Posted in SPIRITUAL

സിദ്ധന്‍മാരേ നിങ്ങൾ വീണവരെ ചവിട്ടരുത്…

ഒരു അപ്രതീക്ഷിത അനുഭവത്തിന്‍റെ സങ്കടക്കടലിൽനിന്ന് കരകയറാൻ കഴിയാതെ നീറുന്ന ഒരു കുടുംബത്തിലേക്ക് കയറിച്ചെന്ന് അവർക്കുണ്ടായ ആ വലിയ നഷ്ടത്തിന്റെ കാരണങ്ങൾ നിരത്തി അവരെ കൂടുതൽ ദുരന്തത്തിലേക്കു തള്ളിവിടുന്ന കുറേ പ്രവാചകന്‍മാരെക്കുറിച്ച് അടുത്തകാലത്ത് കേൾക്കാനിടയായി. ഏതെങ്കിലുംവിധത്തിലുള്ള പ്രതിസന്ധിയിൽപെടുന്ന വിശ്വാസികൾക്ക് സഭമുഴുവൻ കൂടെയുണ്ടെന്ന ആത്മവിശ്വാസം പകർന്നു നല്കുന്നവരായിരുന്നു ഒരു കാലത്ത് സഭയിലെ വചനപ്രഘോഷകരും ധ്യാനഗുക്കന്മാരുമെല്ലാം. തീവ്രമായ പ്രാർത്ഥനാനുഭവവും അഗാധമായ പഠനവും തെളിച്ചമുള്ള ജീവിതവിശുദ്ധിയുമൊക്കെയായിരുന്നു അവരെ സമൂഹം ആദരിക്കുന്ന ഗുരുക്കന്മാരാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകളെ വിശ്വാസികൾക്ക് ഒരു സംശയവും കൂടാതെ ദൈവത്തിന്റെ സന്ദേശമായി കാണുവാനും അതിൽ ആശ്വാസം പ്രാപിക്കുവാനും കഴിഞ്ഞിരുന്നു. അങ്ങനെയുള്ളവരുടെ സാന്നിദ്ധ്യമായിരുന്നു ഏതു സഹനത്തീയിലും സമചിത്തതയോടെ ജീവിതാനുഭവങ്ങളെ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു ധൈര്യം പകർന്നിരുന്നത്.

എന്നാൽ ഇന്ന് വകതിരിവില്ലാത്ത കുറേ ന്യൂജെനറേഷൻ ഗുരുക്കന്മാരും സിദ്ധന്മാരും മുളച്ചുവന്നിട്ടുണ്ട്. സഭയോടുചേർന്നു പ്രാർത്ഥിക്കാനും പഠിക്കാനും ശ്രമിക്കാതെ, പരസ്പരം മത്സരബുദ്ധിയോടെ വായിൽ വരുന്നതെല്ലാം വെളിപാടുകളായി അവതരിപ്പിച്ച് വിശ്വാസികളുടെയിടയിൽ വെളിച്ചപ്പാടുകളായി മാറാൻ ശ്രമിക്കുന്നവർ. ഇന്നു പല കുടുംബങ്ങളിലുമുള്ള പല പ്രതിസന്ധികളും രൂക്ഷമാക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്. എന്തെങ്കിലും അസാധാരണമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിൽ കയറിച്ചെന്ന് ആ കുടുംബങ്ങൾ ആ പ്രത്യേക അവസ്ഥയിലായിത്തീരാനുള്ള കാരണം കണ്ടുപിടിക്കലാണ് അവരുടെ ആദ്യപണി. ഒരേ കാര്യത്തിന് ഓരോരുത്തരുടെയും സ്പെഷ്യലൈസേഷൻ അനുസരിച്ച് ഓരോ കാരണങ്ങളായിരിക്കും കണ്ടുപിടിക്കുന്നതെന്നുമാത്രം. പൈശാചികബന്ധനം, മരണത്തിന്റെ ആത്മാവ്, പൂർവികരുടെ പാപത്തിന്റെ ശാപം, മാതാപിതാക്കന്മാരുടെ വഴിവിട്ട ജീവിതം, വീടിന്റെ ആകൃതിയും സ്ഥാനവും ദർശനവും എന്ന് തുടങ്ങി കൈവിഷം, കൂടോത്രം, അന്യമതസംസർഗം