സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സമൂഹത്തിലെ ആർഭാടത്തിനെതിരെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ചർച്ചാ വിഷയമാക്കിയ കൌണ്ടർപോയിന്റ് മനോരമ ചാനലിൽ കണ്ടതിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റ്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം വളരെ ഭാവാത്മകമായി ആ വിഷയം കൈകാര്യം ചെയ്തു. ചാനലുകളിൽ പതിവുള്ളതുപോലെ, അവതാരകയായിരുന്ന ശ്രീമതി നിഷ ജെബി സഭാനേതൃത്വവും വൈദികരും വിമർശിക്കപ്പെടണം എന്നാഗ്രഹിച്ചു ഇടപെടൽ നടത്തിയപ്പോഴും അവിടെയുണ്ടായിരുന്നവർ നിഷ്പക്ഷമായി സംസാരിച്ച് ആ ചർച്ചയുടെ അന്തസു കാത്തു. (സഭാനേതൃത്വവും വൈദികരും വിമർശനത്തിനതീതരാണെന്നൊന്നും ഇതിന് അർത്ഥം കണ്ടുപിടിക്കരുതേ). പതിവിനു വിപരീതമായി അവതാരക ആഗ്രഹിച്ച മറുപടികൾ പറയാതെ യാഥാർത്ഥ്യബോധത്തോടെ ചർച്ചയിൽ പങ്കെടുത്ത ആ വ്യക്തികൾ ഇനി ഇതുപോലുള്ള ചാനൽ ചർച്ചകൾക്കു ക്ഷണിക്കപ്പെടുമോ എന്നു കണ്ടറിയണം. അവതാരകയുടെ പിടിവിട്ടുപോയ ആ ചർച്ചയ്ക്കിടയിൽ കയറിവന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളുടെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് സംരക്ഷണസമിതിയെക്കുറിച്ചു പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, പ്രകൃതിസംരക്ഷണത്തിനുവേണ്ടി സർക്കാർ കൊണ്ടുവന്ന കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ സഭ എതിർത്തുവെന്നും അസത്യം പ്രചരിപ്പിച്ച് അനാവശ്യമായി ജനങ്ങളിൽ ഭീതിയുളവാക്കിയെന്നുമുള്ള തരത്തിൽ ശ്രീമതി നിഷ സംസാരിക്കുകയുണ്ടായി. ശ്രീ പി.സി. സിറിയക് അതിനോട് വളരെ കൃത്യമായി പ്രതികരിച്ചപ്പോൾ വിഷയത്തിൽനിന്ന് വഴുതിമാറി തന്റെ പ്രാഗത്ഭ്യം അവതാരക പ്രകടിപ്പിക്കുകയും ചെയ്തു. (ഈ വിഷയത്തിൽ വേണ്ടത്ര ബോധവത്ക്കരണം നടക്കാത്തതുകൊണ്ട് കർഷകർക്കിടയിൽ തെറ്റിധാരണകൾ ഉണ്ടായെന്ന രീതിയിലുള്ള പ്രതികരണം സീറോമലബാർ സഭയുടെ വക്താവ് ബഹുമാനപ്പെട്ട പൂച്ചക്കാട്ട് അച്ചൻ നടത്തിയതും ഹൈറേഞ്ചിലേയും കുടിയേറ്റമേഖലകളിലേയും ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു). കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ കർഷകർക്കെതിരല്ലെന്നും ഹൈറേഞ്ച് സംരക്ഷണസമിതി അനാവശ്യമായ ഇടപെടലാണ് നടത്തിയതെന്നും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രതിനിധിയെന്ന നിലയ്ക്ക് ശ്രീമതി നിഷയോട് ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. പട്ടണത്തിലെ ചാനൽമുറിയിൽനിന്ന് പുറത്തിറങ്ങി സ്വന്തം ജന്മദേശത്തും അയൽപ്രദേശങ്ങളിലുംചെന്ന് അവിടെയുള്ള കർഷകരോട്, ഇനിയും നടപ്പിൽവരാത്ത ഈ റിപ്പോർട്ടുകൾ മുഖാന്തിരം എന്തെങ്കിലും ഭവിഷ്യത്തുകൾ ഇപ്പോൾത്തന്നെ അനുഭവിക്കുന്നുണ്ടോ എന്നു ചോദിച്ചിട്ട് അവർ പറയുന്ന മറുപടികൾ എഡിറ്റു ചെയ്യാതെ (വാർത്തകൾക്ക് അതവതരിപ്പിക്കുന്ന മാധ്യമത്തിന്റെ നിറം കൊടുക്കുന്നതിനാണല്ലോ ഇപ്പോൾ എഡിറ്റിംഗ് എന്ന സങ്കേതം ഉപയോഗിക്കുന്നത്) മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള ആർജവത്വം കാണിക്കാൻ നിങ്ങൾക്കു കഴിയുമോ?
