ബഹുമാനപ്പെട്ട ശൈലജ ടീച്ചറേ,
നന്ദിയുണ്ട്, ഇപ്പോഴെങ്കിലും സംസാരിച്ചതിന്. നിങ്ങൾക്കറിയുമോ എന്നറിയില്ല, കേരളത്തിൽ കന്യാസ്ത്രീകളെന്ന് അറിയപ്പെടുന്ന, സ്ത്രീവർഗത്തിൽപ്പെട്ട കുറേ ജന്മങ്ങൾ ജീവിച്ചിരിപ്പുണ്ട്. അവരുവഴി നിങ്ങൾ സർക്കാർ സംരക്ഷിക്കേണ്ട കുറേ ദുർബലജന്മങ്ങൾ സ്വസ്ഥമായി ജീവിക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പലതിന്റെയും പേരിൽ ആ നിർദോഷരായ സഹോദരിമാരെയും അവരുടെ സമൂഹത്തെയും മാത്രമല്ല, അവരുടെ മാതാപിതാക്കളെപ്പോലും കേട്ടാലറയ്ക്കുന്ന അശ്ലീലംകൊണ്ടു മൂടുന്ന കുറേ ഞരമ്പുരോഗികളെകൊണ്ട് സാമൂഹ്യമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് പരാതികൾ നിങ്ങളുടെ നിയമപാലകർക്ക് അതേക്കുറിച്ച് ലഭിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടുത്തെ സ്ത്രീസംരക്ഷകരോ നിയമമോ ഒന്നും ഇതുവരെയും ആ നിലവിളികൾക്കുമുമ്പിൽ ചെവി തുറന്നിട്ടില്ല. എന്തിനേറെ, തന്നെക്കുറിച്ച് അശ്ലീലം കേട്ടപ്പോൾ നിയന്ത്രണംവിട്ടു നിയമം കൈയിലെടുത്ത ആ ബഹുമാന്യ സ്ത്രീസംരക്ഷക പോലും കമാന്നൊരക്ഷരം അതിനെക്കുറിച്ചു മിണ്ടിയിട്ടില്ല.
ഇങ്ങനെയുള്ള നിയമലംഘനങ്ങളിൽ സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയും ഉണരണമെങ്കിൽ കരിഓയിൽ പ്രയോഗവും മർദ്ദനവും തെറിയഭിഷേകവും ഉണ്ടാകണമെന്നാണോ ഇതിൽനിന്നു മനസിലാക്കേണ്ടത്? അതുപോലെ സ്ത്രീപക്ഷപ്രവർത്തർക്കും പ്രവർത്തിക്കാൻ ഊർജം കിട്ടണമെങ്കിൽ സ്വന്തം അഡ്രസിൽ അശ്ലീലത്തെറി കിട്ടണമെന്നുണ്ടോ? അതോ ഈ കന്യാസ്ത്രീകളെ നിങ്ങൾ സ്ത്രീവർഗത്തിൽ പെടുത്തിയിട്ടില്ലേ..?
രണ്ടുദിവസമായി ഈ വാർത്ത ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളോടും മറ്റൊന്നും ചോദിക്കാനില്ല. ഇപ്പോഴാണോ നിങ്ങളുടെയും ധാർമ്മികബോധം ഉണർന്നത്? സോഷ്യൽമീഡിയായിൽ നോക്കിയിരുന്ന് വാർത്തയുടെ അപ്ഡേറ്റ് തയ്യാറാക്കുന്ന നിങ്ങളും കണ്ടതാണല്ലോ കഴിഞ്ഞ കുറേ നാളുകളായി കന്യാസ്ത്രീകളെന്ന ഒരു പ്രത്യേകവിഭാഗം സ്ത്രീജനങ്ങൾക്കെതിരെ നടക്കുന്ന അശ്ലീലവും തികച്ചും അധാർമ്മികവും അന്യായവുമായ ക്രിമിനൽ അതിക്രമങ്ങൾ… അതെല്ലാം കണ്ടിട്ടും, ധാർമ്മിതയുടെയും നീതിയുടെയും സത്യത്തിന്റെയും മൊത്തക്കച്ചവടക്കാരായ നിങ്ങളുടെ വായിൽനിന്ന് എന്തുകൊണ്ട് ഒരുവാക്കുപോലും പുറത്തുവന്നില്ല? വരില്ലെന്നറിയാം, കാരണം നിങ്ങളുടെ കച്ചവടക്കണ്ണിൽ വിലയുള്ളത് അക്കൂട്ടത്തിൽ വഴിതെറ്റി നടക്കുന്ന ചില ജന്മങ്ങൾക്കുമാത്രമാണല്ലോ.
ബഹുമാനപ്പെട്ട മന്ത്രിയും സ്ത്രീപക്ഷ പ്രവർത്തകരും മാധ്യമങ്ങളുമെല്ലാം ഒരു കാര്യം മനസിലാക്കുന്നത് നല്ലതാണ്. കരിഓയിൽ സംഘടിപ്പിക്കാനുള്ള കഴിവും തങ്ങളെയും, ജനിപ്പിച്ച മാതാപിതാക്കളെയും അശ്ലീലം പറയുന്നവരുടെ നേരെ ചെല്ലാനുള്ള തന്റേടവും ഇല്ലാതിരുന്നിട്ടല്ല അവരാരും പ്രതികരിക്കാത്തത്. മറിച്ച് നിങ്ങളെല്ലാവരുംകൂടി അവരെ സംരക്ഷിക്കും എന്ന മിഥ്യാധാരണ ഇപ്പോഴും പുലർത്തുന്നതുകൊണ്ടാണ്. മാത്രമല്ല, അവരുടെ ജീവിതശൈലിയിലും അവരുടെ ടൈംടേബിളിലും ഇതിനൊന്നും അല്പംപോലും സമയം അവർക്കില്ലതാനും. പക്ഷെ ഇങ്ങനെയുള്ള തിന്മകളെ ഇല്ലാതാക്കുവാൻ ഉത്തരവാദിത്വമുള്ളവരായ നിങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന നിസംഗത തികഞ്ഞ അനീതിയാണ്. നിങ്ങൾ ഉണരേണ്ടത് ചില പ്രത്യേകതരം സ്ത്രീകൾമാത്രം ആക്രമിക്കപ്പെടുമ്പോഴല്ല. മറിച്ച് കേരളത്തിലെ ഒരു സ്ത്രീപോലും അവഹേളിക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇനിയെങ്കിലും ബഹുമാനപ്പെട്ട വനിതാ മന്ത്രിയും സ്ത്രീസംരക്ഷകരും മാധ്യമങ്ങളും അതിനു തയ്യാറാകുമെന്ന് വെറുതേ ആശിക്കട്ടെ.
ഏതായാലും കൂടലിലെ അപ്പൂപ്പനും കന്യാസ്ത്രീകളെ അധിക്ഷേപിച്ചാൽ ആരും ചോദിക്കാൻ വരില്ലെന്നു കരുതുന്ന മറ്റ് ഞരമ്പുരോഗികളും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. സ്ത്രീസംരക്ഷകരുടെ കഴിഞ്ഞ ദിവസത്തെ മാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരെങ്കിലും കരിഓയിലും സംഘടിപ്പിച്ച് ഒരുങ്ങിയിരുപ്പുണ്ടോയെന്ന് ആർക്കറിയാം..
