കോവിഡ് പകർച്ചവ്യാധി വ്യാപകമാകുന്നതിന്റെ വെളിച്ചത്തിൽ സർക്കാരിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളോട് പൂർണമായും സഹകരിച്ചുകൊണ്ട് വി.കുർബാനയുൾപ്പെടെയുള്ള കർമ്മങ്ങൾക്ക് ആളുകൾ കൂടുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് മിക്ക രൂപതകളും ഇതിനോടകംതന്നെ അറിയിപ്പുകൾ നല്കിക്കഴിഞ്ഞു. അതോടൊപ്പം ഭവനങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനകളിൽ ചിലവഴിക്കാനും അഭി. പിതാക്കന്മാർ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം പള്ളികളിൽ വി. കുർബാനയർപ്പണം മുടക്കംകൂടാതെ നടത്തണമെന്ന നിർദേശം വൈദികർക്കും നല്കിയിട്ടുണ്ട്.
സഭയുടെ ഔദ്യോഗിക ആരാധനക്രമത്തിന്റെ പ്രധാനഘടകമായ വി.കുർബാനയുടെ വലിയൊരു ചൈതന്യം ഗ്രഹിക്കാൻ ഈ അവസരം ഉപയോഗിക്കാം. വി.കുർബാന കൂട്ടായ്മയുടെ വലിയ ആഘോഷമാണ്. അത് പള്ളിയിൽ ശാരിരികമായി സന്നിഹിതമായിരിക്കുന്നവരുടെമാത്രം കൂട്ടായ്മയല്ല. മറിച്ച് ത്രിത്വൈകദൈവത്തിന്റെയും അവിടുത്തെ തിരുസന്നിധിയിൽ നിരന്തരം അവിടുത്തെ ആരാധിക്കുന്ന സ്വർഗീയഗണങ്ങളുടെയും സകലവിശുദ്ധരുടെയും സകലമരിച്ചവരുടെയും ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകല വിശ്വാസികളുടെയും കൂട്ടായ്മയുടെ ആഘോഷമാണത്. വി.കുർബാനയിലെ വിവിധ പ്രാർത്ഥനകളും ഗീതങ്ങളും നമുക്കതു വ്യക്തമാക്കിത്തരുന്നുണ്ട്.
വി. കുർബാനയ്ക്കുവേണ്ടി നമ്മൾ പള്ളിയകത്തേക്കു പ്രവേശിക്കുമ്പോൾ ഈ ലോകത്തിൽ നിന്നു വ്യത്യസ്തമായ മറ്റൊരു സ്ഥലത്തേക്കും സമയത്തേക്കുമാണ് നാം പ്രവേശിക്കുന്നത്. ചരിത്രത്തിൽ ഒരിക്കൽ ഈശോമിശിഹായിലൂടെ പൂർത്തിയായ രക്ഷാകരസംഭവങ്ങളെ നമുക്കുമുമ്പിൽ എന്നും യാഥാർത്ഥ്യമാക്കുന്ന അടയാളങ്ങളും പ്രതീകങ്ങളുമാണ് പള്ളിയും വി. കുർബാനയിലെ പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമെന്ന സത്യം ഈ ബോദ്ധ്യത്തിലേക്കു നമ്മെ വളർത്തുന്നു. ഭൂമിയുടെ പ്രതീകമായ ഹൈക്കലായും സ്വർഗത്തിന്റെ പ്രതീകമായ മദ്ബഹായും അവിടെ അവിടെ അർപ്പിക്കപ്പെടുന്ന വി.കുർബാനയിലെ വ്യത്യസ്ത കർമ്മങ്ങളും പ്രാർത്ഥനകളുമെല്ലാം സമയത്തിനും കാലത്തിനും ദേശത്തിനുമെല്ലാം അതീതമായ കൂട്ടായ്മാ അനുഭവത്തിലേക്കു നമ്മെ നയിക്കണം. ഇത്രയും ശ്രേഷ്ഠമായ കൂട്ടായ്മാ അനുഭവത്തിലേക്കാണു വി. കുർബാനയിലൂടെ നാം പ്രവേശിക്കുന്നത് എന്ന യാഥാർത്ഥ്യം മനസിലാക്കി അഭിമാനത്തോടും അവകാശബോധത്തോടുംകൂടി വേണം നാം വി. കുർബാനയ്ക്കണയാൻ. വി. കുർബാനയ്ക്കു പള്ളിയകത്തു പ്രവേശിക്കുമ്പോൾ ഒരു നിമിഷം കണ്ണുകൾ അടച്ച് മുകളിൽ സൂചിപ്പിച്ചതുപോലെ താൻ മറ്റൊരു സ്ഥലത്തും കാലത്തുമാണ് നില്ക്കുന്നതെന്നും വലിയൊരു കൂട്ടായ്മയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്നും ബോദ്ധ്യപ്പെടാൻ കഴിഞ്ഞാൽ ആ വി. കുർബാനയർപ്പണം വലിയ അനുഭവമായി മാറും.