അങ്ങനെയങ്ങനെ നീളുകയാണ് കാരണങ്ങളുടെ ലിസ്റ്റ്… എതെങ്കിലും ദുരന്താനുഭവത്തിന്റെ വേദനയിൽ വീണുകിടക്കുന്നവരെ ഇങ്ങനെയെന്തെങ്കിലും വിശ്വാസവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ച് ചവിട്ടിയരയ്ക്കുന്നവർ എത്രവലിയ ദ്രോഹമാണ് അവരോടു ചെയ്യുന്നതെന്നു ചിന്തിക്കുന്നില്ല. അവിടുത്തെ ‘ശുശ്രൂഷ’ കഴിഞ്ഞ് തങ്ങളുടെ ദിവ്യദൃഷ്ടിയിൽ അഭിമാനിച്ച് അടുത്ത ഇരയെത്തേടി വണ്ടി കയറുമ്പോൾ ഒരു കുടുംബത്തെക്കൂടി വിശ്വാസത്തിൽനിന്നും സഭയിൽനിന്നും അകറ്റുകയാണ് തങ്ങൾ എന്ന് അവർ അറിയുന്നില്ല. അല്ലെങ്കിൽത്തന്നെ ഇവർക്കൊക്കെ എന്തു സഭ, എന്തു വിശ്വാസം.. അതൊക്കെ അവർക്കു പ്രധാനപ്പെട്ടതായിരുന്നെങ്കിൽ ഒരിക്കലും അവർ സഭയുടെ ചിന്തയിൽനിന്ന് മാറി സ്വന്തം സാമ്രാജ്യവികസനത്തിനുവേണ്ടി പ്രവർത്തിക്കുമായിരുന്നില്ലല്ലോ. വഴിയെ നടന്നുപോയപ്പോൾ വണ്ടിയിടിച്ചതിന്റെ പേരിൽ വീടിന്റെ ഒരു ഭാഗം പൊളിച്ചുപണിയേണ്ടിവന്നവരും കിടപ്പുമുറിയിൽ നിന്ന് കൂടോത്രം കണ്ടെടുത്തതിന്റെ പേരിൽ കൂടെപ്പിറപ്പുകളെ ശത്രുപക്ഷത്തേക്കു മാറ്റി നിറുത്തിയവരും പൈശാചിക ബാധ പേടിച്ച് അന്യമതത്തിൽപ്പെട്ടവർക്ക് ഷേക്ക്ഹാൻഡ് കൊടുക്കാത്തവരുമൊക്കെയുണ്ട് ഇതെഴുതുമ്പോൾ എന്റെ മനസിൽ. കൂടാതെ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ പേരിൽ അപമാനകരമായ പഴികൾ കേൾക്കേണ്ടിവന്ന ചില മാതാപിതാക്കളും…

അപ്രതീക്ഷിതമരണങ്ങളോ രോഗങ്ങളൊ അപകടങ്ങളോപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളും കുടുംബങ്ങളും പലപ്പോഴും ജീവിതത്തിന്‍റെ പിടിവിട്ട അവസ്ഥയിലായിരിക്കും കഴിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം സഭമുഴുവൻ തങ്ങളുടെ കൂടെയുണ്ടെന്ന അനുഭവമാണ് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്. അതു പകർന്നുകൊടുക്കാൻ കഴിയുന്നത് ഇടവകസമൂഹത്തിനും വൈദികർക്കും സന്ന്യസ്തർക്കുമൊക്കെയാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ സഭയുടെ മനസ് എന്താണെന്നു തിരിച്ചറിഞ്ഞ് അത് തീവ്രാനുഭവത്തിലൂടെ കടന്നുപോകുന്നവർക്ക് അനുഭവിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയെന്നതാണ് യഥാർത്ഥത്തിൽ എല്ലാ ശുശ്രൂഷകരുടെയും കടമ. അതിനു വിരുദ്ധമായി അങ്ങനെയുള്ളവരെ കൂടുതൽ തീവ്രമായ ദുഖത്തിലേയ്ക്കും അപമാനത്തിലേക്കുമൊക്കെ തള്ളിവിടുന്നവിധത്തിൽ സഹനങ്ങളുടെ കാരണങ്ങൾ കണ്ടുപിടിച്ചുപറയുന്നവർ, അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ പൈശാചികബാധയുള്ളവരാണ്. കാരണം സഭയുടെ യഥാർത്ഥമുഖവും ചൈതന്യവും ഈശോയിൽനിന്നാണ് നാം കണ്ടെത്തുന്നത്. ഈശോയുടെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന ചൈതന്യത്തെ വേദനിക്കുന്നവരിൽനിന്ന് മറച്ചുപിടിച്ച് കൂടുതൽ നിരാശയും ദുഖവും പകരുന്ന വിധത്തിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തുന്നത് പൈശാചികമായ പ്രവൃത്തിതന്നെയാണ്. ഏതെങ്കിലും സാഹചര്യത്താൽ സങ്കടപ്പെടുന്നവരോടുള്ള സഭയുടെ മനോഭാവമെന്താണെന്ന് ബോദ്ധ്യപ്പെടാൻ ഫ്രാൻസീസ് മാർപ്പാപ്പയുടെ സിനഡനന്തര അപ്പസ്തോലിക ആഹ്വാനമായ “സ്നേഹത്തിന്റെ ആനന്ദം” എന്ന രേഖയുടെ 253 മുതൽ 257 വരെയുള്ള ഖണ്ഡികകളിലുടെ കടന്നുപോയാൽ മതി. പ്രത്യേകിച്ചും അപ്രതീക്ഷിത വേർപാടുകളുടെ ദുഖം പേറുന്ന കുടുംബങ്ങളെക്കുറിച്ചാണ് മാർപ്പാപ്പ അവിടെ സൂചിപ്പിക്കുന്നത്. ആ ഖണ്ഡികകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. സഭയുടെ ഈ പ്രബോധനം വായിച്ചിട്ട്, ഇനിയാരെങ്കിലും ഇതിനു വിരുദ്ധമായ ദർശനങ്ങളുമായി വീട്ടിൽ കയറിവന്നാൽ അവരോട് ‘കടക്കൂ പുറത്ത്’ എന്നു പറയാനുള്ള ആർജ്ജവം വിശ്വാസികൾ നേടണം. ശപിച്ചു ഭസ്മമാക്കിക്കളയുമെന്ന പേടിയൊന്നും വേണ്ട. കാരണം അവർ പ്രസംഗിക്കുന്നത് കർത്താവിന്റെ സുവിശേഷമല്ല, സഭയുടെ പ്രബോധനങ്ങളുമല്ല, സ്വന്തം മനസിലെ വികലചിന്തകൾമാത്രം. ജീവിതത്തിലെ പ്രതികൂലാനുഭവങ്ങൾക്കു കാരണമറിയാൻ ഇതുപോലുള്ള വ്യാജപ്രവാചകന്മാരെ അന്വേഷിച്ചുപോകാതിരിക്കുക, വീട്ടിലേയ്ക്കിടിച്ചുകയറി വരുന്നവരെ സ്വീകരിച്ച് ഒരു ചായയും കൊടുത്ത് തിരിച്ചുപറഞ്ഞുവിടുക. എന്നിട്ട് സഭയുടെ പ്രാർത്ഥനകളിൽ ആശ്രയിച്ച് കാത്തിരിക്കുക. ജീവിതാനുഭവവും വിശുദ്ധിയും പക്വതയുമുള്ളവരിൽനിന്ന് ആത്മീയഉപദേശം തേടുക. ദൈവം ഉത്തരം നല്കും. പരിശുദ്ധ അമ്മയ്ക്കും ശിഷ്യന്മാർക്കും മൂന്നുദിവസം കാത്തിരിക്കേണ്ടിവന്നു ഉത്തരം കിട്ടാൻ. നമുക്ക് കാത്തിരിക്കാനുള്ള പ്രചോദനവും ആശ്വാസവും അതുതന്നെയാണ്…

