കേന്ദ്രസർക്കാരിന്റെ തനിനിറം പുറത്തുവന്നുതുടങ്ങി. മതതീവ്രനിലപാടുകൾ തലയ്ക്കുപിടിച്ച കുറെ നേതാക്കളെ എന്തും പറയാനും ചെയ്യാനും അനുവദിച്ചുകൊണ്ട് മറ്റെന്തിലും വാചാലനായ പ്രധാനമന്ത്രി നാവടക്കം പാലിക്കുകയാണ്. രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി അവർ ഉണ്ടാക്കിയെടുത്തതും പണ്ടുമുതൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ അപകടകരമായ ഒരു കോമ്പിനേഷൻ ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ അവർ ഉപയോഗിച്ചുതുടങ്ങി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്ന ഒരു ഭൂരിപക്ഷവർഗീയതേരോട്ടത്തിന്റെ കാഹളം അവർ മുഴക്കിക്കഴിഞ്ഞു. മതേതരത്വത്തിന്റെ നിർവചനംതന്നെ മാറ്റിയെഴുതി രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കാനുള്ള തന്ത്രങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിച്ച് രാജ്യദ്രോഹികളായി സ്വയം പ്രഖ്യാപിക്കുകയാണ്. നിർഭാഗ്യവശാൽ അവരുടെ കളികൾക്ക് വിസിലൂതിക്കൊടുക്കുന്നത് രാജ്യത്തിന്‍റെയും ഭരണഘടനയുടെയും കാവൽഭടന്മാരും!!!
കേരളത്തിലും എത്തിക്കഴിഞ്ഞു അതിന്റെ അലയടികൾ. കഴിഞ്ഞദിവസം നടന്ന കൂട്ടമതപരിവർത്തനത്തിലൂടെ അതിനറെ ലാത്തിരി കത്തിച്ചുകഴിഞ്ഞു. ഇനി വരാനിരിക്കുന്ന നാളുകളിൽ നാം മറ്റു പലതും കാണേണ്ടിവന്നേക്കാം. മതത്തെ രാഷ്ട്രീയത്തിനും രാഷ്ട്രീയത്തെ സ്വാർത്ഥതാല്പര്യങ്ങൾക്കുംവേണ്ടി ഉപയോഗിക്കുന്നവർക്ക് നാടിന്റെ സമാധാനമോ, ഭരണഘടനയുടെ ശ്രേഷ്ഠതയോ സഹജീവികളുടെ വികാരമോ ഒന്നും ഒരു പ്രശ്നമേയല്ല. വർഗീയത ഒരു രോഗമായിമാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിൽ ഇനി മതസൌഹാർദ്ദവേദികളിലെ കളങ്കമൊളിപ്പിച്ച ചിരികളും മുനയൊളിപ്പിച്ച വാക്കുകളും മാത്രമേ മിച്ചമുണ്ടാകു. അതല്ലെങ്കിൽ സ്വാർത്ഥതയില്ലാത്ത മനസും എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലഹൃദയവും സത്യസന്ധമായ രാഷ്ട്രീയബോധവും എല്ലാറ്റിലുമുപരി ഭാരതത്തിന്റെ ആത്മാവിനെ കളങ്കമില്ലാതെ അറിയുന്നവരുമായ നേതാക്കൾ ഉണ്ടാകണം. ഇന്നത്തെ അവസ്ഥയിൽ ഇതൊരു വ്യാമോഹം മാത്രമാണെങ്കിലും നല്ലതു പ്രതീക്ഷിച്ചുകൊണ്ട് ഈ പുതുവർഷം ആഘോഷിക്കാനാണ് എനിക്കിഷ്ടം..