നമ്മുടെ രാജ്യത്തു നടക്കുന്ന പല ഭീകരപ്രവർത്തനങ്ങളുടെയും പേരിൽ നിങ്ങളുടെ സമുദായം ചിലപ്പോഴെല്ലാം അന്യായമായി കുറ്റം വിധിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു തെറ്റായ പ്രവണത നാട്ടിലുണ്ട് എന്നത് നിങ്ങളും പലപ്പോഴും വേദനയോടെ സൂചിപ്പിച്ചിട്ടുള്ള ഒരു യാഥാർത്ഥ്യമാണല്ലോ. ഏതെങ്കിലും തീവ്രനിലപാടുകാർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ ഒരു സമുദായം മുഴുവൻ പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നത് തികച്ചും അപലപനീയമായ കാര്യമാണ്. എന്നാൽ ഒരു കാര്യം ഞാൻ കുറിക്കട്ടെ.
കഴിഞ്ഞ ദിവസം എരുമേലി സ്കൂളിൽ നടന്ന നിർഭാഗ്യകരമായ സംഭവം സമൂഹത്തിനു കൊടുത്ത സന്ദേശമെന്താണ്? ഒരുപക്ഷെ മാധ്യമങ്ങളിലൂടെയും പറഞ്ഞുകേട്ടും സംഭവമറിഞ്ഞ ദൂരെയുള്ളവർക്ക് വ്യത്യസ്തമായ ചിന്തകൾ കാണും. എന്നാൽ അവിടെ നടന്ന സംഭവങ്ങളുടെ നിജസ്ഥിതി പൂർണമായും അറിയുന്ന എരുമേലി സ്കൂളിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ ആ സംഭവത്തിലൂടെ നിങ്ങളുടെ സമുദായത്തെക്കുറിച്ചുണ്ടായ ബോദ്ധ്യം എന്തായിരിക്കും?
പൂർണമായും തെറ്റായ ഒരു ആരോപണത്തിന്റെ പേരിൽ സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ കയ്യേറ്റം ചെയ്യുകയും കുഞ്ഞുങ്ങളുടെയും അദ്ധ്യാപികമാരുടെയും മുമ്പിൽ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും സ്കൂളിലെ ഉപകരണങ്ങൾ തകർക്കുകയും ചെയ്തവരെ ഇനി ഭീതിയോടും വെറുപ്പോടുംകൂടെയായിരിക്കില്ലേ ആ കുഞ്ഞുങ്ങൾ നോക്കിക്കാണുന്നത്. ആ അക്രമസംഭവത്തിനു പിന്നിൽ നിങ്ങളുടെ സമുദായമല്ല, ചിന്തയില്ലാത്ത ഒരു ജനക്കൂട്ടമാണ് എന്ന് സമൂഹം ചിന്തിക്കണമെങ്കിൽ സമുദായാംഗങ്ങളിൽനിന്ന് സംഭവത്തെ അപലപിക്കുന്ന ഒരു പ്രതികരണമെങ്കിലും ഉണ്ടാകണമായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെയൊന്ന് മാധ്യമങ്ങളിൽ കണ്ടില്ല. പ്രശ്നപരിഹാരങ്ങൾക്ക് അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് നാട്ടിൽ സാമുദായിക സൌഹാർദവും സമാധാനവും നിലനിർത്താൻ ഒരിക്കലും ഉപകരിക്കുകയില്ല എന്നതിന് ചരിത്രംതന്നെ സാക്ഷി. നമ്മുടെ കുഞ്ഞുങ്ങളിൽ സ്നേഹത്തിന്റെയും സൌഹൃതത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാമ്പുകൾ വിടരാൻ എല്ലാ സമുദായങ്ങളും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ഒരുമയോടെ നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യം നമുക്കു കൈമോശം വരാതെ സൂക്ഷിക്കാം.