ആധികാരികമായ തെളിവുകളും വസ്തുതകളും നിരത്തി അഭയാക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറിപ്പ് ശ്രീ ജസ്റ്റിൻ ജോർജ് സോഷ്യൽമീഡിയായിൽ പ്രസിദ്ധികരിച്ചത് കാണുവാനിടയായി. 28 വർഷങ്ങളായി കേരളകത്തോലിക്കാസഭയെ താറടിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കേസിൽ പ്രതിചേർക്കപ്പെട്ടവർ നിരപരാധികളാണെന്ന് സിബിഐ അവതരിപ്പിക്കുന്ന കഥകൾ നിഷ്പക്ഷമായി വായിക്കുന്നവർക്കു ബോദ്ധ്യപ്പെടുന്ന യാഥാർത്ഥ്യമാണ്. എന്നാൽ സി.അഭയുടേത് കൊലപാതകമാണെന്ന തീരുമാനം പ്രഖ്യാപിച്ച സിബിഐയ്ക്കും കത്തോലിക്കാസഭ സകല തിന്മകളുടെയും കൂടാരമാണെന്നു സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന സഭാവിരുദ്ധർക്കും പൌരോഹിത്യവും സന്ന്യാസവും ലൈംഗികാതിക്രമങ്ങളുടെ ഇടമാണെന്നു സ്വന്തം “അനുഭവം” വിവരിച്ച് വിളിച്ചുകൂകി നടക്കുന്ന ചില പാഴ്ജന്മങ്ങൾക്കും അവർ കുറ്റവാളികളായേ മതിയാകു. കാരണം അതവരുടെ നിലനില്പിന്റെ പ്രശ്നമാണ്.
അതേസമയം പ്രതികളെന്നു വിളിക്കപ്പെടുന്നവർ നിരപരാധികളാണെന്നു ബോദ്ധ്യപ്പെടുന്ന വിധത്തിൽ ആധികാരികമായതും ഇതുവരെയും ചോദ്യംചെയ്യപ്പെടാതെ നിലനില്ക്കുന്നതുമായ കോടതിവിധിയും നിഷ്പക്ഷരായ അന്വേഷണോദ്യോഗസ്ഥരുടെ വാക്കുകളും ഇത്രയും ശക്തമായ പിന്തുണയായിട്ടുള്ളപ്പോഴും കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും അതോടൊപ്പം കത്തോലിക്കാസഭ മുഴുവനും അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ അപമാനത്തിനു പരിഹാരമുണ്ടാകുന്ന വിധത്തിലുള്ള ഒരു പ്രതികരണം സഭയുടെ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നും ഉണ്ടായില്ല എന്നത് ചെറിയ പിഴവല്ല. കുറ്റകരമായ ഈ മൌനത്തെ ക്രൈസ്തവപുണ്യം എന്നു വിളിച്ചു മാമ്മോദിസാ മുക്കിയെടുക്കുന്നതും അംഗീകരിക്കാനാവില്ല. ഉചിതമായ സമയത്ത് ഉറച്ച് നിലപാടുകൾ എടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ മടിച്ചതുകൊണ്ടല്ലേ ധാർമ്മികതയും നീതിബോധവും മറ്റുചില നേട്ടങ്ങൾക്കുവേണ്ടി പണയംവച്ച മാധ്യമങ്ങളും സോഷ്യൽമീഡിയായിൽ നിരന്തരം സഭയ്ക്കെതിരെ ഓരിയിടുന്ന ചില ചാവാലിപ്പട്ടികളും ചേർന്ന് കത്തോലിക്കാ സഭയെയും പൌരോഹിത്യത്തെയും സന്ന്യാസത്തെയും നിരന്തരം താറടിച്ചുകൊണ്ടിരിക്കുന്നത്.
ഇനിയും അന്യായവും അധാർമ്മികവുമായ ഈ കുറ്റാരോപണത്തിന്റെ പങ്കുപറ്റി ജീവിക്കാൻ മനസില്ല. അതുകൊണ്ടുതന്നെ ഉത്തരവാദിത്വപ്പെട്ടവർ മൌനം വെടിഞ്ഞ് അഭയാക്കേസിന്റെ നാൾവഴികളിൽ മറഞ്ഞുകിടക്കുന്ന യാഥാർത്ഥ്യങ്ങളെ പൊതുസമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുത്തിയേ മതിയാകു. അങ്ങനെയുള്ള വെളിപ്പെടുത്തലുകൾ വഴിയുണ്ടാകുന്ന നഷ്ടങ്ങൾ ഇത്രയുംകാലം കുറ്റാരോപിതരും അവരുടെ കുടുംബാംഗങ്ങളും ഞാനുൾപ്പെടുന്ന പുരോഹിതഗണവും സന്ന്യസ്തരും കത്തോലിക്കാസഭയും അനുഭവിച്ചതും അനുഭവിക്കുന്നതുമായ നഷ്ടങ്ങളുമായി താരതമ്യം ചെയ്താൽ അതു തുലോം തുച്ഛമായിരിക്കും. മാത്രമല്ല എന്തിനും ഏതിനും അഭയാക്കേസും പൊക്കിപ്പിടിച്ച് കത്തോലിക്കാസഭയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ അസ്കിതയ്ക്കല്പം ശമനവും കിട്ടും.