കേരളവും തമിഴ് നാടും അയൽക്കാരാണെങ്കിലും ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മനുഷ്യരുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലുമെല്ലാം ഒരുപാട് വ്യത്യാസങ്ങളുണ്ട്. തമിഴ് നാട്ടിൽ ജാതിയും മതവും വർഗവും രാഷ്ട്രീയവുമെല്ലാം ചേർന്ന് മനുഷ്യരുടെ ഇടയിൽ തീവ്രമായ ചേരിതിരിവുകൾ സൃഷ്ടിക്കുമ്പോഴും നാടിനെ ബാധിക്കുന്ന ഒരു പൊതുപ്രശ്നം വന്നാൽ അവരെല്ലാം അവരെല്ലാം ഒറ്റ അപ്പനു പിറന്ന മക്കളാകും. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ കുറേപ്പേർ അതിന്റെ പ്രത്യാഘാതമനുഭവിക്കുന്നവരും കുറേപ്പേർ നിസംഗതയോടെ നോക്കിനില്ക്കുന്നവരും കുറേപ്പേർ അതിൽ സന്തോഷിക്കുന്നവരും ഇനിയും കുറേപ്പേർ അതിൽനിന്ന് മുതലെടുക്കുന്നവരുമായി അവിടെയുണ്ടാകും. ആശാൻകളരിയിൽ പഠിച്ചിരുന്നകാലത്ത് തന്നെ കോക്രി കാട്ടിയവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് മരിക്കുന്നതുവരെ അവനെ ദ്രോഹിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഉപയോഗിക്കുന്ന നമുക്ക് ഒരിക്കലും ഒരു “പൊതുശത്രു” ഉണ്ടാകില്ല. കാരണം ഏതെങ്കിലുംതരത്തിലുള്ള യോജിപ്പുണ്ടെങ്കിലെല്ലേ ഒരു പൊതുകാര്യത്തിനുവേണ്ടി ഒന്നിച്ചു നില്ക്കാൻ കഴിയൂ.
പറഞ്ഞുവരുന്നത് മുല്ലപ്പെരിയാറിനെക്കുറിച്ചുതന്നെയാണ്. നാളെത്രെയായി മുല്ലപ്പെരിയാർ അണക്കെട്ട് നമ്മുടെ നാടിന്റെ ഒരു വലിയ പ്രതിസന്ധിയായിത്തീർന്നിട്ട്? നമ്മുടെ നേതാക്കന്മാർക്ക് ഈ പ്രശ്നം ഉചിതമായി പരിഹരിക്കാൻ കഴിയില്ലെന്ന് അവർതന്നെ തെളിയിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാർ സമരം രാഷ്ട്രീയക്കാർ ഏറ്റെടുത്ത സമയത്ത് എന്തെല്ലാം കോലാഹലമായിരുന്നു സമരമുഖത്ത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും അവരുടെ പ്രതിബദ്ധത തെളിയിക്കാൻ കിണഞ്ഞുശ്രമിച്ച് സമരപ്പന്തലുകളും പരിസരങ്ങളും കൊടികളും ഫ്ലക്സ് ബോർഡുകളുംകൊണ്ട് വൃത്തികേടാക്കിയത് മിച്ചം. മന്ത്രിസ്ഥാനം പോയാലും വേണ്ടില്ല, ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ അടങ്ങൂ എന്നു പറഞ്ഞ മന്ത്രി ഇപ്പോഴും കസേരയിൽത്തന്നെയുണ്ട്.
കോടതിമുറിക്കുള്ളിൽ ലഭിച്ച തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം അന്യായമാണെന്നു പറയാൻ നമുക്കാവില്ല. എന്നാൽ തമിഴ് നാട്ടിലെ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി പ്രത്യേകലക്ഷ്യത്തോടെ വളരെ തന്ത്രപരമായി തുടക്കംമുതൽ കരുക്കൾ നീക്കിയതിന്റെ ഫലം അവർക്കു ലഭിച്ചു എന്നേ കരുതാനാകൂ. അല്ലെങ്കിൽ ഇത്രയും അന്യായമായൊരു പാട്ടക്കരാറും അതേത്തുടർന്നു അണക്കെട്ടിന്‍റെയും പരിസരപ്രദേശങ്ങളുടെയും ഉടമസ്ഥാവകാശവും തമിഴ് നാടിന് അനുകൂലമായിത്തീരുന്നതെങ്ങനെ!!?
കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെള്ളം 142 അടിയിലേയ്ക്കടുത്തുകൊണ്ടിരിക്കുന്നു. ഇതിനോടകം 2700 ഏക്കർ വനം വെള്ളത്തിനടിയിലായി. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും അതെത്ര നാശകരമായിത്തീർന്നുവെന്ന് എന്തേ ആരും ചിന്തിക്കാത്തത്? കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പാവപ്പെട്ട കർഷകർ സമരം ചെയ്തപ്പോൾ പരിസ്ഥിതി സംരക്ഷകരായി അവതരിച്ചവരും കർഷകരെ ചൂഷകരെന്ന് ആക്ഷേപിച്ചവരും ഈ നാശം കാണുന്നില്ലെന്നു തോന്നുന്നു. ആടിനു കൊടുക്കാൻ ഒരു പ്ലാവിൻകൊമ്പു വെട്ടുന്നതുപോലും ആവാസവ്യവസ്ഥയ്ക്കു കോട്ടംവരുത്തുമെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രതികരിച്ചുകൊണ്ടിരുന്ന പരിസ്ഥിതി പ്രവർത്തകരെ ഇപ്പോൾ കാണാനില്ല. തമിഴ് നാടിനോട് പ്രതികരിച്ചാൽ ശരീരത്തിനു കേടുപാടുവരുമെന്ന ഭയംകൊണ്ടാണോ അവരൊന്നും ഇപ്പോൾ രംഗത്തു വരാത്തത്?
