Posted in SOCIAL

കല്യാണം കഴിക്കാൻ മാത്രമുള്ളതല്ല!!

 

ഒരിക്കൽ പള്ളിയിലൊരു വിവാഹച്ചടങ്ങ് കഴിഞ്ഞ് പള്ളിമുറിയിൽ കിട്ടിയ സദ്യയുമുണ്ട് പുറത്തിറങ്ങിയപ്പോൾ, തൊട്ടടുത്തുള്ള പാരീഷ്ഹാളിന്റെ ഭിത്തിയിൽ ചാരിനില്ക്കുന്ന ഒരു വല്യപ്പനെ കണ്ട് കുശലം ചോദിച്ചു. സദ്യയുണ്ടില്ലേ എന്ന ചോദ്യത്തിനു ‘ആരോഗ്യമില്ലച്ചാ’ എന്നായിരുന്നു മറുപടി. ആരോഗ്യമുണ്ടാകാനല്ലേ ഭക്ഷണം കഴിക്കുന്നതെന്നു ചോദിച്ചപ്പോൾ, കഴിക്കാനല്ല, ഭക്ഷണഹാളിൽ കയറിപ്പറ്റാനുള്ള ആരോഗ്യമില്ല എന്നാണ് പറഞ്ഞതെന്നായി വല്യപ്പൻ. പള്ളിയിൽ കല്യാണക്കുർബാനയും കഴിഞ്ഞ് നെറ്റിയിൽ കുരിശുംവരച്ച് ഇറങ്ങിവന്ന വല്യപ്പൻ കണ്ടത് തുറക്കാത്ത പാരീഷ്ഹാളിന്റെ വാതില്ക്കൽ ഇടിച്ചുകയറാൻ തിക്കിത്തിരക്കി നില്ക്കുന്ന ആൺപെൺ വ്യത്യാസമില്ലാത്ത ജനക്കൂട്ടത്തെയാണ്. ഈ വല്യപ്പനും കാര്യത്തിന്റെ ഗൌരവം മനസിലാക്കി ആ കൂടെകൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും വാതിൽ തുറന്നപ്പോൾ പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും ആരോഗ്യമുള്ള ചെറുപ്പക്കാരോട് പിടിച്ചുനില്ക്കാൻ കഴിയാതെ പിൻവാങ്ങേണ്ടിവന്നു. ഒരു ആത്മഗതം കൊണ്ടാണ് വല്യപ്പൻ തന്റെ വിവരണം അവസാനിപ്പിച്ചത്. “അച്ചന്മാർക്കുള്ളത് പള്ളിമുറിയിൽ എത്തിക്കുന്നതുകൊണ്ട് ഇങ്ങനെ ഇടികൂടണ്ടല്ലോ”. അല്ലെങ്കിൽ അച്ചനും ളോഹയും മടക്കിക്കുത്തി ഈ കൂട്ടത്തിൽ ഇടികൂടിയേനേ എന്നൊരു ധ്വനി ആ ആത്മഗത്തിൽ ഉണ്ടോ എന്നു സംശയിച്ച് ഞാൻ അവിടെനിന്ന് പിൻവാങ്ങി.

തികച്ചും നാണംകെട്ട ഒരു സംസ്ക്കാരം നമ്മുടെയിടയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. കല്യാണവും അതുപോലുള്ള ആഘോഷങ്ങളും നടക്കുന്നിടത്ത് സകല അന്തസും വിട്ടു പെരുമാറുന്ന ഒരു സംസ്ക്കാരം. ഭക്ഷണശാലയുടെ വാതിൽക്കൽ സെക്യൂരിറ്റി ഗാർഡുകളെവച്ചു നിയന്ത്രിച്ചും ആ ഹാളിന്റെ വാതിൽ ബലമായി അടച്ചും തീറ്റക്കാരെ നിയന്ത്രിക്കേണ്ടിവരുന്ന ഒരു സംസ്ക്കാരം!

