന ഏകയിടം ഇടവകപ്പള്ളിയുടെ ബലിപീഠമാണെന്ന സത്യം പലരും മറന്നുപോകുന്നു. അത് ഓർമ്മിപ്പിക്കാൻ ഈ പറയുന്ന ഗുരുക്കന്മാർ ബോധപൂർവം ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽനിന്ന് ഇടവകപ്പള്ളിയിലെ അൾത്താരയിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായെങ്കിൽമാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളു. അതിന് ഉത്തരവാദിത്വപ്പെട്ടവർ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Posted in SOCIAL

മാധ്യമങ്ങളാണ് മതം…

“Everybody even children know that these 3 are criminals.”
കഴിഞ്ഞ ദിവസം ബിഷപ്പ് ഫ്രാങ്കോയുടെ കേസുമായി ബന്ധപ്പെട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ താഴെവന്ന കമന്റുകളൊന്നിൽ അഭയക്കേസുമായി ബന്ധപ്പെടുത്തി ഒരാൾ കുറിച്ചിരിക്കുന്ന വാചകമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അഭയാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റക്കാരായി ആരോപിച്ചിരിക്കുന്ന മൂന്നുപേരും കുറ്റവാളികളാണെന്ന് ഏതു കുട്ടിക്കുപോലും അറിയാമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്നാൽ ഞാൻ ഒന്നു ചോദിക്കട്ടെ, കുട്ടികൾ വേണ്ടാ, ഈ കമന്റെഴുതിയ മുതിർന്ന ചേട്ടനെങ്കിലും വ്യക്തിപരമായി ഉറപ്പുണ്ടോ അവർ കുറ്റവാളികളാണെന്ന്? ഉണ്ടാകാൻ ഒരു സാദ്ധ്യതയുമില്ല. പിന്നെ ഇത്രമാത്രം ഉറപ്പിച്ചു പറയാനുള്ള അറിവ് എവിടുന്ന് കിട്ടി? അതാണ് മാധ്യമങ്ങളുടെ കഴിവ്. ആവർത്തിച്ചു പറഞ്ഞ് എല്ലാവരെയും മാധ്യമങ്ങൾ ബോദ്ധ്യപ്പെടുത്തിവച്ചിരിക്കുന്നു അവർ കുറ്റവാളികളാണെന്ന്. എന്നാൽ വ്യക്തിപരമായ ചില ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലും സംഭവങ്ങളെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തിയും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അവർ അഭയാക്കേസിൽ നിരപരാധികളാണെന്ന്. മാത്രമല്ല, ചില പോലീസ് അധികാരികളുടെ നിലപാടുകളും ഒരു ജഡ്ജിയുടെതന്നെ വിധിയും എന്റെ ബോദ്ധ്യങ്ങളെ ഉറപ്പിക്കുന്നു.