142-ൽ എത്തിയിട്ടും അണക്കെട്ടു പൊട്ടുകയോ നാശനഷ്ടം ഉണ്ടാവുകയോ ചെയ്തില്ലല്ലോ എന്നതാണ് ചില മലയാളികളുടെയെങ്കിലും മനസിലിരുപ്പ്. തമിഴ് നാട് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അണക്കെട്ട് ദുർബലമാണെന്നുള്ള വാദം അംഗീകരിക്കണമെങ്കിൽ അതു പൊട്ടിക്കാണിക്കണമെന്ന് വാശി പിടിക്കുന്നവരോട് എന്തു പറയാൻ… കാലപ്പഴക്കവും പ്രഗത്ഭങ്ങളായ വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടും ബലപരിശോധനാ റിപ്പോർട്ടും മുൻ ദുരന്താനുഭവങ്ങളുമൊക്കെ മനസിൽ ഭീതി വളർത്തുന്ന യാഥാർത്ഥ്യങ്ങളായി കൺമുമ്പിൽ നില്ക്കുമ്പോൾ ഇതുപോലുള്ള പാണ്ടി ന്യായങ്ങൾ പറയാനും പ്രചരിപ്പിക്കാനും കേരളത്തിലും ആളുണ്ടെന്നുള്ളതാണ് നമ്മുടെ ഗതികേട്.
ഓരോ ദിവസവും കേരളത്തിലെ സാമാന്യജനങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് പൂർണ്ണമായി കൈക്കലാക്കിയിരിക്കുന്ന തമിഴ് നാട് അവിടേക്ക് കേരളത്തിൽനിന്നുള്ള ഒരുദ്യോഗസ്ഥനെപ്പോലും അടുപ്പിക്കുന്നില്ല എന്നതാണ് എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. ഡാമിലെ വെള്ളത്തിന്റെ അളവ് അടിയന്തിരമായി കുറയ്ക്കാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നുള്ള കേരളാ മുഖ്യമന്ത്രിയുടെ കത്തിന് കേരളത്തെ മുഴുവൻ പരിഹസിക്കുന്ന ഒരു മറുപടിയാണ് തമിഴ് നാട് മുഖ്യമന്ത്രി നല്‍കിയത്. തമിഴരുടെ ധാർഷ്ഠ്യവും ഈ വിഷയത്തിലുള്ള ഒത്തൊരുമയും കരുനീക്കങ്ങളും മറികടന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ കേരളത്തിനു സാധിക്കുമെന്നത് ഒരു അതിമോഹമായതിനാൽ മറ്റെന്തെങ്കിലും ബദൽവഴികളന്വേഷിക്കുകയാണ് നല്ലതെന്നു തോന്നുന്നു.
അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് അപകടമില്ലാത്ത അവസ്ഥയിൽ നിലനിർത്താനും തമിഴ് നാടിന് അത്യാവശ്യമുള്ള ജലം കൊടുക്കാനും സാധിക്കുന്ന വിധത്തിൽ വനത്തിലൂടെ ഒരു കനാലുണ്ടാക്കി അണക്കെട്ടിലെ കൂടുതലുള്ള വെള്ളം കേരളത്തിലേക്കു തിരിച്ചുവിടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അന്വേഷിച്ചുകൂടേ? ഭൂമിശാസ്ത്രപരമായി സാദ്ധ്യതയുണ്ടെങ്കിൽ പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിൽ കൂടുതൽ പണച്ചെലവ് അതിനുണ്ടാകാൻ സാദ്ധ്യതയില്ല. പിന്നെയുണ്ടാകാവുന്ന ഒരു പ്രശ്നം അതു കേരളത്തിന്റെ പദ്ധതിയാകുമ്പോൾ തലപൊക്കാൻ സാദ്ധ്യതയുള്ള പരിസ്ഥിതിപ്രേമികളുടെ പോരാട്ടമാണ്. ഏതായാലും 142 അടിയും ഭാവിലക്ഷ്യമായ 152 അടിയും വെള്ളം അണക്കെട്ടിൽ ഉയരുമ്പോഴോ അണക്കെട്ടു തകർന്നാലോ ഉണ്ടാകുന്നത്ര നാശം ഇങ്ങിനെയൊരു കനാൽ നിർമ്മിച്ചാൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
തമിഴന്റെ അഹങ്കാരവും മലയാളിയുടെ നിസംഗതയും നേതൃത്വത്തിന്റെ ഒളിച്ചുകളിയും കേരളത്തിന്റെ ഗതികേടും കണ്ട് വെറുതേയിരുന്നു ചിന്തിച്ചുപോയതാണ് കേട്ടോ…