ഒരു ഭവനത്തിൽ എന്തെങ്കിലും മംഗളകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കാരെയുമൊക്കെ ക്ഷണിച്ച് ആ സന്തോഷത്തിൽ പങ്കുചേർക്കുന്നത് ഏതു നാട്ടിലെയും നല്ല സംസ്ക്കാരമാണ്. നമ്മുടെ നാട്ടിലും നന്മയുള്ള ഈയൊരു ശൈലി നിലനിന്നിരുന്നു. എന്നാൽ ഇന്ന് അതിന്റെ രൂപഭാവങ്ങൾക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു കല്യാണത്തിനു നമ്മെ ക്ഷണിക്കുന്നത് ആ മംഗളകർമ്മത്തിൽ പങ്കെടുക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരെ അനുഗ്രഹിക്കാനുമാണ്. അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് അവസാനം എന്തെങ്കിലുമൊക്കെ ഭക്ഷണപാനീയങ്ങൾ നല്കുന്നത്. എന്നാൽ ക്ഷണിക്കുന്നത് ഭക്ഷണത്തിനു മാത്രമാണെന്ന ധാരണയാണ് ഇന്നു പലർക്കുമുള്ളത്. അതുകൊണ്ടുതന്നെ സ്ഥലത്തു ഹാജരാകുന്നത് ഭക്ഷണസമയമാകുമ്പോൾ മാത്രമാണ്. ആ ദമ്പതികൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും ആ നല്ല നിമിഷങ്ങളിൽ അവരോടുകൂടി ആയിരിക്കുവാനും ശ്രമിക്കാതെ അവരു വച്ചുവിളമ്പുന്ന ഭക്ഷണം ആവശ്യത്തിൽ കൂടുതൽ അകത്താക്കാൻ ഇടിച്ചുകയറി സീറ്റ് ഉറപ്പിക്കുന്നതിൽ നമുക്കു യാതൊരു അന്തസുകുറവും തോന്നാറില്ല!

അതിഥികളെ ഏറെ മാനിക്കുന്ന ഒരു സംസ്ക്കാരമായിരുന്നു നമുക്കുണ്ടായിരുന്നത്. വിവാഹകർമ്മത്തിനു നമ്മുടെ നാട്ടിലേയ്ക്കു കടന്നുവരുന്ന കൂട്ടരെ ‘വിരുന്നുകാർ’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് അങ്ങനെ വിളിക്കുക മാത്രമല്ല അങ്ങനെതന്നെ അവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചു സദ്യയുണ്ണാൻ സ്ഥലസൌകര്യം കുറവുള്ളിടത്ത് വിരുന്നുകാർ ഭക്ഷിച്ചുകഴിയുംവരെ നാട്ടുകാർ കാത്തുനിന്നിരുന്നു. ഇന്നു പക്ഷെ വിരുന്നുകാർക്കും നാട്ടുകാർക്കും ഇക്കാര്യത്തിൽ ഒരേ മനസാണ്: ഇടിച്ചുകയറി പരമാവധി അകത്താക്കി എത്രയും വേഗം സ്ഥലം കാലിയാക്കുക.

ജീവിതസാഹചര്യങ്ങളൊ ജോലിത്തിരക്കൊ ഒന്നും ഈയൊരു അന്തസുകെട്ട പെരുമാറ്റത്തിനു മതിയായ ന്യായീകരണമാകില്ല എന്നു നാം അറിയണം. വരും തലമുറയ്ക്ക് നമ്മുടെ നാടിന്റെ നല്ല സംസ്ക്കാരത്തിന്റെ നന്മകൾ കൈമാറിക്കൊടുത്തില്ലെങ്കിൽ മാന്യതയുടെയും മാനുഷികതയുടെയും മുഖഭാവങ്ങൾ നഷ്ടപ്പെട്ടവരായി അവർ അധഃപതിക്കും എന്നും നാമറിയണം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s