മാധ്യമങ്ങൾ ചേർന്ന് കുറ്റാരോപിതരുടെ എല്ലാ മൌലികാവകാശങ്ങളെയും ഇല്ലാതാക്കി അവർക്കു കൊല്ലാക്കൊല വിധിച്ച ഒന്നാണ് അഭയാക്കേസ്. മാധ്യമങ്ങളും അന്വേഷണ ഏജൻസികളുംചേർന്ന് എത്ര നീചമായിട്ടാണ് ആ കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നുപേരെ കൊല്ലാക്കൊല ചെയ്തത്? ചോദ്യംചെയ്യലിന്റെയും നാർക്കോ അനാലിസിസിന്റെയും ദേഹപരിശോധനയുടെയും എല്ലാ വിവരണങ്ങളും ചിത്രങ്ങളും വീഡിയോയും സഹിതം പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ച് അവരുടെ തൊലിയുരിഞ്ഞവർ ഉദ്ദേശിച്ച ലക്ഷ്യം സാധിച്ചു. മൂന്നുപേരും ഇന്ന് സമൂഹമനസിൽ കുറ്റവാളികളാണ്. എന്നാൽ അതിലൊരാളെ ഏതാനും മാസങ്ങൾക്കുമുമ്പ് സിബിഐ കോടതിതന്നെ തെളിവുകളും സാക്ഷികളുമില്ലെന്നു തുറന്നുപറഞ്ഞ് പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കി. എന്തേ സമൂഹത്തിൽ സത്യം മാത്രം വളർത്താനെന്ന് ടാഗലൈൻ ചേർത്തിരിക്കുന്ന ഒരു മാധ്യമവും അത് ആഘോഷമാക്കാഞ്ഞത്? അവിടെയുമുണ്ട് മറ്റു വ്യാഖ്യാനങ്ങൾ… അഭയാക്കേസിലെ പ്രതികളെ രക്ഷിക്കാൻ സഭ അഞ്ഞൂറു കോടി മുടക്കിയത്രേ! ഇതെന്താ സർക്കാരിന്റെ കമ്മട്ടം സഭയുടെ അരമനകളിലാണോ സൂക്ഷിക്കുന്നത് ഇങ്ങനെ കണക്കില്ലാതെ പണം ചിലവഴിക്കാൻ… മാത്രമല്ല, അങ്ങനെയൊരാരോപണത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ നീതിവ്യവസ്ഥയെയും നിയമസംവിധാനങ്ങളെയുമല്ലെ ഈ ആരോപണമുന്നയിക്കുന്നവർ അപകീർത്തിപ്പെടുത്തുന്നത്. ഇതുപോലുളള എമണ്ടൻ നുണകളും വെള്ളംതൊടാതെ വിഴുങ്ങുന്നവർ സമൂഹത്തിലുണ്ടെന്നുള്ളതാണ് നാടിന്റെ ദുരവസ്ഥ. ഏതായാലും ഈ ആരോപണങ്ങൾക്കെല്ലാമൊടുവിൽ കോടതി വ്യവഹാരത്തിലൂടെ സത്യം പുറത്തുവരുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിലേക്കു വന്നാൽ, കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോയെ മറ്റു മെത്രാന്മാർ ജയിലിൽ സന്ദർശിക്കുന്നതിനെതിരെ ധാർമ്മികരോഷത്താൽ തിളച്ച് വളരെ വൾഗറായ ഭാഷയിൽ പ്രതികരിക്കുന്ന നിരവധിപേരെ സാമൂഹ്യമാധ്യമങ്ങളിൽ കാണാം. തങ്ങളുടെ സഹജീവിയായ ഒരാളെ അയാളുടെ ദുരവസ്ഥയിൽ തങ്ങൾ കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തി ആശ്വസിപ്പിക്കാൻ മെത്രാന്മാർ ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അതിനെ തെറി വിളിക്കാൻ ആർക്കെന്തവകാശം? ഇപ്രകാരം ധാർമ്മികരോഷം കൊള്ളുന്നവർ, തങ്ങളുടെ അപ്പനോ സഹോദരനോ ആണ് ഇങ്ങനെയൊരു അവസ്ഥയിൽപെടുന്നത് എങ്കിൽ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നു മാത്രം ചിന്തിച്ചാൽമതി. അപ്പോഴും