ഇക്കൂട്ടത്തിൽ ചേർത്തുചിന്തിക്കേണ്ട മറ്റൊരു യാഥാർത്ഥ്യംകൂടിയുണ്ട്. നമ്മുടെ പഴയ തലമുറയിലെ വിശ്വാസികളുടെ ജീവിതം, വലിയ പ്രതിസന്ധികളിലും ദുരന്തങ്ങളിലും തകർന്നുപോകാതെ ദൈവത്തിൽ ശരണപ്പെട്ടു എങ്ങനെ മുമ്പോട്ടു നീങ്ങണം എന്നു നമ്മെ പഠിപ്പിക്കുന്ന ചരിത്രപ്പുസ്തകങ്ങളാണ്. ദൈവാശ്രയബോധത്തോടെയുള്ള അതിജീവനത്തിന്റെ പാഠങ്ങൾ സമൂഹത്തിനു ലഭിക്കാൻ അവരിലേക്കു നോക്കിയാൽ മതി. എന്തുകൊണ്ട് പുതിയ തലമുറയ്ക്കതു കഴിയാതെപോകുന്നു എന്ന് നാം ഗൌരവമായി ചിന്തിക്കണം. ഉത്തരം വളരെ ലളിതമാണ്. പഴയ തലമുറയ്ക്ക് ആശ്രയിക്കാൻ ഇടവകപ്പള്ളികളും അവിടുത്തെ ബലിയർപ്പണങ്ങളും കൂദാശകളും മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ അനുഭവങ്ങളുടെയും അർത്ഥം കണ്ടെത്താൻ അവർ നോക്കിയത് അവരുടെ അൾത്താരയിലേക്കാണ്. എന്നാൽ ഇന്നാകട്ടെ ധ്യാനകേന്ദ്രങ്ങളും കേന്ദ്രങ്ങളില്ലാത്ത ഫ്രീലാൻഡ്സ് ഗുരുക്കന്മാരും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങുകളായി മാറുകയാണ് ജീവിതങ്ങൾ. ഓരോ കേന്ദ്രവും പഠിപ്പിച്ചുവിടുന്ന ഓരോ ആചാരങ്ങൾ. കൈയിൽ നൂലുകെട്ടിയും കൊന്തചുറ്റിയും നടക്കുന്നവരും ചുറ്റുപാടും മുഴുവനും ബന്ധനങ്ങൾ മാത്രം കാണുന്നവരും എണ്ണ ഒഴിക്കുന്നവരും മാലയിടുന്നവരും ധ്യാനകേന്ദ്രം അച്ചടിക്കുന്ന പേപ്പർ തിന്നും ദേഹത്തു വച്ചുകെട്ടിയും രോഗശാന്തി നേടാൻ ശ്രമിക്കുന്നവരും അങ്ങനെ വ്യത്യസ്തവും വിചിത്രവുമായ ആത്മീയശൈലികൾ കൊടികുത്തിവാഴുന്നു. എല്ലാം ദൈവത്തിന്റെ പേരിലാണെങ്കിലും ദൈവത്തിലേക്കു നോക്കാൻമാത്രം മറന്നുപോകുന്ന അവസ്ഥയാണിന്ന്. വിഗ്രഹാരാധനയുടെ അതിർവരമ്പുകളിലാണോ പലരും ഇന്നു ജീവിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളുടെ ആത്മീയതയുടെ അടിസ്ഥാനം ഇടവകപള്ളിയിൽനിന്ന് ധ്യാനകേന്ദ്രങ്ങളിലേക്കു മാറിയപ്പോൾ മുതൽ ആരംഭിച്ചതാണ് ഈ വഴിതെറ്റിയ ആത്മീയയാത്ര. ഓരോ വിശ്വാസിയുടെയും ജീവിതത്തെ അവകാശബോധത്തോടെ സമർപ്പിക്കാൻ സാധിക്കുന്ന ഏകയിടം ഇടവകപ്പള്ളിയുടെ ബലിപീഠമാണെന്ന സത്യം പലരും മറന്നുപോകുന്നു. അത് ഓർമ്മിപ്പിക്കാൻ ഈ പറയുന്ന ഗുരുക്കന്മാർ ബോധപൂർവം ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽനിന്ന് ഇടവകപ്പള്ളിയിലെ അൾത്താരയിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായെങ്കിൽമാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളു. അതിന് ഉത്തരവാദിത്വപ്പെട്ടവർ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s