അതേസമയം നമുക്കറിയാവുന്നതുപോലെ വി. കുർബാനയിൽ സംബന്ധിക്കാൻ തീവ്രമായി ആഗ്രഹിച്ചിട്ടും സാധിക്കാത്ത അനേകായിരങ്ങൾ ലോകത്തിലുണ്ട്. സഭയുടെ സാന്നിദ്ധ്യം ഇല്ലാത്ത നാടുകളിലായതുകൊണ്ടോ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടോ ശാരീരികമായ ബലഹീനതകൊണ്ടോ മറ്റെന്തെങ്കിലും സാഹചര്യംകൊണ്ടോ വി. കുർബാനയർപ്പണത്തിൽ പങ്കുചേരാൻ പറ്റാത്തവരോ ഒക്കെയായി അനേകായിരങ്ങൾ. എന്നാൽ മാമ്മോദീസാ സ്വീകരിച്ച് മിശിഹായുടെ ശരീരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഇങ്ങനെയുള്ളവരെല്ലാം ലോകത്തിൽ നടക്കുന്ന കുർബാനയർപ്പണമെന്ന അതിശ്രേഷ്ഠമായ കൂട്ടായ്മയിൽ പങ്കുചേരുന്നുണ്ട് എന്നതാണ് സത്യം. അതുപോലെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കുറച്ചുനാളുകൾ വി. കുർബാനയർപ്പണത്തിൽ ശാരിരികമായി പങ്കെടുക്കാൻ പറ്റാതെ വരുമ്പോഴും ഓരോ വി. കുർബാനയർപ്പണത്തിലും നാമെല്ലാവരും ആത്മീയമായി പങ്കുചേരുന്നുണ്ട് എന്ന സത്യം മനസിലാക്കി ആശ്വാസം കണ്ടെത്താൻ നമുക്കു കഴിയണം. അതോടൊപ്പം, മുകളിൽ സൂചിപ്പിച്ചതുപോലെ വർഷങ്ങളോളം വി. കുർബാനയർപ്പണങ്ങളിൽ ശാരിരികമായി പങ്കെടുക്കാൻ കഴിയാത്തവരുടെ മാനസികാവസ്ഥ മനസിലാക്കാനും അങ്ങനെയുള്ളവരെ ഇനിയുള്ള നമ്മുടെ വി. കുർബാനയർപ്പണങ്ങളിൽ ഓർക്കാനും പ്രാർത്ഥിക്കാനുമുള്ള ഒരവസരമായി നമുക്കിതിനെ കാണാം.
വി. കുർബാനപോലെതന്നെ പ്രധാനപ്പെട്ടതാണ് സഭയുടെ ആരാധനക്രമത്തിന്റെ മറ്റൊരു ഘടകമായ യാമപ്രാർത്ഥനകൾ. യഥാർത്ഥത്തിൽ ഞായറാഴ്ചകളിൽമാത്രം വി. കുർബാനയർപ്പണങ്ങൾ ഉണ്ടായിരുന്ന കാലങ്ങളിൽ മറ്റെല്ലാ ദിനങ്ങളിലും യാമപ്രാർത്ഥനകളായിരുന്നു സഭയുടെ ആത്മീയസ്രോതസ്. ഞായറാഴ്ചത്തെ വി.കുർബാനയ്ക്കുവേണ്ടി യാമപ്രാർത്ഥനചൊല്ലി ഒരുങ്ങിയിരുന്ന പാരമ്പര്യം സഭയ്ക്കുണ്ട്. ആ നല്ല ചൈതന്യത്തിലേക്ക് തിരിച്ചുപോകുവാനും ഈ അവസരം ഉപയോഗിക്കാം. വ്യക്തിപരമായും ഭവനങ്ങളിലും സഭയുടെ ഈ ഔദ്യോഗിക പ്രാർത്ഥനകൾ ചൊല്ലുമ്പോൾ സഭ മുഴുവൻ നമ്മോടൊത്തു പ്രാർത്ഥിക്കുകയാണെന്ന യാഥാർത്ഥ്യം നമുക്കനുഭവിക്കാം. സാങ്കേതികത വളർന്ന ഈ കാലത്തിൽ മാധ്യമങ്ങളിലൂടെ വി.കുർബാനയർപ്പണത്തിന്റെ ചിത്രങ്ങൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു എന്നതു ശരിയാണ്. ആത്മീയചിന്തയിലേക്കു നയിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പലപ്രാവശ്യം സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന സജീവമല്ലാത്ത ആ പ്രദർശനംവഴി നമ്മുടെ ബലിയർപ്പണം പൂർണമാകുന്നുണ്ടെന്ന് വിചാരിക്കരുത്. അതേസമയം യാമപ്രാർത്ഥനകൾ സജീവമായി നടത്തിക്കൊണ്ട് കൂടുതൽ ദൈവാനുഭവത്തിലേക്കു പ്രവേശിക്കാൻ നമുക്കു കഴിയുകയും ചെയ്യും. ഇതു പരിശീലിക്കാൻ ഈ അവസരത്തിൽ നമുക്കു ശ്രമിക്കാം. നമ്മുടെ സഭയിൽ ഏഴു നേരത്തെ യാമപ്രാർത്ഥനകളാണുള്ളത്. ആ പ്രാർത്ഥനകൾ നമ്മുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ ഉണ്ട്. അതിന്റെ ലിങ്ക് ഉപയോഗിച്ച് അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. https://smliturgy.app.link
പകർച്ചവ്യാധിയുടെ പിടിയിൽനിന്ന് ലോകത്തെ രക്ഷിക്കണമെയെന്ന് സഭയോട് ചേർന്ന് പ്രാർത്ഥിക്കാം. ഒപ്പം രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് ദൈവത്തിന്റെ ബലം നല്കണമെന്നും രോഗപ്രതിരോധമാർഗങ്ങൾ അന്വേഷിക്കുന്ന ശാസ്ത്രജ്ഞർക്കു ദൈവത്തിന്റെ വിജ്ഞാനം നല്കണമെന്നും.