നവമാധ്യമങ്ങൾ തുറന്നുവച്ച് അവരെ തെറിയഭിഷേകം ചെയ്ത് തങ്ങളുടെ സാമൂഹികപ്രതിബദ്ധതയും ധാർമ്മികബോധവും പ്രകടിപ്പിക്കുമായിരിക്കും അല്ലേ… മറ്റുചിലരുടെ ആക്ഷേപം മെത്രാന്മാർ എന്തുകൊണ്ട് പ്രതിയേ മാത്രം കാണുന്നു, എന്തുകൊണ്ട് ഇരയെ ആശ്വസിപ്പിക്കാൻ ചെല്ലുന്നില്ല എന്നതാണ്. പക്ഷെ ഇരയ്ക്കൊപ്പം മാധ്യമങ്ങളും ലോകംമുഴുവനും ഉണ്ടെന്നാണല്ലോ പറയപ്പെടുന്നത്. അതേസമയം പ്രതി തികച്ചും ഏകനും. അപ്പോൾപിന്നെ ഈ “വൃത്തികെട്ട” മെത്രാന്മാർ പ്രതിയുടെ കൂടെ നില്ക്കട്ടെന്നേ. എനിക്കുതോന്നുന്നത് മെത്രാന്മാർ ഇരയ്ക്കു പിന്തുണയുമായി അവരുടെ മഠത്തിൽ ചെല്ലാതിരിക്കുന്നത് ഊരുപേടികൊണ്ടായിരിക്കുമെന്നാ. കാരണം അവിടെ ഇപ്പോഴും ആ സന്ദർശകഡയറി കാണുമല്ലോ. അതിൽ പേരുവരാൻ അവർ ഭയക്കുന്നുണ്ടാകും. ഇരയും പ്രതിയും ഒരേസമയത്ത് ഒരേസ്ഥലത്ത് ഉണ്ടെന്നുള്ളതാണല്ലോ തെളിവിന്റെ അടിസ്ഥാനം. എന്നാൽപിന്നെ എറണാകുളത്ത് വഴിവക്കിൽ പബ്ലിക്കായി ആശ്വസിപ്പിക്കാൻ പാടില്ലായിരുന്നോ എന്നും ചോദിക്കാം. പക്ഷെ കേരളസമൂഹത്തിലെ എല്ലാമേഖലകളിലുംനിന്നുള്ള മുഴുവൻ അഴുക്കുകളും ഒരുമിച്ചുചേർന്ന അവിടെച്ചെന്ന് അവരെ പിന്തുണയ്ക്കാൻ ഒരു മെത്രാനെയും ഇടവരുത്തിയില്ലല്ലോയെന്നോർത്ത് ഞാൻ ദൈവത്തിനു നന്ദി പറയുകയാണ്.
ഈ കേസിൽ മെത്രാൻ കുറ്റക്കാരനാണെന്ന് മാധ്യമങ്ങളും സമൂഹവും തീരുമാനിച്ചു കഴിഞ്ഞു. നിയമവ്യവസ്ഥയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇരയുടെ വാക്കുതന്നെയാണ് ആദ്യത്തെ തെളിവ്. അതുകൊണ്ടുതന്നെ മെത്രാൻ ഇപ്പോൾ നിയമപരമായി കുറ്റാരോപിതൻ ആണ്. അല്ലെങ്കിൽ അതു തെളിയിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനുമാണ്. പക്ഷെ ധാർമ്മികബോധമുള്ള സമൂഹമെന്ന നിലയിൽ ഇതിന്റെ മറുവശം നമ്മൾ കാണാതിരുന്നുകൂടാ. പീഡിപ്പിക്കപ്പെട്ടു എന്നു പരാതിപ്പെടുന്ന സ്ത്രീയുടെ വാക്കിനെ തെളിവായി കാണുന്ന നിയമത്തിന്റെ ദുരുപയോഗങ്ങളുടെ എത്രയോ തെളിവുകൾ സമീപകാലചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീ, താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് വെറുതേ പരാതി പറയില്ലെന്ന ചിന്തയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ഇന്ന് ആത്മാഭിമാനത്തേക്കാൾ മറ്റു പലതിനും പ്രധാന്യംകൊടുക്കുന്ന ശൈലികൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കൂടിവരുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയാൻ സമൂഹത്തിലേയ്ക്കൊന്ന് കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ മതി.