*********
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി സംഘടിതപ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഒരു ഭീഷണി തന്നെയായിരുന്നു. (രാഷ്ട്രീയം കയറി നാമാവിശേഷമാക്കിയ ഇന്നത്തെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത്). എന്നാൽ അവരെ ഒരു കൊടിക്കീഴിൽ നിലനിർത്താൻ സംരക്ഷണ സമിതിക്കു കഴിഞ്ഞില്ല. തങ്ങൾക്കു വലിയ സ്വാധീനമില്ലാതിരുന്ന ഹൈറേഞ്ചിലെ ക്രൈസ്തവരുടെ മനസിൽ കയറിക്കൂടാൻ കുറുക്കന്റെ കണ്ണുകളുമായി കാത്തിരുന്ന ഇടതുപക്ഷത്തെ കൂടെക്കൂടാൻ അനുവദിച്ച് ഒരു ജനപ്രതിനിധിയെ ജയിപ്പിച്ചെടുത്തപ്പോൾ സമിതിയുടെ പരാജയത്തിന്റെ നാന്ദി കുറിക്കപ്പെട്ടു. ഒരു നേതാവിന്റെ ധാർഷ്ട്യത്തിനു പിന്നിൽ അണിനിരന്ന് സംരക്ഷണസമിതിയെ കൊഞ്ഞനംകുത്തിയ വലതുപക്ഷമായും തക്കസമയത്ത് ചൂണ്ടയെറിഞ്ഞ് സമിതിയുടെ കഴുത്തിൽ കുരുക്കിട്ട ഇടതുപക്ഷമായും പിന്നെ വിഭാഗിയതയുടെ വിത്തുകൾ വിതച്ച വർഗീയപാർട്ടിയായും സ്വന്തം കൊടിക്കീഴിൽനിന്ന കർഷകർതന്നെ രൂപാന്തരപ്പെടുമെന്നത് തിരിച്ചറിയാൻ സമിതിയുടെ നേതൃത്വത്തിനു കഴിയാതെപോയി. അങ്ങനെയിപ്പോൾ ജാതിയായി, മതമായി, രാഷ്ട്രീയമായി, പ്രസ്ഥാനം പുരപ്പുറത്തുമായി. എങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതി എന്തിനുവേണ്ടി നിലകൊണ്ടോ ആ യാഥാർത്ഥ്യം ഇപ്പോഴും സജീവമായി നിലനില്ക്കുകയാണ്. അതിനെയാണ് സ്വന്തം സാമ്രാജ്യ വികസനമെന്ന ചിന്തയല്ലാതെ, കർഷകരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത മാധ്യമങ്ങളും പാർട്ടികളും കള്ളത്തരമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്. ഹൈറേഞ്ചിലും മറ്റു കുടിയേറ്റപ്രദേശങ്ങളിലുമുള്ളവർ ‘കർഷകർ’ എന്ന വികാരത്തിനപ്പുറത്ത് കക്ഷിരാഷ്ട്രീയത്തിന്റെ വ്യത്യസ്തങ്ങളായ കൊടികൾ പേറി വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുമ്പോൾ കർഷകശത്രുക്കൾക്ക് കാര്യങ്ങൾ വളരെയെളുപ്പമാണെന്നു പറയേണ്ടതില്ലല്ലോ.