Posted in SOCIAL

ശിക്ഷണവും ശിക്ഷയും പിന്നെ പീഡനവും…

 

സ്കൂളിൽ കുസൃതി കാട്ടിയാൽ അദ്ധ്യാപകൻ കൈയോടെ പിടിക്കും, ചുരൽകഷായം കൈവെള്ളയിലോ തുടയിലോ രണ്ടൌൺസ് കിട്ടുകയും ചെയ്യും. സ്വാഭാവികമായും മുതിർന്ന ക്ലാസിലോ താഴ്ന്ന ക്ലാസിലോ പഠിക്കുന്ന സഹോദരനോ സഹോദരിയോ വിവരം അറിയുകയും അത് എത്രയും പെട്ടെന്ന് വീട്ടിലറിയിക്കുകയും ചെയ്യും. വീട്ടിലറിഞ്ഞാൽപിന്നെ സ്കൂളിൽനിന്നു കിട്ടിയ കഷയത്തിനു മറുമരുന്നായി അപ്പന്‍റെയോ അമ്മയുടേയോ വീതം ഒരു നാലൌൺസ് വേറെ. വീട്ടിൽ തന്നെ ഒറ്റിക്കൊടുത്ത കൂടപ്പിറപ്പിനെ ചില ഇഷ്ടപ്പെട്ട മൃഗങ്ങളുടെ പേരുവിളിച്ച് പ്രതിഷേധവും പിണക്കവും പ്രകടിപ്പിക്കും. പക്ഷെ ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മുറ്റത്തരികിലെ ചാമ്പച്ചുവട്ടിലോ പേരച്ചുവട്ടിലോ എത്തിക്കഴിയുമ്പോൾ പിണക്കമൊക്കെ പമ്പ കടന്നിരിക്കും…

ഒരു ചെറുകഥയുടെ തുടക്കമൊന്നുമല്ല, ഇപ്പോഴത്തെ ഭൂരിപക്ഷം ചെറുപ്പക്കാരായ മാതാപിതാക്കളും അവരുടെ കുട്ടിക്കാലത്ത് നിത്യവും അഭിമുഖീകരിച്ചിരുന്ന അനുഭവമാണിത്. ഒരുപക്ഷേ ഇന്ന് സന്തോഷത്തോടും സ്നേഹത്തോടുംകൂടി ഓർമ്മിക്കുന്ന അനുഭവങ്ങൾ. ഇതിവിടെക്കുറിച്ചത് ചില നൊസ്റ്റാൾജിക് വികാരങ്ങൾ അവരിൽ ഉണർത്താനല്ല, മറിച്ച് വളരെ ഗൌരവമായ ഒരു വിഷയത്തിലേക്ക് നമ്മുടെ ചിന്തയെ ഒന്നു വഴിതിരിച്ചു വിടാനാണ്.

വീട്ടിലും വിദ്യാലയത്തിലും വേണ്ടസമയത്തുകിട്ടുന്ന ശിക്ഷണമാണ് മനുഷ്യന്റെ സ്വഭാവത്തിലെ പരുക്കൻ ഭാവങ്ങളെ ഇല്ലാതാക്കി അവനെ സംസ്കാരസമ്പന്നനാക്കുന്നത്. എന്നാൽ ഇന്ന് ശിക്ഷണത്തെ ശിക്ഷയായും ഒരു പടികൂടി കടന്ന് പീഡനമായും വ്യാഖ്യാനിക്കുമ്പോൾ കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിൽ അതു വലിയ പ്രതിസന്ധികൾ തീർക്കുകയാണ്.
കുട്ടികളെ ശിക്ഷിക്കുന്നതു നിയമംമൂലം നിരോധിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിൽ. വിദേശനാടുകളിലേതുപോലെ കുട്ടികൾ പരാതിപ്പെട്ടാൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ അഴിയെണ്ണുന്ന അവസ്ഥയാണിന്നുള്ളത്. കുട്ടികളുടെ മനഃശാസ്ത്രമനുസരിച്ച് അവരുടെ മനസിനെ ഒരുതരത്തിലും വേദനിപ്പിക്കാൻ പാടില്ലത്രേ. ഈ പുതിയ മനഃശാസ്ത്രം ഉണ്ടാക്കിയവർ ചെറുപ്പത്തിൽ മാതാപിതാക്കളിൽനിന്നോ അദ്ധ്യാപകരിൽനിന്നോ ഒരു ശിക്ഷണവും ലഭിക്കാത്തവരാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ശിക്ഷണങ്ങൾ നല്കുന്ന ചെറിയ വേദനകൾ സ്നേഹത്തിൽ ചാലിച്ച് കൊടുക്കുമ്പോഴാണ് തിരുത്തലുകൾ തിരിച്ചറിവുകളായി കുട്ടികളുടെ ഉള്ളിൽ ഉറയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങൾ തിരുത്തുവാൻ ഒരു കുഞ്ഞുവടി സൂക്ഷിക്കാത്ത വീടും വിദ്യാലയവും വളർത്തിവിടുന്നത് എപ്പോഴും പക്വതയുള്ള വ്യക്തിത്വങ്ങളെയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അതേസമയം, എന്തിനും ഏതിനും എപ്പോഴും ശിക്ഷിച്ച് ആടുതോമാമാരെ സൃഷ്ടിക്കണമെന്ന് ഈ പറഞ്ഞതിനർത്ഥമില്ല. ശിക്ഷകൾ കുഞ്ഞുങ്ങളുടെ എല്ലാ സർഗാത്മകതയും തല്ലിക്കെടുത്തുന്ന ഭീകരമായ പീഡനങ്ങളാകുമ്പോൾ ഹിറ്റലറേപ്പോലുള്ള ക്രൂരജന്മങ്ങൾ ഉണ്ടാകുമെന്നും നാം തിരിച്ചറിയാതെ പോകരുത്. തല്ലും തലോടലും ഒരുപോലെ കൊടുക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും അറിഞ്ഞിരിക്കണം.

ശിക്ഷണം എന്നത് അനുസരണക്കേടു കാണിക്കുമ്പോൾ നല്കുന്ന ശിക്ഷമാത്രമാണെന്നു നാം ധരിക്കരുത്. കുഞ്ഞുങ്ങളിലെ നന്മകൾകണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ പ്രായത്തിനൊത്തവിധം ചെറിയ ജോലികൾ നല്കി അദ്ധ്വാനശീലത്തിന്റെ നല്ല പാഠങ്ങൾ പകർന്നു കൊടുക്കുന്നതും കൊച്ചുമനസിലെ പക്വതയില്ലാത്ത ചില ആഗ്രഹങ്ങൾ സ്നേഹപൂർവം നിഷേധിക്കുന്നതുമൊക്കെ ശിക്ഷണത്തിന്റെ ഭാഗംതന്നെ. എന്നാൽ ഇതുപോലെയുള്ള ശിക്ഷണത്തിന്റെ കയ്പ് അനുഭവിക്കാതെ വളരുന്ന തലമുറ ജീവിതത്തിലെ കയ് പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ പലപ്പോഴും അടിപതറുന്നതിന്റെ ദുരന്തകഥകൾ മിക്കപ്പോഴും മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ചെറിയ തിക്താനുഭവങ്ങളെപ്പോലും പക്വതയോടെ സമീപിക്കാനുള്ള മനക്കരുത്ത് പലപ്പോഴും അവർക്കുണ്ടാവില്ല. കൂട്ടുകാരുടെ പരിഹാസങ്ങളോ അധികാരികളുടെ ശാസനകളോ ജോലിയുടെ സമ്മർദങ്ങളോ താങ്ങാൻ കഴിവില്ലാതെ ജീവിതത്തിനു സുല്ലിടുന്ന ദാരുണസംഭവങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞുങ്ങളെ വിദ്യാലയത്തിലയയ്ക്കുന്നത് അറിവുനേടുന്നതിനുവേണ്ടി മാത്രമല്ലല്ലോ. അറിവുനേടിയതുകൊണ്ടുമാത്രം ആരും ഉത്തമവ്യക്തികളായി മാറില്ലെന്ന് സമീപകാലത്തു പിടിയിലായ ചില ഉന്നതബിരുദധാരികളായ കുറ്റവാളികൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അക്ഷരങ്ങളോടൊപ്പം സ്വഭാവരൂപീകരണത്തിന്റെ നല്ല പാഠങ്ങളും കുഞ്ഞുങ്ങൾക്കു ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാൽ വിദ്യാലയത്തിൽ ഏതെങ്കിലും കാരണത്തിന് അദ്ധ്യാപകൻ മക്കളെ ശാസിച്ചെന്നോ ശിക്ഷിച്ചെന്നോ കേട്ടാൽ കാരണമന്വേഷിക്കാനുള്ള ക്ഷമപോലുമില്ലാതെ പീഡനത്തിനു കേസുംകൊടുത്ത് സ്കൂളും തല്ലിപ്പൊളിച്ച്, കഴിയുമെങ്കിൽ അദ്ധ്യാപകനിട്ടും രണ്ടുകൊടുത്ത് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന മാതാപിതാക്കൾ അവരുടെ ആ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങളിലേയ്ക്കു പകരുന്ന ബോദ്ധ്യങ്ങളാണ് അവരെ നാടിനും വീടിനും പേടിസ്വപ്നങ്ങളായി രൂപപ്പെടുത്തുന്നത്. ഇങ്ങനെ ഉറുമ്പരിക്കാതെയും പേനരിക്കാതെയും വളർത്തിയ മക്കൾ അവരുടെ കൈയിലിരിപ്പുകൊണ്ട് നാട്ടുകാരുടെ കൈക്കരുത്ത് അറിയുമ്പോഴെങ്കിലും നാം ചിന്തിക്കുക, വേണ്ടസമയത്ത് ഒരു ഈർക്കിൽകൊണ്ട് അവനെ തിരുത്തിയിരുന്നെങ്കിൽ ഇന്ന് നാട്ടുകാരുടെ പത്തൽ അവന്റെ പുറത്തു വീഴില്ലായിരുന്നെന്ന്.

നിയമങ്ങളെ വളച്ചൊടിച്ച് ശിക്ഷണങ്ങളെ പീഡനത്തിന്റെ നിർവചനത്തിലൊതുക്കി കുഞ്ഞുങ്ങൾക്കതു നിഷേധിച്ച് അവരെ പക്വതയും പാകതയുമില്ലാത്തവരായി വളർത്തിക്കൊണ്ടുവരാതെ, ഉത്തമവ്യക്തിത്വങ്ങളായി അവർ രൂപാന്തരപ്പെടാൻ നല്ല മാതൃകയും തിരുത്തലുകൾ നല്കുന്ന സ്നേഹവും ചെറിയ അദ്ധ്വാനങ്ങളിൽ പങ്കുചേർക്കാനുള്ള മനസും പിന്നെ ഒരു കൊച്ചുവടിയും വീട്ടിലും വിദ്യാലയത്തിലും നമുക്കു സൂക്ഷിക്കാം.

“ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു” (ലൂക്കാ 2, 52).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s