അതുപോലെ ഈ കേസിൽ പരാതിക്കാരിയെ കണ്ണടച്ചു വിശ്വസിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങൾ അവർതന്നെ ഉണ്ടാക്കിയിട്ടുണ്ട്. കുറേ ദുരൂഹതകൾ നിറഞ്ഞ വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട അധികാരികളുംമറ്റും നല്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുമുമ്പു നടന്നു എന്നു പറയപ്പെടുന്ന ഈ കേസിൽ സത്യത്തിലേയ്ക്കെത്തുവാൻ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണ്. സാഹചര്യം അതായിരിക്കെ മെത്രാൻ കുറ്റക്കാരനാണെന്നു ഇപ്പഴേ വിധിക്കാൻ മാധ്യമങ്ങളും മറ്റു തല്പരകക്ഷികളും കാണിക്കുന്ന തീക്ഷ്ണതയുടെ അടിസ്ഥാനം പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയോടു ചേർന്നുനില്ക്കാനുള്ള സാഹോദര്യഭാവമോ സത്യത്തോടുള്ള അഭിവാഞ്ചയോ അല്ലെന്നു വ്യക്തമാണ്. ഈ കന്യാസ്ത്രീയോ സമരംചെയ്ത മറ്റു കന്യാസ്ത്രീകളൊ ഒന്നും ഇവരാരും ഹൃദയത്തോടു ചേർത്തു പിടിച്ചിരിക്കുന്നവരൊന്നുമല്ല. അവരുടെ ചില ലക്ഷ്യങ്ങൾ നേടാനുള്ള വളരെ ഫലപ്രദമായ ഉപകരണങ്ങൾ മാത്രം.
ഏതായാലും സത്യത്തിനു തങ്ങൾ നിശ്ചയിക്കുന്ന നിറംകൊടുത്ത് അതിനെ മനുഷ്യമനസിൽ ഉറപ്പിക്കാൻ മാധ്യമങ്ങൾക്കുള്ള സാമർത്ഥ്യം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി ഈ സംഭവങ്ങൾ… ചിന്താശക്തിയും നിഷ്പക്ഷ മനോഭാവവും ഒരു മാധ്യമത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും അക്കൌണ്ടിൽ പണയം വയ്ക്കാത്തവർ ഇനിയുമുണ്ടെങ്കിൽ അവരിലൂടെ സത്യത്തിന്റെ മുഖം പ്രകാശിക്കട്ടെ… ആ പ്രകാശത്തിൽ ഇല്ലാതാവട്ടെ കാപട്യത്തിന്‍റെയും തിന്‍മയുടെയും തേരുതെളിക്കുന്നവർ… അത് അരപ്പട്ട കെട്ടിയവരോ തലമുണ്ടിട്ടവരോ ആരുതന്നെയായാലും…
ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

Posted in INSTANT RESPONSE

ജാഗ്രത!!!

കേരളത്തിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഒരു സ്ക്രീൻഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത്. പഠനംകൊണ്ട് ശാസ്ത്രജ്ഞനാകുകയും എന്നാൽ തലയിലും മനസിലും വർഗീയവിഷവും ക്രൈസ്തവവിദ്വേഷവും മാത്രം സൂക്ഷിക്കുകയും ചെയ്യുന്ന ഈ വ്യക്തി പോസ്റ്റുചെയ്ത കള്ളത്തരങ്ങൾ മാത്രം നിറഞ്ഞ ഈ വീഡിയോ വെറും ആറു മണിക്കൂർകൊണ്ട് ആയിരത്തിലധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതൊരു ദുസൂചനയാണ്. കേരളത്തിൽ നിലവിലിരിക്കുന്ന മതസൌഹാർദത്തെ തകർക്കുവാനും തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങൾ നടപ്പിലാക്കാനും ശ്രമിക്കുന്നവരുടെ ചിന്തകൾക്ക് വേരോട്ടം കിട്ടിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന. കേരളത്തിൽ കാലുറപ്പിക്കാൻ എന്തു കളിയും നടത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കെണിയിൽപെട്ടുപോകാതിരിക്കാൻ വകതിരിവുള്ള കേരളജനത ജാഗ്രത പാലിച്ചേ മതിയാകൂ.